അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
പഴയ സ്കൂൾ കെട്ടിടം

പെരിയാറിന്റെ മൃദുസ്പർശം ഏറ്റ് അനുഗ്രഹീതമായ ചേരാനല്ലൂർ പ്രദേശത്ത് അറിവിന്റെ ജ്വാലയായ് ഉയരങ്ങൾ തേടുന്ന അൽഫാറൂഖിയ്യ ഹയർസെക്കൻഡറി സ്കൂൾ ഇപ്പോൾ 75 പിറന്നാളും കഴിഞ്ഞിരിക്കുകയാണ്. ചേരാനല്ലൂരിലെയും സമീപപ്രദേശങ്ങളിലെയും കുരുന്നുകൾക്ക് വിദ്യയുടെ വലിയ വാതായനം തുറന്നു കൊടുത്തു കൊണ്ട് 1943 സ്ഥാപിതമായ ഈ സരസ്വതീ ക്ഷേത്രം ഇന്ന് പഠനരംഗത്തും പാഠ്യേതര രംഗത്തും സ്തുത്യർഹമായ നേട്ടങ്ങൾ കൈവരിച്ചുകൊണ്ടിരിക്കയാണ്. ഈ പ്രദേശത്തെ വിദ്യാഭ്യാസ സാംസ്കാരിക മുന്നേറ്റത്തിന് തുടക്കം കുറിക്കാൻ സ്ഥാപനത്തിനായി. തൊള്ളായിരത്തി നാൽപതുകളുടെ തുടക്കത്തിൽ അവികസിതമായി കിടന്നിരുന്ന ചേരാനല്ലൂരിന് അഭിമാനിക്കാനേറെയെന്നും ഇല്ലാതിരുന്നകാലം. പഠനത്തിന് കൊച്ചി നഗരത്തിലേക്കും മറ്റും നടന്നുനീങ്ങിയ ചേരാനല്ലൂർ ജനതക്ക് സ്വപ്ന സാക്ഷാത്കാരമായി 1943 ൽ കൊച്ചി ദിവാനായിരുന്ന ശ്രീ ഷൺമുഖം ഷെട്ടി അൽ ഫാറൂഖിയ ഹൈസ്കൂൾ ഉദ്ഘാടനം ചെയ്തു .ഒരു നാടിന്റെ സ്വപ്നങ്ങൾക്ക് ചിറക് വെച്ചത് പിന്നീട് ഈ കലാലയ മുറ്റത്തായിരുന്നു.കലയും ശാസ്ത്രവും സംസ്കാരവും പഠിച്ചിറങ്ങിയ പതിനായിരക്കണക്കിന് പൂർവ്വ വിദ്യാർത്ഥികൾ.ജീവിതത്തിന്റെ എല്ലാ തുറകളിലും നേട്ടത്തിന്റെ കയ്യൊപ്പ് ചാർത്തിയവർ, പ്രൗഡമായ ഈ പാരമ്പര്യത്തിലൂന്നി അന്താരാഷ്ട്ര നിലവാരത്തിലേക്ക് പുതു ചുവടുകൾ വെക്കുകയാണ് അൽ ഫാറൂഖിയ ഹയർ സെക്കൻഡറി സ്കൂൾ.100% വരെ എത്തിനിൽക്കുന്ന എസ് എസ് എൽ സി വിജയം ജില്ലയിൽ തന്നെ ഏറ്റവും കൂടുതൽ എൻഎംഎംഎസ് സ്കോളർഷിപ്പിന് അർഹമായ വിദ്യാലയം തികഞ്ഞ അച്ചടക്കം തുടങ്ങി സ്കൂളിനെ ആകർഷണീയമാക്കുന്നു ഘടകങ്ങൾ നിരവധിയാണ്. ഭൗതിക സാഹചര്യങ്ങളുടെ കാര്യത്തിൽ അസൂയാവഹമായ പുരോഗതി നേടിക്കൊണ്ടിരിക്കുന്ന ഒരു സ്ഥാപനമാണിത്. സയൻസ് ലാബ് ഐടി ലാബ് ഹൈടെക് ക്ലാസ് മുറികൾ വിശാലമായ ഗ്രൗണ്ട് തുടങ്ങിയവയോടൊപ്പം +2 കെട്ടിടം കൂടി വന്നതോടെ സ്ഥാപനത്തിൻറെ മുഖച്ഛായ തന്നെ മാറിയിരിക്കുന്നു.

