എം. കെ. എച്ച്. എം. എം. ഒ. എച്ച്. എസ്സ്. എസ്സ് മണാശ്ശേരി/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
മുഹമ്മദ് സജാദ് ഫുൾ എ പ്ലസ്

തോൽക്കാൻ  അനുവദിക്കാത്തവർ.

സ്കൂൾ പഠനം ഒരിക്കലും പൂർത്തീകരിക്കാൻ കഴിയില്ലാ എന്ന് കരുതിയ സാജിദിനെ എ പ്ലസ്സിലേക്കെത്തിച്ച ഈ വിദ്യാലയത്തെകുറിച്ചുള്ള പിതാവിന്റെ വിവരണം.....ഈ സ്ഥാപനത്തിന് ലഭിച്ച അംഗീകാരങ്ങളിൽ തിളക്കമേറിയത്

അഡ്മിഷൻ ക്ലോസ് ചെയ്ത് ഓരോ ക്ലാസിലെയും വിദ്യാർത്ഥികളുടെ എണ്ണം തിട്ടപ്പെടുത്തിയ സമയത്താണ് അവർ മകനെയും കൊണ്ട് മണാശ്ശേരി ഓർഫനേജ് സ്കൂളിന്റെ ഗേറ്റ് കടന്നുവന്നത്...കോഴിക്കോട് മെഡിക്കൽ കോളേജിലെ വിദഗ്ധ ഡോക്ടർമാരുടെ നിർദ്ദേശമാണ് മകനെ ദൂരെ ഒരിടത്തേക്ക് മാറ്റണമെന്നത്.  രക്ഷിതാക്കളിൽ നിന്നും വീട്ടിൽ നിന്നും അകറ്റി പുതിയ അന്തരീക്ഷത്തിൽ താമസിപ്പിക്കണം...അവർ അന്വേഷണം ആരംഭിച്ചു എവിടെ ചേർക്കും ഇവനെ...ആര് ഏറ്റെടുക്കും ഈ പരുവത്തിൽ അതും ഒൻപതാം ക്‌ളാസിലേക്ക് അഡ്മിഷൻ കിട്ടുമോ... തുടർച്ചയായ അന്വേഷണത്തിന്റെ അവസാനത്തിൽ ആയിരങ്ങളുടെ അഭയ കേന്ദ്രമായി

കേരളം അറിയപ്പെടുന്ന മുക്കം ഓർഫനേജിന്റെ ഹോസ്റ്റലിൽ അവരെത്തി അവിടെ നിന്നാണ് സ്കൂളിലേക്കുള്ള വരവ്...

നടക്കാൻ പറ്റുന്നില്ല ഉമ്മച്ചിയുടെ കൈയിൽ പിടിച്ച് പതുക്കെയാണ് സാജിദ് സ്കൂൾ ഓഫീസിലെത്തിയത് ഒപ്പം പിതാവും, റിട്ടേഡ് അധ്യാപകനും അയൽവാസിയുമായ അനു മാഷുമുണ്ട്... 'വരൂ ഇരിക്കൂ... എന്താ പ്രശ്നം...' അവർ വിശദമായി സംസാരിച്ചു... 'മൂന്ന് മക്കളാണ് എനിക്ക് രണ്ടു പെൺ കുട്ടികളും ഒരാണും എന്റെ വലിയ പ്രതീക്ഷയായിരുന്നു സാജിദ്...

ഞങ്ങളുടെ അനാവശ്യ ലാളന സാജിദിനെ ഈ കോലത്തിലാക്കി... പറയുന്ന ഓരോന്നും വാങ്ങി കൊടുത്തു പ്രവാസിയായിരുന്ന എനിക്കതിന് സാമ്പത്തിക പ്രയാസമുണ്ടായിരുന്നില്ല...

അത്യാവശ്യം ഭൂമിയുമുണ്ട്. യു.പി ക്ലാസ്സിൽ നിന്നു തന്നെ അവൻ മൊബൈൽ ഉപയോഗിക്കാൻ തുടങ്ങി രണ്ടു മൊബൈൽ ഉപയോഗിച്ച് ഗെയിം കളിക്കുക എന്നത് അവന്റെ ഹോബിയായിരുന്നു...

പറഞ്ഞതൊന്നും അനുസരിക്കാതെയായി...പകലും രാത്രിയുമില്ലാതെ മൊബൈൽ ഉപയോഗം. പഠനത്തിൽ മികവ് പുലർത്തിയിരുന്ന അവൻ സ്കൂളിൽ പോകാതെയായി...

