എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/2017പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

2017

പ്രവേശനോത്സവം

മുൻതലമുറയുടെ നല്ല ശീലങ്ങളിൽ നിന്നും തെന്നിമാറിയ നമ്മൾ, പലവിധ തിരിച്ചടികളിൽ നിന്നും പാഠം ഉൾക്കൊണ്ട് പ്രകൃതിയെ സ്നേഹിക്കാനും സംരക്ഷിക്കാനും പ്രകൃതിയോട് ഇണങ്ങിനിൽക്കാനും ശീലിച്ചുതുടങ്ങിയിരിക്കുന്നു. സ്വയം കൃഷി ചെയ്തുണ്ടാക്കുന്ന ഉൽപ്പന്നങ്ങളുടെ മൂല്യം തിരിച്ചറിഞ്ഞ് അവ ഉപയോഗിച്ചുണ്ടാക്കിയ ഭക്ഷണസാധനങ്ങൾ ചൂടോടെ വാഴയിലയിൽ വിളമ്പി, കൂടുതൽ ഔഷധമൂല്യമുള്ളതാക്കി ഭക്ഷിച്ച്, അതിന്റെ സ്വാദും ഗുണവും സ്വയം അനുഭവിച്ചറിയാൻ അധ്യനവർഷത്തിന്റെ ആദ്യദിനത്തിൽ തന്നെ നമ്മുടെ പ്രിയപ്പെട്ട കുട്ടികൾക്ക് അവസരം ലഭിച്ചു. പ്രകൃതിയോട് ഒട്ടിനിന്ന് അവളെ കരുതലോടെ കാത്താൽ നമുക്ക് പ്രകൃതിയുടെ അനുഗ്രഹങ്ങൾ ധാരാളം ലഭിക്കുമെന്ന ബോധം കുട്ടികളിൽ ഉളവാക്കാൻ ഈ പ്രവൃത്തി സഹായകമായി.പഴമയുടെ പാരമ്പര്യത്തിൽ ഊന്നിനിന്നുകൊണ്ട് പ്രകൃതിയുടെ നഷ്ടപ്രതാപങ്ങൾ വീണ്ടെടുക്കാൻ സ്കൂളിനോപ്പം പുത്തൻ കൂട്ടുകാരും അണിചേർന്നു. നന്മയുള്ള കുഞ്ഞായി, നാളെയുടെ വാഗ്ദാനമായി നമ്മുടെ കുട്ടികൾ വളർന്നു വരാൻ ഇനി നമുക്കൊരുമിച്ചു മുന്നേറാം. ‘ഇ- വഴിയിൽ കരുതലോടെ’ എന്ന മുദ്രാവാക്യത്തെ നെഞ്ചിലേറ്റിക്കൊണ്ട് ഈ അധ്യയനവർഷത്തെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്നു.

പരിസ്ഥിതി ദിനം

നല്ല നാളേയ്‌ക്കായ് ചെടികൾ നടാം’ എന്ന അവബോധം പുതുതലമുറയ്‌ക്ക് പുത്തനല്ല. ആ അറിവ് ഊട്ടിയുറപ്പിക്കുന്നതിന് പരിസ്ഥിതി ദിനാചരണത്തോട് അനുബന്ധിച്ച് നടന്ന പ്രവർത്തനങ്ങൾ പ്രേരകമായി. ഓരോ കുട്ടിയും ഓരോ വൃക്ഷത്തൈ സന്തോഷത്തോടെ ഏറ്റുവാങ്ങി, വീട്ടുവളപ്പിൽ നട്ടുസംരക്ഷിച്ച്, നാടിന്റെ പച്ചപ്പ്‌ വലുതാക്കി നല്ല നാളെയുടെ സൃഷ്ടിക്കായി ഒരുങ്ങിക്കഴിഞ്ഞു. പ്രതീക്ഷാനിർഭരമായ നിറയെ പച്ചപ്പുള്ള നവലോകത്തെ സ്വപ്നം കണ്ട് പ്രതീകാത്മകമായി കൈകൾ കോർത്ത്പിടിച്ച് ഭൂമിയുടെ നന്മയ്ക്കായി കുട്ടികൾ ഒത്തുചേർന്നു . നല്ലനാളെയെന്ന സ്വപ്നസാക്ഷാത്കാരം ഇമ്മാക്കുലേറ്റിലെ പരിസ്ഥിതി പ്രവർത്തകർ നെഞ്ചിലേറ്റിക്കഴിഞ്ഞു.

സഹപാഠികൾക്ക് ഒരു സഹായഹസ്തം

വർഷാരംഭത്തിൽ തന്നെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തി നോട്ട്ബുക്ക്, ഇൻസ്ട്രു‌മെന്റ് ബോക്സ് തുടങ്ങിയ പഠനോപകരണങ്ങൾ വിതരണം ചെയ്തു. കൂടാതെ പ്ലാസ്റ്റിക്ക് കുപ്പികളിലെ വെള്ളം കുട്ടികളുടെ ആരോഗ്യത്തിന് ഹാനി വരുത്തുമെന്ന തിരിച്ചറിവ് ഉൾക്കൊണ്ട് മേന്മയേറിയതും ഭാരം കുറഞ്ഞതുമായ സ്റ്റീൽ ബോട്ടിലുകളും, മഴയെ പ്രതിരോധിക്കാൻ മഴക്കോട്ടും സമ്മാനിച്ചു. ദരിദ്രരായ രക്ഷകർത്താക്കൾ മഴക്കെടുതികൾക്കിടയിൽ കുട്ടികൾക്ക് ആവശ്യമായ പഠനോപകരണങ്ങൾ സമാഹരിക്കാൻ ബുദ്ധിമുട്ടിയിരുന്നു. സ്പോൺസർമാർ വഴിശേഖരിച്ച 15,000 രൂപ ഉപയോഗിച്ച് മഴക്കെടുതിയിൽ ദുരിതമനുഭവിച്ച രക്ഷകർത്താക്കൾക്ക് ഒരു കൈത്താങ്ങാകുവാൻ സാധിച്ചു.

ആർഭാടത്തിന് വിട ചൊല്ലി സതീർത്ഥ്യർക്ക് കൈത്താങ്ങ്‌

കുട്ടികളുടെ മനസ്സിന്റെ നന്മ കണ്ടെത്തി, അവയെ പരിപോഷിപ്പിച്ച് മറ്റുള്ളവർക്ക് താങ്ങും തണലുമാകാൻ അവരെ പ്രാപ്തരാക്കാനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കമായി. എല്ലാ വെള്ളിയാഴ്ചകളിലും, ക്ലാസിൽ സ്ഥാപിച്ചിട്ടുള്ള കളക്ഷൻ ബോക്സിൽ കുട്ടികൾ ഒരാഴ്ച കൊണ്ട് ശേഖരിക്കുന്ന തുക നിക്ഷേപിക്കുന്നു. ഈ തുക ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനാകാതെ കഷ്ടപ്പെടുന്നവർക്ക് ഉപകാരപ്രദമാക്കാനാണ് തിരുമാനിച്ചിട്ടുള്ളത്. കുട്ടികൾ ആർഭാടത്തിനും അനാവശ്യങ്ങൾക്കുമായി ചെലവഴിക്കുന്ന തുക ശേഖരിച്ച് മറ്റുള്ളവർക്ക് പ്രയോജനപ്പെടുത്താമെന്ന ആശയം അവരെ ആവേശഭരിതരാക്കിയിരിക്കുന്നു. മറ്റുള്ളവ‍ർക്കായി തങ്ങളാൽ ചെയ്യാവുന്ന പുണ്യങ്ങളുടെ നിരയിലേക്ക് ഒരു പുതുവഴി തുറക്കുകയാണ് ഇതിലൂടെ പ്രവർത്തകർ.

ലോകാ സമസ്താഃ സുഖിനോ ഭവന്തു

കുട്ടികളുടെ ആരോഗ്യ, മാനസിക വികസനത്തിനും ഏകാഗ്രതയ്ക്കും ഊന്നൽ നല്കിയ ദേശീയയോഗാ ദിനത്തിൽ യോഗാ ക്ലാസുകൾ ആരംഭിച്ചു. ആരോഗ്യത്തോടെയും ചുറുചുറുക്കോടെയും ഇരിക്കുവാൻ നമ്മെ സഹായിക്കുന്ന ദിവ്യഔഷധമാണ് യോഗ. മാനസിക-ശാരീരിക- ബൗദ്ധീക വളർച്ചയാണ് യോഗ ലക്ഷ്യമിട്ടിരിക്കുന്നത്. മാനസിക ആരോഗ്യമുള്ള തലമുറ നാടിന്റെ സമ്പത്ത് എന്ന സ്വപ്നമാണ് യോഗയിലൂടെ നാം സാക്ഷാത്ക്കരിക്കുന്നത്.യോഗദിനത്തോട് അനുബന്ധിച്ച് സ്റ്റാർ യോഗയിലെ അസിസ്റ്റന്റ് പ്രൊഫസർ മി. ഡൊമിനിക് കുട്ടികൾക്ക് യോഗ പരിശീലനം നല്കി. എല്ലാ ക്ലാസിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്ക് പ്രത്യേക പരിശീലനം നല്കുകയും, അത് മറ്റ് കുട്ടികൾക്കും കൂടി പകർന്നു കൊടുക്കുന്നതിലൂടെ ഇതൊരു തുടർപ്രവർത്തനമാക്കി മാറ്റാനും സാധിക്കുന്നു.നാടിന്റെ ആരോഗ്യവും നാട്ടുകാരുടെ ആരോഗ്യവും കൈപ്പിടിയിലൊതുക്കാൻ ആദ്യം പുതുതലമുറയെ അതിന് പ്രാപ്തരാക്കണം എന്ന ലക്ഷ്യബോധത്തോടെ യോഗാ പരിശീലനവുമായി മുന്നേറുന്നു.

അണിചേരാം ലഹരിക്കെതിരെ

പുതുതലമുറയെ നാശത്തിന്റെ പടുകുഴിയിലേക്ക് നയിക്കുന്ന ഒന്നാണ് ലഹരിപദാർത്ഥപങ്ങൾ. മദ്യവും മയക്കുമരുന്നുമെല്ലാം നമ്മുടെ കുടുംബത്തെയും തകർക്കുന്നു. ലഹരിവസ്തുക്കളുടെ നീരാളിപ്പിടുത്തത്തിൽ നിന്ന് വരും തലമുറയെ രക്ഷിച്ചെടുക്കേണ്ടത് നമ്മുടെ കടമയാണ്. ഈ അവബോധം കുട്ടികൾക്കും അതോടൊപ്പം സമൂഹത്തിനും പകർന്നു കൊടുക്കാനായി ഇമ്മാക്കുലേറ്റിലെ കുട്ടികൾ സജ്ജരായിക്കഴിഞ്ഞു. ഇതിന്റെ ഭാഗമായി ലഹരിവിരുദ്ധദിനത്തിൽ ഒരു ബോധവത്ക്കരണക്ലാസ് സംഘടിപ്പിച്ചു. ഗാന്ധിദർശൻ ചെയർമാൻ വി. സുരേഷ് കുമാറാണ് ക്ലാസ് നയിച്ചത്. അതോടൊപ്പം കുട്ടികളുടെ നേതൃത്വത്തിൽ പ്രചരണറാലിയും സംഘടിപ്പിക്കപ്പെട്ടു.ലഹരി പദാർത്ഥങ്ങൾ മാനവരാശിയെ നശിപ്പിക്കുമെന്ന തിരിച്ചറിവ് നേടിയതോടൊപ്പം ആ സന്ദേശം സമൂഹത്തിന് പകർന്നു കൊടുക്കാനും ഈ ദിനാചരണത്തിലൂടെ സാധിച്ചു.