സ്കൂളിലെ പ്രഥമ പ്രധാനാധ്യാപകൻ ശ്രീ കൊച്ചോ  സാഹിബ്

ചേരാനല്ലൂരിന്റെ ഹൃദയതാളമായി മാറിയ അൽഫാറൂഖിയ്യ സ്കൂളിന്റെ സ്ഥാപകനും പ്രഥമ മാനേജറും ആയിരുന്നു വി കെ കുട്ടി സാഹിബ്.ചേരാനല്ലൂരിലെയും പരിസരപ്രദേശങ്ങളിലെയും സാധാരണക്കാരായ ജനങ്ങളുടെ സാമൂഹിക വിദ്യാഭ്യാസ ഉന്നമനം ലക്ഷ്യമാക്കി കൊണ്ട് 1943 ചേരാനല്ലൂരിൽ അൽ ഫാറൂഖിയ ഹയർസെക്കൻഡറി സ്കൂൾ സ്ഥാപിക്കുകയും മരണംവരെ മാനേജരായി തുടരുകയും ചെയ്തു. കുട്ടി സാഹിബിന് പാലിയത്തച്ഛൻ രാജ കുടുംബവുമായുള്ള അടുത്തബന്ധം ഒന്നുകൊണ്ടുമാത്രമാണ് അൽഫാറൂഖിയ ഹൈസ്കൂൾ അനുവദിക്കപ്പെട്ടത്.അൽ ഫാറൂഖിയ ഹൈസ്കൂൾ ഉദ്ഘാടനം ചെയ്തത് അന്ന് കൊച്ചി ദിവാനായിരുന്ന സർ ഷൺമുഖം ഷെട്ടി ആയിരുന്നു.അദ്ദേഹം പിന്നീട് കേന്ദ്ര ഫൈനാൻസ് മിനിസ്റ്റർ ആയി. രാജകുടുംബാംഗങ്ങളുമായി കുട്ടി സാഹിബിനുള്ള അടുപ്പം മൂലമാണ് ചേരാനല്ലൂരിൽ ഒരു ഹൈസ്കൂൾ തുടങ്ങാൻ സാധിച്ചത്.

സർ ഷണ്മുഖം ഷെട്ടിക്ക് ചേരാനല്ലൂരിൽ ഉദ്ഘാടനചടങ്ങിൽ എത്തിച്ചേരാൻ അന്ന് വടുതലയ്ക്കും ചിറ്റൂരിനും ഇടയിലുള്ള പാലം ഉണ്ടായിരുന്നില്ല. അദ്ദേഹത്തിൻറെ കുതിരവണ്ടി പുഴ കടക്കാൻ വള്ളങ്ങൾ നിരത്തിയിട്ട് അതിന്റെ മുകളിൽ പലക പാകി താൽക്കാലിക പാലം നിർമിക്കുകയാണ് ഉണ്ടായത്.ഉദ്ഘാടനത്തിനായി എത്തിയ ദിവാനെ പരിചമുട്ട്, കോൽക്കളി, കൈകൊട്ടിക്കളി തുടങ്ങിയ കലാരൂപങ്ങളുടെ അകമ്പടിയോടെയാണ് സ്കൂളിലേക്ക് ആനയിച്ചത്. ഉദ്ഘാടന ചടങ്ങിൽ സ്വാഗത പ്രസംഗം നടത്തിയത് താമരശ്ശേരിയിൽ ഉമർ സാഹിബായിരുന്നു. വിദ്യാലയത്തിലെ പ്രഥമ ക്ലർക്ക് കൂടിയാണ് ഉമ്മർ സാഹിബ്. പ്രഥമ ഹെഡ്മാസ്റ്റർ ശ്രീ കൊച്ചോ സാഹിബിന്റെ അധ്യക്ഷതയിലായിരുന്നു ചടങ്ങുകൾ നടന്നത്

