ഗവ. എച്ച് എസ് എസ് ആനപ്പാറ/അക്ഷരവൃക്ഷം/വിഷ‍ുക്കണി

Schoolwiki സംരംഭത്തിൽ നിന്ന്
വിഷ‍ുക്കണി

“ഹലോ...... അപ്പൂപ്പാ...”

അങ്ങേത്തലയ്ക്കൽ അപ്പൂന്റെ സ്വരം കേട്ടതോടെ അപ്പൂപ്പനാകെയൊന്നുണർന്നു.അതുവരെ കൂനിക്കൂടിയിരിപ്പായിരുന്നു അപ്പൂപ്പൻ. കഴിഞ്ഞരണ്ട് മാസം മുമ്പ് അമ്മൂമ്മ മരണപ്പെട്ടതോടെ ആ വലിയ വീട്ടിൽ അപ്പൂപ്പൻ തീർത്തും വീർപ്പുമുട്ടലിലായിരുന്നു. എല്ലാ ദിവസവും ഫോണിലൂടെ മക്കൾ സുഖാന്വോഷ‍ണം നടത്തുന്നുണ്ട്.അവരതിൽ സംതൃപ്തരാണ്. അപ്പൂപ്പനും അതിലൊന്നും പരാതിയൊട്ടില്ലതാനും.

"അപ്പൂപ്പാ”
അപ്പുവിന്റെ വിളി , അവനടുത്തെത്തിയപോലെ .... അപ്പൂപ്പൻ തലകുലുക്കിച്ചിരിച്ചു കൊണ്ട് കുശലാന്വേഷണം തുടങ്ങി.
“അപ്പൂപ്പാ നിക്ക് വിഷുക്കണി കാണണം അപ്പൂപ്പാ . ടി.വീല് കാണും പോലെ "
അപ്പൂന്റെ ആവശ്യം കേട്ട് അപ്പൂപ്പൻ കുലുങ്ങിച്ചിരിച്ചു. “അതിനെന്താ കുട്ടാ.... , കണിവെച്ചാൽ പോരെ അവിടെ?”
“അതല്ലപ്പൂപ്പാ, മമ്മിക്ക് കണിവെക്കാനൊന്നറീല്ലാന്നാ പറേണത് .ടീ. വീല് കണ്ടാമതീന്ന്.നിക്ക് കണികാണണം അപ്പൂപ്പാ".

അവനെപ്പറഞ്ഞ് ഒരുവിധം സമാധാനിപ്പിച്ച് അപ്പൂപ്പൻ ഫോൺ വച്ചു. കഴിഞ്ഞ വിഷുക്കാലം, അപ്പൂപ്പനറിയാതെ ഓർത്തുപോയി. വിഷുവിന് ഒരാഴ്ച്ച മുമ്പുതന്നെ അപ്പു അമ്മൂമ്മയെ ഫോണിൽ വിളിച്ച് കണിവെക്കലും, വിഷുക്കൈനീട്ടവും പടക്കംപ്പൊട്ടിക്കലുമൊക്കെ ചോദിച്ച് മനസ്സിലാക്കിയിരുന്നു. ഗോമതി പറഞ്ഞുപഠിപ്പിച്ച പോലെ അപ്പു കണിയൊരുക്കുന്ന വീഡിയോ മകൾ അയച്ചു തന്നത് നോക്കി നമ്മൾ ഒരുപാട് ചിരിച്ചതും ... ഒത്തിരി സങ്കടപ്പെട്ടതും .... ആ വൃദ്ധനയനങ്ങൾ തെക്കേത്തറയിലേക്ക് നോക്കി വെറുതെ നെടുവീർപ്പിട്ടു അപ്പൂനെ എങ്ങനെ സമാധാനിപ്പിക്കും; കഴിഞ്ഞ വർഷത്തെ വീട്ടിലല്ല അവരിപ്പോൾ. പുതിയ ഫ്ലാറ്റിൽ താമസം തുടങ്ങിയിട്ട്മാ സമൊന്നാകുന്നതേയുള്ളൂ.

കഴിഞ്ഞ കൊല്ലം സ്കൂൾ അടച്ചപ്പഴേ ഗോമതി അവനെ ഇങ്ങെത്തിച്ചിരുന്നു. കാട്ടിലും തൊടീലും പാടത്തും പറമ്പത്തും അമ്മൂമ്മേടെ കൈയ്യും പിടിച്ച്.... എന്തോരുത്സാഹായിരുന്നു ആ മുഖത്ത്. ഗോമതിക്കാണെങ്കിൽ പിന്നെ പറയണ്ട, സ്വർഗത്തിലായിരുന്നു അവള്.... പോണേനുമുമ്പ് എന്നെക്കൊണ്ട് ഓട്ടുരുളീം, വാൽക്കണ്ണാടീം എന്നു വേണ്ട എന്തോക്കെയാ വാങ്ങിക്കൂട്ടിയത്. അപ്പൂന് വേണ്ടി. അവന്റെ അവധി കഴിഞ്ഞ് പോയതോടെ അവളാകെ ചുക്കിച്ചുളിഞ്ഞ് ഇല്ലാതായിപ്പോയി.

“ഇവിടുന്ന് കണി കണ്ട് പോകാടി, മോന്റെ ആഗ്രഹല്ലെ " എന്ന് പറഞ്ഞിട്ടോന്നും ലക്ഷ്മിമോള് കേട്ടില്ല. പുതിയ ഫ്ലാറ്റിലേക്ക് മോറേണ്ട തിരക്കിലായിരുന്നു അവര്. ആ! അവളെയും പറഞ്ഞിട്ട് കാര്യല്ല. തെരക്കൊഴിഞ്ഞ നേരണ്ടോവണ്ടേ...അതിനിടയിൽ അപ്പൂന്റെ കാര്യാ കഷ്ടം....

ഫോണിൽ കൂടി ഒരു നൂറുകൂട്ടം സംശയങ്ങൾ അവന് തീർക്കാനുണ്ടാവും. ഗോമതിക്കാണെങ്കിൽ അതൊക്കെ പറഞ്ഞുകോടുക്കേം വേണം. പോക്കോച്ചിത്തവളേം ,കാക്കത്തമ്പുരാട്ടീം ,കുഴിയാനീം പൂവാലനണ്ണാനും എല്ലാം ണ്ടാവും സംഭാഷണത്തിൽ.ഒടുക്കം ഫോൺ വച്ച് കഴിഞ്ഞാപ്പിന്നെ അപ്പൂന്റെ ചോദ്യങ്ങളെക്കുറിച്ചായി അവളുടെ നേരമ്പോക്ക്.....

ഫോൺ വീണ്ടും ശബ്ദിക്കുന്നത് കേട്ടപ്പോൾ അപ്പൂപ്പൻ ചിന്ത വിട്ടുണർന്നു.
“അപ്പൂപ്പോ.......”
ഇത്തവണ കരച്ചിലായിരുന്നു അങ്ങേത്തലക്കൽ.പാതവരമ്പിലൂടെ ചാടിച്ചാടി നടന്നുനീങ്ങുന്ന അപ്പൂം ഗോമതീം മനസ്സിൽ നിറഞ്ഞുനിൽക്കുകയായിരുന്നു. അറിയാതെ അപ്പൂപ്പന്റെ തൊണ്ടയിടറി.
“എന്താ മോനെ ....?” ഗോമതി അരികത്തു നിന്നതുപോലെ തോന്നി.
അപ്പു തുടരുകയാണ്.

“അപ്പൂപ്പോ, ന്റെ വാൽക്കണ്ണാടീം, ഓട്ടുരുളീം ഒന്നും മമ്മി കാട്ടിത്തരണില്ല. ഒക്കെ പഴേ വീട്ടിൽ ഇട്ടേച്ചു പോയീന്നാ മമ്മി പറേണത്. കരച്ചിലിനിടയിൽ വിക്കി വിക്കി തുടരുകയാണ്. “ന്നിട്ട് നോർത്തീസ്റ്റ് സൈഡ് ഏതാന്നും പറീണില്ല. ഈ മമ്മിക്കൊന്നും അറീലപ്പൂപ്പാ. ഇവിടെങ്ങന്യാ അപ്പൂപ്പാ ഈസ്റ്റ് വെസ്റ്റ് അറിയാ.......?

ചോദ്യം കേട്ട് അപ്പൂപ്പന്റെ കണ്ണ് തള്ളി.
“ഈസ്റ്റ് വെസ്റ്റോ........?
അപ്പൂപ്പൻ അന്ധാളിച്ചുനിന്നു. തലയ്ക്ക്ലൽ മറുപടി കിട്ടാതായപ്പോൾ അപ്പു ചോദ്യം മാറ്റി .
“ഓ,അപ്പൂപ്പാ, ഈ സണ്ണിന്റെ ഈസ്റ്റ് വെസ്റ്റില്ലെ....?”
“സണ്ണിച്ചായന്റെ വേസ്റ്റോ......”?
അപ്പൂപ്പനറിയാതെ സംശയം ചോദിച്ചു. അപ്പൂന്റെ ചിരി കേട്ടപ്പോൾ മനസ്സിലായി താൻ എന്തോ അബദ്ധം പറഞ്ഞെന്ന്.

“അപ്പൂപ്പാ, അഞ്ച് തിരിയിട്ട നിലവിളക്കിന് മുന്നിൽ നിന്ന് വേണ്ടേ കണി കാണാൻ. അമ്മൂമ്മ പറഞ്ഞിട്ടുണ്ടല്ലോ ആദ്യം ഈസ്റ്റിലെ തിരിയാ കത്തിക്കേണ്ടതെന്ന്. ” നിലവിളക്കെന്ന് കേട്ടപ്പോൾ അപ്പൂപ്പന് എവിടെയോ ഒന്നു മിന്നി. കഴിഞ്ഞകൊല്ലം വടക്കും തെക്കുമൊക്കെ ഇംഗ്ലീഷിൽ എങ്ങന്യാ പറയാന്ന് രാജുമോനോട് ചോദിക്കണ കേട്ടിരുന്നു.

"ഓ, അതാണോ കുട്ടാ... നീ പുറത്തേക്കോന്നു നോക്കിക്കേ..... സൂര്യനെവിട്യാ
നിക്കണേന്ന്.....”
“സൂര്യാ വിച്ച് സൂര്യാ”
കേട്ടപാതി അപ്പു സംശയം ചോദിച്ചു.
അപ്പൂപ്പൻ ഒന്നു പരുങ്ങി. ഒരു സംശയം തീർക്കാനും ആരൂല്ലാണ്ടായീല്ലോ ദൈവമേ.... ഈ സൂര്യ ഭഗവോനെ ഞാനെങ്ങന്യാപ്പോ ഇംഗരീസിൽ പറയ്യാ?

തേടിയവള്ളി കാലിൽ ചുറ്റീന്ന് പറഞ്ഞമാതിരി രാജുമോൻ വാതിൽക്കൽ വന്നുനിൽക്കുന്നു. അപ്പൂപ്പന് ശ്വാസം നേരെവീണു. പേരക്കുട്ടികളുടെ ഇംഗരീസിനു മുന്നിൽ പരുങ്ങാനല്ലാതെ എന്തോകാട്ടാനാ ഈ വയസ്സൻ. അപ്പൂപ്പൻ ചെറുചിരിയോടെ ഫോൺ നേരെ രാജുവിന്റെ കൈയ്യിൽ കൊടുത്തു.

യാ... യാ..... യെസ്സ്.... ഓക്കെ ....”
ഇതു മാത്രം അപ്പൂപ്പന്റെ ചെവിയിൽ പതിഞ്ഞു.
രാജു തല ചെരിച്ച് അപ്പൂപ്പനെ നോക്കി.
“പേരക്കുട്ട്യോൾടെ കൂടെ പിടിച്ചുനിക്കണേല് ഇത്തിരി ഇംഗരീസ് പഠിക്കണം അപ്പൂപ്പാ.
കഴിഞ്ഞ രണ്ടുകോല്ലം അമ്മൂമ്മ എന്റെ ശിഷ്യ ആയിരുന്നു.... അറിയാവോ....? ദോ, ഇപ്പഴോണേൽ ഓൺലൈൻ സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്സൂണ്ട്. പേര് രെജിസ്റ്റർ ചെയ്യട്ടെ അപ്പൂപ്പോ ........”
കുഞ്ഞിക്കണ്ണൻ..... 82 വയസ്സ്.... എന്താ ഓക്കെ അല്ലേ..........”

ശോണിമവാസൻ
10 C ജി.എച്ച്.എസ്.എസ്.ആനപ്പാറ
സുൽത്താൻ ബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