"കൊടുമൺ എച്ച്.എസ്.എസ് കൊടുമൺ/കൗതുകലോകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 10: വരി 10:
<br />അതു കൊണ്ട് ഇത് നിങ്ങളുടെ വിശ്വാസ്യതയ്കു വിടുന്നു.</font>
<br />അതു കൊണ്ട് ഇത് നിങ്ങളുടെ വിശ്വാസ്യതയ്കു വിടുന്നു.</font>
<br /><font color=red>- ആര്‍.പ്രസന്നകുമാര്‍ - 29/04/2010</font>
<br /><font color=red>- ആര്‍.പ്രസന്നകുമാര്‍ - 29/04/2010</font>
<br /><font color=green>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>
<br /><font color=green>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>><br />
[[ചിത്രം:rpka1.jpg]]<br />
[[ചിത്രം:rpka1.jpg]]<br />
<font color=red>'''1. ആങ്കോര്‍വാത് ക്ഷേത്രം - കംപൂച്ചിയ'''</font>
<font color=red>'''1. ആങ്കോര്‍വാത് ക്ഷേത്രം - കംപൂച്ചിയ'''</font>

11:50, 29 ഏപ്രിൽ 2010-നു നിലവിലുണ്ടായിരുന്ന രൂപം

2. നോഹയുടെ പെട്ടകം
-ലേഖനം / ഫോട്ടോ ഫീച്ചര്‍ - ആര്‍.പ്രസന്നകുമാര്‍. -29/04/2010

ടര്‍ക്കിയിലെ പ്രശാന്ത സുന്ദരമായ ഒരു പര്‍വതമുകളില്‍ അവര്‍ അവസാനം അത് കണ്ടെത്തുക തന്നെ ചെയ്തു. അവര്‍ എന്നു പറഞ്ഞാല്‍ ഒരു സംഘം ചൈന - ടര്‍ക്കി ഇവാന്‍ജലിസ്റ്റിക് പര്യവശേഷകര്‍. അവര്‍ കണ്ടെത്തിയതോ, ബൈബിളില്‍ പരാമര്‍ശിക്കപ്പെട്ടിരിക്കുന്ന നോഹയുടെ പേടകം.....പ്രപഞ്ചത്തിന്റെ ഒരു ചെറു ചിമിഴ്.
കിഴക്കന്‍ ടര്‍ക്കിയിലെ മൗണ്ട് അറാററ്റിലാണ് തടി കൊണ്ട് നിര്‍മ്മിതമായ പുരാതന വസ്തു കണ്ടെത്തിയത്. കാര്‍ബണ്‍ പരീക്ഷണത്തില്‍ അതിന്റെ കാലഗണന 4800 വര്‍ഷങ്ങളോളം പിന്നോട്ട് നയിക്കുന്നു. അതായത് നോഹയുടെ പേടകം മഹാപ്രളയത്തില്‍ ഒഴുകി നടന്നു എന്നു പറഞ്ഞിരിക്കുന്ന അതേ കാലങ്ങളിലേക്ക്......
"പക്ഷ 100% ശരിയായി ഞങ്ങളിതിനെ നോഹയുടെ പേടകമായി കരുതുന്നില്ല, 99.9% കരുതുന്നുണ്ട് താനും." - പര്വശേഷകനും ഹോങ് കോങ് അടിസ്ഥാനമാക്കിയ ഡോക്കുമെന്ററി ഫിലിം നിര്‍മ്മാതാവുമായ യൂങ് വിങ് ച്യൂങ് , പറഞ്ഞു.കൂടാതെ പര്വശേഷക സംഘത്തിലെ മറ്റ് 15 കൂട്ടാളികള്‍ക്കും ഇതു തന്നെയാണ് അഭിപ്രായം.
"ആ വസ്തുവിന് ധാരാളം അറകളുണ്ട്. ചിലത് വലിയ തടി കൊണ്ടുള്ള ബീമുകളാല്‍ ബലിഷ്ഠമാണ്. അവ മൃഗങ്ങളെ പാര്‍പ്പിക്കാന്‍ ഉപയോഗിച്ചിരുന്നു എന്ന് കരുതാം.അതുപോലെ ഇത് കണ്ടെടുത്ത പര്‍വത നിരയുടെ 3500 മീറ്റര്‍ ചുറ്റളവില്‍ മനുഷ്യവാസത്തിന്റെ അടയാളമൊന്നുമില്ല താനും. ഇത് പ്രളയത്തില്‍ ഒഴുകി വന്നടിഞ്ഞു എന്ന് കരുതുന്നതില്‍ തെറ്റില്ല." അവര്‍ കൂട്ടിച്ചേര്‍ത്തു.
ലേഖകന്റെ കുറിപ്പ് :-
പുരാണങ്ങളിലും ഇതിഹാസങ്ങളിലും ഐതീഹ്യങ്ങളിലും പരാമര്‍ശിക്കപ്പെടുന്ന പലതും പിന്നീട് ഭാഗികമായി ശരിയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. സത്യങ്ങളെ കാലത്തിന്റെ പ്രവാഹത്തില്‍ പൊടിപ്പും തൊങ്ങലും അത്വശ്യത്തിന് മതവും ചേര്‍ത്ത് നിറം പിടിപ്പിച്ച് അവതരിപ്പിക്കുക എന്നത് എല്ലാ കാലത്തും എവിടെയും സംഭവ്യമാണ്. മനുഷ്യന്‍ ഭാവനാശാലിയാണ്. അവന് ചില മിത്തുകള്‍ കൂടിയേ തീരു. പലപ്പോഴും സംഭവങ്ങള്‍ക്ക് യാഥാര്‍ത്ഥവുമായി വലിയ ബന്ധമൊട്ടില്ല എന്ന് പില്‍ക്കാലത്ത് കണ്ടെത്തിയ ചരിത്രവുമുണ്ട്.
അതു കൊണ്ട് ഇത് നിങ്ങളുടെ വിശ്വാസ്യതയ്കു വിടുന്നു.

- ആര്‍.പ്രസന്നകുമാര്‍ - 29/04/2010
>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>

1. ആങ്കോര്‍വാത് ക്ഷേത്രം - കംപൂച്ചിയ
-ലേഖനം / ഫോട്ടോ ഫീച്ചര്‍ - ആര്‍.പ്രസന്നകുമാര്‍. -21/03/2010
ഭാരതത്തിന്റെ ഏതോ പരിച്ഛേദത്തില്‍ നാം ചെന്നകപ്പെട്ടതുപോലെ തോന്നും, കാംബോഡിയയിലെ, ഇന്നത്തെ കംപൂച്ചിയയിലെ ആങ്കോര്‍വാത് ക്ഷേത്രസമുച്ചയത്തില്‍ ചെന്നാല്‍, അത്ര സാമ്യം...കുലീനം ഈ വാസ്തുകലയുടെ ശ്രീകോവിലകം.