മത സാംസ്കാരിക സാമൂഹിക മേഖലകളിൽ വിപ്ലവകരമായ മുന്നേറ്റങ്ങൾ നടത്തിയ കാരന്തൂർ മർക്കസുസ്സഖാഫത്തിസ്സുന്നിയ്യ 1993 ൽ വിദ്യാലയം ഏറ്റെടുത്തു.പുതിയ മാനേജ്മെൻറ് കീഴിൽ വിപ്ലവകരമായ മുന്നേറ്റമാണ് വിദ്യാലയം നടത്തിക്കൊണ്ടിരിക്കുന്നത്. വിദ്യാലയത്തിലെ ഭൗതിക സാഹചര്യങ്ങളിലും അനുബന്ധ മേഖലകളിലും കാതലായ മാറ്റം വരുത്താൻ മാനേജ്മെന്റിനായി .അൽ ഫാറൂഖിയ ഹയർ സെക്കൻഡറി സ്കൂൾ, ഹൈസ്കൂൾ വിഭാഗത്തിൽ 341 വിദ്യാർഥികളാണ് പഠിക്കുന്നത്. ഇതിൽ യുപി വിഭാഗത്തിൽ 116 വിദ്യാർഥികളാണ് പഠിക്കുന്നത്. ഹൈ സ്കൂളിൽ വിവിധ വിഷയങ്ങളിലായി 12 അധ്യാപകരും യുപിയിൽ അഞ്ച് അധ്യാപകരും സേവനമനുഷ്ഠിക്കുന്നുണ്ട്. അതോടൊപ്പം തന്നെ നോൺ ടീച്ചിങ് വിഭാഗത്തിലായി 4 പേരും സേവനമനുഷ്ഠിക്കുന്നു. സ്കൂളിന്റെ മുഴുവൻ പ്രവർത്തനങ്ങളിലും ഉള്ള അധ്യാപകരുടെ ആത്മാർത്ഥമായ പിന്തുണയാണ് വിദ്യാലയത്തിന്റെ ഉയർച്ചയുടെ നിധാനം.വിദ്യാർത്ഥികളുടെ ബഹുമുഖ ഉന്നമനം ലക്ഷ്യമാക്കി വിപുലമായ സൗകര്യങ്ങളാണ് സ്കൂളിൽ ഒരുക്കിയിരിക്കുന്നത്. അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ക്ലാസ് റൂമുകൾ, ലൈബ്രറി, സയൻസ് ലാബ് ,കമ്പ്യൂട്ടർ ലാബ്, IED റിസോഴ്സ് റൂം തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.എസ് പി സി , സ്കൗട്ട് & ഗൈഡ് ,ലിറ്റിൽ കൈറ്റ്സ്,മറ്റു ക്ലബ്ബുകൾ എല്ലാം തന്നെ സജീവമായി സ്കൂളിൻറെ ഭാഗമായി നിലകൊള്ളുന്നു. വിദ്യാർത്ഥികളുടെ ഉന്നത വിജയം ലക്ഷ്യമാക്കി വിജയോത്സവം പ്രവർത്തനങ്ങൾ നഫീസ ടീച്ചറിന്റെ നേതൃത്വത്തിൽ സജീവമാണ്. പഠന മുന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി "Be The Best " എന്നപേരിൽ പ്രത്യേക പരിശീലനം നൽകിവരുന്നു. അതോടൊപ്പംതന്നെ പഠന പിന്നോക്കാവസ്ഥയിലുള്ള വിദ്യാർഥികളെ ലക്ഷ്യമാക്കി "ശ്രദ്ധ" , "നവപ്രഭ" "ഹലോ ഇംഗ്ലീഷ്" തുടങ്ങിയ പദ്ധതികളും ആവിഷ്കരിച്ച് നടപ്പിലാക്കി .USS ,NMMS ,NTSE തുടങ്ങി വിവിധ മത്സര പരീക്ഷകൾക്കായി കുട്ടികളെ സജ്ജമാക്കുന്നതിന് വേണ്ടി പ്രത്യേക കോച്ചിങ് ക്ലാസുകളും നടന്നു വരുന്നു. 2019-20 അദ്ധ്യായന വർഷത്തിൽ എറണാകുളം ഉപജില്ലാ കലോത്സവത്തിൽ ഓവറോൾ നാലാം സ്ഥാനമായത് സ്കൂളിൻറെ യശസ്സ് ഉയർത്തി.വർഷങ്ങളായി എസ്എസ്എൽസി പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കാൻ സ്കൂളിൽ ആയിട്ടുണ്ട് . 2020-21 എസ്എസ്എൽസി പരീക്ഷയിൽ 100% വിജയം കരസ്ഥമാക്കിയ പഞ്ചായത്തിലെ ഏക വിദ്യാലയം ആണ് അൽ ഫാറൂഖിയ ഹയർ സെക്കൻഡറി സ്കൂൾ . രക്ഷിതാക്കളുടെയും പി ടി എ യുടെയും മാനേജ്മെന്റിന്റെയും മറ്റ് അഭ്യുദയകാംക്ഷികളുടെയും സഹകരണത്തോടെ മികവിൽ നിന്നും മികവിലേക്കുള്ള പ്രയാണത്തിലാണ് സ്കൂൾ . വിദ്യർത്ഥികളുടെ ഉത്സാഹവും രക്ഷിതാക്കളുടെ സഹകരണവും ഇ സ്കൂളിന്റെ വിജയത്തിന് കരുത്തേകുന്നു .ചേരാനല്ലൂർ മേഖലയിലെ ഏറ്റവും നല്ല വിദ്യാലയമെന്ന പദവി ഇ സ്കൂളിന്റെ സ്വകാര്യ അഭിമാനമാണ്

വി കെ കുട്ടി സാഹിബ്

കൊച്ചിയുടെ ചരിത്രത്തിൽ എന്നും തിളങ്ങുന്ന വ്യക്തിത്വം, വിദ്യാഭ്യാസ സാമൂഹ്യ സാംസ്കാരിക പ്രവർത്തനങ്ങളിൽ അജയ്യമായ നേതൃത്വം,ഏത് ആൾക്കൂട്ടത്തിനിടയിലും തിരിച്ചറിയത്തക്ക വിധം ആറടിയിൽ അധികം പൊക്കവും ഉന്നത വ്യക്തിത്വത്തിന് ഉടമയുമായിരുന്നു ഇദ്ദേഹം. നന്മനിറഞ്ഞ മനുഷ്യസ്നേഹിയും പ്രഗൽഭനായ ഒരു രാഷ്ട്രീയ നേതാവുമായിരുന്നു. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ മുൻനിര നേതാക്കളോടൊപ്പം ശക്തമായ നിലയിൽ പങ്കെടുക്കുകയും ജയിൽ വാസം വരിക്കുകയും ചെയ്തിട്ടുണ്ട്. 24 വർഷം തുടർച്ചയായി ചേരാനല്ലൂർ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം വഹിച്ചിരുന്നു. വെറും ഒരു നേതാവ് മാത്രമായി മാറി നിൽക്കാതെ കായലിലും കടലിലും ഉപജീവനം തേടുന്ന സമൂഹത്തിൻെറ കഷ്ടപ്പാടുകൾ മനസ്സിലാക്കി അവരുടെ ക്ഷേമൈശ്വര്യങ്ങൾക്ക് വേണ്ടി അദ്ദേഹം നടത്തിയ പ്രവർത്തനങ്ങൾ ഈ നാട് ഇന്നും നന്ദിയോടെ ഓർക്കുന്നു.

കൊച്ചി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വി കെ കുട്ടി സാഹിബ് സ്വന്തം നിയോജകമണ്ഡലത്തിലെ പുരോഗമന പദ്ധതികൾക്കും പ്രവർത്തനങ്ങൾക്കും ഉപരിയായി അരയ സമുദായത്തിന്റെ അവകാശങ്ങൾക്കുവേണ്ടി ശബ്ദമുയർത്തുകയും ചെയ്തു. ഇസ്ലാം മത വിശ്വാസത്തിൽ ഉറച്ചു നിന്നുകൊണ്ട് തന്നെ ഇതര സഹോദര സമുദായങ്ങളോട് സ്നേഹപൂർണമായ ബന്ധം പുലർത്താൻ അദ്ദേഹത്തിനായി.

ഒരു തൊഴിലുടമ തന്നെ തൊഴിലാളി നേതാവായ ചരിത്രം മനുഷ്യസ്നേഹിയായ കുട്ടി സാഹിബിന് മാത്രം അവകാശപ്പെട്ടതാണ്. തൊഴിലാളികളെ സംഘടിപ്പിക്കുന്നതിനും അവരുടെ അവകാശങ്ങളെയും ചുമതലകളെയും കുറിച്ച് അവരെ ബോധവാന്മാരാക്കുന്നതിലും അവരുടെ പ്രിയപ്പെട്ട നേതാവെന്ന നിലയിൽ അദ്ദേഹം വിജയിച്ചു. തൊഴിലാളികൾക്ക് എട്ടുമണിക്കൂർ ജോലിയെന്ന തീരുമാനം കൊച്ചി നിയമസഭയിൽ ചർച്ച ചെയ്യുകയും അത് നിയമമാക്കുകയും ചെയ്തതിന് പിന്നിൽ അദ്ദേഹത്തിൻെറ കരങ്ങളായിരുന്നു. ചേരാനല്ലൂർ പഞ്ചായത്തിലെ ദീർഘകാല സേവനത്തിന്റെ സ്മരണക്കായാണ് ആസ്റ്റർമെഡിസിറ്റി യുടെ മുന്നിലൂടെ കടന്നു പോകുന്ന റോഡിന് കുട്ടി സാഹിബ് റോഡ് എന്ന് നാമകരണം ചെയ്തിരിക്കുന്നത്.

പത്രപ്രവർത്തന രംഗത്തും അദ്ദേഹം തൻെറ കഴിവുകൾ തെളിയിച്ചു . കേസരി കൊച്ചിൻ മെയിൽ തുടങ്ങിയ പത്രങ്ങളുടെ പത്രാധിപരായിരുന്നു .മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബിന്റെ അൽ അമീൻ മലയാള മനോരമ തുടങ്ങിയ പ്രസിദ്ധീകരണങ്ങളു മായും അദ്ദേഹം സഹകരിച്ചു. കേരളത്തിൽ സാമൂഹികമായും വിദ്യാഭ്യാസപരമായും ഏറെ പിന്നിൽ നിൽക്കുന്ന മുസ്ലിം സമുദായത്തിന്റെ പുരോഗതി ലക്ഷ്യം വെച്ചുകൊണ്ട് കേരള മുസ്ലിം എജുക്കേഷൻ അസോസിയേഷൻ കെ എം ഇ എ എന്ന സംഘടനയ്ക്ക് രൂപം നൽകി. സംഘടനയുടെ പ്രഥമ വൈസ് പ്രസിഡണ്ടായിരുന്നു കുട്ടി സാഹിബ്. ഇന്ന് കെ എം ഇ എ യുടെ കീഴിൽ നിരവധി എൻജിനീയറിങ് ആർക്കിടെക്റ്റ് പോളിടെക്നിക് ആർട്സ് ആൻഡ് സയൻസ് കോളേജുകൾ സ്കൂളുകൾ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ട്.

കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ

ഇസ്‌ലാമിക വിജ്ഞാന-പാരമ്പര്യത്തിലെ സമാനതകളില്ലാത്ത ജ്ഞാനവും വൈദഗ്ധ്യവും കൊണ്ട് ലോകത്തെ വിസ്മയിപ്പിച്ച  പണ്ഡിതനാണ് ശൈഖ് അബൂബക്കർ അഹമ്മദ്. അഞ്ച് പതിറ്റാണ്ടുകളായി  ഇസ്‌ലാമിക വിജ്ഞാനം  പഠിപ്പിക്കുന്നതിലും പ്രചരിപ്പി ക്കുന്നതിലും വ്യാപൃതനാണ്.ഏറ്റവും സ്വാധീനമുള്ള ഇന്ത്യൻ പണ്ഡിതനായി ആഗോള മുസ്ലീം നേതാക്കൾ  അംഗീകരിച്ച നേതാവാണ്. ആഴത്തിൽ സ്വാധീനമുള്ള ഒരു മുസ്ലീം നേതാവെന്ന നിലയിൽ, അദ്ദേഹം സമൂഹത്തിന് പ്രത്യാശയുടെയും പുനരുജ്ജീവനത്തിന്റെയും വെളിച്ചമാണ്. രാജ്യത്തും വിദേശത്തുമായി നൂറുകണക്കിന് ചാരിറ്റബിൾ സ്ഥാപനങ്ങൾ സ്ഥാപിച്ചും മുൻകൈയെടുത്തും സമൂഹത്തിന്റെ വിവിധ വിഭാഗങ്ങളെ ഉയർത്തിക്കൊണ്ടു വന്നു. . മുസ്ലീം നേതൃത്വത്തെ പുനർനിർവചിക്കുന്നതിലൂടെ ഇന്ത്യൻ മുസ്ലീങ്ങളുടെ അക്കാദമിക് റോഡ് മാപ്പ് പുനഃക്രമീകരിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു.ഇന്ത്യൻ ഗ്രാൻ്റ് മുഫ്തി എന്ന നിലയിൽ സർവാംഗ്രീതനാണ് അദ്ദേഹം.ഇന്ത്യൻ മുസ്ലീങ്ങളുടെ ശബ്ദമായി എന്നും അറിയപ്പെട്ടു.

1939 മാർച്ച് 22 ന്, കേരളത്തിലെ കോഴിക്കോട് ജില്ലയിലെ കാന്തപുരമെന്ന ഗ്രാമത്തിൽ ജനിച്ച ഷെയ്ഖ് അബൂബക്കർ അഹ്മദ് ജനങ്ങളെയും പ്രത്യേകിച്ച് മുസ്ലീം സമുദായത്തെയും സേവിക്കുന്നതിനുള്ള തന്റെ അനന്തമായ പരിശ്രമങ്ങൾക്ക് തുടക്കമിട്ടു.  സുന്നി മുസ്‌ലിംകളുടെയും പണ്ഡിതന്മാരുടെയും നേതാക്കളുടെയും ഇടയിൽ പുതുമയുടെയും മാറ്റത്തിൻ്റെയും പുതുയുഗത്തിന് തുടക്കം കുറിച്ചു.കഠിനമായ അജ്ഞതയും സാമ്പത്തിക ഉദാസീനതയും മുഖമുദ്രയാക്കിയ അന്നത്തെ സമൂഹത്തിന്റെ ഇരുണ്ട ഇടനാഴികളിൽ അദ്ദേഹത്തിന് പ്രതീക്ഷയുടെ മെഴുകുതിരി കത്തിക്കാൻ കഴിഞ്ഞു.

