ഗവൺമെൻറ്, മോഡൽ ഗേൾസ് എച്ച്.എസ്.എസ് പട്ടം/അക്ഷരവൃക്ഷം/നഗരവത്ക്കരണവും ജലസ്രോതസ്സുകളുടെ ശോഷണവും

Schoolwiki സംരംഭത്തിൽ നിന്ന്
നഗരവത്ക്കരണവും ജലസ്രോതസ്സുകളുടെ ശോഷണവും

ഗ്രാമപ്രദേശങ്ങളിൽ നിന്നും നഗരപ്രദേശങ്ങളിലേക്കുള്ള ജനസംഖ്യയുടെ മാറ്റത്തെയും നഗരപ്രദേശങ്ങളിൽ ജീവിക്കുന്ന ജനങ്ങളുടെ അനുപാതത്തിലുള്ള വർദ്ധനവിനെയും നഗരവത്കരണം എന്നു പറയാം. ഗ്രാമപ്രദേശത്തെക്കാൾ കൂടുതൽ ഭൗതിക സൗകര്യങ്ങൾ പട്ടണത്തിൽ ലഭ്യമായതാണ് കൂടുതൽ ആളുകളും പട്ടണത്തിലേക്ക് ചേക്കേറാനുള്ള കാരണം. വിദ്യാഭ്യാസം, ആരോഗ്യം, ജോലി തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങൾ ബുദ്ധിമുട്ടില്ലാതെ നിർവ്വഹിക്കാൻ നഗരങ്ങളിൽ സാധിക്കുന്നു. പ്രധാനപ്പെട്ട നഗരങ്ങൾ തിരക്കേറിയതാകുമ്പോൾ കാലക്രമത്തിൽ തൊട്ടടുത്തുള്ള ഗ്രാമങ്ങൾ നഗരവത്കരിക്കപ്പെടുന്നു.

ഏതെങ്കിലുമൊരു സ്ഥലത്ത് ഒരു വ്യവസായം ആരംഭിക്കുമ്പോൾ അവിടത്തെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുകയും അവിടം നഗരവത്കരിക്കപ്പെടുകയും ചെയ്യുന്നു. തിരുവനന്തപുരത്തെ കഴക്കൂട്ടം എന്ന നഗരം 20 വർഷങ്ങൾക്ക് മുമ്പ് വെറുമൊരു ഗ്രാമം മാത്രമായിരുന്നു. ടെക്നോപാർക്ക് സ്ഥാപിതമായതിനുശേഷം എത്ര പെട്ടെന്നാണ് അവിടെ നഗരവത്കരണം എന്ന പ്രക്രിയ നടന്നത്. നഗരവത്കരണം ഒരു രാജ്യത്തിന്റെ പുരോഗതിയെ സൂചിപ്പിക്കുന്ന ഘടകമാണ്. എന്നാൽ ഗുണങ്ങളെന്ന പോലെ വളരെയധികം ദോഷങ്ങളും നഗരവത്കരണത്തിന്റെ ഭാഗമായി ഉണ്ടാകുന്നു. നഗരവത്കരണത്തിന്റെ ഭാഗമായി പാടങ്ങൾ നശിപ്പിക്കപ്പെടുന്നു. ബഹുനില കെട്ടിടങ്ങളും ഫ്ളാറ്റുകളും ഉയർന്നു പൊങ്ങുന്നു. ഇത്തരത്തിൽ പരിസ്ഥിതിയെ ബാധിക്കുന്ന ധാരാളം പ്രശ്നങ്ങളുണ്ട്. വായു, ജലം, മണ്ണ് എന്നിങ്ങനെയുള്ള അടിസ്ഥാന ഘടകങ്ങളുടെ താളം തെറ്റിച്ച് മനുഷ്യന്റെ നിലനിൽപിനു പോലും വെല്ലുവിളിയായി മാറിയിരിക്കുന്നു ഇന്ന് നഗരവത്കരണം. ഈ ദോഷങ്ങളിൽ പ്രധാനമായ ഒന്നാണ് ജലസ്രോതസ്സുകളുടെ ശോഷണം.

കുടിക്കാനും കുളിക്കാനും ആഹാരം പാകം ചെയ്യാനും എന്നിങ്ങനെ മനുഷ്യന് ഒഴിച്ചുകൂടാൻ സാധിക്കാത്ത ഒന്നാണ് ജലം. നമുക്ക് വിവിധ സ്രോതസ്സുകളിൽ നിന്നും ജലം ലഭിക്കുന്നു. കിണർ, കുളം, പുഴ, നദികൾ, തടാകങ്ങൾ, കായൽ തുടങ്ങിയ ജലസ്രോതസ്സുകൾ എല്ലാം തന്നെ ശോഷണത്തിന്റെ അവസ്ഥയിലാണ്. നഗരവത്കരണത്തിന്റെ ഭാഗമായി ഉണ്ടായ അശാസ്ത്രീയമായ ശുചിത്വ ശീലങ്ങളും വിവേചന രഹിതമായ മാലിന്യ നിർമ്മാർജനവും നിമിത്തം നമ്മുടെ സംസ്ഥാനത്തിലെ ഭൂരിപക്ഷം ജലസ്രോതസ്സുകളും മലിനീകരിക്കപ്പെട്ടിരിക്കുന്നു. ഫ്ളാറ്റുകളിലെയും ആശുപത്രികളിലെയും മാലിന്യങ്ങളും ഡ്രെയിനേജ് സംവിധാനങ്ങളും തൊട്ടടുത്തുള്ള ജലാശയങ്ങളിലേക്ക് യാതൊരു മന:സാക്ഷിയുമില്ലാതെ ഒഴുക്കിവിടുന്നത് നിയമം മൂലം തടയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

