ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

ഭഗവദ്ഗീത മൊഴിമാറ്റിയ മുസ്‌ലിം പണ്ഡിതൻ - ഇസ്ഹാക്ക് സാഹിബ്

കരുനാഗപ്പള്ളി: വിദ്വാൻ എ.ഇസ്ഹാക്ക് സാഹിബിനെയും അദ്ദേഹത്തിന്റെ കൃതികളെയും പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് മകൻ വാഴയത്ത് ഷാജഹാൻ പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും നിവേദനം നൽകി കാത്തിരിക്കുകയാണ്. സത്യത്തിൽ ഭാഷാസ്‌നേഹികൾ ഏറ്റെടുക്കേണ്ട ഒരാവശ്യമാണെന്ന് ആ ജീവിതം നമ്മോടുപറയും. ഭഗവദ്ഗീതയുടെയും മനുസ്മൃതിയുടെയും മൊഴിമാറ്റത്തിലൂടെ മതാതീതമാണ് സാഹിത്യവും കലയുമെല്ലാം എന്നത് ഇസ്ഹാക്ക് സാഹിബിന്റെ ജീവിതം മുന്നോട്ടുവെക്കുന്ന ദർശനമാണ്. 1917ൽ കരുനാഗപ്പള്ളി മരുതൂർകുളങ്ങര വാഴയത്തുവീട്ടിലാണ് ജനനം. ചെറുപ്പത്തിൽ സംസ്‌കൃതത്തിൽ അവഗാഹം നേടി. മലയാളം വിദ്വാൻ പരീക്ഷ വിജയിച്ചു. കരുനാഗപ്പള്ളി മുസ്!ലിം എൽ.പി.എസിൽ മലയാളം അധ്യാപകനായി. സംസ്‌കൃതപഠനം തുടർന്നു. മരുതൂർകുളങ്ങര എൽ.പി.എസിൽ പ്രഥമാധ്യാപകനായിരിക്കെ മലയാളം പണ്ഡിറ്റായി പാലക്കാട് കണ്ണാടി ഹൈസ്‌കൂളിലേക്കുപോയി. 1970ൽ പാലക്കാട് അലനല്ലൂർ സർക്കാർ ഹൈസ്‌കൂളിൽനിന്നാണ് വിരമിക്കുന്നത്. പാലക്കാട് രമണാശ്രമത്തിലും ഒലവക്കോട് ദിവ്യജീവനനഗറിലും നടന്ന ഗീതാചർച്ചകളിൽ പങ്കെടുക്കാൻ തുടങ്ങിയതോടെ ഗീതാപഠനം ഗൗരവമായി. നാട്ടിലെ വിദ്വാൻമാരായ പുല്ലന്തറ കാർത്തികേയൻ, പല്ലേലി കുമാരപിള്ള, പന്നിശ്ശേരി ശ്രീനിവാസക്കുറുപ്പ്, കെ.കെ.പണിക്കർ തുടങ്ങിയവരുടെ പ്രോത്സാഹനംകൂടിയായതോടെ ഗീതാപരിഭാഷയ്ക്കായുള്ള ശ്രമംതുടങ്ങി. അങ്ങനെ 1977ൽ ഗീത മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി. ശ്രീകൈരളീ ഭഗവദ്ഗീത എന്നപേരില്'ഒരു മുഗൾ രാജകുമാരൻ ഉപനിഷത്തുകൾ പേർഷ്യൻ ഭാഷയിലേക്ക് പരിഭാഷപ്പെടുത്തിയ പാരമ്പര്യം ഭാരതത്തിനുണ്ടെങ്കിലും ഒരു മുസ്‌ലിം പണ്ഡിതൻ ഇത്തരമൊരു ശ്രമം നടത്തുന്നത് ആദ്യമാണെന്ന്' അവതാരികയിൽ ഡോ. ശൂരനാട് കുഞ്ഞൻ പിള്ള രേഖപ്പെടുത്തി. മലയാളത്തിൽ ഒരു മുസ്‌ലിം കവി തയ്യാറാക്കിയ ആദ്യത്തെ ഗീതാവിവർത്തനമാണിതെന്നും അഹിന്ദുക്കൾ തയ്യാറാക്കിയ ഗീതാവിവർത്തനം മറ്റ് ഇന്ത്യൻ ഭാഷകളിൽ ഏറെയുണ്ടെന്ന് തോന്നുന്നില്ലെന്നുമാണ് അന്ന് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറായിരുന്ന ഡോ. എ.എൻ.പി.ഉമ്മർകുട്ടി ചൂണ്ടിക്കാട്ടിയത്. 1980ലും 2011ലുമായി രണ്ടും മൂന്നും പതിപ്പുകളും പുറത്തിറക്കി. മനുസ്മൃതി പരിഭാഷപ്പെടുത്താൻ 1978ൽ തുടങ്ങിയ ശ്രമം 1991ലാണ് പൂർത്തിയായത്. കൈരളീ മനുസ്മൃതി എന്നപേരിൽ പ്രസിദ്ധീകരിച്ചു. തമിഴ് ഇതിഹാസ ഗ്രന്ഥമായ തിരുക്കുറൽ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്താനുള്ള ശ്രമത്തിനിടെ അസുഖ ബാധിതനായതിനാൽ പാതിവഴിയിൽ നിലച്ചു. 1998 ഒക്ടോബർ 19ന് അന്തരിച്ചു. ഒട്ടേറെ കവിതകളും ലേഖനങ്ങളും രചിച്ചിട്ടുണ്ട്. കേന്ദ്ര, സംസ്ഥാന ഫെലോഷിപ്പുകളും ശ്രീകൈരളീ ഭഗവദ്ഗീതയ്ക്ക് കേരള സാഹിത്യ അക്കാദമി പുരസ്‌കാരവും ലഭിച്ചു.

