ജി.എൽ.പി.എസ്. സി. യു. ക്യാമ്പസ്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
തേഞ്ഞിപ്പാലം പഞ്ചായത്ത്

ആമുഖം

ഓരോ നാടിനും വൈവിദ്ധ്യങ്ങളായ കഥകൾ നമ്മോടു പറയാനുണ്ട്. ഒരു നാടിനെ പൂർണമായി മനസിലാക്കുവാൻ ആ നാടിൻറെ ഇന്നലേകളിലേക്കു  നാം ഇറങ്ങിച്ചെന്നേ മതിയാകൂ. ഒരു പ്രദേശത്തെ ജനങളുടെ ജീവിതം രൂപപ്പെടുത്തുന്നതിൽ  അവിടുത്തെ ഭൂപ്രകൃതിക്കു പ്രധാന പങ്കുണ്ട്. ഓരോ പ്രദേശത്തിനും വസിക്കുന്ന ജനങ്ങൾക്കു തനതായ സംസ്കാരം ഉണ്ട് . ഇത് അവിടെയുള്ള കലാരൂപങ്ങളിലും , കായികഇനങ്ങളിലും പ്രകടമാണ്. ഇതുപോലെ നമ്മുടെ നാടായ തേഞ്ഞിപ്പാലത്തിനും പല കഥകളും നമ്മോടു പറയാനുണ്ട് .

ഭൂമിശാസ്ത്രപരമായ കിടപ്പ്

കേരളത്തിൽ മലപ്പുറം ജില്ലയുടെ വടക്കു പടിഞ്ഞാറ് ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു പ്രദേശമാണ് തേഞ്ഞിപ്പലം . വള്ളിക്കുന്ന്, ചേലേമ്പ്ര, പള്ളിക്കൽ, പെരുവള്ളൂർ, മൂന്നിയൂർ എന്നിവ അയൽ പ്രദേശങ്ങളാണ്. പടിഞ്ഞാറ് അതിർത്തിയിലൂടെ ഒഴുകുന്ന കടലുണ്ടിപ്പുഴ ഈ പ്രദേശത്തിന് ചാരുത പകരുന്നു. നിറഞ്ഞൊഴുകുന്ന തോടുകളും,ചാലുകളും, കുളങ്ങളും ധാരാളമായി ഇവിടെയുണ്ട് .പച്ച വിരിച്ചു നില്ക്കുന്ന വയലുകളും ഈ പ്രദേശത്ത് സമൃദ്ധമാണ്. കോഴിക്കോട് സർവകലാശാല ഈ പ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്. NH 66 പഞ്ചായത്തിന്റെ ഏകദേശം മദ്ധ്യത്തിലൂടെ കടന്നു പോകുന്നു. കടക്കാട്ട്പാറ, ആലുങ്ങൽ , ചെനക്കലങ്ങാ ടി ചേളാരി, വില്ലൂന്നിയാൽ  തുടങ്ങിയ പ്രദേശങ്ങൾ ഈ പഞ്ചായത്തിലാണ് .

തേഞ്ഞിപ്പലംഗ്രാമപഞ്ചായത്ത്

തേഞ്ഞിപ്പലം എന്ന ഈ വില്ലേജ് തേഞ്ഞിപ്പലം പഞ്ചായത്തിലാണ് .വില്ലേജ് 'അധികാരി ' എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത് .ഇന്ന് അത്  വില്ലേജ് ഓഫീസർ ആണ് .ഒരു കോൽക്കാരൻ ഉണ്ടായിരുന്നു ഇന്നത് വില്ലേജ് മാനാണ്. അധികാരിയുംകോൽക്കാരനും മിക്കപ്പോഴും പരമ്പരാഗതമായ ഒരു പദവിയായിരുന്നു. പഞ്ചായത്ത് എന്നൊരു ഭരണ സ്ഥാപനം അന്നുണ്ടായിരുന്നില്ല. പഞ്ചായത്തിലെ ഭരണം നടത്തുന്നത് കുറെ മെമ്പർമാർ അടങ്ങിയ ഒരു ബോർഡ് ആണ് . പഞ്ചായത്തിലെ ആദ്യത്തെ പഞ്ചായത്ത് ബോർഡ് 1964 നിലവിൽവന്നു. ആദ്യകാലത്ത് അക്ഷരാഭ്യാസം ഉള്ളവർ കൈ പൊക്കിയിട്ടാണ് വോട്ടെടുപ്പ് നടന്നിരുന്നത്.  ഭരണ സമിതിയുടെ ആദ്യ പ്രസിഡൻറ് ശ്രീ കെ പി ഇബ്രാഹിം കുട്ടിയും വൈസ് പ്രസിഡണ്ട് മുഹമ്മദ് കുട്ടിയും ആയിരുന്നു. 1989ലാണ് തേഞ്ഞിപ്പലം പഞ്ചായത്ത് ഓഫീസ് പണികഴിപ്പിച്ചത്. ആദ്യ കാലത്ത് 9 വാർഡുകളാണ് ഉണ്ടായിരുന്നത് എന്നത് 17 ആയി .രഹസ്യ ബാലറ്റ് സമ്പ്രദായത്തിലാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്. കൃഷി, ജലസേചനം, ഗതാഗതം, വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹ്യക്ഷേമം, പട്ടികജാതി വികസനം,കലാ കായിക വികസനം  തുടങ്ങിയവ പഞ്ചായത്തിന്റെ പ്രവർത്തന മേഖലകളിൽ പെടുന്നവയാണ്

ചരിത്രസ്മാരകങ്ങൾ

  ഓരോ പ്രദേശങ്ങളിലും ഇന്നും അവശേഷിക്കുന്ന അനവധി ചരിത്രസ്മാരകങ്ങൾ ഉണ്ട് .ഈ ചരിത്ര സ്മാരകങ്ങൾക്ക് ഒട്ടേറെ വിവരങ്ങൾ കൈമാറാൻ സാധിക്കും. അത്തരത്തിലുള്ള ഉള്ള ചരിത്രസ്മാരകങ്ങൾ ആണ് തേഞ്ഞിപ്പലത്ത്കടക്കാട്പാറ പുഴയോരത്ത് കണ്ട മൂടാം കല്ലും ചെനക്കലങ്ങാടി ഭാഗത്തുള്ള ഗുഹയും കളരി തറയും

  • മൂടാം കല്ല്

കടക്കാട്ടുപാറ പുഴയുടെ തീരത്താണ് ഇത് സ്ഥിതി ചെയ്യുന്നത് മലബാർ കലാപ സമയത്ത് ആരെയോ വെട്ടി  കുഴിച്ചുമൂടിയതിന്റെ സ്മാരകമാണിത് എന്ന് പറയപ്പെടുന്നു. പുഴയിൽ എത്ര വെള്ളം കയറിയാലും ഈ കല്ല് മൂടാറില്ല . അതുകൊണ്ടാണ് ഈ കല്ലിനെ മൂടാംകല്ല് എന്ന പേര് വന്നത്.

  • ഗുഹ

ചെനക്കണ്ടി പ്രദേശത്ത് കിണർ കുഴിക്കുന്ന വരാണ് യാദൃശ്ചികമായി ഈ ഗുഹ കണ്ടെത്തിയത് യത്. ഇത് ടിപ്പു സുൽത്താന്റെ കാലത്ത് നിർമിക്കപ്പെട്ടതാണെന്ന് പറയപ്പെടുന്നു.

  • കളരിത്തറ

ചെന ക്കണ്ടി ഭാഗത്ത് വീക്കഞ്ചേരിയിൽ ഒരു കളരിത്തറ അതിന്റെ പ്രതാപം നഷ്ടപ്പെടാതെ ഇന്നും നിലനിന്നുപോരുന്നു .ഇപ്പോൾ ഇവിടെ കളരി അഭ്യാസമില്ല. എങ്കിലും എല്ലാ മാസവും പൂജാകർമ്മങ്ങൾ നടന്നുവരുന്നു.

  • നന്നങ്ങാടി

തേഞ്ഞിപ്പലം പ്രദേശത്തെ വില്ലൂന്നിയാൽ അടുത്തുള്ള ചെമ്പ്രക്കുഴി സേതുമാധവന്റെ വീട്ടിലേക്കുള്ള  വഴി തുറക്കുന്നതിനിടെയാണ് നന്നങ്ങാടി കണ്ടെത്തിയത്. മ്യൂസിയത്തിലേക്ക് മാറ്റുന്നതിനിടെ തകർന്നുപോയ നന്നങ്ങാടി യുടെ അവശിഷ്ടങ്ങൾ ഇന്നും നിലനിൽക്കുന്നു.

സ്ഥലനാമ ചരിത്രം

തേഞ്ഞിപ്പലം പ്രദേശത്തിന്റെ ചുറ്റുമുള്ള  ഓരോ സ്ഥലനാമത്തിനും രസകരമായ ചരിത്രമാണുള്ളത്.

  • കടക്കാട്ടുപാറ

സ്ഥലത്തെക്കുറിച്ച് രണ്ട് കഥകൾ പറഞ്ഞു കേൾക്കുന്നുണ്ട് പണ്ട് ഇവിടെ കടക്കാട്ട് എന്ന് പേരുള്ള ഒരു കുടുംബം താമസിച്ചിരുന്നു. അവരുടെ അലക്കിയ വസ്ത്രങ്ങൾ ഉണ്ടക്കാനിട്ടിരുന്നത് ഒരു പാറയിൽ ആയിരുന്നു . അങ്ങനെ കടക്കാട്ടുപാറ എന്ന പേരുണ്ടായി. മറ്റൊന്ന് ഇവിടെ അഴുക്കും വഴക്കും ഉള്ള ഒരു പാറ ഉണ്ടായിരുന്നു. ആ പാറയിലൂടെ കടക്കാൻ വലിയ പ്രയാസമായിരുന്നു . ആരും കടക്കാത്ത പാറആയതിനാൽ  ഇതിന് കടക്കാട്ട് പാറ എന്ന പേര് വന്നു

  • പറമ്പത്ത് കാവ്

പണ്ട് ഈ പ്രദേശം നിറയെ പാറകളുള്ള ഒരു വലിയപറമ്പ് ആയിരുന്നു ഇവിടെ ഒരു കാവ് കൂടിയായപ്പോൾ അത് പറമ്പത്തുകാവ് ആയി മാറി.

വില്ലൂന്നിയാൽ പാശുപതാസ്ത്രം നേടാനായി അർജുനൻ ശിവനെ തപസ്സ് ചെയ്ത് പ്രത്യക്ഷപ്പെടുത്തി. അർജ്ജുനനെ അനുഗ്രഹിക്കുവാനായി ഇന്നത്തെ കാടാമ്പുഴ ക്ഷേത്രം സങ്കേതത്തെ ലക്ഷ്യമാക്കി തെക്കോട്ട് യാത്ര തിരിച്ചു. യാത്രാമധ്യേ പാർവതിക്ക് ദേഹശുദ്ധി വരുത്താനായി പരമശിവൻ പാറയിൽ അമ്പ് എയ്ത്  കുളം സൃഷ്ടിച്ചു.പിൽക്കാലത്ത് ഇവിടെ ഒരാലും മുളച്ചു വന്നപ്പോൾ  വില്ലൂന്നിയാൽ ആയി മാറി

  • ഒലിപ്രംകടവ്

ഈ ഭാഗത്ത് കടലുണ്ടി പുഴക്ക് നല്ല ഒഴുക്ക് അല്ലെങ്കിൽ ഒലിവ് ഉണ്ടായിരുന്നു ശക്തമായ ഒഴുക്ക് കാരണം പുഴയിലൊരുഭാഗം ഉയർന്നുവന്നന്നെന്നും അത് .

  • പാടാട്ടാലുങ്ങൽ

ഈ പ്രദേശത്ത് സ്ഥലമെല്ലാം പാടാട്ടുങ്ങൽ എന്ന് പേരുള്ള ഭൂവുടമയുടെ തായിരുന്നു. അപ്രകാരം പാടാട്ട് എന്നാണ് ഈ  സ്ഥലത്തിന് പറഞ്ഞിരുന്നത് പിന്നീട് ഇവിടെഒരു ആൽമരം ഉണ്ടായപ്പോൾ പാടാട്ടുങ്ങൽ എന്ന് പറഞ്ഞു വന്നു. പ്രദേശത്തെ പ്രധാന കുളമാണ് തീണ്ടാക്കുളം'. താഴ്ന്ന ജാതിക്കാർ അവർക്ക് മാത്രം കുളിക്കാനായി നിർമ്മിച്ചതിനാലാണ് ഈ പേര് കിട്ടിയത് എന്ന് പറഞ്ഞു വരുന്നു ഇന്ന് ജാതിഭേദമില്ലാതെ എല്ലാവരും കുളത്തിൽ കുളിക്കാറുണ്ട്. പ്രദേശത്തുള്ളവരുടെ പ്രധാന ആശ്രയം ആണ് ഈ കുളം.

വിദ്യാഭ്യാസമേഖല

മുമ്പുകാലത്ത് എഴുത്തു പള്ളിക്കൂടങ്ങൾ ആയിരുന്നു ഉണ്ടായിരുന്നത് മണലിലും ഓലയിലും ഒക്കെയായിരുന്നു എഴുത്ത് .ഈ പ്രദേശത്ത് ആദ്യമായി നിലവിൽ വന്നത് തേഞ്ഞിപ്പലം എ യു പി സ്കൂളാണ്. 1921 ൽ ശ്രീ ഇ പി ഗോവിന്ദനുണ്ണി നായർ ആണ് ഈ വിദ്യാലയത്തിന് ആരംഭം കുറിച്ചത്. അന്നത് എഴുത്തുപള്ളിക്കൂടം ആയിരുന്നു പിന്നീട് ഡ്യൂക്ക് ഓഫ് കൊണാർട്ട് എന്ന പേരിൽ ആയി മാറി. അന്ന് അഞ്ചാം ക്ലാസ് വരെ പഠിക്കാൻ സൗകര്യമുണ്ടായിരുന്നു കുറേക്കാലത്തിനുശേഷം തേഞ്ഞിപ്പലം എ യു പി സ്കൂൾ ആയിത്തീരുകയും ഏഴാം ക്ലാസ് വരെ പഠിക്കാനുള്ള സൗകര്യം ഉണ്ടാവുകയും ചെയ്തു അതിനുശേഷമാണ് കൊയപ്പ ജി എം എൽ പി സ്കൂൾ, എള മ്പുലാശ്ശേരി എയുപി സ്കൂൾ , തേഞ്ഞിപ്പലം യുപി സ്കൂൾ , ചേളാരി ഹൈസ്കൂൾ, യൂണിവേഴ്സിറ്റി ഹൈസ്കൂൾ, സെൻറ് പോൾസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ എന്നിവ നിലവിൽ വന്നത് കുറച്ചുകാലത്തിനുശേഷം യൂണിവേഴ്സിറ്റി ഹൈസ്കൂളിൽ നിന്നും എൽ പി സ്കൂൾ വേർപെടുത്തി. യൂണിവേഴ്സിറ്റി എൽപി സ്കൂൾ എന്ന പേരിൽ 1989ൽ പ്രവർത്തനമാരംഭിച്ചു പിന്നീട് യൂണിവേഴ്സിറ്റിയിലും ചേളാരിയിൽ ഹയർസെക്കൻഡറി തുടങ്ങി. ഇപ്പോൾ ചെനക്കണ്ടിഭാഗത്ത് സ്കൂൾ പ്രവർത്തിച്ചുവരുന്നു .

കേരളത്തിലെ ഏറ്റവും മികച്ച വിദ്യാഭ്യാസ ഗവേഷണ കേന്ദ്രമായ കാലിക്കറ്റ് യൂണിവേഴ്സിറ്റി ഈ പഞ്ചായത്തിലാണ് പ്രവർത്തനം തുടങ്ങിയത് .ഇപ്പോൾ ഒരു എൻജിനീയറിംഗ് കോളേജും ഇവിടെയുണ്ട് . അങ്ങനെ വിദ്യാഭ്യാസ മേഖലയിൽ ഈ പ്രദേശം  വളരെയധികം പുരോഗതി കൈവരിച്ചിട്ടുണ്ട് .

തൊഴിൽ മേഖല

ഈ പ്രദേശത്തെ ഭൂരിഭാഗം ജനങ്ങളുടെയും ഉപജീവനമാർഗ്ഗം കാർഷികവൃത്തി ആയിരുന്നു. അതായത് കാളകളെ ഉപയോഗിച്ചുള്ള നിലം ഉഴൽ, നിലം കിളക്കൽ, വിത്ത് വിതയ്ക്കൽ, കളപറിക്കൽ തുടങ്ങിയവ. കന്നുകാലിവളർത്തലും ഉണ്ടായിരുന്നു.തട്ടാൻമാരും കൊല്ലന്മാരും മൂശാരിമാരും അവരുടെ കുലത്തൊഴിലിൽ ഏർപ്പെട്ടിരുന്നു. അലക്കലും മുറിക്കലും ഒരു പ്രത്യേക വിഭാഗത്തിന്റെ മാത്രം തൊഴിൽ ആയിരുന്നു. തെങ്ങ് കയറ്റവും കള്ളുചെത്തു ചില വിഭാഗത്തിലെ തൊഴിലായിരുന്നു. ഇന്ന് ഒരു തൊഴിലും ഒരു വിഭാഗത്തിലെയും കുത്തക അല്ല . എല്ലാ തൊഴിലും എല്ലാവരും ചെയ്യുന്നുണ്ട്.ഒരു ഗ്ലാസ് ഫാക്ടറിയും ഒരു അലുമിനിയ പാത്രം നിർമാണശാലയും ഇവിടെയുണ്ടായിരുന്നു .ഒരു വല കമ്പനിയും ഉണ്ടായിരുന്നു. അവരെല്ലാം കാലാന്തരത്തിൽ നഷ്ടമായി. കുട്ട, വട്ടി -നിർമ്മാണം പായ നിർമ്മാണം തുടങ്ങിയവപുരാതന കുടിൽ വ്യവസായങ്ങൾ ആയിരുന്നു. ഇപ്പോഴത് നാമമാത്രമായി ചുരുങ്ങി.ഇപ്പോൾ ചേളാരിയിൽ ഐ ഓ സി എന്നൊരു വ്യവസായ സ്ഥാപനം നിലവിലുണ്ട്.

കാർഷിക മേഖല

പരമ്പരാഗത രീതിയിൽ കൃഷി ചെയ്തിരുന്നവരായിരുന്നു ഇവിടത്തുകാർ. ജാതീയമായ വേർതിരിവുകൾ കൃഷിയിലും നിലനിന്നിരുന്നു. തെങ്ങ്, കവുങ്ങ്, വാഴ ,ചാമ ,മുതിര ഉഴുന്ന്, ചെറുപയർ, കപ്പ മധുരക്കിഴങ്ങ്, പലതരം പച്ചക്കറികൾ തുടങ്ങിയവ എവിടെ കൃഷി ചെയ്തിരുന്നു. എന്നാൽ ഇന്ന് നെൽപ്പാടങ്ങളുടെ വിസ്തൃതി ആണ്ടുതോറും കുറഞ്ഞുവരികയാണ്. ചാമ, മുതിര ,എള്ള്, ചെറുപയർ തുടങ്ങിയവ ഇവിടെ ഇപ്പോൾ തീരെ കൃഷി ചെയ്യുന്നില്ല . പല പേരിലുള്ള നെൽവിത്തുകൾ നിലവിലുണ്ടായിരുന്നു .പള്ളിയാറൽ , ആര്യൻ, ആര്യകാരി , പൊന്നാരൻ , തെക്കൻ തുടങ്ങി പല പേരിലും .ഇന്നാകട്ടെ കാർഷിക സർവ്വകലാശാലയിൽ നിന്നും സങ്കരയിനം വിത്തുകൾ ഉൽപാദിപ്പിച്ച് വിതരണം ചെയ്യുന്നുണ്ട്.

ഗതാഗതം

ഇന്നത്തെ രീതിയിലുള്ള ഗതാഗത മാർഗങ്ങളൊന്നും പണ്ട് ഉണ്ടായിരുന്നില്ല. എത്ര ദൂരത്തേക്കാണെങ്കിലും നടന്നിട്ടായിരുന്നു പോയിരുന്നത്. ജന്മിമാർക്ക് സഞ്ചരിക്കാൻ മഞ്ചൽ,പല്ലക്ക് എന്നിവയുണ്ടായിരുന്നു. ഇവിടെ ഉല്പാദിപ്പിക്കുന്ന ഉൽപ്പന്നങ്ങളും കാർഷിക വിഭവങ്ങളും തോണിയിലാണ് കോഴിക്കോട്ടേക്കും മറ്റും കൊണ്ടുപോയിരുന്നത്. സാധനങ്ങൾ തലച്ചുമടായാണ് പുഴവക്കത്തെത്തിച്ചിരുന്നത്. ചുമട്ടുകാർക്കുള്ള ഏക ആശ്രയം ഇടയ്ക്കിടെ സ്ഥാപിച്ചിട്ടുള്ള ചുമടുതാങ്ങികളായിരുന്നു. പിന്നീട് കോഴിക്കോട് നിന്ന് പാറക്കടവ് വരെ റോഡുമാർഗ്ഗം ഗതാഗതം സാധ്യമായി.ആ റോഡ് ഈ പഞ്ചായത്തിലൂടെയാണ് കടന്നുപോകുന്നത്.നടക്കാൻ ഇടവഴികളും വലിയ വരമ്പുകളും ധാരാളമുണ്ടായിരുന്നു.ഇന്ന് അവയെല്ലാം ഗതാഗതയോഗ്യമായ റോഡുകളായി മാറിയിരിക്കുന്നു.

കുന്നുകൾ കാവുകൾ

ഒരു പ്രദേശത്തിന്റെ ജലസമ്പത്ത് നിലനിർത്തുന്നതിൽ കുന്നുകൾക്കും കാവുകൾക്കും  ഏറെ  പങ്കുണ്ട്. പഴമക്കാർ ഇത് തിരിച്ചറിയുകയും അവയെ സംരക്ഷിച്ചു പോരുകയും ചെയ്തു. ആരാധിക്കുകയും ചെയ്തിരുന്നു.എന്നാൽ ഇന്ന് പലരും സ്വാർത്ഥ താൽപര്യങ്ങൾക്കുവേണ്ടി മരങ്ങളും മണ്ണും നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. അയ്യപ്പൻ കുന്ന്, ചോലേംകുന്ന് എന്നീ കുന്നുകൾ തേഞ്ഞിപ്പലത്ത് ഇന്നും അവശേഷിക്കുന്നു. കുന്നുകളിൽ  പെയ്യുന്ന മഴവെള്ളമാണ് മറ്റു സ്ഥലങ്ങളിലെ ജലസമൃദ്ധിക്ക്  കാരണമാകുന്നത്.

കുന്നുകളെപ്പോലെ  പ്രധാനമാണ് കാവുകളും. പണ്ടത്തെപ്പോലെ ചില കാവുകൾ ഇന്നും നിലനിൽക്കുന്നു. കാവുകളിലെല്ലാം  അനുഷ്ഠാന കർമ്മങ്ങൾ നടക്കുന്നുണ്ട്. ചെനക്കണ്ടിയിലുള്ള കാവി നോട് ചേർന്ന് കളരിത്തറയും നിലനിൽക്കുന്നുണ്ട്. പണ്ടുകാലത്ത് ഇവിടെ കളരി അഭ്യാസം നടന്നിരുന്നു.

ജലസ്രോതസ്സുുകൾ

എല്ലാകാലത്തും ജല സമ്പുഷ്ടമായിരുന്ന പരമ്പരാഗത ജലസ്രോതസ്സുകൾ തേഞ്ഞിപ്പലത്തിന്റെ  പ്രത്യേകതയാണ്. പഞ്ചായത്തിലെ ഒരു അതിർത്തിയിൽ കൂടി ഒഴുകുന്ന കടലുണ്ടിപ്പുഴയുടെ സാന്നിധ്യം ജലസമൃദ്ധിക്ക് ആക്കംകൂട്ടി.മഴക്കാലത്ത് പാടങ്ങളെല്ലാം വെള്ളത്തിനടിയിലാകുമായിരുന്നു. കടക്കാട്ടുപാറയിൽ നിന്നും ചേളാരിയിലേക്ക് തോണിയിൽ യാത്ര ചെയ്തിരുന്ന ഒരു കാലമുണ്ടായിരുന്നു. ഈ പ്രദേശത്ത് പറേകുളം, രാമൻകുളം, പെരിയാടികുളം, ഓത്തിക്കാട്ടു കുളം, കുണ്ടേരികുളം തുടങ്ങിയ ചില പ്രധാന കുളങ്ങൾ ഇന്നും നിലനിൽക്കുന്നുണ്ട്.

കുയിമ്പാട്ടുപാടം,  കടക്കാട്ടുപാറ തോട്,  ബീരാൻ തോട്, ബ്രഹ്മസ്വം തോട്, കൊല്ലേരി തോട് തുടങ്ങിയ നിരവധി തോടുകൾ തേഞ്ഞിപ്പലത്തുണ്ട്.