കെ.ആർ.എച്ച് .എസ്.പാതിരിയാട്

Schoolwiki സംരംഭത്തിൽ നിന്ന്
04:12, 12 ഫെബ്രുവരി 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Krhs (സംവാദം | സംഭാവനകൾ) (പുതിയ താള്‍: വേങ്ങാട് പഞ്ചായത്തിലെ എറ്റവും പഴക്കമേറിയ സ്കൂളാണ് പാതിരിയാ…)

വേങ്ങാട് പഞ്ചായത്തിലെ എറ്റവും പഴക്കമേറിയ സ്കൂളാണ് പാതിരിയാട്ടെ കോട്ടയം രാജാസ് ഹൈസ്ക്കൂള്‍. 18 ാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിലാണ് ഗുരുകുല സമ്പ്രദായത്തില്‍ ഈ പ്രദേശത്ത് ഒരു വിദ്യാലയം ആരംഭിക്കുന്നത്. പടുവിലാക്കാവ് ദേവസ്വം നാല് ഊരാളന്മാരില്‍ ഒന്നായ ചെക്യോട്ട് തറവാട് വകയായിരുന്നു ഈ വിദ്യാലയം. എഴുത്താശാന്‍ എന്നറിയപ്പെട്ടിരുന്ന ഒരു കണിശന്‍ ഗുരുക്കളായിരുന്നു ആദ്യത്തെ ഗുരു. ഒതയോത്ത് ഭാഗത്ത് തെന്നിശ്ശേരിക്കണ്ടി പറമ്പ്, കുറുപ്പച്ചന്‍ മഠം, ഇല്ലത്തു വളപ്പ് തുടങ്ങിയ സ്ഥലങ്ങളില്‍ മാറി മാറി പ്രവര്‍ത്തിച്ചിരുന്ന വിദ്യാലയം ഒടുവില്‍ ഗണപതിയാം പറമ്പില്‍ ഓലമേഞ്ഞ പുരയില്‍ മൂന്നാം ക്ലാസ് വരെയുള്ള എഴുത്തു പള്ളികൂടമായി മാറി. സര്‍ക്കാര്‍ അംഗീകാരമില്ലാതിരുന്ന ഈ വിദ്യാലയത്തിലെ പ്രഥമ പ്രധാനാധ്യാപകന്‍ അഞ്ചരക്കണ്ടിയിലെ നാരായണന്‍ മാസ്റ്ററായിരുന്നു.

1922 ല്‍ ഒരു എലിമെന്ററിസ്ക്കൂളായി അംഗീകാരം നേടുന്നതിനുവേണ്ടിയുള്ള ശ്രമങ്ങള്‍ തുടങ്ങുകയും പടുവിലാക്കാവ് ദേവസ്വം വക ഭണ്ഡാരത്തിലെ വരവ് ഈ ആവശ്യത്തിലേക്കായിമാറ്റിവെയ്ക്കുകയും ചെയ്തു. ചെക്യോട്ട് രയരോത്ത് കൃഷ്ണന്‍ നമ്പ്യാരായിരുന്നു ആദ്യ മാനേജര്‍.1950 ല്‍ ഇ എസ് എസ് എല്‍ സി പരീക്ഷ നടത്തുന്നതിനുള്ള അനുമതി ലഭിച്ചു പിന്നീട് സ്ക്കൂളിന്റെ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുവേണ്ടി ഒരുട്രസ്റ്റ് രൂപീകരിക്കപ്പെട്ടു. പാതിരിയാട് എഡുക്കേഷന്‍ ട്രസ്റ്റ് എന്നായിരുന്നു പേര് സ്ഥലം എം എല്‍ എ ആയിരുന്ന എന്‍ ഇ ബാലറാം, പി ആര്‍ കുറുപ്പ് എന്നിവര്‍ മുഖേന മാനേജരും ട്രസ്റ്റും നടത്തിയശ്രമഫലമായി ഈ വിദ്യാലയം ഹൈസ്ക്കൂളായി ഉയര്‍ത്തപ്പെട്ടു. സി ആര്‍ കുഞ്ഞിരാമന്‍ നമ്പ്യാരായിരുന്നു പ്രധാനാധ്യാപകന്‍.പിന്നീട് സ്ക്കൂളിന്റെ ഭരണചുമതലട്രസ്റ്റിന്റെ പ്രസിഡണ്ടായിരുന്ന കോട്ടയം കിഴക്കേ കോവിലകം ശങ്കരവര്‍മ്മ വലിയരാജയില്‍ ഏല്‍പ്പിക്കപ്പെട്ടു. അതോടെ അന്നുവരെ പാതിരിയാട് ഹൈസ്ക്കൂള്‍ എന്നറിയപ്പെട്ടിരുന്ന ഈ വിദ്യാലയം കോട്ടയം രാജാസ് ഹൈസ്ക്കൂള്‍ എന്നായി മാറി.മാനേജരുടെ മരണത്തെ തുടര്‍ന്ന് റിസീവറായി അഡ്വ: സി.ശ്രീനിവാസയ്യര്‍ ചുമതലയേറ്റു. റിസീവറ് ഭരണത്തിനു ശേഷം രാജശ്രീ കോട്ടയം കിഴക്കെ കോവിലകത്ത് കേരളവര്‍മ്മയും ഇപ്പോഴത്തെ മാനേജര്‍ രാജശ്രീ ടി.കെ കേരളവര്‍മ്മ വലിയരാജയും മാനേജരായി തുടര്‍ന്നു വരുന്നു.