1113 - 50 കാലഘട്ടത്തിലെ സൂര്യവര്‍മ്മന്‍ എന്ന രാജാവാണ് പ്രാചീന ഖെമര്‍ സാമ്രാജ്യ തലസ്ഥാനമായ സീമ്രീപ് പ്രദേശത്ത് ഈ നിസ്തുല വാസ്തുകാവ്യം തീര്‍ത്തത്. ഭാരതത്തില്‍ നിന്ന് പകര്‍ന്നു കിട്ടിയ ഹിന്ദു - ബുദ്ധമത സംസ്കാരത്തിന്റെ ബഹുര്‍സ്ഫുരണം കംപൂച്ചിയയില്‍ ഉടനീളം കാണാം. അതിന്റെ മകുടോദാഹരണമാണ് ഈ ക്ഷേത്രം. മധുരമീനാക്ഷി ക്ഷേത്രത്തിന്റെ ഗാംഭീര്യവും ചിദംബരം ക്ഷേത്രവിമാനങ്ങളുടെ ശില്പ ചാരുതയും സമന്വയിച്ച മഹാക്ഷേത്രം. ഇന്ത്യയുടെ പൗരാണികത എല്ലാ അര്‍ത്ഥത്തിലും പീലി വിടര്‍ത്തി നടനമാടുന്നുണ്ടിവിടെ..... കാലത്തിന്റെ പടയോട്ടങ്ങള്‍ക്കും സാസ്കാരികജീര്‍ണതയ്കും വഴിപ്പെടാതെ... തെല്ലുപോലും സ്പര്‍ശിക്കാനനുവദിക്കാതെ, ഒരു പുഞ്ചിരിയോടെ വരുതലമുറയ്കായി തല ഉയര്‍ത്തി നില്‍ക്കുന്നു.
പന്ത്രണ്ടാം നൂറ്റാണ്ടില്‍ സൂര്യവര്‍മ്മന്‍ രണ്ടാമന്റെ കാലത്ത് പണിത ഈ മഹത്തായ ക്ഷേത്രം വിഷ്ണു പ്രധാനദേവനായിട്ടായിരുന്നു. പിന്നീട് കാലപ്രവാഹത്തില്‍ ഇതൊരു ബുദ്ധവിഹാരമായി പരിവര്‍ത്തിതമായി. ഇന്ത്യയില്‍ സംഭവിച്ചത് മറിച്ചാണ്. അറിയപ്പെടുന്ന ബുദ്ധസങ്കേതങ്ങളെല്ലാം സംഘടിതമായി ഹൈന്ദവല്‍ക്കരിക്കപ്പെട്ടു. ബുദ്ധ പ്രതിമകള്‍ തച്ചു തകര്‍ത്തു, പകരം അവിടെ ഹിന്ദു ദൈവങ്ങള്‍ ഇടം പിടിച്ചു. ഒരു പക്ഷെ കമ്പോഡിയയില്‍ സംഭവിച്ചത് ഹിന്ദു അവിടെ ന്യൂനപക്ഷമായതു കൊണ്ടാവാം. അടുത്ത കാലത്ത് കമ്പോഡിയയുടെ ദേശീയ പതാകയില്‍ ഈ ക്ഷേത്രത്തിന്റെ ചിത്രം ദേശത്തിന്റെ അന്തസ്സ് പ്രതീകമായി ഉള്‍പെടുത്തി. ഇന്നിവിടം ടൂറിസ്റ്റുകളുടെ വലിയ ആകര്‍ഷണകേന്ദ്രമാണ്.
ക്ഷേത്രഘടന :-
ക്ഷേത്രത്തിനുചുറ്റും അഗാധമായ കിടങ്ങാണ്, ഏതാണ്ട് 191 മീറ്റര്‍ വീതിയില്‍. ക്ഷേത്രത്തെ വലിയ ചുറ്റുമതില്‍ വലയം ചെയ്യുന്നു. മതില്‍ക്കകം 1495 മീറ്റര്‍ നീളവും 1303 മീറ്റര്‍ വീതിയുമുള്ള ദീര്‍ഘ ചതുരപ്പരപ്പാണ്. ക്ഷേത്രം ഒരു ദ്വീപുപോലെയാണ്. അവിടേക്ക് പ്രവേശനമാര്‍ഗ്ഗമൊരുക്കിയിരിക്കുന്നത് പടിഞ്ഞാറുവശത്തു നിന്നുമാണ്. ഇരുവശവും വരിവരിയായി ചെറുതൂണുകളില്‍ ഒരു പാലം തീര്‍ത്തിരിക്കുന്നു. ശില്പാലംകൃതമായ പ്രവേശനഗോപുരം കടന്നാല്‍ ചുറ്റുമതിലിന്നുള്ളില്‍ ഒന്നിനുള്ളില്‍ മറ്റൊന്നായി ചെറുതും കൊത്തുപണികളാല്‍ സമ്പന്നവുമായ രണ്ട് വലയമതിലുകള്‍ ഉണ്ട്. നമ്മുടെ നാട്ടിലെപ്പോലെ നാലമ്പലവും പ്രദക്ഷിണപാതയും ഹവിസ്സു തൂകാന്‍ ബലിക്കല്ലുകളും ഒക്കെ ഇവിടെ സമന്വയിച്ചിരിക്കുന്നു. ഒത്ത നടുക്കായി പ്രൗഢവും വളരെ പൊക്കം കൂടിയതുമായ ശ്രീകോവില്‍, അവിടെ ആശ്രിത വത്സലനായ ദേവചൈതന്യവും.
അതേ... ഭാരതത്തിലെ ഏതൊരു ക്ഷേത്രത്തിലും ദര്‍ശനത്തിനു ചെന്നാലുണ്ടാകാവുന്ന അനുഭവം.
കരിങ്കല്ലില്‍ കവിത കൊത്തി വെച്ചിരിക്കുകയാണ് എവിടെയും. കണ്ണിന് വിരുന്നേകുന്ന കമനീയത നിറഞ്ഞു തുളുമ്പുന്നുണ്ട് ഓരോ കല്‍തൂണുകളിലും. അതിലൊക്കെയും ഹൈന്ദവപുരാണേതിഹാസങ്ങള്‍ പ്രതിമാ ശില്പങ്ങളായി....., അതു കൊത്തിയെടുത്ത അജ്ഞാതരും അനിതരവൈഭവശാലികളുമായ ശില്പികളില്‍ പോലും ഇന്ന് അത്ഭുതപരമ്പര സൃഷ്ടിച്ചുകൊണ്ട്...... ശില്പവാങ്മയരമ്യതയോടെ നിരന്നിരിക്കുന്നു,
ഈ മനോഹരവും പവിത്രവുമായ സങ്കേതം ഒരു കാലത്ത് ഒരേ സമയം ആരാധനാലയവും രാജസന്നിധിയുമായിരുന്നു. ഇവിടെ ഭക്തിയും ഭരണവും സമരസപ്പെട്ട് ഒരു ജനതയുടെ ഭാഗധേയം അനിര്‍വാച്യമായി നിര്‍വചിക്കപ്പെട്ടിരുന്നു.
അതേ ദേവവിഗ്രഹത്തില്‍ ദേവത്വവും രാജത്വവും വളരെ ഹൃദ്യമായി, വിശ്വാസജന്യമായി സമ്മിശ്രപ്പെടുത്തിയിരുന്നു.... വിദഗ്ദമായി...വിശാലമായി...വിശ്വസ്വീകാര്യമായി.....
'ആങ്കര്‍വാത് ' (Angkor Wat) എന്ന നാമം 'നഗരക്ഷേത്രം' എന്നു സൂചിപ്പിക്കുന്നു. 'ആങ്കര്‍ ' എന്ന പദം 'നോക്കര്‍ ' (nokor) എന്ന പദത്തില്‍ നിന്നുണ്ടായതാണ്. ഈ 'നോക്കര്‍ ' സംസ്കൃതവാക്കായ 'നഗര ' എന്നതില്‍ നിന്ന് ജനിച്ചു എന്നു പറയാം. ( നഗര = നഗരം = പട്ടണം). 'വാത് ' ( wat)എന്ന ഖെമര്‍ പദം 'ക്ഷേത്രം ' എന്ന് സൂചിപ്പിക്കുന്നു. ആദ്യകാലത്ത് ഈ ക്ഷേത്രം 'പ്രിയാഹ് പിസ്നുലോക് ' ( Preah Pisnulok) എന്നാണ് അറിയപ്പെട്ടിരുന്നത്. അതായത് ക്ഷേത്ര നിര്‍മ്മാതാവായ സൂര്യവര്‍മ്മന്‍ രണ്ടാമന്റെ പേരില്‍... ആധുനിക നഗരമായ സീം റീപ് (Siem Reap) - ല്‍ നിന്നും 5.5 കിലോമീറ്റര്‍ വടക്കായിട്ടാണ് ആങ്കര്‍വാത് സ്ഥിതി ചെയ്യുന്നത്. അതായത് പഴയ തലസ്ഥാനഗരിയായ ബാപുഹോന്‍ (Baphuon) - ല്‍ നിന്നും തെക്കു കിഴക്കായി... കമ്പോഡിയയിലെ പുരാതന സ്മാരകങ്ങളുടെ വന്‍ശേഖരമാണിവിടെങ്ങും.
പന്ത്രണ്ടാം നൂറ്റാണ്ടിന്റെ ആദ്യപാതിയില്‍, സൂര്യവര്‍മ്മന്‍ രണ്ടാമന്റെ ഭരണകാലത്ത് (1113 BC - 1150)ഇതിന്റെ പ്രഥമ രൂപരേഖയും നിര്‍മാണവും തുടങ്ങി വെച്ചു. മഹാവിഷ്ണു ക്ഷേത്രമായി സമര്‍പ്പിതമായി രാജക്ഷേത്രപദവിയും തലസ്ഥാനമായും കരുതപ്പെട്ടു. ക്ഷേത്ര ചരിത്രസൂചകങ്ങളൊന്നും തന്നെ പുരാരേഖകളായോ ശിലാലിഖിതങ്ങളായോ ഇതുവരെയും കണ്ടെടുക്കപ്പെട്ടിട്ടില്ല. അതുകൊണ്ടു തന്നെ ശരിയായ ക്ഷേത്രനാമം ഇല്ല, ഉള്ളത് ഇത് വ്രാഹ് വിഷ്ണുലോക് എന്നറിയപ്പെട്ടിരുന്നു എന്നു മാത്രമാണ്. സൂര്യവര്‍മ്മന്റെ മരണത്തോടെ ക്ഷേത്രനിര്‍മ്മാണം നിലച്ചു. 1177 ല്‍ 27 വര്‍ഷത്തിനു ശേഷം ആങ്കര്‍ ചാമ്സ് വംശജര്‍ കൈയടക്കി. ഇവര്‍ ഖമറുകളുടെ ബദ്ധശത്രുക്കളാണ്. പില്‍ക്കാലത്ത് ജയവര്‍മ്മന്‍ ഏഴാമന്‍ രാജ്യം ശത്രുക്കളില്‍ നിന്നും വീണ്ടെടുത്തു, പുതിയ തലസ്ഥാനം കെട്ടിപ്പടുത്തു..... രാജ്യക്ഷേത്രമായ ആങ്കറിനും ബയോണിനും ഒരു വിളുപ്പാടകലെയായി....
പതിമൂന്നാം നൂറ്റാണ്ടില്‍ ഹിന്ദുവായ ജയവര്‍മ്മന്‍ എട്ടാമനെ തടവിലാക്കി മരുമകന്‍ ശ്രീഇന്ദ്രവര്‍മ്മന്‍ രാജഭരണം പിടിച്ചെടുത്തു. ശ്രീഇന്ദ്രവര്‍മ്മന്‍ നേരത്തെ പത്തു വര്‍ഷത്തോളം ശ്രീലങ്കയില്‍ (അന്ന് സിലോണ്‍) കഴിഞ്ഞ് ബുദ്ധഭിക്ഷുവായി ഇതിനകം മാറിക്കഴിഞ്ഞിരുന്നു. അതുമൂലം അധികാരം കിട്ടിയ ഉടന്‍ തന്നെ കമ്പോഡിയ എന്ന ഹിന്ദു രാജ്യത്തെ ബുദ്ധമതരാജ്യമാക്കാനുള്ള നീക്കങ്ങള്‍ തുടങ്ങി. രാജ്യത്തെ മതം ഹിന്ദുമതത്തില്‍ നിന്നും ബുദ്ധമതത്തിലേക്ക് മാറ്റി. ഇതിനാദ്യം ചെയ്യേണ്ടത് രാജ്യക്ഷേത്രത്തിലെ ദേവനെ മാറ്റുക എന്നതാണ്. ആങ്കര്‍ ക്ഷേത്ര മഹാവിഷ്ണുവിനെ ഇതിനകം ബുദ്ധദേവനായി മാറ്റി, പിന്നീട് ജനങ്ങളുടെ വിശ്വാസധാരകളെയും മാറ്റാനുള്ള നീക്കങ്ങള്‍ തുടങ്ങി. ആ ശ്രമം വളരെ എളുപ്പമായിരുന്നു. ബുദ്ധന്‍ തന്റെ ജനനം മുതല്‍ മഹാനിര്‍വാണമടയുംവരെ ഒരു തികഞ്ഞ ഹിന്ദുവായിരുന്നു. ഹിന്ദുവായി ജനിച്ച് ഹിന്ദുവായി തന്നെ മരിച്ച ഒരു മഹാനെ പിന്‍തുടരുന്നതില്‍ ആരും വൈഷമ്യം കണ്ടില്ല. അല്ലെങ്കില്‍ രാജശാസന കല്ലിനെയും പിളര്‍ക്കുമെന്ന് അവര്‍ക്കറിയാമായിരുന്നു. ഇന്നും അത് ബുദ്ധസങ്കേതമാണ്. പതിനാറാം നൂറ്റാണ്ടുവരെയും ആങ്കര്‍ അവഗണനയുടെ ഇരുട്ടിലായിരുന്നെങ്കിലും പൂര്‍ണമായും ഉപേക്ഷിക്കപ്പെട്ടിരുന്നില്ല, മറിച്ച് ഇടയ്കിടെ സംരക്ഷണവും ലഭിച്ചിരുന്നു. കാരണം അതിന്റെ ചുറ്റും നിര്‍മ്മിക്കപ്പെട്ടിരുന്ന അഗാധമായ കിടങ്ങുകള്‍ തൊട്ടടുത്ത ഘോരവനത്തിലെ ഹിംസ്രമൃഗങ്ങളില്‍ നിന്നും നഗരത്തെയും ജനത്തെയും സംരക്ഷിച്ചിരുന്നു.
1586 ല്‍ ആങ്കര്‍ ക്ഷേത്രം ആദ്യമായി സന്ദര്‍ശിക്കാനെത്തിയ പാശ്ചാത്യ സഞ്ചാരിയും പോര്‍ട്ടുഗീസ് പാതിരിയുമായ അന്റോനിയോ ദ മഗദ്ലന (Antonio da Magdalena) ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു -
'ഇതൊരു അസാധാരണ നിര്‍മ്മാണ വൈഭവമാണ്, എന്റെ പേനയ്ക് വിവരിക്കുവാന്‍ ആവില്ല. ലോകത്തുള്ള ഒരു കെട്ടിടവും ഇതിനോട് കിടപിടിക്കുന്നതല്ല. ഇതിന്റെ ഗോപുരങ്ങളും ചിത്രപ്പണികളും ശില്പചാരുതയും മനുഷ്യ മനീഷിയുടെ തികഞ്ഞ ബഹുര്‍സ്പുരണമാണ്.'
പക്ഷെ ഈ ക്ഷേത്രം പടിഞ്ഞാറ് പ്രചുരമായത് ഹെന്‍റി മഹോട്ടിന്റെ (Henri Mouhot) വിവരണത്തിലൂടെ പത്തൊമ്പതാം നൂറ്റാണ്ടിന്റെ മദ്ധ്യഘട്ടത്തിലാണ്.... ! ഫ്രഞ്ചുകാരനായ അദ്ദേഹം ഇങ്ങനെ എഴുതി -
'ഈ മഹാമന്ദിരം സോളമന്റെ ദേവാലയത്തെ വെല്ലുന്നതും , ഏതോ പുരാതന മൈക്കലാഞ്ചലോയാല്‍ പടുത്തുയര്‍ത്തിയതും നമ്മുടെ എല്ലാ മനോജ്ഞ നിര്‍മ്മിതികളെക്കാള്‍ ബഹുമാനം അര്‍ഹിക്കുന്നതുമാണ്. ഗ്രീക്കുകാരും റോമാക്കാരും അവശേഷിപ്പിച്ചതിനേക്കാള്‍ ശ്രേഷ്ഠവും എന്നാല്‍ അതിന്റെ ഇന്നത്തെ അവസ്ഥ ആ നാട്ടിലെ അരാജകത്വം കൊണ്ട് വളരെ പരിതാപകരവുമാണ്.'
മഹോട്ടിനെപ്പോലെ (Mouhot)അനേകം പാശ്ചാത്യ സഞ്ചാരികള്‍ക്ക് ഈ അഭൗമക്ഷേത്രം ഖമറുകളാല്‍ നിര്‍മ്മിതമാണെന്ന് വിശ്വസിക്കാന്‍ കഴിഞ്ഞില്ല, മറിച്ച് ഇതിന്റെ നിര്‍മാണ കാലഘട്ടം റോമാക്കാരോളമായി തെറ്റിദ്ധരിച്ചു. എന്നാല്‍ ഇതിന്റെ യഥാര്‍ത്ഥ കാലഘട്ടവും നിര്‍മാണശൈലിയും കൂടുതല്‍ വ്യക്തമായത് ആങ്കര്‍ സമുച്ചയത്തില്‍ അടുത്തകാലത്തു നടത്തിയ പര്യവശേഷണ - വൃത്തിയാക്കല്‍ - പുനരുദ്ധാരണ പ്രക്രിയയുടെയും ഫലമായാണ്.
പര്യവശേഷണഫലമായി കണ്ടെടുത്ത വസ്തുക്കള്‍ പൂര്‍ണമായും വീണ്ടും സ്മാരകലക്ഷണങ്ങള്‍ തന്നെയാണ്. എന്നാല്‍ ഇതര സ്ഥലങ്ങളില്‍ കാണപ്പെടാറുള്ളതുപോലെ പാര്‍പ്പിട അവശിഷ്ടങ്ങളോ, ജനവാസലക്ഷണങ്ങളോ, എന്തെങ്കിലും തരം പാത്രങ്ങളോ, ആയുധങ്ങളോ കണ്ടെത്താനായില്ല.
ഇരുപതാം നൂറ്റാണ്ടില്‍ ആങ്കര്‍വാത് ഒരു വലിയ തോതിലുള്ള പുനരുത്ഥാനത്തിനു വിധേയമായി, പ്രധാനമായും അടിഞ്ഞു കൂടിയ മണ്ണിന്റെ നീക്കം ചെയ്യലും പടര്‍ന്നു കയറിയ സസ്യജാലങ്ങളുടെ വെട്ടിമാറ്റലും നടന്നു. പക്ഷേ 1970 ലും 1980 ലും നടന്ന ആഭ്യന്തരയുദ്ധവും ഖെമര്‍ റൂജിന്റെ നിയന്ത്രണവും പുനരുത്ഥാന പ്രക്രിയയ്ക് തടസ്സമായിത്തീര്‍ന്നു. പക്ഷേ ഈ കാലഘട്ടത്തില്‍ ആങ്കര്‍വാതിന് വലിയ പരുക്കൊന്നും ഏറ്റില്ല, ആങ്കോറിയന്‍ കാലത്തുള്ള ചില പ്രതിമകള്‍ നഷ്ടമാകുകയും ചെയ്തു.