   

മർകസിൽ മുളപൊട്ടിയ വിജ്ഞാനത്തിന്റെ പച്ചപ്പുൽമേച്ചിൽപ്പുറങ്ങൾ നാടിന്റെ നാനാ ഭാഗത്തേക്കും വ്യാപിക്കുകയായിരുന്നു.ഇന്ന്, ഏതാണ്ട് എല്ലാ ഇന്ത്യൻ സംസ്ഥാനങ്ങളിലും വിദേശത്തും വ്യാപിച്ചുകിടക്കുന്ന 100-ലധികം സ്ഥാപനങ്ങൾ മർകസിന് കീഴിൽ ഉണ്ട്. ആത്മീയ വിജ്ഞാനത്തിന്റെയും ആധുനിക വിദ്യാഭ്യാസത്തിന്റെയും നദികൾ ഒരുമിച്ച് ഒഴുകുന്ന ഏഷ്യയിലെ ഏറ്റവും വലിയ അക്കാദമിക് സംഗമം എന്ന് വിശേഷിപ്പിക്കാവുന്നതിനാൽ മർകസ് ഒരു സ്ഥാപനമല്ല, ഒരു മഹത്തായ വിപ്ലവമാണ്.ഇസ്‌ലാമിക പൈതൃകത്തിന്റെ നില നിൽപ്പിനും ജനങ്ങൾക്ക് ആത്മാഭിമാനം ഉണ്ടാക്കിയെടുക്കാനും പുതു വിദ്യാഭ്യാസ സംസ്കാരവും ശൈഖ് അബൂബക്കർ അഹ്മദ് സൃഷ്ടിച്ചിട്ടുണ്ട്.  ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിരവധി സാംസ്കാരിക കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിൽ അദ്ദേഹം പ്രധാന പങ്കുവഹിച്ചു.കൂടാതെ, രാജ്യത്തുടനീളമുള്ള 20,000 പ്രാഥമിക വിദ്യാഭ്യാസ കേന്ദ്രങ്ങൾ അദ്ദേഹം നയിക്കുന്നു.

ശൈഖ് അബൂബക്കർ അഹമ്മദിന്റെ ദീർഘവീക്ഷണമുള്ള നേതൃത്വത്തിന് കീഴിൽ, മർകസ് സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്ന ജനവിഭാഗങ്ങളുടെ കേന്ദ്രമായി മാറിയിരിക്കുന്നു.സമൂഹത്തിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് എപ്പോഴും ആഹ്വാനം ചെയ്യുന്ന സാമൂഹിക പ്രതിബദ്ധതയുള്ള നേതാവാണ് ഷെയ്ഖ്  ശൈഖ് അബൂബക്കർ അഹമ്മദ്. പാർശ്വവൽക്കരിക്കപ്പെട്ട സമൂഹത്തിൽ നിന്ന് ആയിരക്കണക്കിന് ആളുകളുടെ ജീവിതത്തിൽ വഴിത്തിരിവുകൾ കൊണ്ടുവന്ന ജീവിക്കുന്ന ഇതിഹാസമാണ് അദ്ദേഹം.എല്ലാ ഇന്ത്യക്കാർക്കും, അവരുടെ മതം പരിഗണിക്കാതെ, വിശാലമായുള്ള അദ്ദേഹത്തിന്റെ സഹവാസം ഏറെ ശ്രദ്ധേയം ആണ്.എല്ലാറ്റിലും മുകളിൽ മനുഷ്യത്വം സ്ഥാപിക്കുന്നു വെന്നതാണ് എല്ലാറ്റിനുമുപരിയായി, ഷെയ്ഖ് അബൂബക്കർ അഹമ്മദ്  ചെയ്യുന്നത്. കരുണയുടെ കിരണങ്ങൾ എല്ലാ ചുറ്റുപാടുകളിലേക്കും സഹകാരികളിലേക്കും പ്രസരിപ്പിക്കുന്നു. കടുത്ത വിമർശകനു പോലും അദ്ദേഹത്തോടൊപ്പം സഞ്ചരിക്കാവുന്ന സമീപനം. പ്രാർത്ഥനയാണ് ഏറ്റവും വലിയ ആയുധം, അത് എല്ലാവർക്കും ഉദാരമായി വാഗ്ദാനം ചെയ്യുന്നുമുസ്‌ലിംകൾ അനുഭവിക്കുന്ന കുഴഞ്ഞു മറിഞ്ഞ പല പ്രശ്നങ്ങൾക്കും മാത്രമല്ല, ഇന്ത്യ പോലുള്ള ബഹുസ്വര സമൂഹത്തിൽ സൗഹാർദ പരമായ സഹവർത്തിത്വത്തിനും പുതു വഴി തുറന്നു ശെയ്ഖ് അബുബക്കർ. ദീർഘ ദർശിത്വ ത്തിൻ്റെയും കാഴ്ച പ്പടുകളുടെയും മോഹിപ്പിക്കുന്ന വ്യക്തിത്വം കൂടി ആണ് കാന്തപുരം.ന്യൂനപക്ഷങ്ങളുടെ രാഷ്ട്രവും വ്യക്തിജീവിതവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ തന്റെ ആശങ്കകൾ രേഖപ്പെടുത്തുന്നതിലൂടെ ശൈഖ് അബൂബക്കർ അഹമ്മദ് ജനങ്ങളുടെ ആവേശമാണ്.  ദുർബല വിഭാഗങ്ങളുടെ ഭരണഘടനാപരമായ പ്രത്യേകാവകാശങ്ങളും മറ്റും ഭരണകൂടത്തിന്റെ ശ്രദ്ധയിൽ പെടുത്തുന്നതിന് അദ്ദേഹം ക്രിയാത്മകമായി ഇടപെടുന്നു.

അറബിയിലും മലയാളത്തിലുള്ള രണ്ട് ഡസൻ പുസ്തകങ്ങളുടെ രചയിതാവ്.ലോകത്തിന് മുന്നിൽ എപ്പോഴും പുഞ്ചിരിക്കുന്ന മുഖം കാണിക്കു കയെന്നത് എടുത്തു പറ യേണ്ടതാണ്.കിഴക്ക് നിന്ന് പടിഞ്ഞാറ് വരെ പര്യവേക്ഷണം ചെയ്തും, രണ്ടിന്റെയും ഗുണങ്ങൾ ഇവിടെ പ്രയോഗിച്ചും, മർകസിന്റെ ദൗത്യം വിശാലമായ ശ്രേണികളിലേക്ക് വ്യാപിപ്പിച്ചും, ശൈഖ് അബൂബക്കർ അഹമ്മദ് മുന്നേറുന്നു,ഇപ്പോഴും വിശ്രമിക്കാൻ ആയില്ലെന്ന് വിശ്വസിക്കുന്നു, അതിനു മുമ്പ് ഇനിയും തനിക്ക്  കിലോമീറ്ററുകൾ സഞ്ചരിക്കാനുണ്ടെന്നും.

മർകസു സഖാഫത്തി സുന്നിയ്യ

മർകസു സഖാഫത്തി സുന്നിയ്യ അറിവും അനുഭൂതിയുമാണ്.പ്രധാനമായും പ്രതിനിധാനം ചെയ്യുന്നത്. അറിവിൻ്റെ വെളിച്ചവും ആത്മീയതയുടെയും ജീവിത സം പ്ത്രി പ്തി യുടെ അനുഭൂതിയും.വളരുന്ന ലോകത്തെക്കുറിച്ചുള്ള അറിവാണ് വ്യക്തിയെ പൂർണതയിലേക്ക് നയിക്കുന്നത്. എല്ലാവർക്കും ഒരുപോലെ ജ്ഞാനവും അവസരവും നൽകുന്ന സമാനതകളില്ലാത്ത വൈജ്ഞാനിക കേന്ദ്രമാണ് മർകസ്.സ്വപ്നസാക്ഷാത്കാരത്തിന്റെ സുവർണനിമിഷങ്ങളാണ് മർകസ് സ്വന്തമാ ക്കിയത്. അനാഥർക്കും, അഗതികൾക്കും പ്രതീക്ഷയുടെ പ്രകാശം പ്രദാനം ചെയ്യാൻ മർകസിനു സാധിച്ചു. കുട്ടികളുടെ വളരുന്ന മനസ്സിനെ സർഗാത്മകമായി സ്വാധീനിക്കുകയും, ഉയർച്ചകളിലേക്ക് എത്തിക്കുകയുമാണ് മർകസിന്റെ ദൗത്യം.മർകസിന്റെ സമ്പൂർണ സംരക്ഷണത്തിലാണ് അനേകം കുട്ടികൾ വളരുന്നത്. അവരുടെ മികച്ച വിദ്യാഭ്യാസത്തിന് ഊന്നൽ നൽകുകയാണ് മർകസിന്റെ ലക്ഷ്യം. ജീവിതസാഫല്യത്തിന്റെ നിമിഷങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ മർകസിനുകഴിഞ്ഞു.

സ്ത്രീ വിദ്യാഭ്യാസ രംഗത്തും മർകസ് മുന്നിൽ തന്നെയാണ്. സ്ത്രീകളുടെ സുരക്ഷിതത്വം ഉറപ്പ്  വരുത്തി ഉയർന്ന വിദ്യാഭ്യാസം നേടാനുള്ള വഴികൾ മർകസ് തുറന്നു നൽകിയിട്ടുണ്ട്.പന്ത്രണ്ടാ യിരത്തോളം മതപണ്ഡിതരെയാണ് മർകസ് വാർത്തെടുത്ത്, സഖാഫികൾ ഇന്നു ലോകത്തിന്റെ പല ഭാഗങ്ങളിലായി സേവനം അനു ഷ്ടിക്കുകയാണവർ .ദിവ്യമായ ഇസ്ലാം മത പഠനം ലോകത്തിന്റെ എല്ലാ കൊണ് കളിലും പങ്കിടുന്നതിൽ പ്രതിഭാശാലികളായ പണ്ഡിതന്മാർ നിർവഹിക്കുന്ന ദൗത്യം ചെറുതല്ല. യഥാർത്ഥ ഇസ്‌ലാമി ൻറ സൗന്ദര്യത്തെ വൈജ്ഞാനിക  വിനിമയങ്ങളിലൂടെ പ്രചരിപ്പിക്കുന്നവരാണ് അവർ.അക്കാദമിക നിലവാരമുള്ള അനവധി സ്കൂളുകൾ മർകസിന്  കീഴിൽ പ്രവർത്തിക്കുന്നുണ്ട്. ലക്ഷ്യബോധത്തോടെയുള്ള ഉയർന്ന വിദ്യാഭ്യാസം ആധുനിക സൗകര്യങ്ങളോടെ നേടിയെടുക്കാനുള്ള സംവിധാനങ്ങളാണ് ഈ സ്ഥാപനങ്ങൾഉന്നത വിദ്യാഭ്യാസമേഖലകളിലും മർകസ് നിരവധി സ്ഥാപനങ്ങൾ നടത്തു ന്നുണ്ട്. മികച്ച നിലവാരമുള്ള പഠനരീതിയിലും, അച്ചടക്കത്തിന്റെ കാര്യത്തിലും മുന്നിലാണ് ഈ സ്ഥാപനങ്ങൾ

സ്കൂളുകൾ, ദഅവ കോളജുകൾ, സ്ത്രീ വിദ്യാഭ്യാസ കേന്ദ്രങ്ങൾ, മത ഭൗതിക സമ ന്വയ വിദ്യാഭ്യാസ സംവിധാനങ്ങൾ തുടങ്ങി നൂറുകണക്കിന് വിദ്യാഭ്യാസ കേന്ദ്രങ്ങളാണ് 21 സംസ്ഥാനങ്ങളിലായി മർകസ് നടപ്പിലാക്കുന്നത്. രാജ്യത്തിന്റെ സമ ഗ്ര പുരോഗതി ലക്ഷ്യമിട്ടുകൊണ്ട് സ്ഥാപിക്കപ്പെട്ട മഹത്തായൊരു ശൃംഖ ല യാണ് മർകസ്.രാജ്യത്തുടനീളമുള്ള മതവിശ്വാസികൾക്ക് വിജ്ഞാനവും വിവേകവും ഗ്രഹി ക്കാനുള്ള ഒരിടമാണ് മർകസ്. ബഹുസ്വരതയിൽ അതിഷ്ഠിതമായ ദർശനമാണ് എന്നും മർകസ് ഉയർത്തിപിടിക്കുന്നത്.വിദ്യാഭ്യാസ രംഗത്തെ സമഗ്രമായ പിന്തുണയോടൊപ്പം തന്നെ സാമൂഹിക വികസന രംഗത്തും ഫലപ്രദമായ ഇടപെടലുകളും, സംഭാവനകളും മർകസ് സമർപ്പിക്കുന്നുണ്ട്.

കഷ്ടതകൾ നിറഞ്ഞ ലക്ഷകണക്കിന് ജീവിതങ്ങൾക്ക് ആശ്വാസം പകരാൻ മർകസിന്റെ പുണ്യ പ്രവർത്തനങ്ങൾക്ക് സാധിച്ചു. ഭവനരഹിതർക്ക് വീട്, ഭക്ഷ്യ വസ്ത്ര വിഭവ വിതരണം, ദുരിതാശ്വാസ പ്രവർത്തനങ്ങൾ തുടങ്ങിയ അനേകം പദ്ധതികൾ രാജ്യത്താകെ വിജയകരമായി നടപ്പാക്കുന്നതിൽ മർകസ് വിജയിച്ചു.മർകസിന്റെ അതിനൂതനമായ വളർച്ചയാണ് നോളജ് സിറ്റി പോലുള്ള അദ്വിതീയ പദ്ധതിക്ക് തുടക്കം കുറിച്ചത്. ഇതിന് നിമിത്തമായത് ആത്മീയ പണ്ഡിതന്മാരുടെയും വിശ്വാസികളുടെയും നിറഞ്ഞ പിന്തുണയും അകമഴിഞ്ഞ സംഭാവനകളുമാണ്. മികച്ച ഭാവിക്കായി ഇനിയും കൈകോർത്തു മുന്നേറാം. ലോക രക്ഷിതാവായ അല്ലാഹു എല്ലാവർക്കും വലിയ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.