അവനു നടക്കാൻ പറ്റാത്ത അവസ്ഥ വന്നു ഡോക്ടർമാരെ മാറി മാറി കാണിച്ചു... നിരന്തരം ചെയറിൽ കാലു കയറ്റി വെച്ച് മൊബൈൽ ഉപയോഗിക്കുന്നതിനാൽ പേശികൾക്ക് ബലക്ഷയം വന്നതായി കണ്ടെത്തി... മെന്റലി ഡിസോർഡർ ആകുന്ന അവസ്ഥ പേടിച്ച് മൂന്ന് മാസമായി കോഴിക്കോട് മെഡിക്കൽ കോളേജിലാണ് സാർ ചികിത്സിക്കുന്നത് ഡോക്ടറുടെ നിർദ്ദേശമാണ് മാറ്റി താമസിപ്പിക്കണമെന്നത്...

അങ്ങിനെയാണ് ഞങ്ങൾ ഇവിടെ എത്തിയത് ദയവു ചെയ്ത് ഇവിടെ ചേർക്കണം സാർ ഞങ്ങളെ പറഞ്ഞു വിടരുത്...പ്ലീസ് എന്ത് വേണമെങ്കിലും ചെയ്യാം സാർ'

സങ്കടം അടക്കിപ്പിടിച്ച് പിതാവ് പറഞ്ഞു... 'സാരമില്ല നമുക്ക് നോക്കാം' ഹെഡ് മാസ്റ്ററുടെ ആശ്വാസ വാക്ക് അവർക്ക് അല്പം സമാധാനം നൽകി പിന്നെയും ഉമ്മയും അനു മാഷും പറഞ്ഞു കൊണ്ടിരുന്നു

അവസാനം സാജിദിനെ മാഷെ ഏല്പിച്ചു മൂന്നു പേരും മടങ്ങി... അവൻ ഷർട്ട് അഴിച്ച് ഓഫീസിന്റെ നിലത്തു കിടന്നു 'എന്താ സാജിദേ ഇത്...' മാഷ് ചോദിച്ചു

സാർ എനിക്ക് ചൂടെടുക്കുന്നുണ്ട്...'

അല്പം കഴിഞ്ഞാണ് ഹെഡ് മാഷ് ഇരിക്കുന്ന കസേര അവന്റെ കണ്ണിൽ പെട്ടത് 'സാർ ഞാൻ അവിടെ ഇരുന്നോട്ടെ...' ഒരു നിമിഷത്തേക്ക് നിശബ്ദനായി പോയ ഹെഡ് മാസ്റ്റർ ബോധം വീണ്ടെടുത്തു പറഞ്ഞു 'അതെ ഇരിക്കാലോ...' മാഷ് മാറി... സാജിദ് ആ കസേരയിൽ കയറി ഇരുന്നു... കറങ്ങി, പിന്നെ മയങ്ങി... കുറച്ചു കഴിഞ്ഞപ്പോൾ അവൻ പറഞ്ഞു 'സാർ എനിക്ക് പോകണം...'

എവിടേക്ക് മാഷ് ചോദിച്ചു 'വീട്ടിലേക്ക് പോകണം...' അന്നേരം സമയം ഏറെ വൈകിയിരുന്നു മാഷ് ഹോസ്റ്റൽ വാർഡനെ വിളിച്ചു 'ഇന്ന് നീ ഹോസ്റ്റലിൽ നിൽക്ക് നാളെ നാദാപുരത്തേക്ക് പറഞ്ഞയക്കാം' എന്ന ഹെഡ് മാസ്റ്ററുടെ വാക്ക് കേട്ട് വാർഡന്മാർക്കൊപ്പം ഹോസ്റ്റലിലേക്ക് പോയി... പിറ്റേ ദിവസം ഓഫീസിൽ വന്നു പറഞ്ഞു 'സാർ ഫോൺ തരൂ എനിക്ക് വീട്ടിൽ വിളിക്കണം പോകണം...' പിന്നീടുള്ള ഓരോ ദിവസവും ഹെഡ് മാസ്റ്ററുടെ നേതൃത്വത്തിൽ അധ്യാപകർ സാജിദിനെ ശ്രദ്ധിച്ചു കൊണ്ടിരുന്നു... ആദ്യ പിരീഡ് കഴിഞ്ഞു വിവരം തിരക്കി എത്തിയ ഹെഡ്മാഷോട് സാജിദ് പറഞ്ഞു 'ഇയാളൊക്കെ എന്ത് മാഷാണ് എവിടുന്നു വന്നു അയാൾക്ക് ഒരു അറിവുമില്ല' എന്ന്... മാഷ് കാര്യമാക്കിയില്ല... ഭക്ഷണം കഴിക്കാൻ മടിയുണ്ടായിരുന്ന സാജിദിനെ അധ്യാപകർ ഒപ്പം കൂട്ടി നിർബന്ധിച്ചു കഴിപ്പിച്ചു... നാളുകൾ പിന്നിട്ടു സാജിദിന്റെ സ്വഭാവത്തിൽ മാറ്റം വന്നു തുടങ്ങി... കൈ പിടിക്കാതെ നടന്നു വീട്ടുകാർ അത്ഭുതപ്പെട്ടു... അവർക്ക് അവിശ്വസനീയമായി തോന്നി...

