കൊടുമൺ എച്ച്.എസ്.എസ് കൊടുമൺ/ഉഷസ്സിന്റെ രഥവും കാത്ത്........ - കവിത - ആർ.പ്രസന്നകുമാർ.
ഉഷസ്സിന്റെ രഥവും കാത്ത്........
-കവിത - ആര്‍.പ്രസന്നകുമാര്‍ - 17/04/2010
{ചിന്തകള്‍ ചേക്കറിയ മാനസവുമായി നീങ്ങുന്ന ഏകാന്തപഥികനായ കവി. രക്തം ചാലിച്ചെഴുതിയ കവിതകള്‍ കവിക്ക് ഭാരമായി അനുഭവപ്പെടുന്നു. പക്ഷെ കാവ്യവേണിയില്‍ നീരാടി തന്റെ ഭാമിനി വരുന്നതിന്റെ, ആ ഉഷാഗമത്തിന്റെ തേരൊച്ച കവി അനുനിമിഷം കേള്‍ക്കുന്നു. അവസാനം അവള്‍ കടന്നു വരുന്നു, നഗ്നപാദയായി....പദപത്മത്തിന്റെ മൃദുക്ഷതം കണ്ട് കവി, തന്റെ നിഷ്ഠുരദാഹത്തെക്കുറിച്ചോര്‍ത്ത് പരിതപിക്കുന്നു.}
വന്നുവോ, മനസ്സിന്റെ മലര്‍മുറ്റത്തില്‍ മൂകമോഹം
പൊന്നലുക്കിന്റെ കുടയും നിവര്‍ത്തി മെല്ലെ കാത്തിരുന്നുവോ...?
പഞ്ജരബദ്ധ ശ്ലഥ ശിഥില ചിന്താ പതത്രങ്ങള്‍
കഞ്ജവാപീതടേ ദാഹശിഖ കെടുത്താനണയും -
യാമത്തിന്‍ നിത്യ നിമിഷാര്‍ദ്ധസ്പന്ദനത്തില്‍ നിന്നെന്നും
ഹോമിച്ചെടുത്തു ഞാനെന്റെ സ്വപ്നത്തിനൊരു സൗവര്‍ണ്ണം...!
ഗീതത്തിന്‍ ചിറകുമായാത്തുടിപ്പുകള്‍ വിഹായസ്സില്‍
ഗതിവിഗതികളറിയാതുഴറിക്കേണു താഴും-
യുഗത്തിന്‍ കാപഥ പഥികന്‍ ഞാനീ ജീവ ഭാണ്ഡവും
യോഗക്ഷേമക്കാവിയും ചുറ്റി അലഞ്ഞവശനായി....!
എന്‍ വിപഞ്ചിക്കിഴപാകിയ ബ്രമ്ഹാണ്ഡകാരു -നീ
അവികലം കൂട്ടിച്ചേര്‍ത്ത സാഗരവീചികളെന്നും
വിദ്വേഷസീല്‍ക്കാരവുമായെന്റെ കര്‍ണ്ണജിഹ്വകളിലെ
നിദാഘപ്രതലത്തിലും ശോകസിന്ധുവൊഴുക്കുന്നു....!
എന്‍ ഗാനം കേട്ടെത്തിയ സൗന്ദര്യധാമമേ-ദേവതേ
മാര്‍ഗേ ഞാനെന്റെ കരള്‍ നെയ്ത നിചോളം വിരിച്ചാനയി-
ച്ചതിസാനന്ദം സോപാനതലേ സര്‍വ്വാംഗവിഭൂഷാ-
മതികലയായ് വാഴിച്ചു സ്വീകരിച്ചര്‍ഘ്യമേകാം....!
ചുടുനെടുവീര്‍പ്പുകളില്‍ ഞാനെന്റെയഭിനിവേശ-
ചൂടാപ്പൂ ചൂടിച്ചു ഓമലേ, നിന്‍ മഞ്ജു കൂന്തലിലാദ്യം.
തേരൊച്ച കാത്തു വലഞ്ഞയെന്‍ മാനസപീയൂഷമേ-
തേരെവിടെ..? ഭവതിയെന്‍ തിടുക്ക ഹേതുവാല്‍ നഗ്ന-
പാദയായ് നടന്നുവെന്നോ - പല്ലവ മൃദുല -
പാദങ്ങള്‍ മുറിഞ്ഞെന്നോ - മമ ദാഹമെത്ര നിഷ്ഠുരം....?