ഗവൺമെന്റ് എച്ച്.എസ്.എസ്. പള്ളിക്കൽ/അക്ഷരവൃക്ഷം/ ഉപയോഗശൂന്യമായ കളിപ്പാട്ടം

Schoolwiki സംരംഭത്തിൽ നിന്ന്
ഉപയോഗശൂന്യമായ കളിപ്പാട്ടം

ഇന്നത്തെ സമൂഹത്തിൽ നിലനിൽക്കുന്ന ഒന്നിനെക്കുറിച്ച്...... ഒരു ഉപയോഗശൂന്യമായ കളിപ്പാട്ടം

           ജീവിച്ചിരിക്കുന്നവരാരും ദൈവത്തെ കണ്ടിട്ടില്ലെന്ന് പറയുന്നത് വെറുതെയാണ്. ജീവിച്ചിരിക്കുന്നവരെ ദൈവത്തെ കണ്ടിട്ടുള്ളൂ. ഓരോ ചലനത്തിലും ഊണിലും ഒറക്കത്തിലുമെല്ലാം നമ്മുടെ കൂടെയുള്ള ഒരു ദൈവം. വേറെ ആരും അല്ല.നമ്മുടെ മാലാഖാമാ രായ അമ്മമാർ തന്നെ. മക്കളുടെ ഇഷ്ട്ടങ്ങൾക്ക് വേണ്ടി സ്വന്തം ഇഷ്ട്ടം വേണ്ടന്ന് വെയ്ക്കുന്ന ഒരു ജന്മം. കുട്ടിക്കാലത്ത് ഏതൊരു കുട്ടിക്കും ഏറ്റവും പ്രിയപ്പെട്ടത് അവരുടെ അമ്മയെയാണ്. എന്നാൽ വാർദ്ധക്യം പിടിപെടുമ്പോൾ ഏതൊരു അമ്മയും മക്കൾക്ക് ഭാരം. മക്കൾക്കു വേണ്ടി ജീവിച്ചു ഓജസും തേജസും നഷ്ടപ്പെടുമ്പോൾ വലിച്ചെറിയപ്പെടുന്ന ഉപയോഗ ശൂന്യമായ കളിപ്പാട്ടങ്ങളായി മാറിയിരിക്കുന്നു ഇന്ന് അമ്മമാർ. 
           കുന്നോളം തെറ്റുകൾ ഉണ്ടായിട്ടും കുരുന്നുകളിലെ നന്മ കണ്ട് അവരെ പ്രണയിച്ച ഒരേയൊരാൾ സ്വന്തം അമ്മ തന്നെ. പഠിപ്പിച്ചു വളർത്തി ഒരു നിലയിൽ എത്തിച്ച് ഉദ്യോഗം നേടി കൊടുക്കുമ്പോൾ അമ്മ മക്കൾക്ക് അന്യയായ സ്ത്രീ ജന്മം. അവർ അവരെ വൃദ്ധസദനങ്ങളിലും അനാഥാലയങ്ങളിലും തെരുവിലും ഒരു ഉപയോഗശൂന്യ വസ്തുവിനെ പോലെ വലിച്ചെറിഞ്ഞിട്ട് സുഖമായി ജീവിക്കുന്നു. 
         കുട്ടിക്കാലത്ത് മക്കൾ അമ്മയ്ക്ക് വേണ്ടി അടികൂടും. അപ്പോൾ "എന്റെ അമ്മയാണ് "! 'അല്ല, നിന്റെ അമ്മയല്ല എന്റെ അമ്മയാ, !"- എന്നും പറഞ്ഞു അടികൂടിയ മക്കൾ അമ്മയ്ക്ക് പ്രായമേറുമ്പോൾ 'അമ്മ നിന്റെയും കൂടെയാ ' എന്നും പറഞ്ഞു അടികൂടുന്നു. കുട്ടിക്കാലത്ത് കൗതുകമുണർത്തുന്ന കാഴ്ചകൾ കാണുമ്പോൾ 'അതെന്തുവാ അമ്മേ ' എന്ന് ചോദിക്കുമ്പോൾ ഒരായിരം തവണ അത് ആ അമ്മ പറഞ്ഞുകൊടുക്കും. അവസാന തവണ ആയിരിക്കും ആ കുഞ്ഞ് തിരിച്ചു അത് പറയുന്നത്. എന്നാൽ പ്രായമേറിയ അമ്മമാർ മക്കളോട് 'എന്തുവാ മക്കളെ അത് ' എന്ന് ചോദിക്കുമ്പോൾ ഒരുതവണ അത് പറഞ്ഞുകൊടുക്കുന്നു. പിന്നും പിന്നും ചോദിക്കുമ്പോൾ ദേശ്യപ്പെടാനും കയർത്ത് സംസാരിക്കാനും മാത്രമേ ആ മക്കൾ തയ്യാറാവുകയുള്ളൂ. അപ്പോൾ ഉള്ള ഓർമയിൽ   കഴിഞ്ഞ കാലം ഓർത്ത് കണ്ണീർ ഒഴുക്കാനേ അവർക്ക് വിധിയുള്ളൂ. 
          സ്വന്തം അവസാനനാളുകൾ എന്റെ മക്കളുടെ കൂടിയായിരിക്കണം എന്ന് ആഗ്രഹിക്കുന്ന അമ്മമാരുടെ ഒരു സുന്ദര സ്വപ്നം മാത്രമാകുന്നു അത്. സ്വന്തം കൂടുവിട്ട് വേറെ കൂടുതേടി പാറിപ്പറക്കുന്ന വെള്ളരിപ്രാവുകളുടെ തിരിച്ചുവരവും കാത്ത് തളർന്ന ചിറകുകളും നീറുന്ന ഹൃദയവുമായി കാത്തിരിക്കുകയാണ് അവരുടെ തള്ളപ്രാവുകൾ. എന്റെ പൊന്നോമനകൾ തിരിച്ചു വരുമെന്നും അവരെന്റെ ചിറകിനടിയിൽ സുഖമായി ജീവിക്കുമെന്നും നിലാവുള്ള രാത്രിയിൽ കിനാവുകാണുകയാണ് ഓരോ വെള്ളരിപ്രാവുകളായ അമ്മമാരും. ആവശ്യം കഴിയുമ്പോൾ അമ്മമാരേ വലിച്ചെറിയുന്ന മക്കളെ നിങ്ങളൊന്നോർക്കുക - "അവരുടെ കാലാടിപ്പാടിലാണ് സ്വർഗ്ഗം" എന്നത്.


ഫാത്തിമ റാഫി
9B ഗവ.എച്ച്.എസ്.എസ് പള്ളിക്കൽ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - ലേഖനം