ആങ്കര്‍വാത് ക്ഷേത്രം കമ്പോഡിയയുടെ ദേശീയ പ്രതീകമായി മാറി, ദേശാഭിമാന പ്രചോദകമായി. 1863 ല്‍ കമ്പോഡിയയുടെ ദേശീയ പതാകയില്‍ ആങ്കര്‍വാത് ക്ഷേത്രത്തിന്റെ ചിത്രം ആലേഖനം ചെയ്തു. പക്ഷേ 2003 ല്‍, 'ആങ്കര്‍വാത് തായ്ജനതയുടെ സ്വന്തമാണെന്ന' തായ്ലാന്‍ഡ് അഭിനേത്രിയുടെ വ്യാജ പ്രസ്താവന ഒരു വലിയ കലാപത്തിനു തിരി കൊളുത്തി. ഒറീസയിലെയും തമിഴ്നാട്ടിലെ ചോളശൈലിയുടെയും സാമ്യത, സാന്നിധ്യം നമുക്കിവിടെ കാണാം. ക്ഷേത്രം ദേവന്മാരുടെ സന്നിധിയായ മേരു പര്‍വതത്തിനു സമാനമാണ്. മദ്ധ്യഭാഗത്തുള്ള quincunx of towers മേരു പര്‍വതത്തിന്റെ അഞ്ചു കൊടുമുടികളെ സൂചിപ്പിക്കുന്നു. വലയഭിത്തികള്‍ മേരു നിരകളുടെ ചുറ്റുമുള്ള മലനിരകളെയും ചുറ്റുമുള്ള കിടങ്ങ് സമുദ്രത്തേയും കുറിക്കുന്നു. അതുപോലെ ക്ഷേത്രത്തിന്റെ മുകള്‍ഭാഗത്തേക്കുള്ള പ്രവേശനം വരേണ്യ വര്‍ഗ്ഗത്തിനു മാത്രമായി നീക്കി വെച്ചു, ബഹുഭൂരിപക്ഷ സാധാരണക്കാര്‍ക്കായി ഏറ്റവും താഴെയുള്ള നിലകളും.
മറ്റ് ഖെമര്‍ ക്ഷേത്രങ്ങളെ അപേക്ഷിച്ച് ആങ്കര്‍വാത് പടിഞ്ഞാറോട്ട് ദര്‍ശനമായിട്ടാണ്. ഇത് പല പഠിതാക്കളെയും (ഗ്ലെയിസ്, ജോര്‍ജ് കോഡ്സ് എന്നീ ഗവേഷകര്‍) (Glaize and George Coedès) ഈ ക്ഷേത്രം സൂര്യവര്‍മ്മന്റെ മരണാനന്തരം അടക്കാനുള്ള ക്ഷേത്രമായി വ്യാഖ്യാനിക്കാന്‍ ഇടയാക്കി. കൂടുതല്‍ പഠനങ്ങള്‍ ഇതിനെ അരക്കിട്ടുറപ്പിക്കുന്നതായിരുന്നു. പ്രാസവ്യ (prasavya) രീതിയെന്ന് ഹിന്ദു പുരാണങ്ങളില്‍ പറയുന്നത് ശരിയായതിന്റെ വിപരീതദിശയായിട്ടാണ്. ഇതിനേക്കാളുപരി ബ്രാഹ്മണരുടെ ശവസംസ്കാരത്തിന് മന്ത്രങ്ങള്‍ ഉരുവിടുന്നത് വിപരീതക്രമത്തിലാണ്. പിന്നീട് പുരാവസ്തു വിദഗ്ദനായ ചാള്‍സ് ഹിഗം (Charles Higham) ക്ഷേത്രത്തിന്റെ മദ്ധ്യഗോപുരത്തിന്റെ അരികില്‍ നിന്നും ഒരു വലിയ ജാര്‍ (കേരളത്തില്‍ കാണപ്പെട്ട നന്നങ്ങാടി പോലെ) കണ്ടെടുത്തതായി രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് പഴയ കാലത്ത് ശവസംസ്കാരത്തിന് ഉപയോഗിക്കുന്ന ഇനത്തില്‍ പെട്ടതാണെന്ന് അദ്ദേഹം കുറിച്ചിട്ടുണ്ട്. മറ്റു ചിലര്‍ ഇതിനെ വിമര്‍ശിച്ചത് 'ഏറ്റവും ചിലവേറിയ ശവസംസ്കാര ഉദ്യമം' എന്നാണ്.
പക്ഷേ ഫ്രീമാനും ജാക്വസും (Freeman and Jacques) രേഖപ്പെടുത്തിയത് മറിച്ചാണ് - 'വേറെ ധാരാളം ക്ഷേത്രങ്ങളും ഇപ്രകാരം പടിഞ്ഞാറോട്ട് ദര്‍ശനമായിട്ടാണ് നിര്‍മ്മിതമായിരിക്കുന്നത്, പ്രത്യേകിച്ച് ആങ്കര്‍വാത് ഒരു വിഷ്ണു ക്ഷേത്രമായതിനാല്‍ ഇതില്‍ അനൗചിത്യമില്ല, കാരണം പടിഞ്ഞാറിന്റെ ദേവനാണ് വിഷ്ണു.'
എലിനോര്‍ മന്നിക്ക (Eleanor Mannikka) വളരെ സൃഷ്ടിപരമായി അവരുടെ സഞ്ചാരക്കുറിപ്പില്‍ ഇങ്ങനെ കോറിയിട്ടിരിക്കുന്നു - 'ആങ്കര്‍വാത് ക്ഷേത്രത്തില്‍ സൂര്യ - ചന്ദ്രന്മാരുടെ ചലനാത്മകതയും വൃദ്ധിക്ഷയങ്ങളും അടയാളപ്പെടുത്തിയിരിക്കുന്നു. ഈ ദിവ്യമായ പരിവേഷം ഭരണത്തെ നിയന്ത്രിതവും ദൈവികവുമാക്കി. ദൈവനിയോഗമായിട്ടുള്ള സൂര്യവര്‍മ്മന്റെ കീര്‍ത്തിയും ധവളിമയും ചില മന്ത്രകേന്ദ്രങ്ങളായി ആങ്കര്‍വാതിന്റെ മണിഗോപുരമേടയിലും ഇടനാഴിയിലും ബന്ധിതമാക്കിയിരുന്നു. ഈ സല്‍കീര്‍ത്തി ദേവതകളേയും പരദേവതകളേയും തൃപ്തരാക്കാന്‍ പര്യാപ്തമായിരുന്നു.' പക്ഷേ സമ്മിശ്രമായിട്ടാണ് ഇതിന് പ്രതികരണമുണ്ടായത്, പ്രത്യേകിച്ച് ഗവേഷകരില്‍....
ഖെമര്‍ വാസ്തുവിദ്യയുടെ മകുടോദാഹരണമാണ് ആങ്കര്‍വാത് ക്ഷേത്രം. ഈ വിദ്യ ആങ്കര്‍വാത് ശൈലി എന്നറിയപ്പെടുന്നു, ആ ശൈലി തന്നെ ക്ഷേത്രനാമമായി പില്‍കാലത്ത് അറിയപ്പെട്ടു. പന്ത്രണ്ടാം നൂറ്റാണ്ടില്‍ തന്നെ ഖെമര്‍ ശില്പികള്‍ വളരെ ചാതുര്യമുള്ളവരും ആത്മവിശ്വാസശാലികളുമായതിനാല്‍ sandstone blocks കൊണ്ട് ദര്‍ശനകോണുകള്‍ നിര്‍മ്മിക്കാന്‍ തുടങ്ങി. പക്ഷെ laterite കൊണ്ട് ബാഹ്യഭിത്തിയും രഹസ്യഭാഗങ്ങളും നിര്‍മ്മിച്ചു. കട്ടകളെ തമ്മില്‍ ഇണക്കുന്ന പശ എന്തെന്ന് ഇനിയും കണ്ടെത്താന്‍ ഉണ്ട്. പലരും പ്രകൃതിദത്ത പശകളും ചുണ്ണാമ്പുമൊക്കെ ഊഹിച്ച് പറയുന്നെങ്കിലും അത് ശാസ്ത്രീയമായി അംഗീകരിക്കപ്പെട്ടിട്ടില്ല.
ആങ്കര്‍വാത് പുരാതന ഗ്രീക്ക്, റോമാ ശൈലിയോട് കിടപിടിക്കത്തക്കതാണ്. ഇരുപതാം നൂറ്റാണ്ടിലെ ആങ്കര്‍വാത് പര്യവേഷകനായ മൗറീസ് ഗ്ലെയ്സ് (Maurice Glaize) പറയുന്നതിങ്ങനെയാണ് - വളരെ സൂക്ഷ്മമായ പ്ലാനിങ്ങും തുലനാത്മകമായ സാധനങ്ങളും അതിന്റെ കൃത്യമായ മേളനവുമാണ് ആങ്കര്‍വാത്. ഇത് ശക്തി, ഒത്തൊരുമ, വാസ്തുശൈലി എന്നിവയുടെ പ്രവര്‍ത്തനമാണ്.
വാസ്തുവിദ്യയിലെ പ്രത്യേകതകള്‍ ശ്രദ്ധേയമാണ്. കൂര്‍ത്തതും ദന്തസാമ്യമായ താമരമുകുളാകൃതിയുള്ള ഗോപുരങ്ങള്‍, വിശാലമായ ഇടനാഴയിലേക്കു നീളുന്ന അര്‍ദ്ധ ചിത്രശാലകള്‍, ചുറ്റുശാലകള്‍, കുരിശാകൃതിയിലുള്ള മേല്‍തട്ട് അപ്സരദേവതകളുടെ പ്രതിമകള്‍, ചിത്രപ്പണിയോടെയുള്ള വാതില്‍കമാനങ്ങള്‍ എന്നിവ ഏതാനും സവിശേഷതകളാണ്. പക്ഷെ ഗോപുരങ്ങളിലെ ചിത്രപ്പണികളും ആചാരപ്പെരുമയുടെ കൊത്തുപണികളും ഉയര്‍ന്നയിനം തടി കൊണ്ടുള്ള മേല്‍ത്തട്ടുകളും വാതായനങ്ങളും ജനാലകളും ഒക്കെ കാലപ്രവാഹത്തില്‍ നഷ്ടമായിരുന്നു. ആകാരസൗഷ്ടമായ ആങ്കര്‍വാത് നിരവധി കൊള്ളകള്‍ക്കും തകര്‍ക്കലിനുമൊക്കെ വിധേയമായെങ്കിലും ഇന്നും പ്രൗഢിയോടെ തല ഉയര്‍ത്തി നില്‍ക്കുന്നു.... വരു തലമുറയുടെ നേര്‍ത്ത ഭാഗ്യമായി... നയന സൗഭഗമായി.
നഗരത്തേക്കാള്‍ വളരെ ഉയര്‍ത്തിയ ഒരു തട്ടിലാണ് ക്ഷേത്രനിര്‍മ്മിതി. മൂന്ന് ത്രികോണ ചിത്രശാലകള്‍, അതും ഒരോ തട്ടും മറ്റേതിനേക്കാള്‍ അല്പം ഉയര്‍ത്തി നിര്‍മ്മിച്ചിരിക്കുന്നു, .... മദ്ധ്യത്തായി ഒരു മണിഗോപുരമേടയും. ഓരോ ശാലയും സമര്‍പ്പിക്കപ്പെട്ടിരിക്കുന്നത് രാജാവിനും ബ്രഹ്മാവിനും ചന്ദ്രനും വിഷ്ണുവിനുമാണ്. ശാലകള്‍ക്ക് ഗോപുരങ്ങളും നിരീക്ഷണ സ്തംഭങ്ങളുമുണ്ട്. മദ്ധ്യ മണിഗോപുരമേടയുമായി സ്തംഭങ്ങള്‍ പഞ്ചന്യാസത്തിലാണ്. ക്ഷേത്രം പ്രധാനമായും പടിഞ്ഞാറോട്ട് ദര്‍ശനത്തിലായതിനാല്‍ മിക്ക സവിശേഷതകളും ക്രോഡീകരിച്ചിരിക്കുന്നത് കിഴക്കോട്ടാണ്.
അലങ്കാരപ്പണികളുടെ ബാഹുല്യമാണ് ആങ്കര്‍വാതിനെ ശ്രദ്ധേയമാക്കുന്നത്. ഹിന്ദു പുരാണങ്ങളായ രാമായണവും മഹാഭാരതവും പ്രധാന മുഹൂര്‍ത്തങ്ങളായി എവിടെയും കല്ലിലോ തടിയിലോ ശില്പങ്ങളായും വര്‍ണചിത്രങ്ങളായും നിറഞ്ഞു നില്‍ക്കുന്നു. വടക്കു പടിഞ്ഞാറന്‍ കോണില്‍ നിന്ന് അപ്രദക്ഷിണമായി രാമ രാവണ യുദ്ധത്തിലെയും കുരുക്ഷേത്ര യുദ്ധരംഗങ്ങളും കോറിയിട്ടിരിക്കുന്നു.... ബുദ്ധവിഹാരമാക്കിയെങ്കിലും ഇവ ഇപ്പോഴും അവിടെ നിലനില്‍ക്കുന്നു. ആകെയുള്ള ഒരു ചരിത്രചിത്രം സൂര്യവര്‍മ്മന്‍ രണ്ടാമന്റെ ഒരു രാജകീയ ഘോഷയാത്ര മാത്രമാണ്. ഇത് തെക്കേ ചിത്രശാലയിലാണുള്ളത്. ഇവിടെ 32 നരകങ്ങളും 37 സ്വര്‍ഗങ്ങളും വരച്ചു ചേര്‍ത്തിരിക്കുന്നു.
കിഴക്കേ ചിത്രശാലയിലാണ് ഏറ്റവും പ്രകീര്‍ത്തിതമായ ദൃശ്യ വിരുന്ന് അജ്ഞാതശില്പികള്‍ ഒരുക്കിയാരിക്കുന്നത്. പലാഴിമഥനം വിശാലമായ കാന്‍വാസില്‍ അതിന്റെ എല്ലാ ഘോഷത്തോടെ വരച്ചിരിക്കുന്നു. 92 അസുരന്മാരും 88 ദേവന്മാരും വാസുകി എന്ന സര്‍പ്പവും വളരെ ജീവസുറ്റതായി കാലാതീതമായി വിസ്മയം തൂകുന്നു. വടക്കേ ചിത്രശാലയില്‍ ബാണാസുരനെ തോല്പിക്കുന്ന വിഷ്ണുവിന്റെ ചിത്രം ആലേഖനം ചെയ്തിരിക്കുന്നു.
ക്ഷേത്രനിര്‍മാണത്തിനുപയോഗിച്ചിരിക്കുന്ന കല്ലുകള്‍ മാര്‍ബിള്‍ പോലെ മിനുസവും ദൃഢമായി ബന്ധിതമാക്കിയതുമാണ്. ഇതിന് ചുണ്ണാമ്പ് ചാന്ത് ഉപയോഗിച്ചിട്ടില്ല. പക്ഷേ കല്ലുകള്‍ക്കിടയിലെ വിടവ് ഒട്ടും കാണാത്ത വിധം അസാധാരണ വൈദഗ്ദ്യത്തോടെ വിളക്കിയിരിക്കുന്നു. ഓരോ പാളികളും കുടുമത്തുളയിട്ടുറപ്പിച്ചതോ കുഴിയും കുടുമയുമായി ചേര്‍ത്തതോ ആണ്. പല്ലു വെട്ടി ബലമായി ഘടിപ്പിച്ചതോ, ഭൂഗുരുത്വം കൊണ്ടോ ചേര്‍ത്തുവെച്ചതുമുണ്ട്. ഈ ശിലാപാളികള്‍ ആനയുടെയും കയര്‍, കപ്പി, മുളംത്തട്ടിന്റെയും സഹായത്താലാണ് യഥാസ്ഥാനങ്ങളില്‍ ഉറപ്പിച്ചത്. ചില ശിലകളില്‍ 2.5 സെന്റീമീറ്റര്‍ വ്യാസത്തില്‍ 3 സെന്റീമീറ്റര്‍ ആഴത്തില്‍ ദ്വാരങ്ങള്‍ കാണാം. ചിലപ്പോള്‍ ഇത് വലിയ ശിലാഖണ്ഡങ്ങളെ വലിച്ചു കൊണ്ടുവരാന്‍ ഉപയോഗിച്ചതാവാം. ഖെമര്‍ ശില്പികള്‍ റോമാക്കാരെപ്പോലെ വളഞ്ഞ ആര്‍ച്ചുകള്‍ തീര്‍ത്തിരുന്നില്ല, പകരം എളുപ്പം തകരാവുന്ന ദന്തകസ്തംഭങ്ങളാണ് കൂടുതലും തീര്‍ത്തിരുന്നത്. ആങ്കര്‍വാത് ക്ഷേത്രനിര്‍മ്മിതിയ്ക് ഉപയോഗിച്ചിരിക്കുന്നത് ഒരു വലിയ അളവില്‍ മണല്‍ക്കല്ല് കൊണ്ടാണ്. അതായത് ഈജിപ്റ്റിലെ ഖഫ്റെയുടെ (Khafre) പിരമിഡില്‍ ഉള്ളതുപോലെ ഏകദേശം 5 മില്യന്‍ ടണ്ണോളം. 40 കിലോമീറ്റര്‍അകലെയായുള്ള കുലന്‍ പര്‍വതനിരകളിലെ (Mount Kulen) പാറമടകളില്‍ നിന്നും ചങ്ങാടത്തില്‍ വലിയ ശിലാപാളികള്‍ സീം റീപ് നദിയിലൂടെ (Siem Reap) ഇവിടെ വരെ എത്തിച്ചു. വളരെ സൂക്ഷമതയോടെയും അവധാനതയോടെയും ഈ പ്രക്രിയ ചെയ്തു കാണും, കാരണം ഇല്ലെങ്കില്‍ ചങ്ങാടം വലിയ ഭാരം മൂലം മറിയുവാനുള്ള സാധ്യതയുണ്ട്. ആധുനികനായ ഒരു ഇഞ്ചിനിയര്‍ ഫറഞ്ഞത് ഇന്നത്തെ കാലത്ത് ആങ്കര്‍വാത് പണിയുവാന്‍ ഏകദേശം 300 വര്‍ഷമെടുക്കുമെന്നാണ്.പക്ഷേ സൂര്യവര്‍മ്മന്‍ രണ്ടാമന്റെ കാലത്ത് തുടങ്ങി അദ്ദേഹത്തിന്റെ മരണശേഷം അധികതാമസംവിനാ പൂര്‍ത്തീകരിച്ച ഈ ക്ഷേത്രം കഷ്ടിച്ച് 40 വര്‍ഷം മാത്രമെ എടുത്തിട്ടുള്ളു. ഇതാണ് ഇതിന്റെ മഹിമ, പാടവം, കാലാതീതത്വം.
ആങ്കര്‍വാത് ക്ഷേത്രത്തിന്റെ എല്ലാ വശങ്ങളിലും കോണുകളിലും തൂണുകളിലും മഹാസ്തംഭങ്ങളിലും ജനല്‍കട്ടികളിലും വാതില്‍പടികളിലും എന്നു വേണ്ട ഓരോ ഇഞ്ച് സ്ഥലത്തും സമൃദ്ധവും മുഗ്ദവുമായ കൊത്തുപണികളും അലങ്കാരവേലകളുമാണ്. ഉടനീളം, കിലോമീറ്ററോളം നീളത്തില്‍ ലംബശില്പങ്ങളായി ഇന്ത്യന്‍ ഇതിഹാസചരിതങ്ങള്‍, പ്രത്യേകിച്ച് ഒറ്റക്കൊമ്പന്മാര്‍, ഗാരുഡസിംഹങ്ങള്‍, ചിറകുള്ള വ്യാളീരൂപങ്ങള്‍, രഥഘോഷയാത്രകള്‍, പട്ടാളക്കാര്‍, ആനപ്പുറത്തെഴുന്നള്ളുന്ന നേതാവ്, മായിക നൃത്യമാടുന്ന നീണ്ടമുടിയുള്ള കന്യകമാര്‍ തുടങ്ങിയവ ഗതകാലത്തിന്റെ കാല്പനിക കവിതയായി നിരന്നിരിക്കുന്നു. ചിത്രശാലയില്‍ മാത്രം 1000 ചതുരശ്രമീറ്ററില്‍ കൊത്തുപണികളാണ്. ചില ഭാഗങ്ങളിലെ ഭിത്തികളില്‍ പിത്തളബിംബങ്ങള്‍ ഉറപ്പിച്ചതിരുന്നതിന്റെ അവശേഷിപ്പായി വലിയ ദ്വാരങ്ങള്‍ കാണാം. ഈ മഹാക്ഷേത്രം പഴയകാലത്ത് ഏറ്റവും പ്രചാരം നേടിയതായിരുന്നു. അതുകൊണ്ടു തന്നെ ഏറ്റവും കൂടുതല്‍ മോഷണങ്ങളേയും അതിജീവിക്കേണ്ടി വന്നു.
കല്‍പണിക്കാരനും ശില്പിയുമായ അലക്സ് ഇവാന്‍സ് (Alex Evans) ആങ്കര്‍വാത് ക്ഷേത്രം മണല്‍കല്ലില്‍ നാലടി പൊക്കത്തില്‍ വീണ്ടും പരീക്ഷണാര്‍ത്ഥം കൊത്തിയെടുത്തു. അതിനായി 60 ദിവസങ്ങള്‍ അദ്ദേഹത്തിനു വേണ്ടി വന്നു. റോജര്‍ ഹോപ്കിന്‍സും മാര്‍ക് ലെനറും (Roger Hopkins and Mark Lehner) ഒരു ചുണ്ണാമ്പുമടയില്‍ നിന്ന് 400 ടണ്ണോളം കല്ലുകള്‍ പരീക്ഷണത്തിന്റെ ഭാഗമായി വെട്ടിയെടുത്തു. ഇതിന് 12 കല്‍വെട്ടുകാരും 22 ദിവസവും വേണ്ടി വന്നു. ഈ പരീക്ഷണങ്ങളെല്ലാം കാണിക്കുന്നത് ആങ്കര്‍വാത് ക്ഷേത്രനിര്‍മ്മിതിക്ക് നിരവധി പ്രഗല്‍ഭരായ ശില്പികളുടെ ആയിരക്കണക്കിനു യത്നങ്ങള്‍ ഹോമിക്കപ്പെട്ടുവെന്നാണ്. പാറമടയില്‍ നിന്ന് കല്ല് വെട്ടി, കിലോമീറ്ററോളം പുഴയിലൂടെ ഒന്നൊന്നായി കൊണ്ടു വന്ന്, മനാഹരമായി കൊത്തിയടുക്കി വെയ്കാന്‍ ആയിരമല്ല പതിനായിരക്കണക്കിന് ദിനങ്ങള്‍ വേണ്ടി വന്നു കാണുമെന്നതാണ് യാഥാര്‍ത്ഥ്യം. ചില പണ്ഡിതമതമനുസരിച്ച് ഈ ക്ഷേത്ര നിര്‍മാണകല ഏഴാം നൂറ്റാണ്ടോളം പഴക്കമുണ്ടെന്നാണ്. അതായത് ഖെമറുകളുടെ ആവിര്‍ഭാവത്തിനും വളരെ മുമ്പായി തന്നെ.
1986 ലും 1992 ലും ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്‍ഡ്യ ആങ്കര്‍വാത് ക്ഷേത്രത്തില്‍ നിരവധി നവീകരണപ്രവര്‍ത്തികള്‍ ഏറ്റെടുത്ത് നടത്തുകയുണ്ടായി. 1990 നു ശേഷം അനേകം പുനരുദ്ധാരണപ്രക്രിയയിലൂടെ ക്ഷേത്രം പഴയ പ്രൗഢി ഒരു പരിധി വരെ വീണ്ടെടുക്കുകയും ലോകടൂറിസ്റ്റ് സ്പോട്ടായി ഉയരുകയും ചെയ്തു. ലോകപൈതൃകസ്ഥാനപ്പട്ടികയില്‍ ഇടം നേടി (1992) നിരവധി ധനസ്രോതസ്സുകള്‍ നവീകരണത്തിനും നിലനില്പിനും കമ്പോഡിയന്‍ സര്‍ക്കാരിന് തുറന്നു കിട്ടി. ജര്‍മന്‍ അപ്സര കണ്‍സര്‍വേഷന്‍ പ്രോജക്ട് [German Apsara Conservation Project (GACP)] ദേവതകളുടെയും അസംഖ്യം കൊത്തുപണിത്തരങ്ങളുടെയും നാശത്തില്‍ നിന്നുള്ള സംരക്ഷണം ഏറ്റെടുത്തു.അവരുടെ കണ്ടെത്തല്‍പ്രകാരം ഏതാണ്ട് 20 % ദേവതകളും നാശോന്മുഖമാണ്, കാരണമായി പറയുന്നത് പ്രകൃതിദത്തമായ നീരൊഴുക്കും തകര്‍ന്നടിഞ്ഞ മേല്‍കൂരമൂലവും പിന്നെ പണ്ട് അശ്രദ്ധമായി, അശാസ്ത്രീയമായി നടത്തിയ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ മൂലവുമാണ്. 2002 ല്‍ പടിഞ്ഞാറെ ചിത്രശാലയുടെ അറ്റകുറ്റപ്പണികള്‍ കൈത്താങ്ങുനല്‍കി ഒരുവിധം പരിഹരിച്ചു. പക്ഷെ ജപ്പാന്‍ സംഘം വടക്കേ ഗ്രന്ഥശാലയുടെ പുനരുദ്ധാരണം 2005 ല്‍ പരിപൂര്‍ണമായും നിര്‍വഹിച്ചു. 2008 ല്‍ ലോകസ്മാരകഫണ്ടിന്റെ സഹായത്തോടെ പലാഴിമഥനം പുനരുദ്ധരിക്കാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്.
ഇന്ന് ആങ്കര്‍വാത് ഒരു അന്താരാഷ്ട്ര ടൂറിസ്റ്റ് കേന്ദ്രമാണ്. ലക്ഷക്കണക്കിന് ജനങ്ങള്‍ ക്ഷേത്രത്തിന്റെ വാസ്തുകലയില്‍ ഹദാകൃഷ്ടരായി, അത്ഭുതപരവശരായി, നമ്രശിരസ്കരായി കടന്നു പോകുന്നു. ടൂറിസ്റ്റുകളില്‍ നിന്നുള്ള വരുമാനത്തിന്റെ നല്ലൊരു പങ്കും ക്ഷേത്രനവീകരണത്തിനു തന്നെയാണ് ഉപയോഗിക്കുന്നത്. പക്ഷെ ടൂറിസ്റ്റുകളുടെ തള്ളിക്കയറ്റം മൂലം തകര്‍ന്നടിയുന്ന ചുവര്‍ചിത്രങ്ങള്‍, കൊത്തുപണി ശില്പങ്ങള്‍, പൊട്ടിപ്പൊളിയുന്ന തറകള്‍ എന്നിവ കണ്ടില്ലെന്നു നടിക്കാനാവുന്നില്ല. വിദേശികളും സ്വദേശികളും ഒരുപോലെ ആങ്കര്‍വാതിനെ സംരക്ഷിക്കുന്നു എന്നത് സംസ്കാരത്തികവിന്റെ ലക്ഷണമാണ്. യുദ്ധങ്ങളും പരസ്പര സ്പര്‍ദ്ധകളും അതിര്‍വരമ്പിട്ട ലോകത്ത് മനസ്സുകള്‍ തമ്മിലുള്ള ഇത്തരം ഐക്യമാണ് ശ്രേഷ്ഠം എന്നു പറയാതെ വയ്യ.

ആങ്കോര്‍വാത് ക്ഷേത്രം - ഫോട്ടോ ഗാലറി