കൊടുമൺ എച്ച്.എസ്.എസ് കൊടുമൺ/ശവകുടീരങ്ങൾക്കരികിൽ...... - കവിത - ആർ.പ്രസന്നകുമാർ.
ശവകുടീരങ്ങള്‍ക്കരികില്‍....
-കവിത - ആര്‍.പ്രസന്നകുമാര്‍ - 18/04/2010
[നന്നുവക്കാട് പള്ളിയിലെ ശവകുടീരങ്ങള്‍. കൂട്ടുകാരില്‍ നിന്നകന്ന് ഒറ്റക്ക് ഞാനവിടെ പോയി. ഒരു പഴയ മാര്‍ബിള്‍ പാകിയ കുടീരത്തിനരികില്‍ ഞാനിരുന്നു. നിതാന്ത സുഷുപ്തിയിലാണ്ട മുന്‍തലമുറകള്‍. അവരിലൊന്നായി ഞാനും മാറി...ചിന്തയിലൂടെ. ഓരോ വ്യക്തിയേയും ഞാന്‍ ശിലാലിഖിതങ്ങളിലൂടെ പരിചയപ്പെട്ടു...അവരേ കാണുവാന്‍, തന്റെ ദു:ഖങ്ങള്‍ അറിയിക്കുവാന്‍ എത്തുന്ന ബന്ധുജനങ്ങളെ ഞാന്‍ കണ്ടു. കൈയ്യില്‍ മെഴുകുതിരികളുമായി അവര്‍ വരുന്നു. തങ്ങളുടെ പ്രിയപ്പെട്ടവരുടെ കുടീരങ്ങളില്‍ അവ കൊളുത്തി, മുഖം ചേര്‍ത്തവര്‍ കരയുന്നു, നിത്യശാന്തിക്കായി പ്രാര്‍ത്ഥിക്കുന്നു. എന്റെ മിഴികള്‍ സജലങ്ങളായി.....}
വിജനമേകാന്ത ശോകാന്ത ഭൂവിലൊരുദിവസം
സ്വജനങ്ങള്‍ നിതാന്തനിദ്ര പൂകുമീ കുടീരത്തില്‍-
വന്നെത്തി ഞാന്‍, ദീര്‍ഘയാത്രാക്ഷീണമകറ്റാന്‍ മെല്ലെ
കന്നിമണ്ണിന്‍ മാറത്തു മലര്‍ന്നു മിഴി പൂട്ടിക്കിടക്കവെ
ശുഷ്കപത്രങ്ങള്‍ കാലടികള്‍ക്കിടയില്‍ ഞെരിയും
വിഷാദ മൃദുലനിനദം കേട്ടു ഞാനെഴുന്നേറ്റു...
മെഴുകുതിരി വിളക്കും കൈയ്യിലേന്തി വരുന്നിതാ
അഴലിന്റെ മണ്ഡപത്തില്‍- ഇവര്‍ മുഗ്ദമാലാഖമാരോ..?
എന്നെ കണ്ടു കാണും - പക്ഷെ ദു:ഖത്തിനശ്രുച്ചില്ലിലീ-
മിന്നാമിനുങ്ങിന്‍ വിളറിയ കന്ദളം കെട്ടതാകാം.
വന്നവരോരുത്തരായി തന്‍ പ്രിയകുടീരങ്ങളില്‍
പൊന്നിന്‍തിരി കൊളുത്തി സഗദ്ഗതം പ്രാര്‍ത്ഥിക്കുന്നു.
പ്രാര്‍ത്ഥിച്ചു തളര്‍ന്നവര്‍, കേണുവീണവര്‍, മിഴിനീരിന്‍-
തീര്‍ത്ഥജലത്തിലീ മൃതാത്മാക്കള്‍ സ്വര്‍ഗ്ഗം പൂകിയേക്കാം.
ജനിമൃതിപോലെ, വന്നവര്‍ വന്നവര്‍ മടങ്ങവെ-
കുനിഞ്ഞിരുന്നൊരു കുടീരം പുല്കിക്കൊണ്ടൊരാള്‍ മാത്രം
പൊട്ടിക്കരയുന്നു, ജീവിതഭാരമറിയിക്കുന്നു-
മുട്ടി മുട്ടി പ്രാര്‍ത്ഥിക്കുന്നു - ദേവനിതു കണ്ടിരിക്കാം.
ഇളം തെന്നലിലാ മെഴുകുതിരി നാളം കെടുമ്പോള്‍
കൊളുത്തിയും, ഇടയ്കിടെ മാറത്തടിച്ചവള്‍ തന്‍-
കൊച്ചുസങ്കടങ്ങള്‍ ഏറ്റു പറയുകയാവാം- മെല്ലെ
വേച്ചു വേച്ചാ ശുഭ്രരൂപവും നമ്രയായകലവെ...
സജലനേത്രനായ് കുടീരത്തിനരികില്‍ നിന്നും
മുജ്ജന്മ രഹസ്യവും തേടി ഞാനീ ഭാണ്ഡവുമെടുത്തു.