ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്

കരുനാഗപ്പള്ളി

പഴയ തിരുവിതാംകൂർ സംസ്ഥാനത്തെ നാലു ഡിവിഷനുകളായി വിഭജിച്ചിരുന്നതിൽ കൊല്ലം ഡിവിഷനിലാണ് കരുനാഗപ്പളളി സ്ഥിതി ചെയ്യുന്നത്. ഡിവിഷൻ പേഷ്ക്കാരുടെ ഭരണത്തിലായിരുന്ന കരുനാഗപ്പളളി 1949-ൽ തിരു-കൊച്ചി രൂപം കൊണ്ടപ്പോൾ കൊല്ലം ജില്ലാ കളക്ടറുടെ ഭരണത്തിലായി. അന്ന് കൊല്ലം ജില്ലയിൽ കൊല്ലം, കൊട്ടാരക്കര, പത്താനാപുരം, ചെങ്കോട്ട, കുന്നത്തൂർ, പത്തനംതിട്ട, കരുനാഗപ്പളളി, കാർത്തികപ്പളളി, മാവേലിക്കര, തിരുവല്ല, അമ്പലപ്പുഴ, ചേർത്തല എന്നിങ്ങനെ 12 താലൂക്കുകൾ ഉണ്ടായിരുന്നു. ചോള രാജാക്കൻമാരുടെ ചില ശാസനങ്ങളിൽ വേണാട്ടരചനെ കൂപകത്തരചൻ എന്നും രേഖപ്പെടുത്തിയിട്ടുണ്ട്. കൂപകം എന്ന സംസ്കൃത പദത്തിന് പാമരം, തോണികൾ കരയോട് ചേർത്തു കെട്ടുന്ന സ്തംഭം എന്നിങ്ങനെ അർത്ഥമുളളതുകൊണ്ട് വഞ്ചികളും കപ്പലുകളും അടുക്കുന്ന നാട് എന്ന വിവക്ഷയിലായിരിക്കാം വേണാടിന് കൂപകം എന്നുകൂടി പേരുണ്ടായത്. കരുനാഗപ്പളളിയുടെ തീരപ്രദേശം, കന്നേറ്റികടവ്, പണ്ട്യാലകടവ്, ചന്തക്കടവ് എന്നിവ ഇന്നും അതിന് തെളിവുകളാണ്. മാർത്താണ്ഡ വർമ്മ തിരുവിതാംകൂറിൽ അധികാരം ഏല്ക്കുമ്പോൾ ദേശിങ്ങനാട് ഭരിച്ചിരുന്നത് ഉണ്ണിക്കേരള വർമ്മയായിരുന്നു. കായകുളം രാജാവിന്റെ മന്ത്രി അച്യുത വർമ്മയുടെ നേതൃത്വത്തിലുള്ള ദേശിങ്ങനാട് സൈന്യത്തെ മാർത്താണ്ഡ വർമ്മ നശിപ്പിച്ച് കൊല്ലം കീഴടക്കി. കായംകുളത്ത് നിന്നുളള ദത്ത് റദ്ദ് ചെയ്യാമെന്നും തിരുവിതാംകൂറിന് കപ്പം കൊടുത്തു കൊളളാമെന്നും ഉണ്ണിക്കേരള വർമ്മ സമ്മതിച്ചു. തന്റെ മരണശേഷം ദേശിങ്ങനാട് തിരുവിതാംകൂറിനോട് ചേർത്തു കൊളളാനും അദ്ദേഹം അനുവാദം നൽകി. എന്നിട്ടും മാർത്താണ്ഡ വർമ്മ അദ്ദേഹത്തെ തിരുവനന്തപുരത്ത് കൊണ്ടുപോയി വലിയ കോയിക്കൽ കൊട്ടാരത്തിൽ പാർപ്പിച്ചതിന് ശേഷം അറുമുഖൻ പിളളയുടെ നേതൃത്വത്തിൽ തിരുവിതാംകൂർ സൈന്യം കരുനാഗപ്പളളി പിടിച്ചടക്കി. പടയ്ക്ക് ആവശ്യമായ നായകന്മാരേയും നായന്മാരേയും തെരഞ്ഞെടുത്ത കരുനാഗപ്പളളിയിലെ പടനായർകുളങ്ങര ഇന്നും ചരിത്ര സാക്ഷ്യമായി നിലകൊളളുന്നു. ദളവാമാർ താമസിച്ചു പടകളെ തിരഞ്ഞെടുത്ത ദളവാ മഠങ്ങളും പടകൾക്ക് ആവശ്യമായ ആയുധാഭ്യാസം നൽകിയ തിരുവൂർകളരി, കുറുങ്ങാട്ട്കളരി എന്നിവയുടെ അവശിഷ്ടങ്ങളും ഇവിടെ കാണാം. രാജാവിന്റെ പടയിലേക്ക് നായന്മാരേയും നായകന്മാരേയും തെരഞ്ഞെടുത്തതിന്റെ പാരിതോഷികമായി വസ്തുക്കൾ കരമൊഴിവായി വിട്ടുകൊടുക്കുന്ന സമ്പ്രദായം കരുനാഗപ്പളളിയിൽ നിലനിന്നിരുന്നു. രാജകൊട്ടാരത്തിലേക്ക് ഉത്സവത്തിനും സദ്യക്കും സാധനങ്ങൾ എത്തിച്ചു കൊടുക്കുന്നതിനും മറ്റ് സേവനങ്ങൾക്കും വേണ്ടിയാണ് ഈ വിരുത്തി സമ്പ്രദായം ഏർപ്പെടുത്തിയത്. 1904-ൽ നിയമം മൂലം നായർ വിരുത്തി സമ്പ്രദായം അവസാനിപ്പിച്ചെങ്കിലും കൈവശക്കാർക്ക് കൈവശാവകാശം ലഭിച്ചു. വാളും പരിചയും കൊണ്ടുളള പഴയ ആയോധനവിദ്യ കരുനാഗപ്പളളിയിൽ നിന്നും ലഭിച്ചിരുന്നു എന്നതിന്റെ തെളിവാണ് ഇന്നും അത് ഉത്സവചടങ്ങായി ഓച്ചിറ പടനിലഘോഷത്തിൽ കരുനാഗപ്പളളിയുടെ പങ്കാളിത്തം. പ്രാചീന ബുദ്ധപ്രതിമ കണ്ടുകിട്ടിയത് കരുനാഗപ്പളളി പഞ്ചായത്തിലെ മരുതൂർകുളങ്ങര നിന്നാണ്. പളളിക്കൽ കാവിൽ നിന്നും കണ്ടെടുത്ത ബുദ്ധപ്രതിമയായ പളളിക്കൽ പുത്രനെ അന്നത്തെ കരുനാഗപ്പളളി തഹസീൽദാരായിരുന്ന തമ്പുരാൻ പടനായർകുളങ്ങര ക്ഷേത്രപരിസരത്തു സ്ഥാപിച്ചു. പ്രസ്തുത ബുദ്ധപ്രതിമയിൽ ദലൈലാമ പുഷ്പ മാല ചാർത്തിയിട്ടുണ്ട്. ഇന്നും ആ പ്രതിമ കൃഷ്ണപുരം പുരാവസ്തു പരിരക്ഷണ കേന്ദ്രത്തിൽ സൂക്ഷിച്ചിരിക്കുന്നു.ഒരു കാലത്ത് ബുദ്ധജൈന മതങ്ങൾ കേരളത്തിൽ പ്രചരിച്ചിരുന്നു. അവയിൽ ബുദ്ധമതം സാർവത്രിക പ്രചാരം നേടി. അതിന്റെ കേന്ദ്രങ്ങളായിരുന്നു കരുനാഗപ്പളളിയും മരുതൂർകുളങ്ങരയും. കരുനാഗപ്പളളി, കാർത്തികപ്പളളി താലൂക്കുകളുടെ ഭാഗങ്ങൾ ചേർന്നതായിരുന്ന കരുനാഗപ്പളളി ദേശവഴിയുടെ ആസ്ഥാനം മരുതൂർകുളങ്ങരയായിരുന്നു. കരുനാഗപ്പളളി ദേശത്തിലുൾപ്പെട്ട മരുതൂർകുളങ്ങര മഹാദേവർ ക്ഷേത്രം ഒരു കാലത്ത് ദേശവാഴികളുടെ ആഢ്യത്വത്തിന്റെ പ്രതീകമായിരുന്നു. ബുദ്ധമത പ്രചാരത്തിന് തടയിടാൻ ഹൈന്ദവ പുനരുദ്ധാരണ പ്രവർത്തകർ ഈ ക്ഷേത്രത്തെ ഉപയോഗിച്ചിരുന്നതായി ഐതിഹ്യം ഉണ്ട്. ആദ്യകാലത്ത് കേരളത്തിൽ സ്ഥാപിച്ച 18 മുസ്ളീം പളളികളിൽ രണ്ടെണ്ണം കൊല്ലത്തായിരുന്നു. കൊല്ലവും കരുനാഗപ്പളളിയും ദേശിങ്ങനാട്ടിൽ ഉൾപ്പെട്ടിരുന്നതാകയാൽ ഇസ്ളാംമതം സ്വഭാവികമായി കരുനാഗപ്പളളിയിൽ എത്തിയിരുന്നു. പേരുകേട്ട കരുനാഗപ്പളളി സിയാറത്തു പളളിയും ഐതിഹ്യങ്ങളുടെ കലവറയായ വായാറത്തു പളളിയും കരുനാഗപ്പളളിയുടെ മുതൽക്കൂട്ടാണ്. ശ്രീ നാരായണ ഗുരുവിന്റെയും ശ്രീ ചട്ടമ്പിസ്വാമികളുടേയും ആർഷപ്രഭാവം ഇവിടെ ധന്യമാക്കിയിട്ടുണ്ട്. ഗുരുസ്വാമിയും ചട്ടമ്പിസ്വാമിയും യശഃശരീരനായ പന്നിശ്ശേരി നാണുപിളളയുടെ പഠനകളരി സന്ദർശിച്ചു അനുഗ്രഹിച്ചിട്ടുണ്ട്. അവർണ്ണർക്ക് കൂടി ക്ഷേത്രപ്രവേശനം അനുവദിക്കണമെന്നുളള അവകാശ വാദം തിരുവിതാംകൂറിൽ ആദ്യമായുയർന്നത് ഇവിടെ നിന്നാണ്.തിരുവിതാംകൂറിലെ സാമൂഹിക പരിവർത്തനത്തിലും രാഷ്ട്രീയ സംഭവ വികാസങ്ങളിലും നിർണ്ണായക പങ്കു വഹിച്ച നിവർത്തന പ്രക്ഷോഭത്തിന് മൂർച്ച കൂട്ടിയത് ഇവിടെ നിന്നാണ്. നിവർത്തനമെന്നാൽ പിൻമാറി നിക്കൽ എന്നാണർത്ഥം. സാരാംശത്തിൽ അതൊരു നിസ്സഹകരണ പ്രസ്ഥാനം തന്നെയായിരുന്നു. സാമൂഹിക പ്രവർത്തനങ്ങളുടെ ചരിത്ര രേഖകളിൽ സുവർണ്ണ ലിപികളാൽ ആലേഖനം ചെയ്യപ്പെടേണ്ടതാണ് കരുനാഗപ്പളളിയുടെ അഭിമാനസ്തംഭമായ സി.എസ്.സുബ്രഹ്മണ്യൻ പോറ്റിയുടെ നാമധേയം. നമ്പൂരി സമുദായത്തെ പരിവർത്തനത്തിന്റെ പാതയിലേക്ക് നയിക്കുവാൻ വി.ടി.ഭട്ടതിരിപ്പാടും, ഇ.എം.എസ്സും ഇറങ്ങി തിരിക്കുന്നതിന് മുമ്പ് തന്നെ സി.എസ്.സുബ്രഹ്മണ്യൻ പോറ്റി കുമാരമംഗലത്ത് നീലകണ്ഠൻ നമ്പൂതിരിപ്പാടിനൊപ്പം ആ പ്രവർത്തനത്തിന് തുടക്കമിട്ടിരുന്നു. സാംസ്ക്കാരിക പ്രവർത്തനത്തിൽ കരുനാഗപ്പളളിയുടെ തിലകക്കുറിയാണ് ലാലാജി സ്മാരക ഗ്രന്ഥശാല. ഇന്ത്യൻ സ്വാതന്ത്ര്യസമരനായകനും ധീരദേശാഭിമാനിയുമായ ലാലാലജ്പത് റായിയുടെ സ്മരണയ്ക്ക് വേണ്ടി നിർമ്മിച്ച ഈ സ്ഥാപനത്തിന്റെ ഉദ്ഘാടന സമ്മേളനം നടന്നത് 26.10.1929 ലാണ്.