ജി. വി. എച്ച്. എസ്.എസ്. വേങ്ങര/അക്ഷരവൃക്ഷം/നടുങ്ങുന്ന മാനവരാശി

Schoolwiki സംരംഭത്തിൽ നിന്ന്
നടുങ്ങുന്ന മാനവരാശി

ഞാൻ ഈ ലേഖനം എഴുതുമ്പോൾ നമ്മുടെ ലോകം മുഴുവൻ ഒരു അടിയന്തരാവസ്ഥയിൽ എന്നപോലെയാണ്. ലോകമൊന്നാകെ ഉള്ള രാജ്യങ്ങൾ Lock down പ്രഖ്യാപിച്ചിരിക്കുകയാണ്. 2019-ൽ ലോകം ക്രിസ്മസും 2020-ലെ പുതുവർഷവും ആർത്തലച്ച് ആഘോഷിക്കുമ്പോൾ അങ്ങ് ചൈനയിൽ ചൈനീസ് ജനത ഒരു മഹാമാരിയ്ക്കെതിരെ ആയുധമെടുത്ത് പോരാടുകയായിരുന്നു. കൊറോണയ്ക്കെതിരെ, കോവി ഡിനെതിരെ. എന്തുവന്നാലും ഞങ്ങൾ സുരക്ഷിതരാകും അല്ലെങ്കിൽ ഞങ്ങൾക്ക് ഒന്നും സംഭവിക്കില്ല എന്ന ഗർവ്വോടെ നിന്ന ലോകത്തിലെ വൻ സാമ്പത്തിക ശക്തികൾ എല്ലാം തന്നെ ഇന്ന് കോവിഡ് എന്ന ഓമനപ്പേരാൽ ലോകം വിശേഷിപ്പിച്ച കോറോണയുടെ കരങ്ങളിൽ അമർന്നിരിക്കുന്നു. ലോകരാഷ്ട്രങ്ങളിൽ അതീവ പ്രൗഢിയോടെയും യശസ്സോടെയും കൂടി നിലകൊള്ളുന്ന, ചരിത്രം കൊണ്ട് അതിസമ്പന്നരും വൻസാമ്പത്തിക ശക്തിയുമായ ചൈനയുടെ വെളുത്ത ആകാശത്തിൽ അന്ന് 2019 ഡിസംബറിൽ കൊറോണ ആശങ്കയുടെ നിഴൽ പടർത്തിയപ്പോൾ തന്നെ ലോകം മുഴുവൻ ഒരു സുരക്ഷാകവചം തീർത്തിരുന്നു എങ്കിൽ ഒരുപക്ഷേ ഇന്ന് ലോകം ഇങ്ങനെയാവില്ലായിരുന്നു.

ബോറിസ് ജോൺസൺന്റെ ബ്രിട്ടനും, ഷിൻസോ ആബെയുടെ ജപ്പാനും, ഇമ്മാനുവൽ മക്രോണി ന്റെ ഫ്രാൻസും, സെർജിയോ മറ്റെല്ലാരയുടെ ഇറ്റലിയും, പെട്രോ സാഞ്ചസിന്റെ സ്പെയിനും,എന്തിനേറെ പറയുന്നു ലോകത്തിലെ വൻ സാമ്പത്തിക ശക്തിയായ ട്രംപിന്റെ അമേരിക്ക പോലും, വുഹാനിലെ ഒരു മാർക്കറ്റിൽ നിന്ന് പൊട്ടിപ്പുറപ്പെട്ട, നിപയുടെയും സികയുടെയും എല്ലാം വംശത്തിൽ പിറന്നവൻ എന്ന് വിശേഷിപ്പിക്കാവുന്ന നോവൽ കൊറോണയ്ക്ക് മുന്നിൽ നിസ്സഹായരാണ്. വികസിത രാജ്യങ്ങളുടെ അവസ്ഥ ഇങ്ങനെയാണെങ്കിൽ വികസ്വര രാജ്യങ്ങളുടെ കാര്യം പറയേണ്ടതുണ്ടോ?

രണ്ടാം ലോകയുദ്ധം കഴിഞ്ഞ് 74 വർഷത്തിനുശേഷം നാം വീണ്ടും ഒരു യുദ്ധമുഖത്ത് എത്തിയിരിക്കുന്നു. ഒരു വ്യത്യാസം മാത്രം, ഈ യുദ്ധത്തിൽ രാജ്യങ്ങൾ തമ്മിലല്ല പോരാട്ടം. ഇതുകൊണ്ട് ഉദ്ദേശിക്കുന്നത് ഭൂപ്രദേശങ്ങൾ അധീനതയിൽ ആക്കുകയോ അല്ല. ലോകരാജ്യങ്ങൾക്ക് ഇന്ന് ഒരു പൊതുശത്രു മാത്രമാണുള്ളത്. "കോവിഡ് -19". ഫലത്തിൽ നമ്മുടെ എതിരാളി നടത്തുന്നത് ഒറ്റയാൾ പോരാട്ടമാണ്. പക്ഷേ ആളത്ര നിസ്സാരക്കാരനല്ല. അതിന്റെ പ്രഭാവവും ശക്തിയും വളരെ വലുതാണെന്ന് വസ്തുത കുറച്ച് ആശങ്കയോടെ ആണെങ്കിലും ലോകജനത മനസ്സിലാക്കി കഴിഞ്ഞിരിക്കുന്നു.

ഇന്ന്(April -11-2020) വരെ കൊറോണ കവർന്നെടുത്തത് ഒരു ലക്ഷത്തിലധികം പേരുടെ ജീവനാണ്. ലോകത്താകമാനം 16 ലക്ഷത്തിലധികം ആളുകളുടെ ശരീരത്തിൽ കോവിഡ് -19 എന്ന R N A വൈറസ് പ്രവേശിച്ചു കഴിഞ്ഞു. സമൂഹത്തിന് പൊതുവേ അത്ര പരിചയം ഇല്ലാത്തതും എന്നാൽ ആരോഗ്യവിദഗ്ധർ ഉപയോഗിച്ചിരുന്നതും ആയ രണ്ട് പദങ്ങൾ social distance അഥവാ സാമൂഹിക അകലം, community spread അഥവാ സാമൂഹിക വ്യാപനം, എന്നിവ നമുക്ക് കൂടുതൽ പരിചിതമായ കാലംകൂടിയാണ് കൊറോണാക്കാലം. കോവിഡിനെതിരെ ഒരു വിജയമന്ത്രം ഉണ്ടെങ്കിൽ അത് തീർച്ചയായും social distance അഥവാ സാമൂഹിക അകലം ആണെന്ന് നമുക്ക് നിസ്സംശയം പറയാം. 20 സെക്കൻഡ് കൊണ്ട് കൈ എങ്ങനെ വൃത്തിയാക്കാം എന്നും പ്രിയപ്പെട്ടവരെ കണ്ടയുടൻ ആശ്ലേഷിക്കുന്നതിനുപകരം നമസ്തേ പറയാമെന്നും നാം പഠിച്ച കാലം കൂടിയാണിത്. "Break the Chain" തുടങ്ങിയ ക്യാമ്പയിനുകൾ ഇതിന് ഉദാഹരണമാണ്.

പ്രതീക്ഷയുണർത്തുന്ന പ്രഭാതങ്ങളിൽ പോലും വെടിയുണ്ടയുടെ ഭീകരമായ ശബ്ദം മുഴങ്ങി കേൾക്കുന്ന യമനിലും സിറിയയിലും വരെ covid-19 റിപ്പോർട്ട് ചെയ്തിരിക്കുന്നു. കോവിഡിനെ പ്രതിരോധിക്കാൻ തക്ക ആരോഗ്യ സംവിധാനങ്ങൾ പോലും അവിടങ്ങളിൽ ഇല്ല എന്നത് ഭീകരമായ അവസ്ഥയാണ്. അവിടങ്ങളിലുള്ള ആശുപത്രികളാകട്ടെ മിക്കവയും യുദ്ധങ്ങളിൽ അപകടങ്ങൾ സംഭവിച്ചവരെ കൊണ്ട് നിറഞ്ഞിരിക്കുകയാണല്ലോ. മാത്രമല്ല അഭയാർത്ഥിക്യാമ്പുകളിൽ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന അവസ്ഥയാണുള്ളത്.

ചുരുക്കിപ്പറഞ്ഞാൽ ലോകത്തിന്റെ സ്ഥിതി അതീവ ഗുരുതരമാണ്. സാമ്പത്തികശക്തികളെല്ലാം ഇതിന്റെ മുന്നിൽ അടിപതറിയി രിക്കുന്നു. അമേരിക്കയിലെ ന്യൂയോർക്ക് അടക്കം ഇന്നൊരു ശവപ്പറമ്പായി മാറിക്കഴിഞ്ഞിരിക്കുന്നു. കൊറോണ മൂലം മരിക്കുന്നവരുടെ എണ്ണവും ഉയരുകയാണ്. കൊറോണ റിപ്പോർട്ട് ചെയ്ത ആദ്യ ദിനങ്ങളിൽ തന്നെ ലോകരാജ്യങ്ങൾ lockdown-ലൂടെ social distancing എന്ന വിജയമന്ത്രം നടപ്പാക്കിയിരുന്നു എങ്കിൽ അവിടങ്ങളിൽ ഇന്ന് കൊറോണ ബാധിതരുടെ എണ്ണം ക്രമാതീതമായി ഉയരില്ലായിരുന്നു.

ഇന്നത്തെ(April 16) കണക്കനുസരിച്ച് ഇന്ത്യയിൽ covid ബാധിതരുടെ എണ്ണം 12000 കടന്നിരിക്കുന്നു. 138 ഓളം കോടി ജനങ്ങളുള്ള ഇന്ത്യയിൽ covid ബാധിതരുടെ എണ്ണം ഇത്രത്തോളമാ യെങ്കിലും കുറയ്ക്കാൻ കഴിഞ്ഞത് കൃത്യസമയത്ത് യുക്തിപൂർവ്വമായ നടപടികൾ കൈകൊണ്ടതിനാലാണ്. മാർച്ച് 25ന് ആരംഭിച്ച Lock down ഏപ്രിൽ 14ന് അതിന്റെ ആദ്യഘട്ടം പൂർത്തിയാക്കുകയും, രണ്ടാം ഘട്ടം മെയ് 3 വരെ നീട്ടുകയും ചെയ്തു. ലോകരാജ്യങ്ങൾ ആദ്യ ദിനങ്ങളിൽ Lock down പ്രഖ്യാപിക്കാതിരുന്നതിന്റെ പ്രധാനകാരണം, Lock down കാരണം അവരുടെ സാമ്പത്തികഭദ്രത ഇല്ലാതാകുമോ എന്ന് ഭയത്താലാണ്. എന്നാൽ ഒരു വികസ്വര രാഷ്ട്രമാണെങ്കിൽ പോലും ഇന്ത്യ പ്രാധാന്യം നൽകിയത് ജനങ്ങളുടെ ജീവനാണ്. പക്ഷേ ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈയടക്കം പല നഗരങ്ങളും ഇന്ന് covid മൂലമുള്ള ആശങ്കയുടെ മുൾമുനയിലാണ്. ഡൽഹിയും അഹമ്മദാബാദും എല്ലാം സമാനമായ സാഹചര്യങ്ങളിലൂടെ കടന്നു പോയിക്കൊണ്ടിരിക്കുന്നു. ഇന്ത്യയിലെ പല ചേരികളിലും covid വ്യാപിക്കുന്നു എന്നത് ആശങ്കാജനകമായ വസ്തുതയാണ്. ഇവയിൽ ഏറ്റവും കൂടുതൽ ആശങ്കയുള്ളതാകട്ടെ ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ചേരിയായ ധാരാവിയിലും. ഇന്ത്യയിലെ മെട്രോപൊളിറ്റൻ നഗരങ്ങളിൽ covid വ്യാപിക്കുന്നത് ഇന്ത്യയ്ക്കു മുന്നിൽ വലിയ വെല്ലുവിളി തന്നെ ഉയർത്തുന്നു.

ഇന്ത്യയിൽ ആദ്യമായി covid റിപ്പോർട്ട് ചെയ്തത് കേരളത്തിലായിരുന്നു. തൃശ്ശൂർ, കാസർഗോഡ്, ആലപ്പുഴ എന്നീ ജില്ലകളിലായി അന്ന് മൂന്നു കേസുകൾ റിപ്പോർട്ട് ചെയ്തു. നിപയെ അതിജീവിച്ച ആത്മവിശ്വാസത്തോടെ ആരോഗ്യമന്ത്രി 'കെ. കെ. ശൈലജ' ടീച്ചറുടെ നേതൃത്വത്തിൽ നമ്മുടെ ആരോഗ്യ പ്രവർത്തകരും മറ്റും നടത്തിയ കൂട്ടായ പ്രവർത്തനത്തിലൂടെ അന്ന് രോഗം മൂന്നു പേരിൽ മാത്രം ഒതുക്കി നിർത്താനും അവരെ പൂർണ ആരോഗ്യവാൻമാരാക്കി മാറ്റാനും നമുക്ക് സാധിച്ചു. പിന്നീട് വീണ്ടും മാർച്ച് ആദ്യവാരത്തിൽ covid നമ്മുടെ കൊച്ചു കേരളത്തിൽ റിപ്പോർട്ട് ചെയ്തു. തുടർന്നുള്ള ദിവസങ്ങളിൽ കാസർഗോഡ് ജില്ലയിൽ അടക്കം ഓരോ ദിവസവും റിപ്പോർട്ട് ചെയ്തിരുന്ന കേസുകളുടെ എണ്ണം മലയാളികളിൽ ആശങ്കയുയർത്തി. കാസർഗോഡ് ജില്ലയിൽ മാത്രം രോഗികളുടെ എണ്ണം 100 കവിഞ്ഞു. സംസ്ഥാനത്തെ ആകെ രോഗികൾ മുന്നൂറിലധികമായി. പക്ഷേ ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും കൂടുതൽ മരണം റിപ്പോർട്ട് ചെയ്തപ്പോൾ കേരളത്തിൽ ആകെ റിപ്പോർട്ട് ചെയ്തത് മൂന്ന് മരണം മാത്രമാണ്. ഹൈ റിസ്ക്കിൽ ഉൾപ്പെട്ടിരുന്ന കോട്ടയത്തെ വൃദ്ധദമ്പതികളെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനാ യതും കേരളത്തിന്റെ ആരോഗ്യ സംവിധാനത്തിന് പൊൻതൂവലായി മാറി. കേരളത്തിലെ പ്രകൃതി ഭംഗി ആസ്വദിക്കാൻ എത്തിയ ചില വിദേശ വിനോദസഞ്ചാരികൾക്കും കൊറോണ ബാധിക്കുകയുണ്ടായി. കൃത്യമായ പരിചരണത്തിലൂടെ അവരെയും രോഗമുക്തരാക്കാൻ നമുക്ക് സാധിച്ചു. കേരളത്തിലെ ആരോഗ്യ സംവിധാനങ്ങളെ വാനോളം പുകഴ്ത്തിയും നമ്മുടെ ഡോക്ടർമാർക്കും നഴ്സുമാർക്കും നന്ദി അറിയിച്ചുകൊണ്ടുമാണ് അവർ കേരളം വിട്ടത്. ആരോഗ്യ വകുപ്പിന്റെയും ആരോഗ്യ പ്രവർത്തകരുടെയും മറ്റ് സർക്കാർ വകുപ്പുകളുടെയും കേരള പൊലീസിന്റെയും ജനങ്ങളുടെയും എല്ലാം ചിട്ടയായ പ്രവർത്തനത്തിലൂടെയും സഹകരണത്തിലൂടെ യും ഏപ്രിൽ ആദ്യവാരത്തോട് കൂടി covid പോസിറ്റീവുകളുടെ എണ്ണം കുറയ്ക്കാനും covid നെഗറ്റീവുകളുടെ എണ്ണം കൂട്ടാനും നമുക്ക് സാധിച്ചു. ചെറിയൊരു ആശ്വാസത്തീരത്ത് നാം എത്തിയെങ്കിലും ജാഗ്രത ഇനിയും പുലർത്തേണ്ടതുണ്ട്. കാരണം നമ്മുടെ അയൽ സംസ്ഥാനങ്ങളെല്ലാം തന്നെ കൊറോണ യുടെ ഏറ്റവും ഭീതിയുള്ള അവസ്ഥയിലൂടെ കടന്നു പോയിക്കൊണ്ടിരിക്കുകയാണ്. അവരുടെ ദുഃഖകരമായ അവസ്ഥയിൽ നാം ആശ്വസിക്കുന്നത് ശരിയല്ലല്ലോ.

ഈ അവസ്ഥയിൽ നമ്മെ ആശങ്കപ്പെടുത്തുന്ന മറ്റൊന്നാണ് നമ്മുടെ പ്രവാസി സഹോദരങ്ങളുടെ ആരോഗ്യം. ഇന്ത്യയുടെ വളർച്ചയിൽ, പ്രത്യേകിച്ച് കേരളത്തിന്റെ വളർച്ചയിൽ നിർണായക പങ്ക് വഹിച്ചവരാണവർ. അവരുടെ വളർച്ചയിൽ എന്നപോലെ തളർച്ചയിലും നാം അവരുടെ കൂടെ ഉണ്ടാകണം. അവർക്ക് സാന്ത്വനമേകണം. ഗൾഫ് രാജ്യങ്ങളിൽ ദിനംപ്രതി covid ബാധിതരുടെ എണ്ണം വർധിക്കുകയാണ്. Covid കാലത്ത് പ്രവാസികളുടെകളുടെ ക്ഷേമത്തിനായി ഇന്ത്യൻ എംബസിയും, നോർക്കയും, ലോക കേരള സഭയും മറ്റ് സംഘടനകളും എല്ലാം നടത്തുന്ന പ്രവർത്തനങ്ങൾ വിജയിക്കട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം.

ലോകത്ത് ഇന്ന് രണ്ടു മതങ്ങൾ മാത്രമാണുള്ളത്. Covid നെഗറ്റീവും, covid പോസിറ്റീവും. ലോകരാജ്യങ്ങൾ ഇന്ന് പ്രാധാന്യം നൽകുന്നത് കൊറോണ എന്ന് മഹാമാരിയെ എങ്ങനെ ഇല്ലാതാക്കാം എന്നതിന് മാത്രമാണ്.

ഇവിടെ നാം ഏറ്റവും നന്ദിയോടെ ഓർക്കേണ്ടത് ലോകത്ത് ഒട്ടാകെയുള്ള നഴ്സുമാരും ഡോക്ടർമാരും അടങ്ങുന്ന ആരോഗ്യ പ്രവർത്തകരെയാണ്. ഒന്നും പ്രതീക്ഷിക്കാതെ യുള്ള അവരുടെ സേവനമാണ് ഇന്ന് ഒരുപാട് പേർ രോഗമുക്തരായതിന് കാരണം. സ്വന്തം കുടുംബത്തിൽ നിന്ന് പോലും അകന്നു താമസിച്ച്, അവർ ലോക ജനതയ്ക്ക് വേണ്ടി സ്വന്തം ജീവൻ പോലും പണയം വെച്ച് പോരാടുന്നു. വിലമതിക്കാനാവാത്ത ഈ സേവനത്തിനിടയ്ക്ക് ലോകത്തിലെ വിവിധ ഭാഗങ്ങളിൽ നിരവധി ആരോഗ്യ പ്രവർത്തകർക്ക് കൊറോണ ബാധിച്ചു. നിരവധി പേർക്ക് ജീവൻ നഷ്ടപ്പെട്ടു. ഓരോ നിമിഷവും നമുക്ക് അവർക്ക് വേണ്ടി പ്രാർത്ഥിക്കാം. വാക്കുകളിലൂടെ എങ്കിലും അവർക്ക് സാന്ത്വനമേകാം.

ഒരിക്കൽ അക്ബർ ചക്രവർത്തി ബീർബലിനോട് പറഞ്ഞു, ദുഃഖം ഉള്ളവർ കണ്ടാൽ അവർക്ക് സന്തോഷവും, സന്തോഷം ഉള്ളവർ കണ്ടാൽ അവർക്ക് ദുഃഖവും അനുഭവപ്പെടുന്ന ഒരു വാചകം എഴുതു. ബീർബൽ എഴുതി " ഈ സമയവും കടന്നുപോകും". അതെ, കൊറോണ എന്ന മഹാവിപത്ത് ലോകത്തിന് നൽകിക്കൊണ്ടിരിക്കുന്ന ഈ ദുഃഖകരമായ അവസ്ഥയും കടന്നുപോകും. ലോകത്തിനു മുന്നിൽ വീണ്ടും പ്രതീക്ഷയുടെ പൊൻകിരണങ്ങൾ രൂപപ്പെടും പക്ഷികളുടെ മധുരമൂറുന്ന നാദത്തിൽ കൊറോണയ്ക്കെതിരെ ലോക ജനത നടത്തിയ പോരാട്ടവും വിഷയമാകും. ചരിത്രത്താളുകളിൽ കൊറോണയ്ക്ക് മുൻപും ശേഷവും എന്ന് രേഖപ്പെടുത്തിയേക്കാം. എന്തുതന്നെയായാലും നാം നടത്തുന്ന പോരാട്ടം വെറുതെയാവില്ല.നാം covid എന്ന മഹാമാരിയെ അതിജീവിക്കുക തന്നെ ചെയ്യും.

നീതു ടി
10 A ജി. വി. എച്ച്. എസ്.എസ്. വേങ്ങര
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം