ജി.എച്ച്.എസ്. പെരിങ്കരി/അക്ഷരവൃക്ഷം/ദൈവത്തിന്റെ സമ്മാനം

Schoolwiki സംരംഭത്തിൽ നിന്ന്

'

ദൈവത്തിന്റെ സമ്മാനം

സമൂഹം എന്നുപറയുന്നത് മനുഷ്യരുടെ മാത്രം കൂട്ടായ്മയല്ല.പ്രക‍‍ൃതിയിലെ ജീവജാലങ്ങളുമായി മനുഷ്യജീവിതവും ബന്ധപ്പെട്ടുകിടക്കുന്നുവെന്നതിനാൽ,എല്ലാ ജീവജാലങ്ങളുടെയും കൂട്ടായ്മയായിത്തന്നെ സമൂഹത്തിന്റെ നിലനിൽപ്പിനെയും വീക്ഷിക്കണം.അതുകൊണ്ട് തങ്ങളോടൊപ്പം ചുറ്റുപാടുകളെക്കൂടി സംരക്ഷിക്കേണ്ടത് മനുഷ്യരുടെ കടമയായി കണക്കാക്കണം.അതിന് പരിസ്ഥിതി സംരക്ഷണം അത്യാവശ്യമാണ്.
ഒരു വ്യക്തിയുടെ ഏറ്റവും അടുത്ത ചുറ്റുപാടിനെ പരിസ്ഥിതി എന്നു പറയാം.വൃക്ഷലതാതികളും ജീവികളും നിറ‍ഞ്ഞതാണ് ഈ ചുറ്റുപാട് . നാം നേരിൽ കാണുന്നതും അറിയുന്നതും അല്ലാത്ത എത്രയോ ജീവജാലങ്ങൾ നമുക്കുചുറ്റുമുണ്ടെന്ന് മനസ്സിലാക്കണം.അവകൂടി നിലനിന്നാൽ മാത്രമേ മനുഷ്യജീവിതത്തിനും നിലനിൽ പ്പുണ്ടാവൂ എന്ന തിരിച്ചറിവിനെയാണ് യഥാർത്ഥത്തിൽ പാരിസ്ഥിതികബോധം എന്നു പറയുന്നത്.അത്തരം ഒരു ബോധമുണ്ടായാൽ മാത്രമേ നാം പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം തിരിച്ചറിയുകയുള്ളു.
ഇന്ന് കേരളം അഭിമുഖികരിച്ചുകൊണ്ടിരിക്കുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് പരിസ്ഥിതിനശീകരണം.പല രീതിയിൽ നാം പ്രകൃതിയുടെ വരദാനമായ വിഭവങ്ങളെ ചൂഷണം ചെയ്യുകയും നശിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു.ഇതിൽ പ്രധാനം നദികൾ,മറ്റു ജലാശയങ്ങ ൾ,കൃഷിയിടങ്ങൾ,കുന്നുകൾ,മണ്ണ് , പാറകൾ,വനങ്ങൾ മുതലായവയാണ് . കേരളത്തിന്റെ രക്തധമനികൾ എന്നു വിശേഷിക്കപ്പെടുന്ന 44 നദികൾ പലതരത്തിലുള്ള മലിനീകരണംകൊണ്ടും അശാസ്ത്രീയമായ മണൽവാരൽ മൂലവും അനുദിനം ഇല്ലാതായിക്കൊണ്ടിരിക്കുകയാണ് . കുന്നുകൾ ഇടിച്ചു നിരപ്പാക്കിയും പാറപൊട്ടിച്ചും വയൽ നികത്തിയും നാം ഭൂമിക്കുമേൽ നടത്തുന്ന പീഢനം ചെറുതൊന്നുമല്ല.കാർ ഷികവൃത്തിയും സംസ്കാരവും നിലനിന്നിരുന്നിടത്ത് ഇന്ന് ആർത്തിയുടെയും ഉപഭോഗസംസ്കാരത്തിന്റെയും ജിവിതമാണ് കടന്നുവന്നിരിക്കുന്നത് . അതാകട്ടെ,പ്ലാസ്റ്റിക് മാലിന്യങ്ങൾ മണ്ണിൽ ഉപേക്ഷിച്ച് ജൈവവ്യവസ്ഥയെ നശിപ്പിക്കുന്നിടത്തോളം വളർന്നിരിക്കുന്നു.
‘പത്ത് പുത്രൻമാർക്ക് സമം ഒരു വൃക്ഷം ’ പ്രകൃതിയുടെ ജീവനാഢികളാണ് ഓരോ വൃക്ഷവും.ജീവന്റെ നിലനിൽപ്പിനു അവിഭാജ്യഘടകമായി നിലകൊള്ളുന്ന മൃതസഞ് ജീ ‍ വനി.വേനലിന്റെ കൊടും ചൂടിൽ ചുട്ടുപൊള്ളുന്നടാർ നിരത്തിലൂടെ വിയർത്തൊലിച്ച് നടക്കുമ്പോൾ തണലാഗ്രഹിക്കാത്ത ആരെങ്കിലുമുണ്ടാകുമോ?അതെ എല്ലാ അർത്ഥത്തിലും മരം ഒരു വരമാണ്.
പണ്ട് ഭാരതീയർ വൃക്ഷങ്ങളെ ദൈവതുല്യം ആരാധിച്ചിരുന്നു.ഓരോ മരത്തിന്റെ കടയ്ക്കലും മഴു താഴ്ത്തുന്നതിനു മുൻപ് മാപ്പപേക്ഷിച്ചിരുന്നു.ഒരു മരത്തിന്റെ ജീവനെടുത്തതിനു പകരമായി പത്ത് വൃക്ഷത്തൈകൾ അവർ നട്ടിരുന്നു.പൂർവ്വികരുടെ ആ സമർപ്പണ മനോഭാവത്തിന്റെ ബാക്കിപത്രങ്ങളാണ് ഇന്ന് നമുക്കു ചുറ്റും കാണുന്ന അവശേഷിക്കുന്ന ഹരിതഛായങ്ങൾ.
വികസനത്തിന്റെ പുത്തൻ മുഖങ്ങൾ തേടികൊണ്ടിരിക്കുന്ന നാട്ടിലാണ് നാമിന്നു ജീവിക്കുന്നത് . പരിസ്ഥിതിയ്ക്കും ജീവജാലങ്ങൾക്കും ശുദ്ധവായു നൽകികൊണ്ടിരിക്കുന്ന വൃക്ഷങ്ങളെ വേരോടെ പിഴുതെറിയുന്നതാണ് ഇന്നത്തെ വികസനമന്ത്രം.കാലത്തിനനുസരിച്ചുള്ള കോലം മാറലിൽ പാഴ്വസ്തുക്കളെ വലിച്ചെറിയുന്ന ലാഘവത്തോടെ പിഴുതെറിയുന്ന ജീവതരുക്കൾക്ക് പകരം നൽകുവാൻ കോൺക്രീറ്റ് കെട്ടിടങ്ങളും ടെലിഫോൺ ടവറുകളുമല്ലാതെ എന്താണ് ഇനിയുള്ളത് ?
മരങ്ങൾ നശിക്കുമ്പോൾ പ്രകൃതിയുടെ താളം തെറ്റുന്നു,സൗന്ദര്യം നശിക്കുന്നു എന്ന്അലമുറയിട്ടിട്ടോ,പ്രകൃതി സംരക്ഷണത്തെ പറ്റി രാപ്പകൽ പ്രഭാഷണങ്ങൾ നടത്തിയിട്ടോ കാര്യമില്ല.മറിച്ച് ജാതിമതപ്രായലിംഗഭേദമന്യേ ഓരോരുത്തരും തന്റെ ജീവിതകാലയളവിൽ ഒരു വൃക്ഷമെങ്കിലും വളർത്തുമെന്ന ലക്ഷ്യം പ്രാവർത്തികതലത്തിലെത്തണം.ഇത് നമ്മുടെ നിലനിൽപ്പിന്റെ പ്രശ്നം മാത്രമല്ല മറിച്ച് ഭൂമി മാതാവിനോടുള്ള നമ്മുടെ കർത്തവ്യമാണ് .
“ഇനിയും മരിക്കാത്ത ഭൂമി
നിന്നാസന്നമൃതിയിൽ നിനക്കാത്മശാന്തി!”
കവികൾ ദീർഘദർശികളാണെന്ന് പറയാറുണ്ട് . ആ ദീർ ഘദർശനത്തിന്റെ പ്രതിഫലമാണ് ഈ വരികളിൽ വ്യക്തമാവുന്നത് . ഭൂമി മരിച്ചുകൊണ്ടിരിക്കുകയാണ് . എന്നാൽ അതിനു പതിൻ മടങ്ങ് വേഗത്തിൽ മനുഷ്യനും.കോടാനുകോടി സസ്യജന്തുജാലങ്ങളുടെ കേന്ദ്രമായ പ്രകൃതി അതിന്റെ ഒരു സൃഷ്ടികാരണം ഇന്ന് അല്പാൽപ്പമായി നശിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ് . മനുഷ്യൻ പ്രകൃതിയുടെ ഉത്തമ സൃഷ്ടിയാണെന്നതിൽ തർക്കമില്ല.എന്നാൽ നിലവിലുള്ള ആവാസവ്യവസ്ഥകളുടെ നിലനിൽപ്പിന് തന്നെ ഭീഷണിയാകുന്ന തരത്തിൽ അവൻ തന്റെ പ്രവർ ത്തനങ്ങൾ തുടരുന്നു.
ആധുനിക മനുഷ്യന്റെ ലോകം റോക്കറ്റ് വേഗത്തിൽ കുതിച്ചുകൊണ്ടിരിക്കുകയാണ് . അത് കൂടുതൽ യാന്ത്രികതയിലേക്ക് നീങ്ങികൊണ്ടിരിക്കുന്നു.സുഖസന്തോഷങ്ങൾ,പണം കൊടുത്തു വാങ്ങിക്കൂട്ടുന്ന ആധുനികസൗകര്യങ്ങളിലും കെട്ടിയുയർത്തുന്ന അംബരചുംബികളായ കോൺക്രീറ്റ് സൗധങ്ങളിലും കണ്ടെത്താൻ ശ്രമിക്കുന്ന വെറുമൊരു മൃഗമായി അവൻ അധ:പതിച്ചിരിക്കുന്നു.ഇതിനിടയിൽ മനുഷ്യൻ അറിഞ്ഞോ അറിയാതേയോ പ്രകൃതിയിൽ നിന്നും ഒത്തിരി അകലേക്ക് മാറിയിരിക്കുന്നു.പരിസ്ഥിതിയെ മാലിന്യങ്ങൾ വലിച്ചെറിയാനുള്ള നിക്ഷേപശാലയായും,ഭൂമിയെ കല്ലും കരിയും എണ്ണയും കുഴിച്ചെടുക്കുവാനുള്ള ഖനനകേന്ദ്രമായും അവൻ കണക്കാക്കി കഴിഞ്ഞു.
വരാനിരിക്കുന്ന തലമുറയ്ക്ക് വേണ്ടിയെങ്കിലും തലമുണ്ഢനം ചെയ്യപ്പെട്ട് , വിവസ്ത്രയാക്കിയ ആസന്നമരണം കാത്ത് കിടക്കുന്ന ഭൂമിയെ,പരിസ്ഥിതിയെ,പ്രകൃതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ് . ജീവൻ നിലനിൽ ക്കുന്ന ഒരേയൊരു ഗ്രഹമായ ഭൂമിയിൽ അതിന്റെ നിലനിൽ പ്പു തുടരണമെങ്കിൽ നാം പരിസ്ഥിതി സംരക്ഷണത്തിന് പ്രതിജ്ഞാബദ്ധരായെ തീരൂ.ആയതിനാൽ മഹാകവി ഒ.എൻ.വി ചൂണ്ടിക്കാട്ടിയ ഈ ദു:സൂചനയെനെഞ്ചേറ്റുവാങ്ങി,ക്ഷതമേറ്റു പിടയുന്ന ക്ഷിതിയെ പരിപാലിക്കുവാൻ നാം ഒട്ടും വൈകിക്കൂടാ..... അണ്ണാൻ കുഞ്ഞിനും തന്നാലായതെന്ന വിധം ഈ ഉദ്യമത്തിൽ ഓരോരുത്തരും ഭാഗമാകുക.

ഉദ്യമ.വി.ഒ
10 എ ജി.എച്ച്.എസ്.പെരിങ്കരി
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - supriyap തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - ലേഖനം