ബഷീർ അനുസ്മരണം

‘കഥകളുടെ സുൽത്താൻ’ എന്നറിയപ്പെടുന്ന വൈക്കം മുഹമ്മദ്‌ ബഷീർ പ്രപഞ്ചസത്യങ്ങളെ നർമത്തിൽ പൊതിഞ്ഞ് അവതരിപ്പിക്കാൻ കഴിവുള്ള അതുല്യപ്രതിഭയായിരുന്നു. ‘ഒന്നും ഒന്നും ചേർന്നാൽ ഇമ്മിണി ബല്യ ഒന്ന്’ എന്ന് പറഞ്ഞ ബഷീർ നന്മയുടെ മൂർത്തീ ഭാവമായി ഇന്നും ആസ്വാദക ഹൃദയങ്ങളിൽ ജീവിക്കുന്നു.ബഷീറിനോടുള്ള ആദരസൂചകമായി ‘ബഷീർ - അനുസ്മരണം’ സമുചിതമായി ആഘോഷിക്കപ്പെട്ടു. ഇതിനോട് അനുബന്ധിച്ച് പുസ്തകമേള സംഘടിപ്പിച്ചു. കൂടാതെ ഒരു കുട്ടി ഒരു പുസ്തകം എന്ന ലക്ഷ്യത്തോടെ കുട്ടികളിൽ നിന്ന് പുസ്തകങ്ങൾ ശേഖരിച്ച് പുസ്തക പ്രദർശനവും നടത്തി. സ്കൂളിലെ എല്ലാ കുട്ടികളും ഇതിൽ പങ്കാളികളായി എന്നത് ഈ ഉദ്യമത്തെ പൂർണ്ണ വിജയത്തിലേക്ക് നയിച്ചു.ലളിതമനോഹരമായ ശൈലികൊണ്ട് വായനക്കാരെ ഭ്രമിപ്പിച്ച ബേപ്പൂർ സുൽത്താനെ അടുത്തറിയാനും അദ്ദേഹത്തിന്റെ രചനകൾ വായിച്ച് ആസ്വദിക്കാനുള്ള താത്പര്യം കുട്ടികളിൽ ജനിപ്പിക്കാനും ഈ ദിനാചരണത്തിലൂടെ സാധിച്ചു.

ധനസഹായ വിതരണം

തിന്മ നടമാടുന്ന ഇന്നത്തെ സമൂഹത്തിൽ മേരി ഇമ്മാക്കുലേറ്റിലെ കുട്ടികൾ വീണ്ടും നന്മയുടെ പ്രതിരൂപങ്ങളാകുന്നു.‘നിന്നെപ്പോലെ നിന്റെ അയൽക്കാരനെയും സ്നേഹിക്കുക’ എന്ന ബൈബിൾ വാക്യത്തെ നെഞ്ചിലേറ്റിക്കൊണ്ട് അവർ സമൂഹത്തിനാകെ മാതൃകയാകുന്നു. അവശ്യ സന്ദർഭങ്ങളിൽ അടിയന്തിരമായി തീരുമാനങ്ങൾ എടുക്കാനും അത് യഥാവിധി നടപ്പിൽ വരുത്താനും അതുവഴി ഒരു കുടുംബത്തിന് താങ്ങും തണലുമാകാനും വിവിധ പ്രവർത്തനങ്ങൾക്ക് കഴിഞ്ഞു. പക്ഷാഘാതത്തെ തുടർന്ന് പൊടുന്നനെ ശയ്യാവലംബയായി മാറിയ, ഒരു കുടുംബത്തിന്റെ നെടുംതൂണും ഏകാശ്രയവുമായിരുന്ന വ്യക്തിക്ക്- നമ്മുടെ സ്കൂളിലെ തന്നെ ഒൻപതാം ക്ലാസുകാരന്റെ പിതാവിന്- ധനസഹായം നല്കിക്കൊണ്ട് ആ കുടുംബത്തിനൊരു അത്താണിയാകുവാൻ പ്രവർത്താകർക്ക് സാധിച്ചു.മറ്റുള്ളവരുടെ സങ്കടങ്ങൾ മനസ്സിലാക്കുകയും തന്നാലാവും വിധം അത് പരിഹരിക്കാൻ ശ്രമിക്കുകയും ചെയ്യുമ്പോഴാണ് ഓരോ മനുഷ്യനും യഥാർത്ഥ മനുഷ്യനായി മാറുന്നതെന്ന വലിയ തത്വം ലോകത്തിന് പകർന്നു നല്കുാന്നതിൽ നന്മയുള്ള കുരുന്നുകൾ വിജയിച്ചു.

ഊർജ്ജസംരക്ഷണ പ്രവർത്തനങ്ങൾ

ഊർജ്ജസംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി മേരി ഇമ്മാക്കുലേറ്റ് ഹൈസ്കൂളിൽ ബോധവത്ക്കരണക്ലാസ് നടന്നു.‘സേവ് എനർജി പ്രോഗ്രാമിന്റെ’ ജില്ലാ കോർഡിനേറ്റർ ടോംസ് ആന്റണി , ലജനത്തുൽ മുഹമ്മദീയ ഹയർ സെക്കണ്ടറി സ്കൂളിലെ അദ്ധ്യാപകൻ പോൾ എന്നിവർ ചേർന്ന് ഊർജ്ജസംരക്ഷണ മേഖലയിലെ അതിനൂതന ആവിഷ്‌ക്കാരങ്ങൾ കുട്ടികൾക്ക് പരിചയപ്പെടുത്തി.അൽപ്പം ശ്രദ്ധിച്ചാൽ ജീവിതത്തിന്റെ വിവിധ മേഖലകളിൽ നമുക്ക് എത്രമാത്രം ഊർജ്ജം സംരക്ഷിക്കാമെന്ന നവംനവങ്ങളായ അറിവുകൾ അത്ഭുതത്തോടെയാണ് കുട്ടികൾ കേട്ടറിഞ്ഞത്. കൃത്യമായി ജീവിതത്തിൽ പാലിക്കേണ്ട ചില ഓർമപ്പെടുത്തലുകൾ, മുറികളിൽ നിന്നും പുറത്തിറങ്ങുമ്പോൾ സ്വിച്ചുകൾ ഓഫ് ചെയ്യേണ്ടതിന്റെ ആവശ്യകത, ഫാനിന്റെ ലീഫുകളിൽ പറ്റിപ്പിടിച്ച അഴുക്കുകൾ തുടച്ച് വൃത്തിയാക്കിയാൽ അവയുടെ പ്രവർത്തനങ്ങളിലുണ്ടാകുന്ന മികവ്, വാഷിങ് മെഷീൻ പോലെയുള്ള ഉപകരണങ്ങൾ വൈദ്യുതി കുറച്ച് ഉപയോഗിച്ച് മെച്ചമായ പ്രവർത്തനം കാഴ്ച വെയ്ക്കുന്നതിനെപ്പറ്റിയുള്ള വിവരങ്ങൾ തുടങ്ങിയവ കുട്ടികൾക്ക് വ്യക്തമായ ജീവിതാവബോധം നല്കുയന്നവയായിരുന്നു. ഫാനിന്റെ വേഗത കുറഞ്ഞ കറക്കം, ഊർജ്ജത്തിൽ വരുത്തുന്ന നഷ്ടം അതിനു പരിഹാരമായി 10 രൂപ മാത്രം ചിലവ് വരുന്ന കപ്പാസിറ്ററിന്റെ ഉപയോഗം വഴി ഉപഭോക്താക്കൾക്കുണ്ടാകുന്ന മെച്ചം എന്നീ അറിവുകൾ ഏവർക്കും പ്രയോജനപ്രദമായിരുന്നു.വളരെ കുറഞ്ഞ ചിലവിൽ LED ബൾബുകൾ നിർമ്മിക്കാമെന്ന ക്ലാസ് എല്ലാവർക്കും നവോന്മേഷം പകർന്നു. അവയുടെ നിർമ്മാണം വഴി ശേഖരിക്കാനാവുന്ന തുക സഹപാഠിയുടെ വീട് നിർമ്മാണത്തിന് ഉപയോഗിക്കാമെന്ന വസ്തുതയാണ് ഏവർക്കും സ്വീകാര്യമായത്.

പ്ലാസ്റ്റിക്‌ വിരുദ്ധയജ്ഞത്തിന് തുടക്കം കുറിച്ച് പൂങ്കാവ് മാർക്കറ്റിലേക്ക്

പ്ലാസ്റ്റിക്‌ എന്ന ഭീകരനെ ഭൂമുഖത്ത് നിന്ന് തുടച്ചുമാറ്റുക എന്ന മഹത്തായ ലക്ഷ്യത്തിന് തുടക്കം കുറിച്ചുകൊണ്ട് കുട്ടികൾ തെരുവോരങ്ങളിലേക്ക് ഇറങ്ങി. പ്ലാസ്റ്റിക്‌ സഞ്ചികളുമായി ദിവസവും മാർക്കറ്റിലേക്ക് എത്താറുള്ള മാതാപിതാക്കളെ കണ്ടുകൊണ്ട് സ്കൂളിലേക്ക് വരുന്ന കുട്ടികൾ തങ്ങളുടെ പ്ലാസ്റ്റിക്‌ വിരുദ്ധയജ്ഞത്തിന് തുടക്കംകുറിച്ചത് സ്കൂളിനു സമീപത്തുള്ള ചന്തയിൽ നിന്നുമാണ്.ക്യാൻസർ പോലുള്ള മാരകരോഗത്തിന് കാരണക്കാരനായ പ്ലാസ്റ്റിക്‌ എന്ന മഹാവിപത്തിനെ ഭൂമുഖത്തുനിന്ന് തുടച്ചുനീക്കാൻ പ്രകൃതിസൗഹൃദ ബാഗുകളുമായാണ് കുട്ടികൾ മാർക്കറ്റിൽ എത്തിയത്. പ്ലാസ്റ്റിക്‌ കവറുമായി ചന്തയിലേക്ക് വന്നവർ തങ്ങളുടെ പ്ലാസ്റ്റിക്‌ കിറ്റുകൾ ബോക്സിൽ നിക്ഷേപിച്ച ശേഷം പ്രകൃതി സൗഹൃദബാഗുകളുമായി വീട്ടിലേക്ക് മടങ്ങി.നല്ലപാഠം കോർഡിനേറ്റർ ആര്യ മാർട്ടിൻ വിദ്യാർഥികൾക്കും അധ്യാപകർക്കും മാർക്കറ്റിലെ കച്ചവടക്കാർക്കും പൊതുജനങ്ങൾക്കും ഒരുപോലെ പ്രയോജനപ്രദമായ പ്ലാസ്റ്റിക്‌ വിരുദ്ധ ബോധവത്കരണ ക്ലാസ്സ്‌ നയിച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റർ ലിസ്സി ഇഗ്നേഷ്യസ്, സിസ്റ്റർ മെൽവി, സുമിമോൾ .കെ .എക്സ് എന്നിവർ കുട്ടികൾക്ക് ആവശ്യമായ നിർദ്ദേശങ്ങളും പ്രോത്സാഹനവും നൽകി അവർക്കൊപ്പം ചേർന്നു.പ്ലാസ്റ്റിക്കിന്റെ ഉപയോഗം നിമിത്തം പ്രകൃതിക്കും മനുഷ്യനും ഉണ്ടാകുന്ന നാശനഷ്ടങ്ങൾ മനസ്സിലാക്കാനും അതുവഴി പ്രകൃതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത തിരിച്ചറിയാനും ഈ പ്രവർത്തനം വിദ്യാർത്ഥികളെ എന്നപോലെ മുതിർന്നവരെയും ഏറെ സഹായിച്ചു.

നാട്ടുരുചി നാവിൽ പകർന്ന്കൂട്ടുകാരനൊരു കുഞ്ഞുവീട്

നാട്ടുവിഭവങ്ങളിൽ പ്രമാണിയായ കപ്പ, പാവപ്പെട്ടവന്റെ സ്വന്തം വിഭവമെന്ന് പഴമക്കാർ വിശേഷിപ്പിച്ചിരുന്ന ഈ വിഭവം ഇന്നത്തെ തലമുറയുടെ നാവിന് അത്ര പരിചിതമല്ല. ഈ നാടൻ വിഭവത്തെ കുട്ടികൾക്കായി പരിചയപ്പെടുത്തുന്നതോടൊപ്പം സഹപാഠിക്ക്‌ സ്നേഹവീട് ഒരുക്കാനുള്ള ധനസമാഹരണവും ലക്ഷ്യമിട്ടുകൊണ്ട് ഭക്ഷ്യമേള സംഘടിപ്പിച്ചു. ജനപ്രതിനിധിയായ എ.എം ആരിഫ് MLA യും ആലപ്പുഴ AEOശ്രീ. ആസാദും ചേർന്നാണ് ഈ ഭക്ഷ്യമേളയുടെ ഉദ്ഘാടനകർമ്മം നിർവ്വഹിച്ചത്. കുട്ടികളുടെ സഹകരണം കൊണ്ട് വൻ വിജയമായി തീർന്ന ഈ ഭക്ഷ്യമേള തുടർന്നുള്ള ആഴ്ചകളിലും നടത്തുവാൻ തിരുമാനിച്ചു.പഴമയുടെ രുചിക്കൂട്ടുകൾ നമുക്ക് പ്രദാനം ചെയ്യുന്നത് കഴിഞ്ഞ കാലത്തിന്റെ സംസ്കാരമാണ്. ആ സംസ്ക്കാരത്തെ ഹൃദയത്തിലേക്ക് ആവാഹിക്കുന്നതോടൊപ്പം നമുക്ക് നഷ്ടമായി തുടങ്ങിയ നന്മയെ വീണ്ടെടുക്കാനുള്ള ശ്രമങ്ങളും പ്രവർത്തനങ്ങളുടെ മാറ്റ് കൂട്ടുന്നു.

ഓണവിഭവങ്ങൾ ശേഖരിച്ച് നല്കി നല്ലപാഠം പ്രവർത്തകർ

സ്നേഹസന്ദേശവും കാരുണ്യത്തിന്റെ പ്രവാഹവുമായി മേരി ഇമ്മാക്കുലേറ്റിലെ നല്ലപാഠം പ്രവർത്തകർ. തങ്ങളുടെ നിർദ്ദനരായ കൂട്ടുകാർക്കും, സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന പരിസരവാസികൾക്കും ഓണവിഭവങ്ങൾ നല്കി അവർ ഓണത്തെ വരവേറ്റു. 18 ക്ലാസുകളിലേയും ഓരോ കുട്ടിയും ഓണസദ്യയ്ക്കാവശ്യമായ പച്ചക്കറികളും അനുബന്ധസാമഗ്രികളും കൊണ്ടുവരുകയും അവ ശേഖരിച്ച് തങ്ങളുടെ 36 സഹപാഠികൾക്കും 30 പരിസരവാസികൾക്കും നല്കി ഓണനാളിന്റെ നൈർമല്യത്തെ വിളംബരം ചെയ്തു.നല്ലപാഠം പ്രവർത്തകർ തയ്യാറാക്കിയ പ്രകൃതി സൗഹൃദബാഗുകളിലാണ് സാധനങ്ങൾ വിതരണം ചെയ്തത്. ഓണാഘോഷപരിപാടികളുടെ ഉദ്ഘാടനകർമ്മം നിർവ്വഹിച്ചത് സ്കൂൾ ഹെഡ് മിസ്‌ട്രസ് സി.ലിസ്സി ഇഗ്നേഷ്യസ് ആയിരുന്നു. സ്നേഹത്തിന്റെ ഊഷ്മളതയും പങ്കുവയ്ക്കലിന്റെ മാധുര്യവും ഈ പ്രവർത്തിയിലൂടെ നല്ലപാഠം പ്രവർത്തകർക്ക് അനുഭവവേദ്യമായി.

ലഹരിയെ പടിയിറക്കാൻ കുട്ടികളുടെ കൂട്ടായ്മ

ലഹരിവസ്തുക്കൾ - പുതുതലമുറയെ കാർന്നു തിന്നുന്ന കാൻസർ. ലഹരിപദാർത്ഥങ്ങൾ നശിപ്പിക്കുന്നത് ഒരു വ്യക്തിയെയല്ല മറിച്ച് ഒരു സമൂഹത്തെ തന്നെയാണ്. ഈ അവബോധം ലോകത്തിന് പകർന്നു നല്കുകയെന്ന ഉദ്ദേശ്യത്തോടെ മേരി ഇമ്മാക്കുലേറ്റ് ഹൈസ്കൂളിലെ കുട്ടികൾ എക്സൈസ് വകുപ്പുമായി സഹകരിച്ച് ഒരു ലഹരിവിരുദ്ധ ക്ലബ്ബ് രൂപീകരിച്ചു.എക്സൈസ് വകുപ്പ് സബ് ഇൻസ്‌പെക്ടർ ശ്രീ. തോമസ്‌ ലഹരിവിരുദ്ധപ്രവർത്തനങ്ങളിൽ കുട്ടികളെ പങ്കാളികളാക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തിക്കൊണ്ട് ക്ലബ്ബിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥൻ ശ്രീ. മനോജ്‌ ലഹരിവിരുദ്ധ ബോധവത്ക്കരണക്ലാസ് നയിച്ചു. തുടർന്ന് ‍ ഹോംകോയിലെ ഡോ.സുരേഷ് സ്പോൺസർ ചെയ്ത വിവരശേഖരണപ്പെട്ടിയുടെ ഉദ്ഘാടനകർമ്മം സ്കൂൾ ഹെഡ് മിസ്‌ട്രസ് സി. ലിസ്സി ഇഗ്നേഷ്യസ് നിർവ്വഹിച്ചു.എക്സൈസ് വകുപ്പിലെ ഉദ്യോഗസ്ഥനായ ശ്രീ. സന്തോഷ്‌, ശ്രീ. സുജിത്ത് എന്നിവരും, സ്കൂൾ പി.ടി.എ എക്സിക്യുട്ടീവ് അംഗങ്ങളും ഈ യോഗത്തിൽ സന്നിഹിതരായിരുന്നു. ലഹരിവിരുദ്ധക്ലബ്ബിന്റെ കൺവീനർമാരായി ശ്രീ. സിനോ, ശ്രീമതി. സുമിമോൾ കെ.എക്സ്‌ എന്നിവരേയും വിദ്യാർത്ഥി പ്രതിനിധികളായി യദുകൃഷ്ണൻ (പ്രസിഡന്റ്), ആര്യ മാർട്ടി ൻ (സെക്രട്ടറി) എന്നിവരേയും തെരഞ്ഞെടുത്തു.ലഹരിക്ക്‌ വിടചൊല്ലി ആരോഗ്യവും നീതിബോധവുമുള്ള തലമുറയായി വളർന്നു വരേണ്ടതിന്റെ ആവശ്യകതയും പ്രാധാന്യവും മനസ്സിലാക്കാൻ ഈ പ്രവർത്തനം സഹായിച്ചു.

പൊന്നിൻ ചിങ്ങപ്പിറവിയിൽ ജൈവപച്ചക്കറി കൃഷിയുമായി പൂങ്കാവ് സ്കൂൾ

വയലേലകളിലൊക്കെയും സ്വർണപ്പൂങ്കുലകൾ പോലെ നെന്മണികൾ വിളഞ്ഞു നിന്ന ഒരു കാലം ഉണ്ടായിരുന്നു. കൊയ്‌ത്തുൽസവങ്ങൾ പതിവായിരുന്ന ഒരു പഴയകാലം. കൃഷിയിടങ്ങൾ നികത്തപ്പെട്ടിട്ടും നെന്മണികൾ കാണാക്കനിയായിട്ടും നമ്മുടെ തീൻമേശയിൽ വിഭവങ്ങൾക്ക് പഞ്ഞമില്ല. അന്യസംസ്ഥാനങ്ങളിൽ നിന്നെത്തുന്ന നിലവാരം കുറഞ്ഞ, വിഷമയമായ ഭക്ഷണസാധനങ്ങൾ കഴിച്ച് മലയാളികൾ രോഗികളായി മാറുന്ന ഈ സാഹചര്യത്തിൽ ജൈവകൃഷിക്ക് പ്രാധാന്യം ഏറി വരുന്നു.മേരി ഇമ്മാക്കുലേറ്റ് ഹൈസ്കൂൾ ചിങ്ങം-1 കർഷകദിനമായി ആചരിച്ചതോടൊപ്പം ജൈവകൃഷിപദ്ധതിക്കും തുടക്കമിട്ടു. നമ്മുടെ സംസ്ക്കാരത്തെയും, പാരമ്പര്യത്തെയും സംരക്ഷിക്കുകയെന്ന അവബോധം പുതുതലമുറയ്ക്ക് പകർന്നു കൊടുക്കുക എന്ന ലക്ഷ്യത്തോടെ ജൈവപച്ചക്കറികളായ തക്കാളി, വെണ്ട, പയർ, വഴുതന, ചീര, പച്ചമുളക് തുടങ്ങി വിവിധതരത്തിലുള്ള പച്ചക്കറിത്തൈകൾ 100 ഗ്രോ ബാഗുകളിലും, നിലത്തുമായി അധ്യാപകരും കുട്ടികളും ചേർന്ന് നട്ടു.സ്കൂളിന്റെ ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുക എന്ന മഹത്തായ ഉദ്യമത്തിന്റെ ഉദ്ഘാടനകർമ്മം വിദ്യാഭ്യാസവകുപ്പിലെ മുൻ ഉദ്യോഗസ്ഥനായ ശ്രീ. ആർ.ഡി. ബാബു നിർഹിച്ചു. സ്കൂൾ വളപ്പിൽ കൃഷി ചെയ്യുന്ന പച്ചക്കറികൾ കുട്ടികളുടെ ഉച്ചഭക്ഷണത്തിനായി ഉപയോഗിക്കുന്നു. ഹെഡ്മിസ്‌ട്രസ് സിസ്റ്റർ ലിസി ഇഗ്നേഷ്യസ്, ഇക്കോ ക്ലബ്‌ കണ്വീനറായ ശ്രീമതി ഡാനി ജേക്കബ്‌, മറ്റ് അധ്യാപകർ, അനധ്യാപകർ, വിദ്യാർത്ഥികൾ തുടങ്ങിയവർ ഇതിൽ പങ്കുചേർന്നു . കൃഷി ഒരു തൊഴിൽ മാത്രമല്ല അതൊരു സംസ്കാരവും കൂടിയാണെന്ന തിരിച്ചറിവ് നേടാൻ ഈ പ്രവർത്തനത്തിലൂടെ സാധിച്ചു എന്നത് അഭിമാനകരമാണ്.

അദ്ധ്യാപക ദിനത്തിൽ വിദ്യാർത്ഥികൾ അദ്ധ്യാപകർ ആയപ്പോൾ

അദ്ധ്യാപനം എന്നത് കേവലം ഒരു തൊഴിൽ മാത്രമല്ല, ഭാവിതലമുറയെ വാർത്തെടുക്കുന്ന ഉദാത്തമായ ഒരു കർമ്മം കൂടിയാണ്. ആ പുണ്യകർമത്തിൽ അദ്ധ്യാപകരോടൊപ്പം പങ്കുചേരുകയാണ് പൂങ്കാവ് മേരി ഇമ്മാക്കുലേറ്റിലെ കുരുന്നുകൾ.സ്ക്കൂളിലെ തന്നെ എട്ടാം ക്ലാസിൽ പഠിക്കുന്ന, പഠനത്തിൽ പിന്നോക്കം നില്ക്കുന്ന കുട്ടികളെ കണ്ടെത്തി അവർക്ക് ആവശ്യമായ സഹായങ്ങൾ ചെയ്തുകൊടുക്കുകയാണ് ലക്‌ഷ്യം. ഇതിനായി എല്ലാ ദിവസവും കുറച്ച് സമയം അവർ നീക്കി വയ്ക്കുന്നു. പത്താം ക്ലാസിലെ കുട്ടികളാണ് ക്ലാസുകൾക്ക് നേതൃത്വം നൽകുന്നത്. വളരെ ലളിതമായ ഭാഷയിലും ശൈലിയിലും അധ്യാപനം നടത്തുന്നതിനാൽ കുട്ടികൾക്ക് ഇത് വളരെ പ്രയോജനപ്രദമാണ്. തങ്ങളുടെ ചേച്ചിമാരും ചേട്ടന്മാരും തങ്ങൾക്കു വേണ്ടി ക്ലാസ് എടുക്കുന്നു എന്നത് കുട്ടികൾക്ക് വളരെയധികം സന്തോഷം നൽകുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ ഓരോ കുട്ടിയും ആവേശത്തോടെയാണ് ക്ലാസിൽ പങ്കെടുക്കുന്നത്.തന്നെക്കാൾ കഴിവുകുറഞ്ഞവരെ അവഗണിക്കാതെ അവരെയും തന്നോടൊപ്പം ചേർത്തു നിർത്തണമെന്ന വലിയൊരു പാഠമാണ് ഈ പ്രവർത്തനത്തിലൂടെ കുട്ടികൾ സമൂഹത്തിന് പകർന്നു നൽകുന്നത്. പഠന പിന്നോക്കാവസ്ഥ നേരിടുന്ന തങ്ങളുടെ കൂട്ടുകാരെയും തങ്ങളോടൊപ്പം മുന്നിനരയിലേക്ക് എത്തിക്കുക എന്ന ലക്ഷ്യമാണ്‌ കുട്ടികളെ ഈ ഉദ്യമത്തിന് പ്രേരിപ്പിച്ചത്.

ബേബി ഡയപ്പറുകളുടെ നിർമാർജ്ജനവും സുസ്ഥിര പുന:ചംക്രമണവും- പ്രോജക്ട്

അനുദിനം മാറിവരുന്ന ജീവിതശൈലികൾ ഇന്ന് സമൂഹത്തിന് ഭാരമായിത്തീർന്നിരിക്കുന്നു. അത്തരമൊരു മാറ്റത്തിന്റെ ഫലം പരിസ്ഥിതിയെ എപ്രകാരം ബാധിക്കുന്നു എന്നും, അതിന് സുസ്ഥിരമായ ഒരു പരിഹാരം കണ്ടെത്താൻ കഴിയുമോ? എന്നുമുള്ള ഒരു അന്വേഷണത്തിന്റെ ഭാഗമായി സ്കൂളിലെ ബാലശാസ്ത്ര കോൺഗ്രസ് ടീം ഒരു പഠന റിപ്പോർട്ട് ‌ തയ്യാറാക്കി. സ്കൂളിന്റെ ചുറ്റുവട്ടമാണ് ഇതിനായി കുട്ടികൾ തെരഞ്ഞെടുത്തത്.പണ്ട് നവജാതശിശുക്കളുടെ മലമൂത്രവിസർജ്ജ്യങ്ങൾ നേ‍ർത്ത കോട്ടൺ തുണി ഉപയോഗിച്ച് നീക്കുകയും അത് വീണ്ടും കഴുകി ഉപയോഗിക്കുകയുമായിരുന്നു പതിവ്. എന്നാൽ ഇന്ന് ബേബിഡയപ്പറുകൾക്കാണ് പ്രിയം. ഇവ ഉപയോഗശേഷം എന്തുചെയ്യുന്നുവെന്നും അതിന്റെ നിർമ്മാർജ്ജനരീതികൾ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ എന്തെല്ലാമാണെന്ന് കണ്ടെത്താമെന്നും അതിനൊരു പരിഹാരമാർഗ്ഗം ആവിഷ്‌കരിച്ച് നടപ്പിലാക്കണമെന്നുമുള്ള ആഗ്രഹമാണ് ഇത്തരമൊരു പഠനത്തിലേക്ക് തിരിയാൻ കുട്ടികളെ പ്രേരിപ്പിച്ചത്.പരിസ്ഥിതിക്ക് ദോഷകരമായ ഇവ വലിച്ചെറിയുകയോ കത്തിക്കുകയോ ചെയ്യാതെ പ്രയോജനപ്രദമാംവിധം പുനരുപയോഗിക്കാമെന്ന് കുട്ടികൾ കണ്ടെത്തി. ഡയപ്പറുകളിലെ പ്ലാസ്റ്റിക്, ജെൽ തുടങ്ങിയവ വേർതിരിച്ച് പ്ലാസ്റ്റിക്കും പഞ്ഞിയും പുന:ചംക്രമണത്തിനും ജെൽ കൃഷിക്കും ഉപയോഗിക്കാമെന്നത് പുത്തൻ അറിവായി.

പെൺകരുത്തു വിളിച്ചോതി പുതുമയാർന്നൊരു ദിനാഘോഷം

ഒക്ടോബർ 11 ലോകമെമ്പാടുമുള്ള പെൺമക്കളുടെ ദിനം .പുതുമയാർന്നൊരു ആഘോഷമാണ് ഈ ദിവസം മേരി ഇമ്മാക്കുലേറ്റിലെ പെൺകുഞ്ഞുങ്ങൾക്കായി സ്കൂൾ ഒരുക്കിയത് . പെണ്മക്കൾ മാത്രമുള്ള കുടുംബങ്ങളിൽ നിന്നുള്ള കുട്ടികളേയും അധ്യാപികമാരെയും അവർ ഒന്നിച്ചുകൂട്ടി . അന്ന് കുട്ടികളുടെ അഭാവം നിമിത്തം കുടുംബങ്ങളിൽ പെൺകുട്ടികൾ ഏതെങ്കിലും തരത്തിലുള്ള വെല്ലുവിളികൾ നേരിടുന്നുണ്ടോ എന്ന വിഷയത്തിൽ ഒരു ചർച്ച സംഘടിപ്പിക്കപ്പെട്ടു. 100% കുട്ടികളും ഇല്ല എന്ന അഭിപ്രായമാണ് രേഖപ്പെടുത്തിയത്.ജീവിത ദുരന്തങ്ങളെയും സംഘർഷങ്ങളെയും നേരിടുന്ന പെൺകുട്ടികൾക്കായി സമർപ്പിക്കപ്പെട്ട ഈ ദിനാചരണത്തിൽ മാനവ മനസാക്ഷിയെ ഞെട്ടിച്ച പീഡനത്തിനു ഇരയായ സൗമ്യയേയും ഡൽഹി പെൺകുട്ടിയേയും ശാരിയേയും ജിഷയേയും കുട്ടികൾ അനുസ്മരിച്ചു. സമൂഹത്തിന്റെ ചതിക്കുഴികളിൽ വീഴാതെ മുന്നോട്ടുപോകാനുള്ള കരുത്താർജ്ജിച്ചു തങ്ങൾ വളർന്നു വരുമെന്നും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കടന്നുവരാൻ തങ്ങൾ‍ക്കും കഴിയുമെന്നുമുള്ള ഉറച്ച പ്രഖ്യാപനത്തോടെ പെൺകുരുത്തിന്റെ ഈ ദിനത്തെ അവർ അർത്ഥ സമ്പുഷ്ടമാക്കി.പെൺകുട്ടികൾ മാത്രമുള്ള കുടുംബങ്ങളിൽ വളരുന്നതിൽ അഭിമാനിക്കണമെന്നു ഹെഡ്‌മിസ്‌ട്രസ് സി.ലിസ്സി ഇഗ്നേഷ്യസ് കുട്ടികളോട് ആഹ്വാനം ചെയ്തു .പെൺകുട്ടികൾ വീടിന്റെ വിളക്കായി കാണുന്ന ഒരു സംസ്കാരമാണ് നമ്മുടേത്‌ എന്നിട്ടും നിരവധിയായ അതിക്രമങ്ങൾക്ക് ഈ കാലഘട്ടത്തിലും പെൺകുട്ടികൾ ഇരയാക്കപ്പെടുന്നു. ഇതിനെതിരെ ശക്തമായി പ്രതികരിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടേയും കടമയാണെന്നുള്ള അവബോധം പകരാൻ സഹായകമായിരുന്നു ഈ പ്രവർത്തനം.

QR കോഡ്

പൂങ്കാവ് മേരി ഇമ്മാക്കുലേറ്റ് ഹൈസ്കൂളിന്റെ മികവുകളിൽ ഒരു പൊൻതൂവൽ കൂടി – ആദ്യത്തെ QR സ്കൂൾ. സ്കൂളിന് മുന്നിലും ക്ലാസ് മുറികൾക്ക് മുന്നിലും QR കോഡ്‌ സ്ഥാപിച്ച ആദ്യത്തെ സ്കൂൾ ആണിത്. സ്കൂളിന് മുന്നിൽ സ്ഥാപിച്ചിരിക്കുന്ന QR കോഡ്‌ സ്കൂൾ വെബ്‌സൈറ്റിലേയ്ക്കും, സ്കൂളിന്റെ ഫേസ്ബുക്ക്‌ പേജിലേക്കും ഉള്ളതാണ്. ക്ലാസ് മുറികളുടെ മുന്നിൽ സ്ഥാപിച്ചിട്ടുള്ളവ അതാത് ക്ലാസിന്റെ പേരിലുള്ള സ്കൂൾ വെബ്‌സൈറ്റ് പേജിലേക്കുമുള്ള ലിങ്കാണ്. ആ മുറിയിൽ ഇരുന്നു പഠിക്കുന്ന വിദ്യാർത്ഥികളുടെ പേജിലുള്ള ലിങ്കിൽ അവർ ചെയ്ത പാഠ്യ - പഠ്യേതര പ്രവർത്തനനങ്ങളുടെ വിശദാംശങ്ങൾ വീഡിയോകൾ ചിത്രങ്ങൾ എന്നിവ ലഭ്യമാകും. ഇങ്ങനെ സമഗ്രമായ വെബ്‌ കണ്ടന്റും വിവരങ്ങളും ലഭ്യമാക്കുന്നതിനായി സ്കൂളിലെ അധ്യാപകരും തെരെഞ്ഞെടുക്കപ്പെട്ട കുട്ടികളും അടങ്ങിയ ഒരു ടീം പ്രവർത്തിക്കുന്നു. വിദ്യാർത്ഥികളുടെ പാഠ്യ- പഠ്യേതര പ്രവർത്തനങ്ങൾ രക്ഷകർത്താക്കളിലേക്കും അതുവഴി എത്തിക്കാൻ ഈ പ്രവർത്തനത്തിലൂടെ സാധിച്ചു.

ഡിജിറ്റൽ ലൈബ്രറി ഉദ്ഘാടനം

സ്കൂളിലെ ഹൈ ടെക് സംവിധാനങ്ങൾ വിലയിരുത്തുവാനും ഒപ്പം സ്കൂളിലെ ഇൻററാക്റ്റീവ് ചാനലും സ്റ്റുഡിയോയും സന്ദർശിക്കുവാനും എത്തിയപ്പോളാണ് വിദ്യാഭ്യാസമന്ത്രി ശ്രീ. രവീന്ദ്രൻമാഷ് ഡിജിറ്റൽ ലൈബ്രറി ഉദ്ഘാടനം നിർവ്വഹിച്ചത്. ഗ്രൂപ്പുകൾ ആയി കുട്ടികൾക്ക് വായിക്കാൻ പറ്റുന്ന രീതിയിൽ kindle ആണ് ഡിജിറ്റൽ ലൈബ്രറിയിൽ ഉൾക്കൊള്ളിച്ചിരുന്നത്. ഉദ്ഘാടനശേഷം കുട്ടികളുമായി സ്റ്റുഡിയോയിലൂടെ സംവദിച്ചതിന് ശേഷമാണ് അദ്ദേഹം മടങ്ങിയത്.

ഇന്ററാക്ടീവ് ചാനലും സ്റ്റുഡിയോയും

വിവര സാങ്കേതിക വിദ്യ അനുദിനം വളർന്നു കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ മാറ്റങ്ങൾക്കൊപ്പം മുന്നോട്ടു കുതിക്കുകയാണ് പൂങ്കാവ് മേരി ഇമ്മാക്കുലേറ്റ് ഹൈസ്കൂൾ. ഹൈടെക് സ്കൂൾ എന്ന യാഥാർഥ്യത്തിലേക്ക് സ്കൂളിനെ എത്തിച്ചതിൽ സ്കൂൾ മാനേജ്‌മെന്റും അധ്യാപകരും, പൂർവ്വ വിദ്യാർത്ഥികളും വഹിച്ച പങ്ക് പ്രശംസനീയമാണ്. സ്കൂൾ ഹൈടെക് ആക്കുന്നതിന്റെ ഭാഗമായി ഒരു ഇന്ററാക്ടീവ് ചാനലും സ്റ്റുഡിയോയും സ്ഥാപിച്ചു. ഹൈടെക് ആയി മാറിയ ക്ലാസ് മുറികളെ പരസ്പരം ബന്ധിപ്പിക്കുന്ന ഇന്ത്യയിലെ തന്നെ ആദ്യത്തെ സ്കൂൾ ചാനൽ ആണ് ഇത്. സ്കൂളിലെ ക്ലാസ് മുറികളിലേക്ക് അസംബ്ലി, ചർച്ചകൾ, സെമിനാറുകൾ മുതലായവ സംപ്രേഷണം ചെയ്യുന്നതിനായി ലളിതമായ രീതിയിലാണ് സ്റ്റുഡിയോ നിർമ്മിച്ചിരിക്കുന്നത്. ചാനലിൽനിന്നുള്ള ബ്രോഡ്കാസ്റ്റ് എന്നതിനപ്പുറം ക്ലാസ് മുറികളിൽ നിന്ന് ഇന്ററാക്ട് ചെയ്യാനുള്ള സൗകര്യവും ഈ ചാനലിൽ ഉണ്ട്.പൊതുവായി സ്കൂളിൽ നടക്കുന്ന ക്ലാസുകളും ബോധവത്ക്കരണ സെമിനാറുകളും ചർച്ചകളുമൊക്കെ ഇപ്പോൾ സ്കൂളിലെ സ്റ്റുഡിയോയിൽ നിന്നാണ് നടക്കുന്നത്. പ്രതികൂല കാലാവസ്ഥയിലും ക്ലാസ് മുറിയില്തബന്നെ അസംബ്ലി നടത്താനും സ്കൂളിൽ നടക്കുന്ന എല്ലാ പരിപാടികളിലും വീഡിയോ റെക്കോർഡ് ചെയ്ത് ഡോക്യുമെന്റ് ചെയ്യാനും ഈ സംവിധാനം വഴി സാധിക്കുന്നു.കാലത്തിനൊപ്പം സഞ്ചരിക്കുകയും അതിനൊപ്പം പ്രവർത്തിക്കുകയും ചെയ്യുന്ന മികച്ച സ്കൂൾ ആയി പൂങ്കാവ് മേരി ഇമ്മാക്കുലേറ്റ് നിലകൊള്ളുന്നു.

വായനയുടെ കൈത്തിരി തെളിച്ച് കേരളപ്പിറവി ദിനാഘോഷം

“എന്റെ മലയാളം എന്റെ അഭിമാനം” എന്ന് ഓരോ മലയാളിയും ഏറ്റു പറയേണ്ട കേരളപിറവി ദിനത്തിൽ അർത്ഥസംപുഷ്ടമായ ഒരാഘോഷമാണ് പൂങ്കാവ് മേരി ഇമ്മാക്കുലേറ്റിലെ അണിയിച്ചൊരുക്കിയത്. പുസ്തകറാലിയായി ഓരോ ക്ലാസ് മുറിയിൽ നിന്നും കുട്ടികൾ അസംബ്ലിക്കായി അണിനിരന്നു. തങ്ങൾ കൊണ്ടുവന്ന പുസ്തകങ്ങൾ കുട്ടികൾ സ്കൂൾ ലൈബ്രറിയിലേക്കും, ക്ലാസ് ലൈബ്രറിയിലേക്കും സംഭാവന ചെയ്തു. തുടർന്ന് ‍ സ്കൂളിലെ സ്റ്റുഡിയോയിൽ വച്ച് കേരളപിറവി ദിനാഘോഷങ്ങളുടെ ഭാഗമായി പ്രത്യേക അസംബ്ലി സംഘടിപ്പിക്കപ്പെട്ടു.മലയാളത്തനിമയുള്ള കവിതകൾ, പ്രഭാഷണങ്ങൾ എന്നിങ്ങനെ മലയാള മണ്ണിന്റെ മണമുള്ള കുറെ ഓർമകൾ സമ്മാനിച്ച്‌ കേരളപിറവിദിനം സമുചിതമായി ആഘോഷിച്ചു. 967 കുട്ടികൾ പഠിക്കുന്ന ഈ വിദ്യാലയത്തിൽ 800 പുസ്തകങ്ങളാണ് കേരളപിറവിദിനാഘോഷങ്ങളുടെ ഭാഗമായി കുട്ടികൾ സംഭാവന ചെയ്തത്. മാതൃരാജ്യത്തെയും മാതൃഭാഷയെയും പെറ്റമ്മയായി കരുതി സ്നേഹിക്കുന്ന നന്മയുള്ള തലമുറയായി വളർന്നുവരേണ്ടവരാണ് തങ്ങളെന്ന ബോധം കുട്ടികളിൽ ജനിപ്പിക്കാൻ ഈ ആഘോഷപരിപാടികൾക്ക് സാധിച്ചു. മലയാളം മറക്കുന്ന മലയാളിയെയല്ല, മറിച്ച് നമ്മുടെ നാടിനെയും സംസ്ക്കാരത്തെയും മാറോടണച്ച് കാത്തുസൂക്ഷിക്കാൻ കെൽപുള്ള ജീവസുറ്റ തലമുറയെയാണ് ഈ നാടിന് എന്ന തിരിച്ചറിവ് കുട്ടികൾക്ക് നവ്യാനുഭവമായി.

ഒന്നിക്കാം ലഹരിക്കെതിരെ

പൂങ്കാവ് മേരി ഇമ്മാക്കുലേറ്റ് ഹൈ സ്കൂളിലെ കുട്ടികൾ നല്ലപാഠം ട്വന്റി-ട്വന്റി ചലഞ്ച് ടാസ്ക് -ഉം മായി ബന്ധപ്പെട്ട് ലഹരിക്കെതിരെ ഒന്നിച്ചു കൈകോർത്തു. ടാസ്ക്കിൽ പങ്കെടുത്ത എല്ലാ കുട്ടികളും തങ്ങൾ തയ്യാറാക്കിയ കുറിക്കു കൊള്ളുന്ന താളമുള്ള മുദ്രാവാക്യങ്ങളുമായി അണിനിരന്നു. സ്കൂളിലോ, പരിസരപ്രദേശത്തോ പുകയില ഉത്പ്പന്നങ്ങളും ലഹരി വസ്തുക്കളും വില്ക്കുകയോ വിതരണം ചെയ്യുകയോ ചെയ്യുന്നുണ്ടെങ്കിൽ ആ വിവരം രഹസ്യമായി ബഹുമാനപ്പെട്ട എക്സൈസ് കമ്മീഷണർ ശ്രീ. ഋഷിരാജ് സിംഗ് IPS നെ അറിയിക്കുന്നതാണെന്ന തിരുമാനത്തോട്‌ ഐക്യദാർഡ്യം പ്രഖ്യാപിച്ചു.ലഹരിയുടെ കൈപ്പിടിയിൽ അമർന്ന് ജീവിതം ഹോമിക്കപ്പെട്ടു പോയേക്കാവുന്ന ഒട്ടനവധി ജീവിതങ്ങൾക്ക് കൈതാങ്ങാകുവാൻ നല്ലപാഠത്തിന്റെ ഇത്തരം നല്ല പ്രവർത്തനങ്ങൾക്ക് സാധിക്കുന്നു എന്നത് പ്രശംസനീയമാണ്.

അകകണ്ണ് തുറപ്പിച്ച് ബോധവത്ക്കരണക്ലാസ്

കുഞ്ഞുങ്ങൾ നാളെയുടെ വാഗ്ദാനങ്ങളാണ്. അവരെ സംരക്ഷിക്കേണ്ടത് നാം ഓരോരുത്തരും ഉൾപ്പെടുന്ന സമൂഹത്തിന്റെ കടമയാണ്. എന്നാൽ ഇത് മാനസികമായും, ശാരീരികമായും, വൈകാരികമായും ഏറ്റവുമധികം ചൂഷണങ്ങൾക്ക് വിധേയരാകുന്നത് ഈ കുട്ടികൾ തന്നെയാണ്. പിഞ്ചുകുഞ്ഞുങ്ങൾപോലും അതി ക്രൂരമായ ലൈഗീക ചൂഷണങ്ങൾക്ക് ഇരയാക്കപ്പെടുന്ന ഈ കാലഘട്ടത്തിൽ ഇതിനെതിരെ ശബ്ദമുയർത്തേണ്ടത് അത്യന്താപേക്ഷിതമാണ്. ഈ തിരിച്ചറിവാണ് പൂങ്കാവ് മേരി ഇമ്മാക്കുലേറ്റ് ഹൈസ്കൂളിനെ child abuse- ന് എതിരെയുള്ള ഒരു ബോധവത്ക്കരണ ക്ലാസ് എന്ന ആശയത്തിലേക്ക് എത്തിച്ചത്.സാമൂഹ്യ പ്രവർത്തകയും ചൈൽഡ് വെൽഫെയർ അസ്സോസിയേഷൻ ഡയറക്ടറുമായ സി. ലിസ്സി റോസ് ഈ വിഷയത്തെ സംബന്ധിച്ച് അധ്യാപകർക്കും കുട്ടികൾക്കുമായി ഒരു ബോധവത്ക്കരണ ക്ലാസ് നയിച്ചു. കുട്ടികൾക്ക് എതിരെയുള്ള അതിക്രമങ്ങൾ തടയാനായി രണ്ടായിരത്തി പന്ത്രണ്ടിൽ നിലവിൽവന്ന പോക്സോ നിയമത്തെക്കുറിച്ചും അതിന്റെ സാധ്യതകളെക്കുറിച്ചും സിസ്റ്റർ വ്യക്തമായ അവബോധം നല്കി. സ്കൂളിൽ നടന്ന ഈ ക്ലാസ് കുട്ടികളുടെ അവകാശങ്ങളെക്കുറിച്ചുള്ള അറിവ് പകർന്നു നൽകിയതോടൊപ്പം കുഞ്ഞുങ്ങളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സമൂഹത്തെ ബോധവത്ക്കരിക്കാനും ഉപകരിച്ചു.

സൈബർ ലോകത്തിന്റെ ചതിക്കുഴികളിലേക്ക് വിരൽചൂണ്ടി- ബോധവത്ക്കരണ ക്ലാസ്

ഇന്റർനെറ്റും മൊബൈൽ ഫോണുമെല്ലാം വർത്തമാനകാല സമൂഹത്തിന് ഒഴിച്ചുകൂടാനാകാത്തവയാണ്. വിവരസാങ്കേതികവിദ്യയുടെ ഇക്കാലത്ത് അതിവേഗം മുന്നേറാൻ ഇവയൊക്കെ കൂടിയേ കഴിയൂ. എന്നാൽ ശരിയായ വിധത്തിലാണോ ഇവ നമ്മൾ ഉപയോഗിക്കുന്നത്. ഉപയോഗിക്കുന്നവന്റെ മനോനില പോലെയാണ് ഇവയുടെ ഗുണദോഷങ്ങൾ. സൈബർ ലോകത്തിന്റെ മായികവലയത്തിൽ കുടുങ്ങി ചിറക് കരിയുന്ന എത്രയെത്ര കുട്ടികളാണ് നമുക്ക് ചുറ്റുമുള്ളത്. സൈബർ കുറ്റകൃത്യങ്ങളിൽ ഇരകളാക്കപ്പെടുന്ന കുട്ടികളുടെ എണ്ണം നമ്മുടെ നാട്ടിൽ ദിനംപ്രതി വർദ്ധിക്കുകയാണ്. ഈ സാഹചര്യത്തിലാണ് സൈബർ കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള ബോധവത്ക്കരണക്ലാസുകൾക്ക് പ്രസക്തി ഏറുന്നത്.മേരി ഇമ്മാക്കുലേറ്റ് ഹൈസ്കൂളിലെ സ്കൂളിലെ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും രക്ഷാകർത്താക്കൾക്കുമായി ഒരു ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിക്കപ്പെട്ടു. റിട്ടയേർഡ് ബി.പി.ഒ- യു. സുരേഷ്കുമാർ, സോഫ്റ്റ്‌വെയർ എഞ്ചിനിയറും സ്കൂളിലെ പൂർവ്വവിദ്യാർത്ഥി‍യുമായ ജോയ്. പി.എസ് എന്നിവരാണ് ക്ലാസുകൾ നയിച്ചത്. മൊബൈൽ ഫോണിന്റെയും ഇന്റർനെറ്റിന്റെയും അപകടസാധ്യതകൾ വളരെ ലളിതമായി സദസ്സിന് മുന്നിൽ അവതരിപ്പിക്കാൻ ഇരുവർക്കും സാധിച്ചു എന്നത് പ്രശംസനീയമാണ്.ഇന്റർനെറ്റിന്റെയും മൊബൈൽ ഫോണിന്റെയും സ്വകാര്യ ഉപയോഗം നിരുത്സാഹപ്പെടുത്തേണ്ടത്തിന്റെ ആവശ്യകത രക്ഷകർത്താക്കളെ ബോധ്യപ്പെടുത്തിയതോടൊപ്പം, നന്മയുള്ള കുഞ്ഞായി നാളെയുടെ വാഗ്ദാനമായി വളർന്നു വരണമെന്ന ചിന്ത കുട്ടികളിൽ ഉണർത്താനും ഈ ക്ലാസ് ഏറെ സഹായകമായി.സൈബർ രംഗത്തെ കുട്ടികളുടെ സുരക്ഷ ഇന്നിന്റെ അനിവാര്യതയാണ്. പ്രാപ്പിടിയന്മാരുടെ വലകളിൽ വീഴാതെ കുഞ്ഞുങ്ങളെ സംരക്ഷിക്കേണ്ടത് നമ്മുടെ ഏവരുടെയും കടമയാണ്. വിവരസാങ്കേതികവിദ്യയുടെ മായാകാഴ്ചകളിൽ ഭ്രമിക്കാതെ തെറ്റും ശരിയും തിരിച്ചറിഞ്ഞ് നേരിന്റെ മാർഗ്ഗത്തിലൂടെ മുന്നേറാമെന്ന ആശയം കുട്ടികളിലേക്ക് പകരാൻ ഈ പ്രവർത്തനത്തിന് കഴിഞ്ഞു. ‘ഇനി നമ്മുക്കൊരുമിച്ചു മുന്നേറാം; ഇ-വഴിയിൽസുരക്ഷിതരായി’ എന്ന പ്രതിജ്ഞ അധ്യാപകരും വിദ്യാർത്ഥികളും ഒരുപോലെ മനസ്സിൽ ഉറപ്പിച്ചു.

ഡിജിറ്റൽ വായനയിലേക്ക് ഒരു കാൽവയ്‍പ്പ്

അറിവിന്റെ പുത്തൻ വാതായനങ്ങൾ തുറക്കുകയാണ് പൂങ്കാവ് മേരി ഇമ്മാക്കുലേറ്റ് ഹൈസ്കൂളിലെ ഡിജിറ്റൽ ലൈബ്രറി. ലൈബ്രറി എന്ന നമ്മുടെ കാഴ്ചപ്പാടിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരാശയമാണ് ഇതിലൂടെ അവതരിപ്പിക്കുന്നത്. വായനയെ പ്രോത്സാഹിപ്പിക്കുന്നതിനും അത് ആയാസരഹിതമാക്കുന്നതിനുമായി ഇ-ഇങ്ക് ഡിസ്‌പ്ലേ ഉള്ള കിൻഡിൽ അടിസ്ഥാനമാക്കി ഒരു ഡിജിറ്റൽ ലൈബ്രറി ഐ.റ്റി ലാബിൽ സജ്ജമാക്കി. ഇപ്പോൾ സൗജന്യമായി ലഭിക്കുന്ന ഒട്ടു മിക്ക ഇ-ബുക്കുകളും ഈ ഡിജിറ്റൽ ലൈബ്രറിയിൽ ലഭ്യമാക്കിയിട്ടുണ്ട്. ലാബിൽ വരുന്ന കുട്ടികൾക്ക് ഊഴം അനുസരിച്ച് പുസ്തകം വായിക്കാനുള്ള സൗകര്യവും ഒരുക്കി നൽകുന്നു. ഹൈടെക് യുഗത്തിൽ വായനയും ഹൈടെക് ആക്കി മാറ്റുകയാണ് ഇവിടെ. വിവരസാങ്കേതികവിദ്യ ഏതെല്ലാം തരത്തിൽ പ്രയോജനപ്രദമായി ഉപയോഗിക്കാമെന്ന സന്ദേശമാണ് ഇതിലൂടെ പകർ‍ന്നു നല്കുന്നത്.

സ്നേഹപാഠമായ് നന്മവീട്

ശ്രമദാനത്തിലൂടെയും തങ്ങളുടെ എളിയ ധനസമാഹരണത്തിലൂടെയും മേരി ഇമ്മാക്കുലേറ്റ് ഹൈസ്കൂളിലെ കുരുന്നുകൾ തങ്ങളുടെ സഹപാഠിക്ക് വീട് നിർമ്മിച്ച് നല്കാകൻ ഒരുങ്ങുകയാണ്. സ്കൂളിലെ തന്നെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയായ അർജുൻ രാജുവിനാണ് അധ്യാപകരുടെയും സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളുടെയും സഹകരണത്തോടെ വീട് നിർമ്മിച്ച് നല്കുന്നത്. ഇതിന്റെ പ്രാരംഭനടപടിയായി വീടിന്റെ ശിലാസ്ഥാപനകർമ്മം ആലപ്പുഴ മുൻസിപ്പൽ കൗൺസിലർ ശ്രീ. ബേബി ലൂയിസും സ്കൂൾ മാനേജർ സി. തെരസില്ലയും ചേർന്ന് നിർവ്വഹിച്ചു. നന്മ വറ്റാത്ത മനസ്സിന്റെ ഉടമകളായി വരുംതലമുറയെ വാർത്തെടുക്കാനുള്ള പ്രവർത്തനങ്ങൾ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും മാത്രമല്ല സമൂഹത്തിനാകെ മാതൃകയാകുന്നു.

ഓമനപ്പൂത്തുമ്പികൾ

‘കളങ്കമില്ലാത്ത സ്നേഹം’- കാപട്യം നിറഞ്ഞ ഇന്നത്തെ സമൂഹത്തിൽ അതൊരു അനുഗ്രഹമാണ്. ഭിന്നശേഷിക്കരായ കുട്ടികളെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തരാക്കുന്ന പ്രധാന ഘടകവും ഇതുതന്നെ. പൂങ്കാവ് മേരി ഇമ്മാക്കുലേറ്റ് ഹൈസ്കൂളിലെ കുട്ടികൾ അവർക്കായി ഒരു ദിവസം മാറ്റിവച്ചപ്പോൾ നിറഞ്ഞത്‌ ആ കുഞ്ഞുങ്ങളുടെ ദൈവതുല്യമായ മനസാണ്.ആലപ്പുഴ BRC-യുടെ നേതൃത്വത്തിൽ മുഹമ്മദൻസ് ഗേൾസ് ഹൈസ്കൂളിൽ വെച്ച് ഭിന്നശേഷിക്കാരായ കുട്ടികൾക്കായി നടത്തപ്പെട്ട പരിപാടിയായിരുന്നു ‘ഓമനപ്പൂത്തുമ്പികൾ’. ഭിന്നശേഷിക്കാരുടെ സർഗവാസനകളെ പ്രോത്സാഹിപ്പിക്കാനായി സംഘടിപ്പിക്കപ്പെട്ട ഈ വേദിയിലേക്കാണ് സ്നേഹസന്ദേശവുമായി കുട്ടികൾ കടന്നുചെന്നത്. തങ്ങളുടെ സഹോദരങ്ങൾക്കായി ചായസത്ക്കാരം ഒരുക്കാനും അവർ മറന്നില്ല.വൈകല്യങ്ങളെ ശാപമായി കരുതാതെ അവയെ ജീവിതത്തിലെ വെല്ലുവിളികളായി ഏറ്റെടുക്കുമ്പോഴാണ് നാം കൂടുതൽ ഉയരങ്ങളിലേക്ക് എത്തുന്നത്. അതിന് മനസാന്നിദ്ധ്യത്തോടൊപ്പം സമൂഹത്തിന്റെ പിൻബലവും ആവശ്യമാണ്‌. ഭിന്നശേഷിക്കാരായ കുട്ടികളും ഈ സമൂഹത്തിന്റെ ഭാഗമാണെന്നും നമുക്കുള്ള എല്ലാ അവകാശങ്ങളും ഈ സമൂഹത്തിൽ അവർക്കുമുണ്ടെന്നുമുള്ള അവബോധം ലോകത്തിന് പകർന്നുനല്കാൻ ഇത്തരം പ്രവർത്തനങ്ങൾക്ക് കഴിയും.

വെർട്ടിക്കൽ ഗാർഡൻ

പൂക്കളും ചെടികളും പൂമ്പാറ്റകളുമൊക്കെ നിറഞ്ഞ ഒരു പൂന്തോട്ടം- അങ്ങനെയൊരു കാഴ്ച ഏവരുടെയും മനസ്സിനെ കുളിരണിയിക്കും. പൂന്തോട്ടമെന്ന നമ്മുടെ സങ്കൽപ്പം ദിനംപ്രതി മാറ്റങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുന്നു. മുറ്റത്തും പറമ്പിലും എല്ലാം ചെടികൾ നട്ടുപിടിപ്പിച്ച് വെള്ളവും വളവും നല്കി അവയെ പരിപാലിക്കുന്ന പഴയ രീതിയിൽ നിന്നും തികച്ചും വ്യത്യസ്തമായ തലത്തിലേക്ക് ആ സങ്കൽപ്പം വളർച്ച പ്രാപിച്ചു കഴിഞ്ഞു. ഇന്ന് കെട്ടിടങ്ങളുടെ ചുവരുകളിലും എന്തിന് മരച്ചില്ലകളിൽ പോലും മനോഹരമായ പൂന്തോട്ടം നിർമ്മിക്കാൻ നമുക്ക് സാധിക്കും. അത്തരമൊരു ആശയമാണ് വെർട്ടിക്കൽ ഗാർഡൻ എന്ന സംരംഭത്തിലേക്ക് തിരിയാൻ എക്കോ ക്ലബ്ബ് അംഗങ്ങളെ പ്രേരിപ്പിച്ചത്.പൂന്തോട്ട നിർമ്മാണത്തിൽ മാത്രമല്ല കൃഷിയിലും നമ്മുക്ക് ഈ രീതി പ്രയോജനപ്പെടുത്താവുന്നതാണ്. സ്ഥലപരിമിതി മൂലം കൃഷി അസാധ്യമാകുന്ന സാഹചര്യത്തിൽ വെർട്ടിക്കൽ ഫാർമിംഗ് ഏറെ സഹായകരമാണ്. അതോടൊപ്പം ഉപയോഗശേഷം നാം വലിച്ചെറിയുന്ന പല സാധനങ്ങളും നമുക്ക് ഈ രീതിയിൽ ഉപയോഗപ്രദമാക്കി മാറ്റാൻ കഴിയും. പ്ലാസ്റ്റിക് കുപ്പികൾ ശേഖരിച്ച് സ്കൂളിലെ കുട്ടികൾ ഇതിന് ഉദാത്തമായ ഒരു മാതൃക, മനോഹരമായ ഒരു വെർട്ടിക്കൽ ഗാർഡൻ കുട്ടികൾ ഉണ്ടാക്കി. ഇതിലൂടെ പാഴ്‌വസ്തുക്കൾ എന്ന് നാം കരുതുന്ന സാധനങ്ങൾ പ്രയോജനപ്രദമാംവിധം പുനരുപയോഗിക്കാമെന്ന വസ്തുത സമൂഹത്തിന് ബോധ്യപ്പെടുത്തി.സ്ഥലപരിമിതിമൂലം മനുഷ്യർ വിഷമിക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ വെർട്ടിക്കൽ ഗാർഡൻ, വെർട്ടിക്കൽ ഫാർമിംഗ് തുടങ്ങിയ നൂതന ആശയങ്ങൾക്ക് പ്രസക്തിയേറുന്നു. വളരെ കുറഞ്ഞ മുതൽമുടക്കിൽ, സ്ഥലലഭ്യതയുടെ ബുദ്ധിമുട്ടുകൾ തരണം ചെയ്തുകൊണ്ട് കൃഷി ചെയ്യാൻ കഴിയുമെന്ന കണ്ടെത്തൽ കുട്ടികൾക്കെന്ന പോലെ സമൂഹത്തിനും പ്രചോദനമായി.

ശലഭങ്ങൾ പാറി നടക്കും ശലഭോദ്യാനം

പൂക്കൾക്ക് മുകളിൽ മറ്റൊരു പൂവായി പാറി നടക്കുന്ന ചിത്രശലഭങ്ങൾ ഏവർക്കും പ്രിയങ്കരമായ കാഴ്ചയാണ്. ആ കാഴ്ചയുടെ വർണലോകമാണ് പൂങ്കാവ് മേരി ഇമ്മാക്കുലേറ്റിലെ ശലഭോദ്യാനം പ്രദാനം ചെയ്യുന്നത്. വീടുകളിൽ നിന്നും സ്കൂളിന്റെ പരിസര പ്രദേശങ്ങളിൽനിന്നും ശേഖരിച്ച പൂച്ചെടികളുപയോഗിച്ചാണ് സ്കൂൾ മുറ്റത്ത് മനോഹരമായ ഒരു ശലഭോദ്യാനം നിർമ്മിച്ചത്. ചെടികൾ പൂവിട്ടതോടെ നരകക്കാളി, ഗരുഡ, നാട്ടുറോസ്, വരയൻ കടുവ, തീച്ചിറകൻ തുടങ്ങി ധാരാളം ശലഭങ്ങൾ തേൻ കുടിക്കാനും മുട്ടയിടാനുമായി ദിവസേന ഉദ്യാനത്തിലെത്തുന്നു. പൂമ്പാറ്റകളെക്കുറിച്ച് കുട്ടികൾക്ക് കൂടുതൽ അറിവ് ലഭിക്കുന്നതിനായി ‘പൂമ്പാറ്റകളുടെ വർണ്ണ ലോകം’ എന്ന പേരിൽ ഒരു ആൽബം തയ്യാറാക്കുകയും അതിൽ പൂമ്പാറ്റകളുടെ ചിത്രങ്ങളും ശാസ്ത്രീയനാമവും അവയുടെ പ്രത്യേകതകളുമെല്ലാം ഉൾപ്പെടുത്തുകയും ചെയ്തു. കൂടാതെ ICT സാധ്യത പ്രയോജനപ്പെടുത്തി ശലഭങ്ങളെക്കുറിച്ച് ഒരു സെമിനാറും സംഘടിപ്പിച്ചു. ഈ പ്രവർത്തനങ്ങൾക്കെല്ലാം നേതൃത്വം നൽകിയത് സ്കൂളിലെ എക്കോ ക്ലബ്ബ് അംഗങ്ങൾ ആണ്.

കൃഷ്ണ കിരീടം, ലന്താന, കിലുക്കാം പെട്ടി, സീനിയ, ജമന്തി, ചെത്തി, വാടാമല്ലി, കോളാമ്പി തുടങ്ങിയ വിവിധങ്ങളായ നാടൻ പൂക്കളെ അടുത്തറിയാനും പൂമ്പാറ്റകളുടെ വിശേഷങ്ങൾ മനസിലാക്കാനും ഈ പ്രവർത്തനം സഹായിച്ചു.

സ്കൂൾ വളപ്പിലെ ജൈവവൈവിദ്ധ്യം

കൃഷിയെ പ്രാണനായും ജീവിതോപാധിയായും കരുതിയിരുന്ന ഒരു തലമുറ ഇവിടെ നിലനിന്നിരുന്നു. മണ്ണിനേയും മക്കളെയും ഒരുപോലെ സ്നേഹിച്ചിരുന്ന അവർക്ക് കൃഷി ഒരു വരുമാന മാർഗ്ഗം മാത്രമായിരുന്നില്ല. എന്നാൽ ഇന്ന് സ്ഥിതി അതല്ല. ഈ സാഹചര്യത്തിലാണ് പൂങ്കാവ് മേരി ഇമ്മാക്കുലേറ്റ് ഹൈസ്കൂളിലെ കുട്ടികൾ പലതരം കാർഷി‍ക പ്രവർത്താനങ്ങളിലൂടെ സ്കൂൾ വളപ്പിൽ ജൈവവൈവിദ്ധ്യം ഒരുക്കാൻ ശ്രമിക്കുന്നത്.മണ്ണിന്റെ സ്വാഭാവികത നിലനിർത്തിക്കൊണ്ട് രാസവളങ്ങളോ കീടനാശിനികളോ ഉപയോഗിക്കാതെ തികച്ചും ജൈവരീതിയിലുള്ള കൃഷിയാണ് നടപ്പിലാക്കുന്നത്. അതിനായി അവർ വാഴകൃഷി, ശലഭോദ്യാനം, ഔഷധസസ്യത്തോട്ടം, ടെറസ് കൃഷി എന്നിങ്ങനെ സ്കൂൾ വളപ്പിൽ ജൈവവൈവിദ്ധ്യം ഒതുക്കാൻ ശ്രമിച്ചു വരുന്നു. പരിസ്ഥിതി അതിന്റെ മനോഹാരിതയിൽ സംരക്ഷിക്കണം എന്ന സന്ദേശമാണ് ഇതിലൂടെ കുട്ടികൾ സമൂഹത്തിന് നല്കുന്നത്.

സ്നേഹവീടൊരുക്കി ഓണസമ്മാനം

മേരി ഇമ്മാക്കുലേറ്റിലെ കുരുന്നുകൾ ഇത്തവണ ഓണ സമ്മാനം നല്കിയത് തങ്ങളുടെ സഹപാഠികളായ സഹോദരങ്ങൾക്കാണ്. എട്ടു വർഷ‍മായി പാതിവഴിയിൽ ഭവന നിർമ്മാണം ഉപേക്ഷിക്കേണ്ടിവന്ന ഏഴംഗങ്ങളുള്ള ഈ കുടുംബം വളരെ കഷ്ടതയിൽ ഒരു കുടിലിലാണ് താമസിച്ചിരുന്നത്. ഇവരുടെ ദുരിതം തിരിച്ചറിഞ്ഞ കൂട്ടുകാർ കുട്ടികളുടെയും രക്ഷിതാക്കളുടെയും അധ്യാപകരുടെയും നല്ലവരായ ചില വ്യക്തികളുടെയും സഹായ സഹകരണങ്ങൾ സ്വീകരിച്ച് ഏകദേശം 60000 രൂപ മുടക്കിയാണ് വീടിന്റെ പണി പൂർത്തിയാക്കിയത്.നാല് കുട്ടികൾ പഠിക്കുന്ന ഈ കുടുംബത്തിലെ രണ്ടു പേർ തങ്ങളുടെ സഹപാഠികളായപ്പോൾ അവരുടെ സങ്കടം കണ്ട്, അവരുടെ വേദനയെ സ്വന്തം വേദനയാക്കി മാറ്റി അവർക്കായി സുരക്ഷിതത്വത്തിന്റെ കൂര ഒരുക്കാൻ കഴിഞ്ഞ ചാരിതാർത്ഥ്യത്തിലാണ് കൂട്ടുകാർ. സ്കൂൾ ഹെഡ്മിസ്‌ട്രസ് സി. ലിസ്സി ഇഗ്നേഷ്യസിന്റെ നേതൃത്വത്തിലാണ് ഈ പ്രവർത്തനങ്ങൾ നടപ്പിലാക്കിയത്. ചെട്ടികാട്‌ മരിയഗോരെത്തി പള്ളി വികാരി ഫാ.നെൽസൺ പൊള്ളയിൽ ഭവനത്തിന്റെ ആശീർവാദകർമ്മം നിർവ്വഹിച്ചു. മനുഷ്യമന:സാക്ഷി മരവിച്ചുപോയ ഈ കാലഘട്ടത്തിലും മികവാർന്ന പ്രവർത്തനങ്ങളിലൂടെ നന്മയുടെ സന്ദേശം സമൂഹത്തിന് പകരുകയാണ് കുട്ടികൾ.

രാസവളങ്ങൾക്കെതിരെ ശാസ്ത്രനാടകം

ജൈവകീടനാശിനികളെ പ്രോത്സാഹിപ്പിക്കണം എന്ന സന്ദേശം പകർന്നു നല്കിയ ‘ഗൃഹപാഠങ്ങൾ’ എന്ന ശാസ്ത്രനാടകം പ്രേഷക ശ്രദ്ധ പിടിച്ചുപറ്റി. രാസവളങ്ങളും മാരക കീടനാശിനികളും മണ്ണിന്റെ സ്വാഭാവിക ഘടന തകർക്കുന്നു എന്നും, ജൈവ വളങ്ങളും ജൈവ കീടനാശിനികളും പ്രോത്സാഹിപ്പിക്കേണ്ടതിന്റെ ആവശ്യകത വിളിച്ചോതി വിവിധ വേദികളിൽ പൂങ്കവിലെ കുരുന്നുകൾ അവതരിപ്പിച്ച ശാസ്ത്രനാടകം സമൂഹത്തിന് ജൈവകീടനാശിനികളെയും ജൈവവളങ്ങളേയും പ്രോത്സാഹിപ്പിക്കണം എന്ന പാഠം പകർന്നു നല്കി.

ജൈവവൈവിധ്യം തിരിച്ചറിയാൻ പഠനയാത്ര

പ്രകൃതിയുടെ മനോഹാരിത നിറഞ്ഞു തുളുമ്പുന്ന ജൈവവൈവിധ്യം കണ്ടും കേട്ടും തിരിച്ചറിയാൻ കുട്ടികൾ നീണ്ടുരേയ്‌ക്ക് ഒരു പഠനയാത്ര സംഘടിപ്പിച്ചു. മണ്ണിനെ അറിയൂ, മനുഷ്യനാകൂ എന്ന മുദ്രാവാക്യം കണ്ടുകൊണ്ട്‌ നീണ്ടൂർ J.S ഫാമിലേക്ക് കടന്നു ചെന്ന കുട്ടികൾ മുദ്രാവാക്യത്തെ അർത്ഥവത്താക്കുന്ന കാഴ്ചകളാണ് കണ്ടത്.

ബാലവേലയ്ക്കെതിരെ മാഗസിൻ പ്രകാശനം

കരുത്തുറ്റ പുതുതലമുറയെ വാർത്തെടുക്കാൻ മികച്ച വിദ്യാഭ്യാസത്തിന് കഴിയും. വിദ്യ അഭ്യസിക്കേണ്ട സമയത്ത് അനേകം കുട്ടികൾ കുടുംബത്തിന് വേണ്ടി ‘ബാലവേല’ എന്ന കഷ്ടപ്പാടിന്റെ വഴിയെ സഞ്ചരിക്കുന്നു. മാതാപിതാക്കളുടെ അറിവില്ലായ്മ കൊണ്ടും ജീവിതപ്രാരാബ്ധങ്ങൾ കൊണ്ടുമൊക്കെ ഈ അവസ്ഥ വന്നുചേരാം. ഈ ദുരിതത്തിൽ നിന്ന് കുട്ടികളെ മോചിപ്പിക്കാൻ ബോധവത്ക്കരണം ആവശ്യമാണ്‌. കുട്ടികളോടൊപ്പം രക്ഷകർത്താക്കൾക്കും ബാലവേലയുടെ അപകടങ്ങളെക്കുറിച്ചും അത് ഒഴിവാക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയും മനസ്സിലാക്കി കൊടുക്കണം.

സ്കൂൾ തലത്തിൽ കുട്ടികൾക്ക് ബാലവേലയെക്കുറിച്ച് അവബോധം പകരാൻ പത്താം ക്ലാസിലെ ഒന്നാമത്തെ യൂണിറ്റ് സഹായകമാണ്. ഈ ലക്ഷ്യത്തെ മുൻനിർത്തിക്കൊണ്ട് പ്രസ്തുത പാഠഭാഗത്തെ അടിസ്ഥാനമാക്കി ഇംഗ്ലീഷ് ക്ലബ്ബ് അംഗങ്ങൾ മനോഹരമായ ഒരു മാഗസിൻ തയ്യാറാക്കുകയും അത് ലൈബ്രറിയിൽ സൂക്ഷിച്ച് കുട്ടികൾക്ക് വായിക്കാൻ അവസരമൊരുക്കുകയും ചെയ്തു. ജീവിതദുരിതങ്ങളിൽ അകപ്പെട്ട് വിദ്യാഭ്യാസം എന്ന പുണ്യം നുകരാൻ കഴിയാതെ പോകുന്ന അനേകായിരം കുരുന്നുകളുടെ വേദന മനസിലാക്കുന്നത്തിനോടൊപ്പം തങ്ങൾക്ക് ലഭിച്ച സൗഭാഗ്യങ്ങൾ എത്ര വലുതാണെന്ന് തിരിച്ചറിയാനും ഈ മാഗസിൻ കുട്ടികളെ സഹായിക്കുന്നു.

പരിസ്ഥിതി അവബോധത്തോടെ ഒരു ശുചിത്വ പരിപാടി

ശുചിത്വമാർന്ന പരിസ്ഥിതി ഇന്നിന്റെ ആവശ്യവും വരും തലമുറയുടെ നിലനിൽപിനാധാരവുമാണെന്ന തിരിച്ചറിവിൽ ഹെൽത്ത് ക്ലബ്ബ് അംഗങ്ങൾ ചെട്ടികാട് ഹെൽത്ത് സെന്ററിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. ആശുപത്രി പരിസരവും ആശുപത്രിയുടെ അകത്തളങ്ങളും കുട്ടികളും മാതാപിതാക്കളും ചേർന്ന് ശുചീകരിച്ചു. അതിനുശേഷം സ്കൂളിലെത്തിയ കുട്ടികൾ ശുചീകരണ പ്രവർത്തനങ്ങളുടെ തുടർച്ചയെന്ന നിലയിൽ സ്കൂൾ പരിസരവും പ്ലാസ്റ്റിക് വിമുക്തമാക്കുക എന്ന യജ്ഞത്തിൽ ഏർപ്പെട്ടു. സാമൂഹ്യപ്രതിബദ്ധതയും പരിസ്ഥിതി ബോധവുമുള്ള ഒരു പുതുതലമുറ പിന്നാലെ വരുന്നുണ്ട് എന്ന മുന്നറിയിപ്പാണ് കുട്ടികൾ ഇതിലൂടെ പകർന്നു നല്കിയത്.

സ്വതന്ത്ര്യദിനാചാരണം

സ്വാതന്ത്ര്യം ലഭിച്ചതിന്റെ എഴുപത്തി ഒന്നാമത്തെ വർഷം സമുചിതമായി തന്നെ സ്കൂൾ കൊണ്ടാടി. ദേശഭക്തിഗാനങ്ങൾ, ബാൻഡ് മേളം എന്നിവയൊക്കെ പതാക ഉയർത്തൽ ചടങ്ങിന് ശേഷം നടന്നു.

സ്വാതന്ത്ര്യസമരാനുഭവം പങ്കുവെച്ച് സാംസ്‌കാരിക നായകൻ

സമരവഴിയെ നടന്നു നീങ്ങിയ മഹത് വ്യക്തിത്വം, തന്റെ അനുഭവസാക്ഷ്യം ഇളം തലമുറയ്ക്ക് പകർന്നു നൽകാൻ പൂങ്കാവ് മേരി ഇമ്മാക്കുലേറ്റിന്റെ പടികയറിവന്നത് മറ്റാരുമല്ല ആലപ്പുഴയുടെ റഫറൻസ് ഗ്രന്ഥമെന്ന് വിശേഷിപ്പിക്കപ്പെട്ട ഗുരുശ്രേഷ്ഠൻ ബഹു. കല്ലേലി രാഘവൻപിള്ള സർ. സ്വാതന്ത്ര്യസമര കാലഘട്ടത്തിൽ ജീവിക്കാൻ സാധിച്ച വ്യക്തി എന്ന നിലയിൽ അനുഭവങ്ങൾ വളരെ ആവേശത്തോടെയാണ് അദ്ദേഹം കുട്ടികൾക്ക് പകർന്നു നല്കിലയത്. 1985-ൽ മികച്ച അധ്യാപകനുള്ള അവാർഡ് രാഷ്ട്രപതിയിൽ നിന്നും സ്വീകരിച്ച അദ്ദേഹം തന്റെ പഴയ ക്ലാസ്‍മുറി പുനരാവിഷ്ക്കരിച്ചാണ് തന്റെ മുന്നിലിരുന്ന വിദ്യാർത്ഥികൾക്ക് അനുഭവപാഠങ്ങൾ പകർന്നു നല്കിയത്. തികഞ്ഞ ഗന്ധീയനും ആദർശധീരനുമായ അദ്ദേഹത്തിന്റെ ക്ലാസ് കുട്ടികൾക്ക് ചരിത്ര അവബോധം പകർന്നു നൽകാൻ ഏറെ സഹായകരമായി.

ശാന്തിയുടെയും സമാധാനത്തിന്റെയും സന്ദേശവുമായി പൂങ്കാവ് സ്കൂൾ

മേരി ഇമ്മാക്കുലേറ്റ് ഹൈസ്കൂളിലെ കുട്ടികൾ ക്രിസ്തുമസ്സിന്റെ യഥാർത്ഥ സന്ദേശം ഉൾകൊണ്ടുകൊണ്ട് ശാന്തിയുടെയും സമാധാനത്തിന്റെയും സന്ദേശവുമായി, ജയിൽ മിനിസ്ട്രിയുമായി സഹകരിച്ച് ആലപ്പുഴ സബ്ബ് ജയിൽ സന്ദർശിക്കുകയും ഏകാന്തവാസം അനുഭവിച്ച് പ്രിയപ്പെട്ടവരിൽനിന്നും വേർപെട്ട് കഴിയുന്ന തടവുകാരോടൊപ്പം ക്രിസ്തുമസ് ആഘോഷിക്കുകയുണ്ടായി. മധുരം വിതരണം ചെയ്തും, കലാപരിപാടികൾ അവതരിപ്പിച്ചും അവരോടൊപ്പം സ്നേഹനിമിഷങ്ങൾ പങ്കുവച്ചത് അവരുടെമനസുകൾക്ക് ആശ്വാസം പകരുകയുണ്ടായി. തുടർന്ന് ‍ അവരുടെ കുടുംബാംഗങ്ങളേയും സന്ദർശിക്കുകയുണ്ടായി.‘കാരുണ്യദീപം’വൃദ്ധസദനത്തിലേക്കും സമാധാനത്തിന്റെയും, പ്രതീക്ഷയുടെയും ദൂതുമായി കുട്ടികൾ എത്തുകയുണ്ടായി. അവിടുത്തെ അന്തേവാസികളോടൊപ്പം കേക്ക് മുറിച്ചും, കരോൾഗാനങ്ങൾ ആലപിച്ചും അവരുടെ മനസുകളെ തിരുപ്പിറവിയുടെ കുളിർമ്മയുള്ള ഓർമ്മളകളിലേയ്‌ക്ക് കൊണ്ടുപോകാൻ സാധിച്ചു.