എൽ.എം.സി.സി.എച്ച്.എസ്. ഫോർ ഗേൾസ് ചാത്തിയാത്ത്/അക്ഷരവൃക്ഷം/രാമുവിന്റെ ആവലാതികൾ

Schoolwiki സംരംഭത്തിൽ നിന്ന്
രാമുവിന്റെ ആവലാതികൾ

അപ്പു അതായിരുന്നു അവന്റെ പേര്. അപ്പനും അമ്മയും അടങ്ങുന്ന ഒരു ചെറിയ കുടുംബമായിരുന്നു അവന്റേത്. ശരിക്കു പറഞ്ഞാൽ അവന്റെ കൂട്ടുകാരായിരുന്നു അവന്റെ ലോകം. അവന്റെ സന്തോഷവും ദുഃഖവും പങ്കിടുന്നത് അവന്റെ കൂട്ടുകാരോടൊപ്പമായിരുന്നു. കാരണം അവന്റെ അപ്പനും അമ്മയ്ക്കും എന്നും ജോലിത്തിരക്കായിരുന്നു. അവന്റെ കൂടെ ഒന്നു കളിക്കാനോ അവനോടൊത്ത് സംസാരിക്കാനോ അവർക്ക് നേരമില്ലായിരുന്നു. എന്നും തിരക്കിന്റെ ലോകത്തായിരുന്നു അവർ. അതുകൊണ്ട് തന്നെ ആ അഞ്ചാം ക്ലാസ്സുകാരന് അവന്റെ കൂട്ടുക്കാരായിരുന്നു എല്ലാം. അങ്ങനെയിരിക്കെയാണ് കൊറോണകാലം കടന്നു വന്നത്. കോവിഡ് - 19 എന്നു പറഞ്ഞാൽ എന്താണെന്ന് പോലും മനസ്സിലാക്കാൻ പറ്റാത്ത പ്രായം. ഒന്നുമാത്രം അവനറിയാം അപ്പനും അമ്മയ്ക്കും ജോലിക്കുപോകേണ്ട. അപ്പുവിന് സന്തോഷമായി. കാരണം അവന്റെ കൂടെ കളിക്കാനും തമാശകൾ പറയാനും അപ്പനും അമ്മയും അവന്റെ കൂടെയുണ്ട്. ആ സന്തോഷം അവൻ അവന്റെ കൂട്ടുകാരോടു പറഞ്ഞു. അവന്റെ സന്തോഷത്തിൽ അവരും സന്തോഷിച്ചു. രാവിലെ അമ്മ ചോറ് വാരിക്കൊടുക്കുന്നു. അവന്റെ കൂടെ കള്ളനും പോലീസും കളിക്കുന്നു. കണ്ണാരം പൊത്തി കളിക്കുന്നു. അവന് അപ്പനേയും അമ്മയേയും കുറിച്ച് പറഞ്ഞിട്ട് മതിവരുന്നില്ല. അവനൊരു പ്രാർത്ഥന മാത്രമേ ഉണ്ടായിരുന്നുള്ളു. ഈ കൊറോണ വേഗം പോകരുതേ. പോയാൽ വീണ്ടും അപ്പനും അമ്മയും ജോലിക്ക് പോകും. തന്നോട് മിണ്ടാനോ കളിക്കാനോ അപ്പനും അമ്മയും കൂടുന്നില്ല. എന്നാൽ ഇതൊക്കെ കേട്ടുകൊണ്ടിരുന്ന അപ്പുവിന്റെ കൂട്ടുകാരനായ രാമുവിന്റെ മുഖത്ത് സന്തോഷമുണ്ടായിരുന്നില്ല. കാരണം അവന്റെ അപ്പനും അമ്മയും നേഴ്സുമാരായിരുന്നു. ഈ കൊറോണ വൈറസ് വന്നതുമുതൽ രാവെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ഹോസ്പിറ്റലിൽ തന്നെയായിരുന്നു അവർ. രാമുവിനോട് ഒന്ന് സംസാരിക്കുവാനോ അവന് ചോറ് വാരികൊടുക്കുവാനോ അവർക്ക് കഴിഞ്ഞിരുന്നില്ല. അതിനാൽ അവന്റെ അപ്പൂപ്പന്റേയും അമ്മൂമ്മയുടേയും കൂടെയായിരുന്നു അവൻ. രാമുവിനൊന്നറിയാം. ഈ കൊറോണ എന്ന വൈറസ് മാറിയാൽ മാത്രമേ തന്റെ അപ്പനും അമ്മയ്ക്കും വീട്ടിലേയ്ക്ക് വരാൻ കഴിയുകയുള്ളൂ. അതുകൊണ്ട് അവൻ ദൈവത്തോട് പ്രാർത്ഥിച്ചതിങ്ങനെയാണ്. ദൈവമേ ആർക്കും വൈറസ് പടർന്നു പിടിക്കരുതേ, എല്ലാവരും സുഖപ്പെടണേ. എല്ലാവരേയും സുഖപ്പെടുത്തിക്കഴിഞ്ഞ് അപ്പനും അമ്മയും പെട്ടെന്ന് വീട്ടിലേയ്ക്ക് തിരിച്ചു വരണേ. അവൻ ഓടിച്ചെന്ന് അപ്പൂപ്പനെ കെട്ടിപ്പിടിച്ചുക്കൊണ്ട് ചോദിച്ചു- അപ്പൂപ്പാ കൊറോണ വൈറസ് ചത്തുപോയോ? അപ്പൂപ്പൻ അവന്റെ നിഷ്കളങ്കമായ ചോദ്യം കേട്ട് അവനോടു പറഞ്ഞു. ഇനി രണ്ടോ, മൂന്നോ വൈറസേയുള്ളൂ. അതിനെകൂടി കൊന്നിട്ട് അപ്പനും അമ്മയും ഇപ്പോൾ വരും അതു കേട്ടതും അവൻ സന്തോഷത്താൽ ഓടിച്ചെന്ന് ഉമ്മറപ്പടിയിലിരുന്ന് വഴിയിലോട്ട് നോക്കിയിരുന്നു. വൈറസിനെ കൊന്ന് വരുന്ന തന്റെ അപ്പനേയും അമ്മയേയും കാണാൻ അഭിമാനത്തോടെന്നപ്പോലെ.

ജീവൻ ഷൈജു
9 ഡി എൽ.എം.സി.സി. എച്ച്.എസ്. എറണാകുളം
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 09/ 05/ 2020 >> രചനാവിഭാഗം - കഥ