പിതാവ് ഒരു ദിവസം അവനെ കാണാൻ വന്നു ഹെഡ് മാഷെ ആൾ കൂട്ടത്തിൽ നിന്ന് തൊട്ടടുത്തെ ലൈബ്രറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി അതി ശക്തിയായി കെട്ടിപിടിച്ചു കണ്ണീർ വാർത്തത് മാഷ്ക്ക് കിട്ടിയ ഏറ്റവും വലിയ അവാർഡായിരുന്നു. പഠിത്തത്തിൽ മിടുക്കനായി നന്നായി നടക്കാൻ തുടങ്ങി... വീട്ടുകാർക്കും നാട്ടുകാർക്കും പെരുത്ത് സന്തോഷമായി...

അവസാനം എസ്‌.എസ്‌.എൽ.സി റിസൾട്ട് വന്നു സാജിദിന്  ഫുൾ എപ്ലസ്.

ഏതെങ്കിലും വീടിന്റെ ചുമരുകൾക്കിടയിൽ ഒതുങ്ങി പോകുമായിരുന്ന അല്ലെങ്കിൽ തെരുവിൽ അലഞ്ഞു പോകുമായിരുന്ന അവനെ  വീണ്ടെടുത്തത് പുറം ലോകത്ത് എത്തിച്ചത് മണാശ്ശേരി സ്കൂൾ ഹെഡ് മാസ്റ്ററുടെയും അധ്യാപകരുടെയും ഓഫീസ് സ്റ്റാഫ് ഉൾപ്പടെയുള്ളവരുടെയും ഇടപെടലാണ്...  അഭിനന്ദനങ്ങൾ പ്രിയരേ അധ്യാപനത്തിന്റെ അഭിമാനമുയർത്തിയതിന്

ബീഹാറിൽ നിന്നു മൂന്നാം തരത്തിലേക്ക് ഈ സ്ഥാപനത്തിലെത്തിയ ശിഹാദ്

ബീഹാറിൽ നിന്നു മൂന്നാം തര്ത്തിലേക്ക് ഈ സ്ഥാപനത്തിലെത്തിയ ശിഹാദ്

കുട്ടിക്കടത്തിന്റെ പേരിൽ പാവങ്ങളുടെ പഠനം മുടക്കിയവർ തിരിച്ചറിയേണ്ട അംഗീകാര പത്രം

സൈനുദ്ധീൻ സിദാൻ. കെ

കോഴിക്കോട്: എസ്.എസ്.എൽ.സി പരീക്ഷാ ഫലം വന്നപ്പോൾ ശാഹിദിന് ഇരട്ടി മധുരം. ബീഹാർ സ്വദേശിയായ ശാഹിദ് മലയാളത്തിൽ പരീക്ഷ എഴുതിയാണ് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയത്. മുക്കം മുസ്ലിം അനാഥശാല അന്തേവാസിയാണ്. 2011ലാണ് ശാഹിദ് കേരളത്തിലെത്തുന്നത്. ഒന്നാം ക്ലാസ് വിദ്യാർഥിയായി എം.എം.ഒ എൽ.പി സ്കൂളിൽ പ്രവേശനം നേടി. കേരളത്തിലെത്തുമ്പോൾ മാതൃഭാഷ പോലും എഴുതാനും വായിക്കാനുമറിയില്ലായിരുന്നു. അധ്യാപകരുടേയും ഹോസ്റ്റൽ അധികൃതരുടേയും

സഹായത്തോടെയാണ് മലയാളം പഠിച്ചെടുത്തത്. സംസ്ഥാന കലോത്സവ മത്സരങ്ങളിൽ ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുത്തിട്ടുണ്ട്. സംസ്ഥാന കലോത്സവത്തിൽഉറുദു കവിതാ രചനയിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കിയിട്ടുണ്ട്. കുട്ടിക്കടത്ത് വിവാദത്തിൽപെട്ട് പഠനം മുടങ്ങിയ സാഹചര്യവും ഷാഹിദിനുണ്ടായിട്ടുണ്ട്. തന്റെ വിജയം കുട്ടിക്കടത്തിനുള്ള മറുപടിയാണെന്ന് ഷാഹിദ് പറയുന്നു. എം.കെ.എച്ച്.എം.എം. ഒ.എച്ച്.എസ്.എസ് മണാശ്ശേരി സ്കൂൾ വിദ്യാർഥിയാണ്. മുഹമ്മദ് ഇർഷാദ്, ബിബി റിസ്വാന ഖാത്തൂൻ ദമ്പതികളുടെ മകനാണ്.