ഗവ ഹൈസ്കൂൾ ചിറക്കര/അക്ഷരവൃക്ഷം/ പ്രകൃതി എന്ന അമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി എന്ന അമ്മ

"മലരണിക്കാടുകൾ തിങ്ങി വിങ്ങി, മരതകകാന്തിയിൽ മുങ്ങി"

പതിറ്റാണ്ടുകൾക്ക് മുമ്പുള്ള കേരളത്തിന്റെ അസൂയാർഹമായ പ്രകൃതിസൗന്ദര്യം കണ്ട് കോരിത്തരിച്ചു മഹാകവി ചങ്ങമ്പുഴ പാടിയതാണ് ഈ വരികൾ. 'ദൈവത്തിന്റെ സ്വന്തം നാട് 'എന്നും 'പറുദീസ' എന്നും പേരുകേട്ട കേരളം വിദേശികൾക്കെന്നും ഒരു കുളിർമ തന്നെയാണ്. തുഞ്ചനും കുഞ്ചനും പാടി പുകൾപെറ്റ മലയാള നാടിന്റെ സൗന്ദര്യം ദിവസം തോറും വർധിക്കുന്നു എന്നാണ് സൗന്ദര്യ ആരാധകരുടെ വാദം\

പക്ഷെ,കേരളത്തിന്റെ സൗന്ദര്യം തങ്ങൾ സൃഷ്ടിച്ചതാണെന്ന ഭാവത്തിൽ ആണ് മലയാളികളുടെ നടപ്പ്. താൻ സൃഷ്ടിച്ചതിനുമേൽ സ്വന്തം അവകാശവും മേൽകോയ്മയും പതിക്കാനും മലയാളി മറന്നില്ല. കരി പുരണ്ട കൈകളാൽ അവർ മലയാളനാടിന്റെ പ്രകൃതിരമണീയത ഒന്നൊന്നായി കവർനെടുക്കുകയാണ്. പ്രകൃതി എന്നമ്മ തന്റെ മക്കളുടെ കുതൂഹലങ്ങൾ പൊറുക്കുമ്പോൾ അതൊരു ഊരാ കുരുക്കായി പ്രകൃതിക്കു തന്നെ ദോഷമായി വന്നിരിക്കുന്നു. പ്രകൃതി എന്ന അമ്മയുടെ ഭാവം പതിയെ മാറുന്നത് മലയാളി തിരിച്ചറിഞ്ഞു. സൗമ്യയായിരുന്ന അമ്മ ഇന്ന് കലിതുള്ളിയെത്തുന്ന ജലമായും, ഉഗ്രരൂപിണിയായ് തിമിർത്താടുന്ന കൊടുംകാറ്റായും, മനുഷ്യശരീരം തേടിയലയുന്ന നരഭോജികളായ പകർച്ച വ്യാധികളായും മാറിയിരിക്കുന്നു. കേരളത്തിലെന്നല്ല ഇന്നീ ലോകത്തിന്റെതന്നെ അവസ്ഥയാണിത്. ഇതിന് ഒരു മറുമരുന്നേയുള്ളൂ : പ്രകൃതിസംരക്ഷണം.പ്രകൃതിസംരക്ഷണം എന്നാൽ പ്രകൃതിയുടെ മാത്രം സംരക്ഷണമല്ല. മറിച്ച്,അതിൽ വസിക്കുന്ന ഓരോ ജീവജാലത്തിന്റെ സംരക്ഷണവും,അതോടൊപ്പംപ്രകൃതിവിഭവങ്ങളുടെ ശരിയായ ഉപയോഗവും കൂടിയാണ്. പ്രകൃതി എന്നമ്മയെ തൊട്ടറിഞ്ഞുള്ള ജീവിതമാണ് ഈ ദുരന്തങ്ങളുടെ എല്ലാം പ്രതിവിധി.അതുപോലെ തന്നെ കൊറോണകൊണ്ട് ദുരന്തങ്ങൾ അവസാനിക്കുന്നില്ല. ഇനി മാനവരെ കാത്തിരിക്കുന്നത് ക്യാൻസർ പോലുള്ള മഹാരോഗങ്ങളാണ്.

