വെള്ളോറ എ യു പി സ്കൂൾ/അക്ഷരവൃക്ഷം/ഓർമ്മകൾ...

Schoolwiki സംരംഭത്തിൽ നിന്ന്
ഓർമ്മകൾ...

ഉത്സാഹഭരിതമായിരുന്ന ഞങ്ങളുടെ സ്കൂൾ ദിവസങ്ങൾക്ക് വിരാമമിട്ട് കൊണ്ട് അന്ന് ആ അറിയിപ്പ് വന്നു.. നാളെ മുതൽ എല്ലാവരും വീട്ടിനുള്ളിൽ... എല്ലാ സ്ഥാപനങ്ങളും കുറച്ച് നാളേക്ക് അടച്ചിടുകയാണ് ! Covid - 19 എന്ന മഹാമാരി ചൈനയിലെ വുഹാൻ നഗരത്തിൽ നിന്നും ലോകത്തിന്റെ പല ഭാഗങ്ങളി ലേക്കും പടർന്നു പിടിച്ചതായി പത്ര വാർത്തകളിലൂടെയും, ദൃശ്യ മാധ്യമങ്ങളിലൂടെയും ഞങ്ങൾ അറിഞ്ഞിരുന്നു.. ആ മഹാമാരി നമ്മുടെ കൊച്ചു കേരളത്തിലും വന്നെത്തി എന്നത് എല്ലാവരിലും ആശങ്ക ഉളവാക്കി. സർക്കാർ തീരുമാനം അനുസരിച്ച് സഹകരിക്കാൻ എല്ലാവരും തയ്യാറായി.

അങ്ങനെ വീട്ടിനുള്ളിൽ മാത്രമായി ഒതുങ്ങിയ വിരസമായ ദിവസങ്ങളിൽ ഒരു ദിവസം രാവിലെ ഉറക്കം എഴുന്നേറ്റു പല്ല് തേച്ചു കൊണ്ടിരിക്കുമ്പോൾ ആണ്‌ രാമേട്ടനെയും അയാളുടെ പിറകെ വാലാട്ടി കൊണ്ട്‌ പോകുന്ന പട്ടിയെയും കണ്ടത്... രാവിലത്തെ ചായ കുടിയും കഴിഞ്ഞു അനിയത്തിയുമായി കളിച്ചു കൊണ്ടിരുന്ന സമയത്താണ് രാമേട്ടന്റെ വിളി കേട്ടത് .... പറങ്കിമാന്തോട്ടത്തിൽ നിന്ന് തിരിച്ച് വരും വഴി വെള്ളം കുടിക്കാനോ.. കുശലം ചോദിക്കാനോ വല്ലപ്പോഴും അയാൾ വീട്ടിൽ വരും! ചായയുടെ കൂടെ കൊടുത്ത ബിസ്ക്കറ്റ് കഴിക്കാതെ.. ഇതു അവന് കൊടുക്കാം.. എന്ന് പറഞ്ഞു ... വാ.. ടാ എന്ന് വിളിച്ചു... മുറ്റത്ത്‌ ചുറ്റി തിരിയുന്ന ആ കറുത്ത കുഞ്ഞൻ പട്ടി വാലാട്ടി കൊണ്ട്‌ ഓടി വന്നു.. ഇത് തിന്നോ എന്ന് പറഞ്ഞു അയാൾ ആ ബിസ്കറ്റ് ഇട്ട് കൊടുത്തു.. അത് തിന്നു പിന്നേയും വാലാട്ടി കൊണ്ട്‌ അവിടെ നിന്നു.. ഇത് കണ്ടു കൗതുകം തോന്നി അച്ഛനും ഒരു ബിസ്ക്കറ്റ് കൊടുത്തു അത് കണ്ടു ഭയത്തോടെ ആണെങ്കിലും ഞങ്ങൾ കുട്ടികളും അവന് കഴിക്കാൻ കൊടുത്തു അതും അവൻ സന്തോഷത്തോടെ തിന്നു.. അപ്പോൾ രാമേട്ടൻ പറഞ്ഞു ഇതിനെ.. ഇവിടെ നിർത്തി ക്കോ പിള്ളേർക്ക് ഒരു രസം അല്ലേ? ഒന്നു രണ്ടു ദിവസമായി ഇവൻ എന്നെ ചുറ്റി പറ്റി നടക്കുന്നു ഹോട്ടലുകളും ഒന്നും തുറക്കാത്തതിനാൽ തിന്നാൻ കിട്ടാതെ അലഞ്ഞു തിരിഞ്ഞു വന്നതാണ്... ഞാൻ കുറച്ച് ചോറു കൊടുത്തു ഇപ്പോ എന്റെ പിറകെ നടക്കുന്നു. ഇതിനിടെ അച്ഛൻ ഒരു പാത്രത്തിൽ വെള്ളവും രാത്രിയിൽ ബാക്കി വന്ന കുറച്ച് ചോറും അവന് കൊടുത്തു അതും തിന്നു അവിടെ കിടന്നു... വെയിലേറ്റ് ക്ഷീണം കൊണ്ടാവാം ദീർഘമായി ശ്വസിക്കുന്നുണ്ടായിരുന്നു..കുറച്ച്‌ കഴിഞ്ഞ് അയാൾ പോകാൻ ഒരുങ്ങിയപ്പോൾ അതും അയാളുടെ പിന്നാലെ പോയി. നീ വരണ്ട.. ഇവിടെ നിന്നോ.. എന്ന്‌ പറഞ്ഞ്‌ കൈ കൊണ്ട് കാണിച്ചു.. അത്ഭുതം! അവൻ വീണ്ടും പഴയ സ്ഥലത്ത്‌ വന്നു കിടന്നു.

ചൂട് സഹിക്കാൻ പറ്റാത്തത് കൊണ്ടാവാം അവൻ ഞങ്ങളുടെ കാറിന്റെ അടിയിൽ കിടന്ന് ഉറങ്ങാൻ തുടങ്ങി.. എനിക്ക് വളരെ സന്തോഷം തോന്നി.. ഇതിന് എന്ത് പേരിടും? അവസാനം ഞാൻ പറഞ്ഞു ബ്ലാക്ക്.. ബ്ലാക്കി.. ബ്ലാക്കി മതി ! ഇതിനിടെ അടുത്ത വീട്ടിലെ കുട്ടികളും എത്തി.. ബ്ലാക്കി എന്ന് വിളിച്ച് അതിനെ ഇ ഇണക്കാനുള്ള ശ്രമത്തിലായി എല്ലാവരും.

വൈകുന്നേരം ഞങ്ങൾ കുട്ടികൾ എല്ലാം കളിക്കാൻ തുടങ്ങി അപ്പോൾ അവൻ ഞങ്ങളുടെ പറമ്പ് മുഴുവനും ചുറ്റി നടന്നു... ചിലപ്പോ ചെറിയ പക്ഷികളുടെ പിറകെ ഓടി. വാടാ എന്ന് വിളിച്ചപ്പോ അച്ഛന്റെ പിറകെ പോയി... ഇത് കണ്ട് ഞാനും അവരെ അനുഗമിച്ചു... സന്ധ്യയാകാൻ തുടങ്ങിയ പ്പോൾ കുളിച്ചു വിളക്ക് വയ്ക്കാൻ അമ്മ വിളിച്ചു പറഞ്ഞു... ഇത് കേട്ട് ഞാൻ വീട്ടിലേക്ക് ഓടാൻ തുടങ്ങി പെട്ടെന്ന് എന്റെ പിറകെ ബ്ലാക്കി ഓടി വരുന്നതായി എനിക്ക് തോന്നി... അത് എന്നെ കടിക്കാൻ ആണ് ഓടുന്നത്.. എന്ന് എനിക്ക് തോന്നി.. ഭയത്തോടെ.. ഞാൻ തിരിഞ്ഞ് നോക്കി കൊണ്ട്‌ ഓടി.. പെട്ടെന്ന്.. ഒരു കല്ലിൽ തട്ടി ഞാൻ തെറിച്ച് വീണു... അച്ഛാ.. എന്ന് ഉറക്കെ വിളിച്ചു കൊണ്ട് കരഞ്ഞ് ഇത് കേട്ട് പറമ്പിൽ കിളയ്ക്കുകയായിരുന്ന അച്ഛൻ ഓടി വന്നു പിന്നാലെ അമ്മയും.. എന്നാൽ ഞാൻ ഭയ പ്പെട്ടത് പോലെ ഒന്നും സംഭവിച്ചില്ല.. ബ്ലാക്കി എന്നെ ഒന്നും ചെയ്തില്ല ! ഞാൻ ഓടിയത് കണ്ടു അവനും ഓടിയതാകാം, എന്റെ കൈയിലും തലയിലും എല്ലാം ചെറുതായി മുറിഞ്ഞു...അമ്മ മരുന്ന് വച്ചു തന്ന്‌. വേദന ഉണ്ടെങ്കിലും എനിക്ക് ബ്ലാക്കി യോടെ ഒട്ടും ദേഷ്യം തോന്നിയില്ല.

രാത്രി മുഴുവൻ കുരച്ചും ഓടി യും അവൻ തന്റെ 'ഡ്യൂട്ടി' ചെയ്തു, നേരം പുലരാറായപ്പോഴും ഇടക്ക് ഇടെ അവന്റെ കുര കേട്ടു. നേരം വെളുത്ത പ്പോ ഞാൻ ആദ്യം നോക്കിയത് ബ്ലാ ക്കി യെ ആയിരുന്നു എന്നാൽ എവിടേയും അവനെ കണ്ടില്ല ഞാൻ വിഷമത്തോടെ അച്ഛനോടും അമ്മയോടും പറഞ്ഞു! അത് പറമ്പിൽ എവിടെയെങ്കിലും കാണും എന്ന് അച്ഛൻ പറഞ്ഞു... എന്നാൽ കുറെ കഴിഞ്ഞും അവനെ കണ്ടില്ല.. ഉച്ചയായി... അവൻ വന്നില്ല... എനിക്ക് നല്ല വിഷമം തോന്നി ! സന്ധ്യയായി...
അവൻ വന്നില്ല... ഒരു ദിവസത്തെ അടുപ്പം മാത്രം... എന്നിട്ടും.. പിന്നിട് ഒരിക്കലും അവൻ വന്നില്ല!
ഒരു ഓർമ്മ മാത്രമായി... ബ്ലാക്കി

സയന പ്രദീപ്
6 A വെള്ളോറ എ യു പി സ്കൂൾ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കഥ