കരുനാഗപ്പള്ളി കെ.എസ്.ആർ.ടി.സി ഡിപ്പോ നിർത്തലാക്കി. ഇനി ഓപറേറ്റിങ് യൂനിറ്റ് മാത്രം

കരുനാഗപ്പള്ളി: കൊല്ലത്തിനും കായംകുളത്തിനും ഇടയിൽ ദേശീയപാതയോരത്ത് വർഷങ്ങളായി പ്രവർത്തിച്ചുവന്ന കെ.എസ്.ആർ.ടി.സി ഡിപ്പോ നിർത്തി ഓപറേറ്റിങ് യൂനിറ്റ് ആക്കി. ഡിപ്പോയിലെ ജീവനക്കാരെ വയനാട്, ഇടുക്കി, എറണാകുളം തുടങ്ങിയ ജില്ലകളിലേക്ക് മാറ്റുകയും ഡിപ്പോയിലെ ഫയലുകളെല്ലാം കൊട്ടാരക്കരക്ക് കൊണ്ടുപോകുകയും ചെയ്തു. ഇനി ഏത് കാര്യത്തിനും കൊട്ടാരക്കര ഡിപ്പോയെ ആശ്രയിക്കേണ്ടിവരും. ആർ. രാമചന്ദ്രൻ എം.എൽ.എയുടെ കാലത്ത് 65.1 ലക്ഷം രൂപ ചെലവിൽ നിർമിച്ച ഓഫിസ് സമുച്ചയം ഉദ്ഘാടനം കാത്തുകിടക്കുന്ന സമയത്താണ് വകുപ്പ് മന്ത്രിയുടെ നിർദേശപ്രകാരം കരുനാഗപ്പള്ളി ഡിപ്പോ അടച്ചുപൂട്ടിയത്. ജില്ലയിലെ ഏറ്റവും കൂടുതൽ വരുമാനമുള്ള ഡിപ്പോ ആയിരുന്നു. ഓച്ചിറ വൃശ്ചികോത്സവം, ശബരിമല എന്നിവയുടെ ഇടത്താവളമായിരുന്നു കരുനാഗപ്പള്ളി. ഓച്ചിറ വൃശ്ചികോത്സവത്തിന് 200ൽ അധികം ബസുകൾ കരുനാഗപ്പള്ളിയിൽനിന്ന് സർവിസ് നടത്തിയിരുന്നു.

കരുനാഗപ്പള്ളിക്ക് അഭിമാനമായി - അപ‍ൂർവ്വ നേട്ടവ‍ുമായി അരവിന്ദ്

അരവിന്ദ്
അരവിന്ദ്

കരുനാഗപ്പള്ളി ബോയിസ് ഹയർസെക്കന്ററി സ്‍ക‍ൂളിൽ 2013-15 അക്കാദമിക വർഷം സയൻസ് വിഭാഗം വിദ്യാർത്ഥി ആയി ഉയർന്ന മാർക്ക് വാങ്ങി പഠിച്ചിറങ്ങിയ അരവിന്ദ് ബി എസ്സി ഫിസിക്സ് പഠനത്തിന് കൊല്ലം ശ്രീനാരായണ കോളേജിൽ ചേർന്നുവെങ്കിലും അതുപേക്ഷിച്ച് അതേ വർഷം തന്നെ സിഎ ക്ക് ചേർന്നു. ആദ്യ ചാൻസിൽ ഫൗണ്ടേഷനും ഇന്ററും പാസ്സായി. ആർട്ടിക്കിൾഷിപ് ആദ്യവർഷം കരുനാഗപ്പള്ളിയിൽ സി എ സതീശൻ സാറിന്റെ സ്ഥാപനത്തിലും രണ്ടാം വർഷം തിരുവനന്തപുരത്തും മൂന്നാം വർഷം എഫ്എസിടി ആലുവയിലും പൂർത്തിയാക്കി. ഇന്ത്യയിൽ ആകെ 29348 പേരാണ് സിഎ ഫൈനൽ പരീക്ഷയ്ക്ക് രണ്ടു ഗ്രൂപ്പും ഒന്നിച്ചു എഴുതിയത് . അതിൽ പാസ് ആയത് 3695. 12.59 %. വീട്ടിൽ ഇരുന്നുള്ള കഠിന പരിശ്രമത്തിലൂടെയാണ് അരവിന്ദ് ലോകോത്തര നിലവാരമുള്ള സിഎ പാസ് ആയത്. ഒരു കോച്ചിങ് സെന്ററിലും പോകാതെ ഏഴു വർഷക്കാലത്തെ സ്വയം പഠനം ഒരുക്കിയ ഈ വിജയം തീർച്ചയായും എല്ലാ വിദ്യാർത്ഥികൾക്കും പ്രചോദനമാകും. തൊടിയൂർ ചെട്ടിശേരിൽ റിട്ട: സ്പെഷ്യൽ സെക്രട്ടറി സി ജി പ്രദീപ് കരുനാഗപ്പള്ളി ബോയിസ് ഹയർസെക്കന്ററി സ്‍ക‍ൂളിലെ ബോട്ടണി അദ്ധ്യാപിക ബിന്ദു കെ എൽ എന്നിവരാണ് രക്ഷകർത്താക്കൾ.

സമ്പൂർണ ഭരണഘടന സാക്ഷരതയ്‌ക്കൊരുങ്ങി കരുനാഗപ്പള്ളി


കരുനാഗപ്പള്ളി: ജില്ലയിലെ ആദ്യ ഭരണഘടനാ സാക്ഷരത പട്ടണമാകാനുള്ള ഒരുക്കത്തിലാണ്‌ കരുനാഗപ്പള്ളി. മുനിസിപ്പാലിറ്റിയിൽ പത്തു വയസ്സിന്‌ മുകളിലുള്ള എല്ലാവർക്കും ഭരണഘടനാ സാക്ഷരത നൽകുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്‌. കിലയിൽനിന്ന് പരിശീലനം നേടിയ സെനറ്റർമാരുടെ നേതൃത്വത്തിൽ വാർഡുകളിൽ ഭരണഘടനാ ബോധവൽക്കരണ ക്ലാസുകൾ നടക്കുന്നു. പകുതിയോളം വാർഡുകളിൽ ക്ലാസുകൾ പൂർത്തിയായി. 20 വീടുകൾ ഉൾപ്പെടുത്തിയ തുല്യതാ ഫോറങ്ങൾ രൂപീകരിച്ചാണ് ക്ലാസുകൾ. മുനിസിപ്പൽ തലത്തിൽ സ്വാതന്ത്ര്യഫോറവും വാർഡ്തലത്തിലുള്ള ജനാധിപത്യ ഫോറങ്ങളും രൂപീകരിച്ചു. ജ‍ൂലൈ 30നകം മുനിസിപ്പാലിറ്റിയിൽ ക്യാമ്പയിൻ പൂർത്തിയാക്കുകയാണ്‌ ലക്ഷ്യം. ഭരണഘടനയെ അവബോധതിത്തിനായി നടത്തുന്ന പുതിയ ചുവടുവയ്പാണ് പരിപാടിയെന്ന് മുനിസിപ്പൽ ചെയർമാൻ കോട്ടയിൽ രാജു പറഞ്ഞു.

കരുനാഗപ്പള്ളി

പള്ളി എന്നത് ബുദ്ധമതകേന്ദ്രങ്ങളെ അറിയപ്പെട്ടിരുന്ന പേരായിരുന്നു. പാലി ഭാക്ഷയിൽ ആരാധനാലയം / പാവനമായ ഇടം എന്നർത്ഥം വരുന്ന ഈ പദമാണു പിന്നീട് മറ്റ് മതങ്ങളുടെ ആരാധനാലയങ്ങളെ സൂചിപ്പിക്കാനും മലയാളത്തിൽ ഉപയൊഗിച്ചുവരുന്നത്.[അവലംബം ആവശ്യമാണ്] കരുനാഗപ്പള്ളിയിൽ ബുദ്ധമതവുമായി ബന്ധപ്പെട്ട വളരെ പ്രധാനപ്പെട്ട പഠനകേന്ദ്രം സ്ഥിതി ചെയ്തിരുന്നതിനാലാണ് ആ പേര് ലഭിച്ചതെന്ന ഒരു വിശ്വാസം നിലവിലുണ്ട്. മൈനാഗപ്പള്ളി, കാർത്തികപ്പള്ളി തുടങ്ങിയ സമീപസ്ഥലങ്ങളും പഴയ ബുദ്ധ പഠന കേന്ദ്രങ്ങൾ ആയിരുന്നുവെന്ന് കരുതുന്നു. ബുദ്ധമതത്തിന്റെ ശേഷിപ്പുകൾ കരുനാഗപ്പള്ളിയുടെ പ്രാന്തപ്രദേശങ്ങളിൽ നിന്നും കണ്ടെടുത്തിട്ടുള്ളത് ഈ ചരിത്രത്തെ സാധൂകരിക്കുന്നു. അധികം അകലെയല്ലാത്ത ശാസ്താംകോട്ടയുടെ ചരിത്രവുമായും പള്ളി എന്ന പദത്തെ ബന്ധപ്പെടുത്താം. മുൻകാലത്ത് ആയ് രാജ്യത്തിന്റെ ഭാഗമായിരുന്ന കരുനാഗപ്പള്ളി പിന്നീട് ഓടനാടിന്റെ ഭാഗമായി മാറിയെന്നു കരുതുന്നു. അതിനുശേഷം കായംകുളം രാജാക്കന്മാരുടെ ആസ്ഥാനമായിരുന്നു കരുനാഗപ്പളിയെന്നു കരുതപ്പെടുന്നു. താലൂക്കിലെ മരതൂർകുളങ്ങരയിൽ നിന്നും 9-ആം ശതകത്തിലേതെന്നു കരുതപ്പെടുന്ന ബുദ്ധവിഗ്രഹം കണ്ടെടുത്തിട്ടുണ്ട്. കരുനാഗപ്പള്ളിയിൽ സ്ഥിതി ചെയ്യുന്ന ഒരു പുരാതനക്ഷേത്രമാണ് പടനായർകുളങ്ങര ക്ഷേത്രം. ഇവിടെയുള്ള പണ്ടാരത്തുരുത്ത് ക്രിസ്ത്യൻ പള്ളി പോർച്ചുഗീസുകാർ നിർമ്മിച്ചതാണെന്നു പറയപ്പെടുന്നു. സമുദ്രയാത്ര ചെയ്തപ്പോൾ കര കാണാതെ വലഞ്ഞ പോർച്ചുഗീസുകാർ, തങ്ങൾ എത്തുന്ന സ്ഥലത്ത് ഒരു പള്ളി പണിയാമെന്ന് നേർച്ച നേരുകയും, ആ നേർച്ച പ്രകാരം, പണ്ടാരത്തുരുത്തിൽ എത്തിയ പോർച്ചുഗീസുകാർ പണിത ക്രിസ്ത്യൻ പള്ളിയാണിതെന്നും അതിനാലാണ് ഈ പള്ളി പോർച്ചുഗീസ് പള്ളി എന്നറിയപ്പെടുന്നതെന്നും വിശ്വസിക്കുന്നു. കരുനാഗപ്പള്ളി മരുതൂർക്കുളങ്ങര നിന്നും കണ്ടെടുത്ത “പള്ളിക്കൽ പുത്രൻ” ബുദ്ധവിഗ്രഹമാണെന്ന് തെളിഞ്ഞിട്ടുണ്ട്. കുറെ നാൾ ഇതു കരുനാഗപ്പള്ളിയിൽ പടനായർക്കുളങ്ങര അമ്പലത്തിനു പടിഞ്ഞാറു വശം സ്ഥാപിച്ചിരുന്നതായി മുതിർന്നവർ പറയുന്നു. ഇപ്പൊൾ ഈ വിഗ്രഹം കൃഷ്ണപുരം കൊട്ടാരത്തിൽ സൂക്ഷിച്ചിരിക്കുന്നു. 1997 ൽ കരുനാഗപ്പള്ളി എം ൽ എ ഇ. ചന്ദ്രശേഖരൻ നായരുടെ ശ്രമഫലമായി ഒരു സർക്കാർ എഞ്ചിനീയറിംഗ് കോളേജ് കരുനാഗപ്പള്ളി ക്ക് അനുവദിച്ചു കേരള സർക്കാർ സ്ഥാപനം അയ ഐഎച്ച്ആർഡി കരുനാഗപ്പള്ളി ൽ ആരാഭിച്ച എഞ്ചിനീയറിംഗ് കോളേജ് കൊല്ലം ജില്ലയിലെ രണ്ടാമത്തെ എഞ്ചിനീയറിംഗ് കോളേജ് ആണ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് കരുനാഗപ്പള്ളി 1999 ൽ പ്രവർത്തനം ആരാഭിച്ച ഇ കോളേജ് ഉദ്ഘാടനം നിർവഹിച്ചത് ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ഇ കെ നായനാർ ആണ് . 2006 ആം ആണ്ടിൽ കോളേജ് തൊടിയൂർ ഗ്രാമ പഞ്ചായത്തിൽ സ്‌ഥിരം കെട്ടിടത്തിൽ ക്ക് മാറ്റി സ്ഥാപിച്ചു.2015ൽ കരുനാഗപ്പള്ളി എം.എൽ.എ സി. ദിവാകരന്റെ ശ്രമഫലമായി ഒരു സർക്കാർ ആർട്സ് ആൻഡ് സയൻസ് കോളേജ് തഴവയിൽ പ്രവർത്തനമാരംഭിച്ചു.കൊല്ലം ജില്ലയിലെ രണ്ടാമത്തെ സർക്കാർ ആർട്സ് ആൻഡ് സയൻസ് കോളേജാണിത്. (കടപ്പാട്: വിക്കിപീഡിയ)