സംസ്ഥാനത്ത് വിവിധ ആവശ്യങ്ങൾക്കായുള്ള ജലവിതരണത്തിന്റെ പ്രധാന സ്രോതസ്സുകളിൽ ഉപരിതല ജലം പോലെ തന്നെ പ്രധാനമായ ഒന്നാണ് ഭൂഗർഭ ജലവും. തുറന്ന കിണറുകൾ, കുഴൽ കിണറുകൾ എന്നിവയിലൂടെ സമൂഹത്തിന്റെ വിവിധ ആവശ്യങ്ങൾക്കായി ഭൂഗർഭജലത്തെ ചൂക്ഷണം ചെയ്യുന്നു. എന്നാൽ ഇപ്പോൾ ഭൂഗർഭജലത്തിന്റെ സ്രോതസ്സ് ദിനംപ്രതി താഴോട്ട് പോകുന്നു. ഇന്ന് എല്ലാ വീടുകളിലും മുറ്റത്ത് ഇന്റർലോക്ക് ഇടുന്നത് കാരണം മഴവെള്ളം ഭൂമിയിലേക്ക് താഴ്ന്ന് പോകുന്നതിനുള്ള അവസരം ഉണ്ടാകുന്നില്ല.ഇത്തരത്തിൽ ഭൂഗർഭജലത്തിൽ കുറവുണ്ടാകുമ്പോൾ അത് ഏറ്റവും കൂടുതൽ ബാധിക്കുന്നത് കിണറുകളെയാണ്. പണ്ട് എല്ലാ വീടുകളിലും കിണർ ഉണ്ടായിരുന്നു. എന്നാൽ നഗരവത്കരണത്തിന്റെ ഭാഗമായി വീടുകൾ 3 സെന്റിലും മറ്റും ചുരുങ്ങിയപ്പോൾ വീടുകളിൽ നിന്നും ആദ്യം പുറത്തായത് കിണറുകളായിരുന്നു. കുറഞ്ഞ സ്ഥലങ്ങൾ ഉള്ള വീടുകളിൽ കിണർ നിർമ്മിക്കുന്നിടത്താകട്ടെ സെപ്റ്റിക് ടാങ്കുമായി ആവശ്യത്തിന് അകലം പാലിക്കാത്തതു കാരണം കിണറ്റിലെ ജലം മലിനമാകുന്നതിന് ഇടയാകുന്നു. വയലുകൾ നികത്തിയതും കിണറുകൾ വറ്റുന്നതിനു ഇടയാക്കി.

പണ്ടൊക്കെ ഓരോ പ്രദേശത്തും നാലും അഞ്ചും കുളങ്ങൾ ഉണ്ടാകും. കൂടാതെ ഓരോ ക്ഷേത്രത്തിനോട് ചേർന്നും ഒരു കുളം നിർബന്ധമായും കാണുമായിരുന്നു. അന്നത്തെ ആളുകൾ കുളിക്കുന്നതിനും തുണി അലക്കുന്നതിനും ഈ കുളങ്ങളെ ആശ്രയിച്ചിരുന്നു. എന്നാൽ ഇന്ന് കേരളത്തിൽ ഉപയോഗ യോഗ്യമായ കുളങ്ങൾ വളരെ കുറവാണെന്ന് നമുക്ക് കാണാം. ചിലവ പായൽ പിടിച്ചു കിടക്കുകയാണെങ്കിൽ ചില കുളങ്ങളിൽ ആളുകൾ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കൊണ്ട് തള്ളി ഉപയോഗശൂന്യമാക്കിയിരിക്കുന്നു. നഗരവത്കരണത്തിന്റെ ഭാഗമായി വീടുകളിൽ വരുന്ന പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ സംസ്കരിക്കുന്നതിനുള്ള സ്ഥലമോ സാഹചര്യമോ ഇല്ല എന്നതാണ് വസ്തുത. കുളങ്ങൾ വൃത്തിയാക്കി സംരക്ഷിക്കുന്നതിനുള്ള പദ്ധതികൾ ഇപ്പോൾ പല തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും നടപ്പിലാക്കി വരുന്നു. കുളങ്ങൾ പോലെ തന്നെയാണ് കായലുകളും. ഇവ രണ്ടും ശോഷിക്കുന്നതോടെ മത്സ്യ സമ്പത്ത് ഇല്ലാതാകുകയും അത് ആവാസവ്യവസ്ഥയെ തന്നെ സാരമായി ബാധിക്കുകയും ചെയ്യുന്നു. റിസോർട്ട് നിർമ്മാണവുമായി ബന്ധപ്പെട്ട് വലിയ തോതിൽ കായൽ കയ്യേറ്റവും നടക്കുന്നുണ്ട്.