കാരണം, ദിനംചെല്ലും തോറും ഭൂമിയെ കയ്യടക്കി കൊണ്ടിരിക്കുന്ന ഒരു മഹാമാരിയാണ് പ്ലാസ്റ്റിക്. ആധുനിക ലോകത്തിൽ നമുക്ക് മറക്കാൻ പറ്റാത്ത ഒന്നാണ് പ്ലാസ്റ്റിക്. പ്ലാസ്റ്റിക് ഒരു പരിധിവരെ നമുക്ക് അനുഗ്രഹമാണെങ്കിലും അതിലേറെ ദോഷവും ആണ്. ജോലിഭാരം കുറയ്ക്കുന്നുവെങ്കിലും നമ്മുടെ നിലനിൽപ്പിനുതന്നെ അത് ഭീഷണിയാണ് . അതിനാൽ, പ്രകൃതിയുടെ സുസ്ഥിര ഭാവിക്കായി നമുക്ക് പ്ലാസ്റ്റിക്കിനെ മറക്കാം. അതോടൊപ്പം, ഇനി വരാൻ പോകുന്ന ദുരന്തങ്ങളേയും തടയാം.

പ്ലാസ്റ്റിക് മൂലമുണ്ടാകുന്ന ദുരിതങ്ങൾ ഒഴിച്ചാൽ ഇനി നമ്മെ കാത്തിരികുന്നത് കൊടും ചൂടാണ്. ദിനം ചെല്ലും തോറും അന്തരീക്ഷതാപനില അനിയന്ത്രിതമായി ഉയരുന്നത് ആഗോളതാപ-നത്തിന് വഴി ഒരുക്കുന്നു. അതുമൂലം നമ്മുടെ ധ്രുവ പ്രദേശങ്ങൾ ഉരുകുകയും, അതുവഴി നമ്മെ കാത്തിരിക്കുന്നത് മഹാദുരന്തങ്ങളാണ്. അതിനാൽ പ്രകൃതിയുടെ സുസ്ഥിര ഭാവിക്കായി വർധിച്ചുവരുന്ന ചൂടിനെ നമുക്ക് തടഞ്ഞേ മതിയാവൂ. ആഗോള താപനത്തിന്റെ പ്രതിവിധിയായ് ശാസ്ത്ര സമൂഹംപോലും കണക്കാക്കുന്നത് മരങ്ങളെയാണ്. വനവത്കരണം നടപ്പാക്കുന്നതിനോടൊപ്പം അന്തരീ-ക്ഷത്തിലെ അമിതമായ കാർബൺ ഡൈ ഓക്‌സൈഡിനെയും തടഞ്ഞാൽ ആഗോളതാപ നത്തെ നമുക്ക് നിസ്സാരമായി മറി കടക്കാം.

ലോകം കണ്ട മിക്ക മഹാമാരികളേയും നമ്മൾ അതിജീവിച്ചത് ഒറ്റകെട്ടായ് നിന്നുകൊണ്ടാണ്.ഇങ്ങനെയുള്ള പ്രതിസന്ധിഖട്ടങ്ങളിൽ മനസ്സിന്റെ വലുപ്പം കൂട്ടേണ്ടത് അനിവാര്യം തന്നെയാണ്.

ദൈവം കനിഞ്ഞു തന്ന പ്രകൃതിയിൽ അഹങ്കരിക്കാതെ,പ്രകൃതിയാകുന്ന അമ്മയുടെ ഉള്ളറിഞ്ഞുള്ള ജീവിതമാണ് നാം നയിക്കേണ്ടത്. അതു തന്നെയാണ് നാം ചെയ്തു കൂട്ടിയ പാപങ്ങൾക്ക് പരിഹാരവും. ഇത്രയും അനുഭവിച്ച മനുഷ്യൻ ഇനിയെങ്കിലും തന്റെ മനോഭാവം മാറ്റുമെന്ന് പ്രത്യാശിക്കാം. അതോടൊപ്പം നല്ലൊരു നാളെ നമുക്ക് സ്വപ്നം കാണാം.

ചിന്മയ ആർ എസ്
9A ഗവ. എച്ച്‌.എസ്. ചിറക്കര, കൊല്ലം, ചാത്തന്നൂർ
ചാത്തന്നൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം