എൻ എസ് ബോയ്സ് എച്ച് എസ് എസ് മാന്നാർ/അക്ഷരവൃക്ഷം/കൊഴിഞ്ഞു വീണ പൂവ്

Schoolwiki സംരംഭത്തിൽ നിന്ന്
കൊഴിഞ്ഞു വീണ പൂവ്

ഇപ്പോൾ എല്ലാം കഴിഞ്ഞു കാണും. ആരും കാണാതെ ഒരു അനാഥനെപ്പോലെ അപ്പച്ചൻ ഇപ്പൊ പള്ളിസെമിത്തേരിയിലെ ആറടി മണ്ണിൽ അന്ത്യവിശ്രമം കൊള്ളുന്നു .എന്തൊരു വിധിയാണിത്. 48 വർഷത്തെ ജീവിതം സംഭവബഹുലമൊന്നുമായിരുന്നില്ല. ഇക്കാലമത്രയും ജീവിതം കഷ്ടപ്പാടിൻ്റെ തായിരുന്നു. കുടുംബം പോറ്റാൻ കഠിനമായി അധ്വാനിച്ചിരിന്നു. അല്ലലൊന്നും അറിയിക്കാതെ ആയിരുന്നു മക്കളെ വളർത്തിയിരുന്നത്‌. എപ്പോഴും സ്നേഹവും കരുതലുമായിരുന്നു.എന്നും വൈകുന്നേരം പണി കഴിഞ്ഞ് വരുമ്പോൾ കയ്യിൽ ഒരു പൊതി കാണും മക്കൾക്ക് കഴിക്കാനുള്ള പലഹാരമായിരിക്കും അതിൽ.

താമസിക്കാൻ ചെറിയ ഒരു വീട്, മകനൊരു ജോലി, മകളുടെ കല്യാണം. പരിമിതമായ അഗ്രഹങ്ങളെ ഉണ്ടായിരുന്നുള്ളു. ഇപ്പോൾ എല്ലാ സ്വപ്നങ്ങളും, ആഗ്രഹങ്ങളും ബാക്കിവെച്ച് കാണാമറയത്തേക്ക് അപ്പൻ പോയിരിക്കുന്നു. ചെറിയൊരു പനിയായിട്ടായിരുന്നു തുടക്കം ആയിടയ്ക് ഇറ്റലിയിൽ നിന്നു വന്ന അയൽവാസിയുടെ വീട്ടിലായിരുന്നു ജോലി. താമസിയാതെ ആ വീട്ടുകാർ മുഴുവനും അസുഖമായി ആശുപത്രിയിലായി. പരിശോധനയിൽ അവർക്കെല്ലാം കൊറോണ എന്ന അസുഖമായിരുന്നു. ഓർമ്മകൾ മനസ്സിൽ തേരോട്ടം നടത്തുന്നു കവിൾത്തടങ്ങൾ കണ്ണീർ കൊണ്ട് നനഞ്ഞു കുതിർന്നു.ഗൃഹാതുരത്വം തുടിക്കുന്ന ഓർമ്മകൾ.

വീട്ടിലെ ഇല്ലായ്‌മയിലും എല്ലാവരുമായി സ്നേഹത്തോടെ സന്തോഷത്തോടെ കഴിഞ്ഞിരുന്ന ദിവസങ്ങൾ .എന്നും രാത്രിയിൽ ആഹാരത്തിനു ശേഷം എല്ലാവരും ചുറ്റിനുമിരുന്ന് ഭാവി ജീവിതത്തിൻ്റെ നിറമുള്ള സങ്കൽപ്പങ്ങൾ പങ്കുവെച്ചിരുന്നു .എല്ലാം തീർന്നില്ലേ . സ്വപ്നങ്ങൾ നെയ്തുകൂട്ടിയ ജീവിതം സ്വന്തമാക്കാൻ ഗൾഫിൽ എത്തപ്പെട്ട ദിവസം .ആയിരങ്ങൾ പണി എടുക്കുന്ന നിർമാണ കമ്പനിയിൽ ഒരാളായിതീർന്നു. സ്വന്തം പേര് നഷ്ടപ്പെട്ട് നമ്പർ മാത്രമായി മാറി ചുട്ടുപ്പൊള്ളുന്ന മണലാരണ്യത്തിലെ, കത്തി ജ്വലി ക്കുന്ന സൂര്യനു താഴെ ആശ്വസിക്കുവാൻ സ്വന്തം നിഴൽ മാത്രം തണലാക്കി യ ജീവിതം .നോക്കെത്താത്ത ദൂരത്തോളം മണൽക്കാടുകൾ അതിൻ്റെ അതിരിൽആകാശം താണിറങ്ങിയിരിക്കുന്നു ഭ്രാന്തമായി വീശിയടിക്കുന്ന കാറ്റിൽ മണൽത്തരികൾ കൂരമ്പുകളായി ദേഹത്തു അടിച്ചു കയറുമ്പോഴും, പുകമറ സൃഷ്ടിക്കുന്ന പൊടിക്കാറ്റിൽ ശ്വാസം എടുക്കാൻ കഴിയാതിരിക്കുമ്പോഴും മനസ്സിൽ സ്വന്തം വീട്ടിലെ ഓർമകളായിരുന്നു നിറയെ..... അപ്പച്ചൻ്റെ ചിരിക്കുന്ന, മകന് ഗൾഫിൽ ജോലി കിട്ടിയതിൻ്റെ സന്തോഷം നിറഞ്ഞ മുഖമായിരുന്നു ആശ്വാസം.

കഷ്ടപ്പെട്ടിട്ടാണെങ്കിലും മാസം തോറും അപ്പച്ചൻ്റെ പേരിൽ പണം അയച്ചിരുന്നു.അതു കിട്ടുമ്പോഴുള്ള സന്തോഷം നിറഞ്ഞ അപ്പച്ചൻ്റമുഖം ആയിരുന്നു മനസ്സിൽ. ഇനി ആ മുഖം ഒന്നു കാണാൻ കഴിയില്ലല്ലോ അവസാനമായി ഒന്നു കാണാൻ ,കെട്ടിപ്പിടിച്ചു മുത്തം വെയ്ക്കാൻ കഴിഞ്ഞില്ലല്ലോ. എല്ലാം തീർന്നില്ലേ....

വിധി ... ജീവിതത്തോട് എന്ത് ക്രൂരതയാണ് കാട്ടിയത് ഉറ്റവരും ഉടയവരും ഒരു നോക്ക് കാണാതെ ആറടി മണ്ണിലേക്ക് അപ്പച്ചൻ്റെ ശരീരം അടക്കിയില്ലേ.

അപ്പച്ചനില്ലാത്തതിൻ്റെ നഷ്ടം നികത്താനാകാത്ത ആഴമാണ് ജീവിതത്തിലുണ്ടാക്കിയിരിക്കുന്നത്. അപ്പച്ചൻ്റെ സ്വപ്നങ്ങളെല്ലാം പൂർത്തീകരിക്കണം.ഈ ഒറ്റപ്പെടൽ അവസാനിക്കുമ്പോൾ നാട്ടിൽ പോകാനായി ഇനി എത്രനാൾ കാത്തിരിക്കണം.

ദൃശ്യ എസ് കുമാർ
+2 നായർ സമാജം സ്കൂൾ,മാന്നാർ
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - കഥ