പശ്ചിമഘട്ടത്തിൽ നിന്നും ഉദ്ഭവിച്ച് പടിഞ്ഞാറോട്ടൊഴുകുന്ന 41 നദികളും കിഴക്കോട്ടൊഴുകുന്ന മൂന്ന് നദികളും ഉൾപ്പെടെ 44 നദികൾ ആണ് കേരളത്തിൽ ഉള്ളത്. ഈ നദികളുടെ വിസ്തീർണം ഓരോ വർഷവും ആനുപാതികമായി കുറയുന്നതായി കണക്കുകൾ പറയുന്നു. നദികളെല്ലാം വളരെയധികം മലിനീകരിക്കപ്പെട്ടു കഴിഞ്ഞു. പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങളുടെയും പൊതുജനങ്ങളുടെയും പങ്കാളിത്തത്തോടെ ജലസ്രോതസ്സുകളെ പുനരുജ്ജീവിപ്പിക്കുന്നതിന് പുതുതായി പ്രഖ്യാപിക്കപ്പെട്ട ഹരിതകേരളമിഷൻ ഊന്നൽ നൽക്കുന്നുണ്ട്. തിരുവനന്തപുരം നഗരത്തിൽ കൂടി ഒഴുകുന്ന കരമനയാറിന്റെ പ്രധാന പോഷകനദിയായ കിള്ളിയാർ സംരക്ഷിക്കുന്നതിനും പരമദയനീയമായ കിള്ളിയാറിന്റെ അവസ്ഥയ്ക്ക് പരിഹാരം കാണുന്നതിനുമുള്ള പരിപാടികൾ സർക്കാർ ആവിഷ്കരിച്ച് നടപ്പിലാക്കി കഴിഞ്ഞു.

കുളങ്ങളും പുഴകളും പോലെ തന്നെ കടലും മലിനമായി കൊണ്ടിരിക്കുന്നു. ഇത്തരത്തിൽ ജലസ്രോതസ്സകളുടെ ശോഷണം ജലജീവികളുടെ നിലനിൽപിനെ പ്രതികൂലമായി ബാധിക്കും. മനുഷ്യന് നേരിട്ട് ബന്ധമുള്ള മത്സ്യങ്ങളിൽ ഈ മാലിന്യങ്ങൾ അടിഞ്ഞുകൂടുകയും ആഹാരശൃംഖല വഴി വിഷാംശങ്ങൾ മനുഷ്യനിൽ എത്തുന്നു. മത്സ്യസമ്പത്ത് കുറയുന്നു. കായലും കടലും ബന്ധപ്പെടുത്തി ഉപജീവനം നടത്തുന്നവർക്ക് തൊഴിൽ ഇല്ലാതെയാകുന്നു.

മറ്റു സംസ്ഥാനങ്ങളെക്കാൾ ഉയർന്ന മഴ ലഭ്യത, നദികൾ, തടാകങ്ങൾ, ഉൾനാടൻ ജലസ്രോതസ്സുകൾ നിരവധി അരുവികൾ ഇവയെല്ലാം ഉണ്ടെങ്കിലും എല്ലാം അനുദിനം ശോഷിക്കുന്നു. ഈ ജലസ്രോതസ്സുകൾ സംരക്ഷിക്കുന്നതിന് നാം മുതിർന്നിട്ടില്ല എന്നതാണ് സത്യം. അതിന്റെ തിക്താനുഭവങ്ങൾ മനുഷ്യൻ അനുഭവിച്ച് തുടങ്ങിയപ്പോഴാണ് മഴക്കുഴിപോലുള്ളവ സ്ഥാപിച്ച് അതിനെ സംരക്ഷിക്കുന്നതിനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യാൻ തുടങ്ങിയത്.

ജലസ്രോതസ്സുകൾ ശോഷിച്ചാൽ അത് മനുഷ്യന്റെ മാത്രമല്ല എല്ലാ ജീവജാലങ്ങളുടെയും നിലനിൽപിനെ ബാധിക്കും. ജലസ്രോതസ്സുകളെ പുനരുജ്ജീവിപ്പിക്കുന്നതിനുള്ള പരിപാടികളിൽ ഒാരോ പൗരനും പങ്കാളിയാകേണ്ടത്, കാലഘട്ടത്തിന്റെ ആവശ്യമാണ്.


ഫർസാന പർവീൻ. ആർ
Plus One G ഗവ. മോഡൽ ഗേൾസ് എച്ച്.എസ്.എസ് പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം