സി.എൻ.എൻ. ഗേൾസ് ഹൈസ്കൂൾ / സാഹിത്യ സൃഷ്ടികൾ

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടികളുടെ സാഹിത്യ രചനകൾ ഇവിടെ വായിക്കാം.

കഥ - മീര കെ.എച്ച്. 10 ഇ.


"അച്ഛാ എക്സാം ഫീസ്"

സ്കൂളിലേക്ക് പോകാനായി തയ്യാറാവുന്നതിനിടയിൽ പാർവതി വിളിച്ചുപറഞ്ഞു.

എത്രയാ പാറു ? പതിവുപോലെ കാരണം എന്താണെന്ന് പോലും ചോദിക്കാതെ ഹരി പേഴ്സ് എടുത്തു ഉത്തരത്തിന് കാക്കാതെ ഒരു 50 രൂപ നോട്ട് അവളുടെ മുന്നിലേക്ക് നീട്ടി.

"ബാക്കി പൈസയ്ക്ക് കഴിക്കാനെന്തെങ്കിലും വാങ്ങിക്കോ "

ഇത്രയും വേണ്ട എന്ന് പറയാനൊരുങ്ങിയ പാറുവിനോട് ഹരി പറഞ്ഞു . കവിളിലൊരുമ്മയും കൊടുത്ത് അച്ഛനോടും അമ്മയോടും ചേട്ടനോടും യാത്ര പറഞ്ഞ് പാർവതി സ്കൂളിലേക്ക് തിരിച്ചു . വൈകുന്നേരം സ്കൂളിൽനിന്നെത്തിയ പാർവതി ആദ്യം തിരക്കിയത് അച്ഛനെയാണ് . സാധാരണ ദിവസങ്ങളിൽ അവൾ സ്കൂൾ വിട്ട് വരുന്നത് കാത്ത് ഹരി ഉമ്മറത്തുണ്ടാവുമായിരുന്നു .

"അച്ഛനെവിടെ അമ്മേ ? " ഇത്തിരി പരിഭവത്തോടെ അവൾ ചോദിച്ചു. " ഉച്ചക്ക് ഒരു ജോലിയാവശ്യത്തിനായി പോയതാ ഇതുവരെ വന്നിട്ടില്ല".

മിനിയുടെ വാക്കുകളിലും ചെറിയൊരു പരിഭവം നിറഞ്ഞിരുന്നു.

രാത്രിയേറെ ആയിട്ടും ഹരി തിരിച്ചു വീട്ടിലേക്കെത്താഞ്ഞതിനാൽ അന്നാ വീട്ടിൽ ആരും ഉറങ്ങിയിരുന്നില്ല . രാവിലെ അല്പം സങ്കടത്തോടെ ആണെങ്കിലും പാറുവും ചേട്ടനും സ്കൂളിലേക്ക് പോകാനിറങ്ങി. അപ്പോഴാണ് ഇറയത്ത് പത്രം വായിച്ചുകൊണ്ടിരുന്ന മുത്തച്ഛൻ പെട്ടെന്ന് ഞാനൊരിടം വരെ പോയിട്ട് വരാം എന്ന് പറഞ്ഞിറങ്ങിയത്. എങ്ങോട്ടേക്കാണെന്നുള്ള അവരുടെ ചോദ്യത്തിന് അദ്ദേഹം മറുപടി പറഞ്ഞില്ല . എന്തോ ഒരുൾവിളി എന്നപോലെ മിനി മക്കളുടെ സ്കൂളിൽ വിളിച്ചു ലീവ് രേഖപ്പെടുത്തി. കുറച്ചു സമയത്തിന് ശേഷം വീടിനടുത്തുള്ള ഒരു ബന്ധു വന്ന് മിനിയെ ഹരി പോലീസ് സ്റ്റേഷനിൽ ഉണ്ടെന്ന് പറഞ്ഞ് വിളിച്ചുകൊണ്ടു പോയി .

കുറച്ചു സമയത്തിന് ശേഷം അവളുടെ വീട്ടുമുറ്റത്തു ഒരു ഓട്ടോ വന്നു നിന്നു . വണ്ടിയിൽ നിന്ന് കരഞ്ഞു തളർന്ന മിനിയും നിറഞ്ഞുതുളുമ്പിയ കണ്ണുകളോടെ മുത്തച്ഛനും മറ്റും ഇറങ്ങി...

ഒന്നും മനസിലാവാതെ നിന്ന പാറുവിനും ചേട്ടനും മൗനമായ ഒരു മറുപടിയായി അന്നത്തെ പത്രത്തിലെ ചരമകോളവും അജ്ഞാത മൃതദേഹം തീവണ്ടി പാതയിൽ എന്ന വാർത്തയും. എന്തിനോ വേണ്ടി വീശിയ കാറ്റിന്റെ അകമ്പടിയോടെ അവരെത്തന്നെ നോക്കിനിന്നപ്പോളും എന്തിനുവേണ്ടി എന്ന അവരുടെ ചോദ്യത്തിന് മറുപടിയായത് അവിടെ ഉയർന്ന നിലവിളികൾ മാത്രമായിരുന്നു.

                               - മീര കെ എച്ച് 10 E









കഥാരചന (ലേഖനം - സാനിയ കെ.ജെ)

കഥയെന്നാലെന്ത്? ഒരു പുതുരാഷ്‌ട്രത്തിന്റെ സൃഷ്‌ടിക്രിയക്കിടക്ക്‌, തിരക്കുപിടിച്ച ജീവിത നിർമ്മിതിയിൽ, സൗന്ദര്യാസ്വാദനത്തിന്റെ ചെറിയ കാലങ്ങൾക്ക്‌ തൃപ്‌തി പകരാൻ സാഹിത്യരംഗത്ത്‌ ഉണ്ടായ  പ്രവണതയാണ്‌ കഥയെന്ന് പറയാം. ഒരാൾ മറ്റൊരാളോട്‌ വിവരണം നടത്തുവാൻ തുടങ്ങിയതുമുതൽ കഥകളും ചെറുകഥകളും ഉപകഥകളും ഉണ്ടായി.

സമൂഹത്തിന്റെ വളർച്ചയുടെ സമ്പന്നമായ ഒരു ഘട്ടത്തിലാണ് മനുഷ്യർ ആശയവിനിമയത്തിന് അക്ഷരങ്ങളും, അക്ഷരങ്ങൾ ചേർത്ത്‌ വാക്കുകളും, വാക്കുകളിലൂടെ വാചകങ്ങളും ഉണ്ടാക്കിതുടങ്ങിയത്. സംസാരഭാഷ രേഖപ്പെടുത്താൻ മാർഗ്ഗം കണ്ടെത്തിയതോടെ മനുഷ്യരുടെ വായനയും ആരംഭിക്കുകയായിരുന്നു. കല്ലിലും മണ്ണിലും ആദ്യകാലങ്ങളിൽ ആദിമ മനുഷ്യർ എഴുത്ത് തുടങ്ങി. ഗുഹാ മുഖങ്ങളിൽ, പറയാനുള്ള ആശയങ്ങൾ രേഖപ്പെടുത്തി. ചിത്രലിപികളിൽ നിന്ന് അക്ഷരങ്ങളിലേക്ക് മാറുന്നതോടെ ആശയവിനിമയം കൂടുതൽ ഫലവത്തായി.

വായനയുടെ ചരിത്രത്തിലെ നിർണ്ണായകമായ ഘട്ടം കടലാസും അച്ചടിയും കണ്ടുപിടിച്ചതോടെയാണ്. കാവ്യങ്ങളും കഥകളും അങ്ങനെ ലോകമാകെ സാംസ്കാരിക വിപ്ലവമായി മാറി.

ഒരു കുട്ടി വായനയിൽ മുഴുകിയിരിക്കുന്നു. കണ്ണും മനസ്സും പുസ്തകത്തിലെ വാക്കുകളിലും ചിത്രങ്ങളിലുമാണ്. വീട്ടിൽ അപ്പുറവുമിപ്പുറവും നടക്കുന്നതൊന്നും കുട്ടിയറിയുന്നില്ല. വാക്കുകളിലല്ല, വാക്കുകൾ ചേർന്നുണ്ടാക്കുന്ന ലോകത്താണ് കുട്ടി. വായിക്കുന്നത് കണ്ണുകൊണ്ട്,  സ്വീകരിക്കുന്നത് മനസ്സുകൊണ്ട്. വായിക്കുന്നതെന്തോ അത് കുട്ടിയുടെ മനസ്സിൽ പലവിധ പ്രതികരണങ്ങളുണ്ടാക്കുന്നു. കുട്ടി ഇടക്ക് വായിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുന്നു. വായന കുട്ടിയുടെ വളർച്ചയുടെ ഫലവത്തായ പടവുകളായി മാറുന്നു.

വായന സർഗ്ഗശേഷിയെ ഉണർത്തുകയും വളർത്തുകയും ചെയ്യുന്നു. അഭിരുചിയുടെ യഥാർത്ഥ സത്ത കണ്ടെത്താൻ അവ സഹായിക്കുന്നു. വിമർശകനായ ബാലചന്ദ്രൻ വടക്കേടത്ത്‌ പറയുന്നു. 'പുസ്തകത്തിന്റെ സ്പഷ്ടത അതിന്റെ ചലനമാണ്. മറ്റുള്ളവരെ ചലിപ്പിക്കാനുള്ള അതിന്റെ കഴിവാണ്. എന്നാൽ പ്രതിമയാകട്ടെ അല്ലെങ്കിൽ മറ്റെന്തുമാവട്ടെ, വളരെ അകലെ നിന്ന് ആസ്വദിക്കാനേ നമ്മെ അനുവദിക്കുന്നുള്ളൂ. പുസ്തകം പുറത്ത്‌ നിൽക്കാതെ അകത്തേക്ക്‌ കടന്നുവരുവാൻ വായനക്കാരോട് സദാ ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നു. അത് ചലിപ്പിക്കുന്നത് നമ്മുടെ ആഴത്തെയാണ്'.

വായന സർഗ്ഗശേഷിയുടെ സാർത്ഥകമായ ഒരു പ്രക്രിയയായി മാറുന്നത് ഇതുകൊണ്ടെല്ലാമാണ്. സർഗാത്മകത ഒരർഥത്തിൽ ഇല്ലായ്മയുടെ സൃഷ്ടിയാണ്. ചുറ്റിലും ഒരുപാട് സാധ്യതകളുണ്ടെങ്കിൽ സർഗാത്മകമായ പുതിയൊന്നു ഉരുത്തിരിയണമെന്നില്ല. ഒരു ശില്പിയുടെ കൈയിൽക്കിട്ടിയ തടി, ചെത്തിയും വെട്ടിയും തടി ഇല്ലാതായാണ് ശില്പം ഉണ്ടാവുന്നത്. ശില്പി മരത്തെ ചെത്തിക്കുറയ്ക്കുമ്പോൾ വീണ്ടെടുക്കുന്നത് അതിന്റെ കലാമൂല്യത്തെയാണ്. സൃഷ്ടിപരത, സർഗാത്മകത എന്നൊക്കെ പറയുന്നത് ഒന്നുമില്ലായ്മയിൽനിന്നും എന്തെങ്കിലുമൊക്കെ സൃഷ്ടിച്ചെടുക്കുന്നതിന്റെ ശാസ്ത്രവും ഗണിതവും കലയും സൗന്ദര്യശാസ്ത്രവുമൊക്കെയാണെന്ന് പറയാം.സർഗാത്മകത ചിന്തയല്ല, ചിന്തയുടെ പ്രവാഹത്തിൽ ഉരുത്തിരിയുന്നതുമാത്രമാണ്.

കുട്ടികൾക്കായി ആവിഷ്കരിക്കപ്പെടുന്ന വികസന സംരംഭങ്ങൾ ഏറ്റവും മഹത്തരം തന്നെയാണ്. അവർക്ക് ആഹ്ലാദം പകരുന്ന തരത്തിലുള്ള പ്രവർത്തനത്തേക്കാൾ സംതൃപ്തി തരുന്ന മറ്റെന്ത് കാര്യമുണ്ടീ ലോകത്ത്. ഇന്നത്തെ കുട്ടികൾ നാളത്തെ സമൂഹത്തിന്റെയും രാജ്യത്തിന്റെയും ഭാഗധേയം നിർണയിക്കുന്നവരാണ്. ബുദ്ധിയും പഠിപ്പും തൊഴിലും സ്വന്തം കാര്യം നേടുന്നതിനല്ലെന്നും സമൂഹത്തോടുള്ള ബാധ്യത നിറവേറ്റുന്നതിനാണെന്നുമുള്ള ചിന്ത അവരിൽ വളർന്നുവരണം.  മാതൃഭാഷയോട്, സമൂഹത്തോട്, സംസ്കാരത്തോട് മമതയും താൽപ്പര്യവും വാർക്കാനുതകുന്ന അറിവുനിർമിതികളുണ്ടാകണം.

മാക്സിം ഗോർക്കിയുടെ അമ്മ എന്ന നോവലിൽ കുട്ടികളുടെ സർഗാത്മകത പരിരക്ഷിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടുന്നുണ്ട്. ഹൃദയശുദ്ധിയും സൽബുദ്ധിയുമുള്ള കുഞ്ഞുങ്ങൾ മനുഷ്യസ്നേഹപരമായ വികാരങ്ങളെയെല്ലാം തട്ടിയുണർത്തുന്നു.

എഴുത്തിൻ്റെ സർഗ്ഗലോകത്തേക്ക് കടന്നാൽ , ഒരു കുട്ടിക്ക് തൻ്റെ സർഗശേഷി മെച്ചപ്പെടുത്താൻ ഏറ്റവും സഹായിക്കുന്നത് കഥകളാണെന്ന് പറയാം. കഥകൾ എന്നും ജീവൻ തുടിക്കുന്നതാണ്. പച്ചയായ ജീവിതം, പച്ചയായ മനുഷ്യർ, മനസ്സിൽ കല്ലിച്ച ഒരായിരം ജീവിതാനുഭവങ്ങൾ, ഇവയൊക്കെയാവും മിക്കവാറും ഒരു കഥാരചനയിലേക്ക് നയിക്കുന്നത്. കുട്ടികളിൽ പ്രധാനമായും, അവർക്കു ചുറ്റുമുള്ള കഥാപാത്രങ്ങൾ, ജീവിതാനുഭവങ്ങൾ എന്നിവയായിരിക്കും ഒരു കഥയായ് ഉരുത്തിരിയുന്നത്.

ലളിതമോ ഗഹനമോ സുന്ദരമോ അസുന്ദരമോ ആയ ഭാഷാ സങ്കേതം ഉപയോഗിച്ചു കുറഞ്ഞ വാക്കുകളാൽ വലിയൊരു ആശയ പ്രപഞ്ചം സൃഷ്ടിക്കുന്നവയാണവ. കുട്ടികൾ അവയെ വായിക്കുന്നതും  ആസ്വദിക്കുന്നതും സ്വന്തമായി ഒരു രചന നിർവ്വഹിക്കുന്നതുമെല്ലാം അവരുടെ സർഗ്ഗശേഷിയെ കൂടുതൽ കൂടുതൽ പരിപോഷിപ്പിക്കുകയേയുള്ളു. നമ്മുടെ നാട്ടുപച്ച എന്നും അത്തരം കഥാസ്വാദനത്തേയും കഥയെഴുത്തിനേയും പ്രോത്സാഹിപ്പിക്കുന്നവയാണെന്നത് പ്രത്രേകം എടുത്തുപറയേണ്ടതില്ലല്ലോ.

ഇന്നത്തെ നാട്ടുപച്ചയിൽ പരിചയപ്പെടുത്തുന്നതും, നമ്മുടെ കൂട്ടുകാരിയായ 10 E യിലെ മീര കെ എച്ച് എഴുതിയ ഒരു മനോഹരമായ കഥയാണ്. പച്ചയായ ജീവിത യാഥാർത്ഥ്യങ്ങളും ബന്ധങ്ങൾ തമ്മിലുള്ള ഈഴയടുപ്പവും മനോഹരമായി ആവിഷ്കരിച്ചിരിക്കുന്ന ഈ കഥ വായിക്കാം...        കഥയോളം പ്രാധാന്യമർഹിക്കുന്നതാണ് കഥാവായനയെ ഭാവാത്മകമായി സഹായിക്കുന്ന കഥാപരിസര ചിത്രീകരണവും. കഥാകൃത്ത് ഭാവനയിൽ കണ്ടതിനെ ആവാഹിച്ച് ചിത്രീകരിക്കുക എന്നത് പ്രതിഭാധനയായൊരു ചിത്രകാരിക്ക് മാത്രം സാധിക്കുന്നതാണ്. മീരയുടെ ഈ കഥയ്ക്ക് ഇലസ്ട്രേഷൻ ചെയ്തിരിക്കുന്നത് ദേവിക സന്തോഷാണ്. ആ ചിത്രങ്ങളും നമ്മോട് സംവദിക്കും.                                                                                - സാനിയ കെ. ജെ.

വായനക്കുറിപ്പ് (ഭദ്ര എ.എം. 9സി.)


മണ്ണിനും മനുഷ്യനും കാവലായിരുന്ന, സ്നേഹത്താൽ പ്രപഞ്ചം മുഴുവൻ വരച്ചുകാട്ടിയ പ്രകൃതിയുടെയും സ്ത്രീകളുടെയും കണ്ണീരൊപ്പിയ അമ്മമനസ്സ് സുഗതകുമാരി ടീച്ചർക്ക് കണ്ണീരിൽ കുതിർന്ന പ്രണാമം.

                            തൊണ്ണൂറുകളിൽ എഴുതപ്പെട്ട കവിതയാണ് 'പെൺകുഞ്ഞ്'. ആ കവിതയുടെ പ്രസക്തി ഇന്നും ഒട്ടും ചോർന്നു പോകാതെ നിലകൊള്ളുന്നു. അന്നും ഇന്നും എന്നും സ്ത്രീകൾ അനുഭവിച്ചു വന്നിട്ടുള്ള കണ്ണീരിൻറെ കഥ, അവളുടെ കയ്പേറിയ ജീവിതാനുഭവങ്ങൾ ഈ കവിതയിൽ നിറഞ്ഞുനിൽക്കുന്നു. പിഴച്ചുപെറ്റ തന്റെ പെൺകുഞ്ഞിനെ തെരുവിൽ ഉപേക്ഷിക്കേണ്ടി വരുന്ന ഒരു ഗതികെട്ട അമ്മയുടെ ആത്മസംഘർഷങ്ങളാണ് ഈ കവിതയുടെ പ്രമേയം.

        താൻ നൊന്തു പെറ്റ പെൺകുഞ്ഞിനെ ഇരുട്ടിന്റ മറവിൽ ആ അമ്മയ്ക്ക് ഉപേക്ഷിച്ചു പോകേണ്ടിവരുന്നു. ആ സന്ദർഭത്തിൽ തന്റെ കുഞ്ഞിനെ കുറിച്ചുള്ള അമ്മയുടെ വ്യാകുലതകൾ ആരെയും ദുഃഖത്തിലാഴ്ത്തുന്നു. ആ അമ്മയുടെ ചെയ്തികളെ നമുക്ക് ന്യായീകരിക്കാൻ കഴിയുകയില്ലെങ്കിലും നിസ്സഹായയായ ഒരു സ്ത്രീയുടെ പ്രതിരൂപമായി ആ അമ്മ മാറുന്നു.

മറ്റേതൊരു അമ്മയെയും പോലെ ആ അമ്മയ്ക്കും തന്റെ പെൺകുഞ്ഞിനെ ഓർത്തു വ്യാകുലതകളുണ്ട്. പെൺകുഞ്ഞ് ആയിപ്പോയി എന്നതുകൊണ്ട് തനിക്ക് ഈ കുഞ്ഞിനെ കൊന്നൊടക്കുവാൻ കഴിയുകയില്ല. അതുകൊണ്ട് ഭൂമിയുടെ മടിത്തട്ടിലേക്ക് ഞാൻ ഇവളെ ഏൽപ്പിക്കുകയാണ്. അമ്മയുടെ കണ്ണുനീരാൽ അവളെ കുളിപ്പിച്ചും പാൽ കൊടുത്തും അവളുടെ നെറ്റിയിൽ അമ്മയുടെ ചുംബനമാകുന്ന ശ്രീതിലകം ചാർത്തിക്കൊണ്ട് ആ കൊച്ചുസീതയെ വഴിയിൽ ഉപേക്ഷിക്കുന്നു.

                            ആ മകളെ ഉപേക്ഷിച്ച് പോകുന്ന നിമിഷത്തിലും മകളുടെ നാളെയെകുറിച്ചുള്ള ചിന്തകൾ അമ്മയെ വേട്ടയാടുന്നു. തന്റെ മകളുടെ ഭാവി എന്താകുമെന്നുള്ള ചിന്തകളിലൂടെ ഓരോ സ്ത്രീയുടെയും അവരനുഭവിക്കുന്ന യാതനകളുടെയും നേർചിത്രമാണ് ഈ കവിതയിലൂടെ വരച്ചുകാണിക്കുന്നത്.

                   സ്നേഹം എന്താണെന്ന് അനുഭവിച്ചറിയാനുള്ള ഭാഗ്യം അവൾക്കുണ്ടാകുമോ അതോ അവളേതങ്കിലും അനാഥാലയത്തിൽ എത്തിച്ചേരുമോ അതോ ശാസ്ത്രത്തിൻ്റെ പണിമേശമേൽ ഒരു കരുവായി തീരാൻ ഒരു ഇന്ത്യൻ ഗിനിപ്പന്നി കണക്കേ വിദേശത്തേക്ക് അവളെ കയറ്റി അയക്കുമോ ഇവൾ ഏതെങ്കിലും വീട്ടിലെ ഓമനപുത്രി ആയി വളരുമോ ഇവൾക്ക് സ്ത്രീധനം നൽകാൻ ലക്ഷങ്ങൾ കരുതിവയ്ക്കാൻ ആരാണ് ഉണ്ടാവുക,  ആരാണ് പൊന്നിട്ടു മൂടുക. സ്ത്രീധനത്തിൻറെ പേരിൽ ഇവളെ ആരെങ്കിലും തീയിൽ എരിക്കുമോ അതോ യൗവനം തീരുമ്പോൾ ഇവളെ മൊഴി ചൊല്ലുമോ അതോ ഇവളെ പണിചെയ്യിച്ച് പട്ടിണിക്കിട്ടു കൊല്ലുമോ അതോ മദ്യലഹരിയിൽ അവളെ തല്ലിചതക്കുമോ തുടങ്ങി ഒട്ടേറെ ചോദ്യങ്ങൾ ആ അമ്മയുടെ മനസിലൂടെ കടന്നുപോകുന്നു.

          ആ പെൺകുഞ്ഞിനെ ചുവന്ന തെരുവിൽ പിഴിഞ്ഞൂറ്റി കുടിക്കുമോ അതോ അവളുടെ ശവം ചാലിൽ ചീർത്തു പൊന്തുമോ ഏതെങ്കിലും ആശുപത്രി വരാന്തയിൽ അവളുടെ ശരീരം ചീഞ്ഞളിഞ്ഞുകിടക്കുമോ വിശപ്പുമാറ്റാനായി അവൾക്ക് പിച്ചച്ചട്ടി ഏറ്റേണ്ടിവരുമോ തുടങ്ങി ഒരു സ്ത്രീ അനുഭവിക്കേണ്ടി വരാവുന്ന വിവിധ അവസ്ഥകളെക്കുറിച്ച് അമ്മ ചിന്തിച്ചു പോകുന്നു.

       ഇവൾ പെണ്ണാണെന്നും പെണ്ണിൻറെ ഉടയോൻ ദുഃഖം ആണെന്നും അവർ ഓർത്തുപോകുന്നു. ചന്തയിൽ പാഴ്‌വിലക്കുപോലും എടുക്കാത്തതാണ് പെണ്ണിന്റെ ജീവിതം എന്ന് അവർ ദുഃഖത്തോടെ ഓർത്തുപോകുന്നു. ഇതൊക്കെയാണ് സത്യമെങ്കിലും മകളുടെ നല്ല ഭാവിയെക്കുറിച്ച് സ്വപ്നം കാണാൻ എങ്കിലും ഉള്ള അർഹത തനിക്കുണ്ടെന്ന് അമ്മ കരുതുന്നു. തൻ്റെ മകൾ സീതകുട്ടിയെ രക്ഷിക്കാൻ ഒരു ജനകൻ എത്തുമെന്ന് തന്നെ അവർ വിശ്വസിക്കുന്നു. ആ കൈകളിൽ അവൾ സുരക്ഷിതയായിരിക്കും. അവൾ വേല ചെയ്തു സ്വന്തം കാലിൽ നിൽക്കും അവർ ജീവിതം എന്താണെന്ന് മറ്റുള്ളവർക്ക് കാണിച്ചുകൊടുക്കും,  അവളുടെ തല ഒരിക്കലും താഴില്ല. അവൾ തല താഴ്ത്തില്ല അവളുടെ മക്കളായി അടുത്തതലമുറയിലെ ശക്തിനാളങ്ങൾ പിറകെ വരും. അവളുടെ ചുമലിൽ തലചായ്ച്ച് ഭൂമി ആശ്വസിക്കും. ആ നല്ല നാളെയെക്കുറിച്ച് അമ്മ സ്വപ്നം കാണുന്നു.

കവിതയിൽ സ്ത്രീയുടെ യാതന നിറഞ്ഞ ജീവിതവും അതോടൊപ്പം തന്നെ അവളുടെ നല്ല നാളുകളെകുറിച്ചുള്ള പ്രതീക്ഷയും ഒപ്പം വരച്ചുചേർത്തിരിക്കുന്നു. നീ പെണ്ണല്ലയോ പെണ്ണിന്റെ ഉടയോൻ ദുഃഖം അല്ലയോ തുടങ്ങിയുള്ള വരികൾ കവിത വായിച്ചുതീർന്നിട്ടും മനസ്സിൽ തങ്ങിനിൽക്കുന്നു. വല്ലാത്ത ഒരു നൊമ്പരം മനസ്സിൽ അവശേഷിക്കുന്നു. ഒപ്പം നാളെയെക്കുറിച്ചുള്ള ശുഭ പ്രതീക്ഷകളും മനസ്സിൽ നിറയുന്നു. മലയാളത്തിന്റെ പുണ്യം സുഗതകുമാരിടീച്ചർ,  ആ 'എഴുത്തമ്മ' വിടവാങ്ങിയെങ്കിലും അവരുടെ കവിതകൾ എന്നും മലയാളികളുടെ മനസ്സിൽ ജീവിക്കും.

                                         - ഭദ്ര എ എം 9C

___________________________

ലേഖനം - സ്വാമി വിവേകാനന്ദൻ ( സാനിയ കെ.ജെ)

കേരളീയരുടെ മനസ്സിൽ വിവേകാനന്ദസ്വാമികൾ അനശ്വര പ്രതിഷ്ഠ നേടിയത് 'ഭ്രാന്താലയം'എന്ന പേരിനാൽ അദ്ദേഹം അന്നത്തെ കേരളത്തെ പരാമർശിച്ചുവെന്നതുകൊണ്ടാണ്. "ഈ മലബാറുകാരെല്ലാം ഭ്രാന്തന്മാരാണ്, അവരുടെ വീടുകൾ അത്രയും ഭ്രാന്താലയങ്ങളും" എന്ന് ചെന്നൈയിലെ ട്രിപ്ലിക്കൻ ലിറ്റററി സൊസൈറ്റിയിൽ വെച്ചുചെയ്ത 'ഭാരതത്തിന്റെ ഭാവി' എന്ന പ്രസംഗത്തിൽ സ്വാമിജി പറഞ്ഞു. സവർണർ നടക്കുന്ന തെരുവിൽക്കൂടി ഹിന്ദുക്കളായ അധഃസ്ഥിതർക്ക് സഞ്ചരിക്കാൻ കഴിയാത്ത അന്നത്തെ കേരളത്തിലെ സാഹചര്യത്തെ മുൻനിർത്തിയാണ് സ്വാമി വിവേകാനന്ദൻ ഇങ്ങനെ പറഞ്ഞത്. വിശപ്പിന്റെ വിലയറിഞ്ഞ പ്രായോഗിക വേദാന്തി. കവി, കാൽപനികൻ, കർമയോഗി… കേവലം വാക്കുകൾ കൊണ്ടുള്ള വിശേഷണങ്ങൾക്ക് അതീതനാണ് സ്വാമി വിവേകാനന്ദൻ. സാമ്പത്തിക സാമൂഹ്യ നീതിയ്ക്കും സമത്വത്തിനും തുല്യ അവസരങ്ങൾക്കും നിർണായക പ്രാധാന്യം കൽപ്പിച്ച ഉൽപതിഷ്ണു. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അസമത്വം നിയന്ത്രിച്ചാൽ മാത്രമേ സാധാരണക്കാരായ ബഹു ഭൂരിഭാഗം ജനങ്ങളിലും ശുഭ പ്രതീക്ഷ പകരാനാകുവെന്നായിരുന്നു സ്വാമി വിവേകാനന്ദന്റെ നിഗമനം. ഇന്ത്യയ്ക്ക് മാത്രമല്ല, ലോക ജനതയോട് അദ്ദേഹം പറഞ്ഞതെല്ലാം ഉദാത്ത ജീവിത ദർശനങ്ങളായിരുന്നുവെന്ന് നിസംശയം പറയാം.

''രാഷ്ട്രങ്ങളുടെ ചരിത്രം നോക്കിയാൽ നിങ്ങൾക്കൊരു വസ്തുത കാണാം അവനവനിൽ വിശ്വസിക്കുന്ന വ്യക്തികൾക്കു മാത്രമേ ശക്തിയും മഹത്വവും ലഭിച്ചിട്ടുള്ളൂ എന്ന്"

ഭാരതത്തിൻ്റെ ഭാവി യുവാക്കളിലൂടെ മാത്രമാണെന്ന് സ്വാമി വിവേകാനന്ദൻ ഉറച്ചു വിശ്വസിച്ചു. തൻ്റെ ഓരോ വാക്കും പ്രവർത്തിയും അവർക്കുള്ള ഊർജ പ്രവാഹമായി അദ്ദേഹം മാറ്റി. യാതൊരു ബാഹ്യപ്രേരണയും കൂടാതെ യുവാക്കളുടെ മനോബലം വർധിപ്പിക്കുക എന്ന ക‍ർമ്മം അദ്ദേഹം നിർവഹിച്ചു. ഇവയൊക്കെയും ഭാരതത്തിന് ലഭിച്ച സൗഭാഗ്യമാണ്.

കേവലം 39 വർഷം മാത്രം ഈ ഭൂമിയിൽ ജീവിച്ച അദ്ദേഹത്തിൻ്റെ വിചാരധാര ഇന്നും പൊതുസമൂഹത്തിൽ പ്രസക്തമായി നിൽക്കുന്നു. ആ മഹാത്മാവിൻ്റെ ദീർഘവീക്ഷണം എത്രമാത്രം ആഴത്തിലുള്ളതായിരുന്നു എന്നത് നമ്മെ ബോധിപ്പിക്കുന്ന വസ്തുതയാണ്. ദീർഘവീക്ഷണം എന്ന വാക്കിന് സ്വാമി വിവേകാനന്ദൻ എന്ന് പര്യായം നൽകിയാലും അതിൽ തെല്ലും അതിശയോക്തിയില്ല.

1863 ജനുവരി 12 ന് കൊൽക്കത്തയിൽ ജനിച്ച നരേന്ദ്രനാഥ് ദത്ത എന്ന നരേന്ദ്രൻ വിധിയുടെ നിയോഗത്താൽ ശ്രീരാമകൃഷ്ണ പരമഹംസരുടെ വത്സല ശിഷ്യനായി. രാമകൃഷ്ണയുടെ മരണത്തിന് ശേഷം, ഇന്ത്യയിൽ വ്യാപകമായി സഞ്ചരിച്ച വിവേകാനന്ദൻ, ബ്രിട്ടീഷ് ഇന്ത്യയുടെ യഥാർത്ഥ ചിത്രം നേരിട്ട് മനസിലാക്കി. തന്റെ യാത്രകളിൽ, ജനസാമാന്യങ്ങൾ അനുഭവിക്കുന്ന കടുത്ത ദാരിദ്രവും പിന്നോക്കാവസ്ഥയും വിവേകാനന്ദനെ ആഴത്തിൽ സ്വാധീനിച്ചു. ഇന്ത്യയുടെ തകർച്ചയ്ക്ക് പ്രധാന കാരണം ജനങ്ങളെ തഴയുന്നതാണെന്ന് മനസിലാക്കുകയും തുറന്ന് പ്രഖ്യാപിക്കുകയും ചെയ്ത ആദ്യത്തെ മതനേതാവായിരുന്നു അദ്ദേഹം. പിന്നീട് നരേന്ദ്രൻ ലോകാരാധ്യനായ സ്വാമി വിവേകാനന്ദനായി ഇന്നും അനേകായിരം മനസുകളിൽ നിറഞ്ഞ് നിൽക്കുന്നു. 1893 സെപ്റ്റംബർ 11 ന് അമേരിക്കയിലെ ചിക്കാഗോയിൽ വെച്ച് നടന്ന സർവ രാഷ്ട്ര മതമഹാസമ്മേളനത്തിൽ സ്വാമി വിവേകാനന്ദൻ നടത്തിയ "അമേരിക്കയിലെ സഹോദരീ സഹോദരന്മാരെ.."  എന്നാരംഭിക്കുന്ന ഒരൊറ്റ പ്രസംഗം കൊണ്ട് ഭാരതത്തെ ലോകത്തിന് മുൻപിൽ അവതരിപ്പിച്ച് അദ്ദേഹം ചരിത്രം തിരുത്തി കുറിച്ചു.

ഒരു ഹിന്ദു സന്ന്യാസിയുടെ പ്രവർത്തനങ്ങൾക്കപ്പുറം ഒരു സാമൂഹ്യ പരിഷ്കർത്താവ് എന്ന നിലയിലുള്ള തൻ്റെ വ്യക്തി പ്രഭാവം പാശ്ചാത്യ ലോകർക്ക് മുൻപിൽ വിവേകാനന്ദന് തുറന്നു കാണിക്കാൻ സാധിച്ചത് അദ്ദേഹം ആത്മാഭിമാനിയായ ഒരു ഭാരതീയൻ ആയിരുന്നതുകൊണ്ടു മാത്രമാണ്.

"ഞാൻ സത്യത്തിന് വേണ്ടി നിലകൊള്ളുന്നു.സത്യം ഒരിക്കലും അസത്യത്തോടു കൂട്ടുകൂടുകയില്ല. സമസ്ത ലോകവും എനിക്ക് എതിരായി വന്നാലും സത്യം തന്നെ അവസാനം ജയിക്കും'' എന്നത്  അദ്ദേഹം എന്നും ഉറച്ചുവിശ്വസിച്ചിരുന്ന ആശയമായിരുന്നു.

വിദ്യാഭ്യാസം വ്യാപിപ്പിക്കുക, ദരിദ്രരെയും സ്ത്രീകളെയും ഉദ്ധരിക്കുക തുടങ്ങിയ തന്റെ പദ്ധതികൾ നടപ്പിലാക്കുന്നതിന് അർപ്പിത മനോഭാവമുള്ള ആളുകളുടെ ഒരു സംഘടന ആവശ്യമായിരുന്നു. അദ്ദേഹം പിന്നീട് പറഞ്ഞതുപോലെ, 'ദരിദ്രരുടെയും തഴയപ്പെട്ടവരുടെയും വീട്ടുപടിക്കൽ പോലും മഹത്തായ ആശയങ്ങൾ എത്തിക്കുന്നതിനുള്ള ഒരു യന്ത്രസംവിധാനം പ്രവർത്തിപ്പിക്കേണ്ടത്,' അദ്ദേഹത്തിന്റെ ആവശ്യമായിരുന്നു. ഈ യന്ത്രമായി പ്രവർത്തിക്കുന്നതിനാണ്, 1897ൽ അദ്ദേഹം രാമകൃഷ്ണ മിഷൻ സ്ഥാപിച്ചത്. ഇന്ത്യയിലും ലോകത്തിലെ മറ്റ് രാജ്യങ്ങളിലും ആശുപത്രികൾ, സ്‌കൂളുകൾ, കോളേജുകൾ, ഹോസ്റ്റലുകൾ, ഗ്രാമീണ വികസന കേന്ദ്രങ്ങൾ മുതലായവയുടെ നടത്തിപ്പ്, ഭുമികുലുക്കം, പ്രളയം, മറ്റ് പ്രകൃതി ദുരന്തങ്ങൾ എന്നിവയുടെ ഇരകളെ പുനഃരധിവസിപ്പിക്കുന്നതിനും ആശ്വാസം നൽകുന്നതിനുമുള്ള പ്രവർത്തനങ്ങൾ എന്നീ പ്രവർത്തനങ്ങളിൽ മിഷൻ ശ്രദ്ധ കേന്ദ്രീകരിച്ചു.  

സ്വാമി വിവേകാനന്ദൻ തന്റെ ചെറുപ്പകാലത്ത്, വെറും 39-ാം വയസിൽ അന്തരിച്ചുവെങ്കിലും ഭൂമിയിലുണ്ടായിരുന്ന ചെറിയ കാലയളവിൽ അദ്ദേഹം ഏറെ സംഭാവനകൾ നൽകി. ഇന്ത്യയുടെ പ്രാചീന ആത്മീയ പാരമ്പര്യത്തെ പാശ്ചാത്യരുടെ ഊർജ്ജസ്വലതയുമായി അദ്ദേഹം കൂട്ടിയോജിപ്പിച്ചു. ''1902 ജൂലായ് നാലിന് സന്ധ്യകഴിഞ്ഞു. യാതൊരു സുഖക്കേടും കൂടാതെ ആ മഹാതേജസ്സ് ഇഹലോകത്തിൽനിന്നു മറഞ്ഞു. ഹാ! നിർഭാഗ്യമായ ലോകമേ! നിന്റെ ഈ വലിയ നഷ്ടം അടുത്തഭാവിയിൽ പരിഹരിക്കപ്പെടുന്നതല്ല, നിശ്ചയംതന്നെ...'' വിവേകാനന്ദന്റെ സമാധിയെപ്പറ്റി കുമാരനാശാൻ രേഖപ്പെടുത്തിയ വരികളാണിവ.

ഇന്നും അദ്ദേഹത്തിൻ്റെ ജന്മദിനം ദേശീയ യുവജന ദിനമായി ഭാരതം ആചരിക്കുന്നു. ഭാരതത്തിൽ ജനിക്കാൻ കഴിഞ്ഞത് തന്നെ നമ്മളോരോരുത്തരുടെയും ഭാഗ്യം തന്നെയാണ്, അപ്പോൾ ഭാരതീയനായി ഭാരതത്തിനു വേണ്ടി ജീവിക്കാൻ കഴിയുക എന്നത് നമ്മുടെ സൗഭാഗ്യമായി തന്നെ കരുതി ആത്മാഭിമാനത്തോടെ മുൻപോട്ടു പോകുക. അദ്ദേഹത്തിൻ്റെ തന്നെ വാക്കുകളിൽ പറഞ്ഞാൽ ''അസൂയയും അഹങ്കാരവും ദൂരെക്കളയൂ. അന്യർക്ക് വേണ്ടി യോജിപ്പോടെ പണിയെടുക്കാൻ പഠിക്കൂ ; ഇതാണ് നമ്മുടെ രാജ്യത്തിൻ്റെ ഇന്നത്തെ ആവശ്യം'' എന്ന തത്വം മനസ്സിലാക്കുക എന്നതാണ്. അതാണ് ഭാരതത്തിലെ യുവതലമുറയ്ക്ക് സ്വാമി വിവേകാനന്ദന് നൽകാൻ കഴിയുന്ന എറ്റവും വലിയ ആദരം.

'ഉത്തിഷ്ഠത ജാഗ്രത, പ്രാപ്യവരാൻ നിബോധത'                                                             - സാനിയ കെ. ജെ.

ലേഖനം - സ്വാമിജിയുടെ ജീവിതത്തിൽ (അനുഷ്ക കൃഷ്ണകുമാർ)

1863,   ജനുവരി  12 കൊൽകത്തയിൽ ആണ് സ്വാമി വിവേകാനന്ദന്റെ  ജനനം. ജനുവരി  12 നാണു   വിവേകാനന്ദ  ജയന്തി  ആഘോഷിക്കുന്നത്. യുവജനദിനമായും  അന്ന് തന്നെയാണ് ആചരിക്കുന്നത്. സ്വാമി വിവേകാനന്ദന്റെ യഥാർത്ഥ നാമം നരേന്ദ്രനാഥ ദത്ത എന്നായിരുന്നു. കൂട്ടുകാരെല്ലാം അദ്ദേഹത്തെ നരേൻ എന്നാണ് വിളിച്ചിരുന്നത്. വീട്ടിൽ എല്ലാവരും അദ്ദേഹത്തെ ബിലേ  എന്നും വിളിച്ചിരുന്നു. സ്വാമി വിവേകാനന്ദന്റെ ചെറുപ്പകാലം തൊട്ടുള്ള നിരവധി  ചിത്രകഥകളാണുള്ളത്. അദ്ദേഹത്തിന്റെ ജീവിതത്തിലെ 21ആവേശകരമായ സംഭവങ്ങളെ കോർത്തി ണക്കിയിട്ടുള്ള ചിത്രകഥയാണ് "സ്വാമിജിയുടെ  ജീവിതത്തിൽ " എന്ന  പുസ്തകത്തിൽ  ഉള്ളത്.

'വിവേകാനന്ദ കൃതികൾ വായിക്കുക, അദ്ദേഹത്തിൽ എല്ലാം സാധകമാണ്' എന്ന് ശ്രീ രവീന്ദ്രനാഥടാഗൂർ പറഞ്ഞത് വളരെ  ശരിയാണ്.നിർമ്മാണാത്മകമായ ചിന്ത ഇന്ന് എന്നത്തേക്കാളും ആവശ്യമാണ്, പ്രത്യേകിച്ചും യുവാക്കൾക്ക്, കാരണം അവരിന്ന് ദുർബലപ്പെടുത്തുന്ന സ്വാധീനതകൾക്കു വല്ലാതെ വശംവദരായിരിക്കുന്നു.

സ്വാമി വിവേകാനന്ദന്റെ ജീവിതത്തിലെ ആവേശകരമായ 21 സംഭവങ്ങളെ കോർത്തി ണക്കിയിട്ടുള്ള ഈ കൃതി മുകളിൽ പറഞ്ഞ ആവശ്യം നേടിയെടുക്കുവാൻ ലക്ഷ്യമിടുന്നതാണ്. മൂലഗ്രന്ഥം തമിഴാണ്. അതിന്റെ ഇംഗ്ലീഷ് പരിഭാഷയുടെ തർജ്ജമയാണിത്. ശ്രീ കുഞ്ഞുക്കുട്ടൻ നമ്പൂതിരിയാണ് ഇത് മലയാളത്തിലേക്ക് തർജ്ജമ ചെയ്തിരിക്കുന്നത്.

1. നരേനിൽ  ശിവന്റെ സ്വാധീനം.

ജീവിതകാലമത്രയും നരേൻ  ഒരു ഉറച്ച  ശിവഭക്തനായിരുന്നു എന്നും  പേരും  പെരുമയും ഒന്നും  ഒരിക്കലും ആകർഷിച്ചിട്ടില്ല  എന്നും  ഈ  കഥ  വായിക്കുമ്പോൾ മനസ്സിലാകും. ലാളിത്യമായിരുന്നു  സ്വഭാവത്തിന്റെ മുഖമുദ്ര.

2. ഭിക്ഷ  നൽകാനുള്ള  നരേന്റെ വ്യഗ്രത

ഈ കഥയിൽ  സഹായം  അഭ്യർത്ഥിച്ചു വരുന്നവരോട് നരേൻ  വളരെ  ദയാലുവാണ്  എന്ന് മനസിലാക്കാം. ഇതിൽ  നരേന്റെ ഉപദേശവും  ഉണ്ട്. നാമെപ്പോഴും , അന്യർക്കു നൽകികൊണ്ടിരിക്കണം. ജീവസേവയാണ് ശിവസേവ. അതായത്  മനുഷ്യരെ  സേവിക്കൽ  ഈശ്വരനെ സേവിക്കൽ  തന്നെയാണ്.

3. മയക്കപ്പെട്ട  മൂർഖൻ

ഇതിൽ  നരേന്റെ ധ്യാനശീലത്തെ മനസ്സിലാക്കി തരുന്നു

4. പ്രശസ്തനായ  പ്രേതം

ഇത് നല്ല രസമുള്ള  കഥയാണ്. നരേൻ എപ്പോഴും തന്റെ  യുക്തിക്കു നിര ക്കുന്നതാണെങ്കിൽ മാത്രമേ  എന്ത് കാര്യവും സ്വീകരിക്കുകയും ചെയ്യുകയുള്ളൂ.

5. പ്രസരിപ്പുള്ള ധൈര്യശാലി

നരേനു ള്ളിടത്തു സന്തോഷത്തിന്റെ  അന്തരീക്ഷമുണ്ടാകും. ഈ  കഥയിൽ നരേന്റെ നിഷ്കളങ്കതയും  ധൈര്യവും എടുത്തു  പറയുന്നുണ്ട്.

6. ശക്തനും  കുലുങ്ങാത്തവനും

നരേനെ ആർക്കും  പേടിപ്പിക്കാൻ  സാധിക്കില്ല  എന്ന് ഈ  കഥയിൽ  നിന്ന് മനസ്സിലാകും

7.ആവശ്യസമയത്തെ  സുഹൃത്ത്

ഈ കഥയിൽ ഒരു നാവികന്  പരുക്കുപറ്റിയപ്പോൾ ധൈര്യം കൈവിടാതെ കൂട്ടുകാരുടെ  സഹായത്തോടെ പ്രഥമ ശുശ്രുഷ നൽകി. ഭീരുക്കളായാൽ നിങ്ങൾ ഒന്നും തന്നെ നേടുകയില്ല. എന്ത് വന്നാലും പൊരുതുക. ഈ  സ്വഭാവഗുണം സ്വാമി വിവേകാനന്ദന് ചെറുപ്പകാലത്തു  തന്നെ കാണപ്പെട്ടിരുന്നു.

'ഈ  ലോകമൊരു വലിയ വ്യായാമശാലയാണ്. നാം  ഈ  ലോകത്തിൽ  വന്നതു ശക്തരാകാൻ വേണ്ടിയാണ് ', സ്വാമിജി  പറഞ്ഞു.

8. പുകവലിയിലെ  പരീക്ഷണങ്ങൾ

തന്റെ യുക്തിക്കു  നിരക്കാത്തതൊന്നും  നരേൻ  സ്വീകരിച്ചിരുന്നില്ല. ദക്ഷിണഭാരതത്തിൽ  അതിഥികൾക്ക്  മുറുക്കാൻ കൊടുക്കുന്നപോലെ ബംഗാളിൽ ഹുക്ക  വലിക്കാൻ കൊടുക്കുന്ന പതിവുണ്ട്. ഓരോ  സമുദായത്തിനും  വേറെവേറെ  ഹുക്ക  ആണ് വെച്ചിരുന്നത്. 'ഒരു  സമുദായക്കാർ  ഉപയോഗിച്ച  ഹുക്ക  മറ്റു  സമുദായക്കാർ ഉപയോഗിച്ചാൽ എന്താണ് ', നരേൻ സ്വയം ചോദിച്ചു. എന്നിട്ട് എല്ലാ ഹുക്കയിൽ നിന്നും പുകയെടുത്തു. എല്ലാ ഹുക്കകളും ഒരുപോലെയാണ്  അനുഭവപ്പെട്ടത്. ഇത് കണ്ട്  മറ്റുള്ളവർ  നരേനെ  ശാസിച്ചു. എന്നാൽ നരേൻ ശാന്തനായി  പറഞ്ഞു എനിക്ക് എല്ലാം ഒരേപോലെയാണ് തോന്നിയത് ഒരു വ്യത്യാസവും കണ്ടില്ല  എന്ന്.

9. ആദ്യത്തെ  ഈശ്വരാനുഭവം

നരേന്റെ ആദ്യത്തെ  ഈശ്വരാനുഭവമാണ്  ഇതിൽ പറയുന്നത്. പരമാനന്ദം  കൊണ്ട്  കൊച്ചുഹൃദയം  നിറഞ്ഞു തുളുമ്പി. നരേന്റെ മനസ്സിനും, ശരീരത്തിനും  പുത്തനുണർവ് ഉണ്ടായി എന്ന് പറയുന്നുണ്ട്.

10.ജീവിതലക്ഷ്യത്തോടുള്ള  ശ്രദ്ധ

നരേൻ വളരെ  ത്യാഗിയായിരുന്നു. ശ്രീരാമകൃഷ്ണൻ  ഈ  ത്യാഗബുദ്ധിയെ  പലതവണ  പരീക്ഷിച്ചിട്ടുണ്ട്. അങ്ങനെ പരീക്ഷിച്ച ഒരു കഥയാണ് ഇതിൽ. നരേന് ലക്ഷ്യത്തിനോടെന്ന പോലെ  മാർഗ്ഗ ത്തിനോടും നല്ല ശ്രദ്ധയുണ്ടായിരുന്നു.

11. ഭയങ്കരമായതിനെ  നേരിടുക

ഭയങ്കരമായതിനെ ധൈര്യപൂർവ്വം നേരിടുക. ഭീരുവിനു പറഞ്ഞിട്ടുള്ളതല്ല  വിജയം. നാം ഭയത്തെയും കഷ്ടങ്ങളെയും  അറിവില്ലായ്മയെയും പൊരുതി തോല്പ്പിക്കണം എന്നാൽ മാത്രമേ  അവ നമ്മളിൽ നിന്ന് ഓടിപോകൂ  എന്നാണ് ഇതിൽ  പറഞ്ഞത്.

12.ഈശ്വരൻ  ഭക്തരെ  രക്ഷിക്കുന്നു

സ്വാമിജിയുടെ മനസ്സിൽ  ഭക്തിഉണർന്ന് ഹൃദയത്തിലെ  ഭക്തിപ്രവാഹത്തിന്റെ  കവാടം തുറന്നു ഈ  അവസരത്തിൽ നടന്ന രസകരമായ കഥയാണ് ഇതിൽ

13.ശ്രീരാമന്റെ  കൃപ

സ്വാമിജി തന്റെ  തീർത്ഥാടനകാലത്തു പണം  കൊണ്ടുനടക്കാറില്ല. തീർത്ഥാടന  കാലത്തുണ്ടായ  അനുഭവകഥയാണ്  ഇതിലുള്ളത്.

14. എനിക്കൊരു ലക്ഷ്യമുണ്ട്

ഹരിദ്വാറിലേക്ക്  തീവണ്ടിയിൽ  യാത്ര ചെയ്യുമ്പോൾ  ഉണ്ടായ ഒരു അനുഭവ കഥയാണ് ഇതിൽ ഉള്ളത്.

15. വിഗ്രഹരാധനയുടെ പ്രയോജനം

സ്വാമിജി രാജസ്ഥാനിലെ  ആൾവാർ എന്ന നഗരത്തിൽ  മഹാരാജാവ്  മംഗൽസിങ്ങിന്റെ കൊട്ടാരത്തിൽ  താമസിക്കുകയായിരുന്നു. രാജാവിന്  വിഗ്രഹാരാധന ഇഷ്ടമല്ല. അത് കല്ലിനെ പൂജിക്കലാണെന്നാണ്  അദ്ദേഹം  മനസിലാക്കിയത്. എന്നാൽ  സ്വാമിജി  വിഗ്രഹരാധനയെ അംഗീകരിക്കുന്ന  ആളായിരുന്നു. അവിശ്വാസിയായ  രാജാവിന് സ്വാമിജി  വിഗ്രഹരാധനായുടെ യഥാർത്ഥ പ്രയോജനം വിവരിച്ചു കൊടുക്കുന്നതാണ്  ഇതിൽ ഉള്ളത്.

16. മാന്ത്രികസ്പർശം

ഹരിസിങ്  വലിയ വേദാന്തിയായിരുന്നു. വിഗ്രഹരാധനായിൽ  അദ്ദേഹം  വിശ്വസിച്ചിരുന്നില്ല. സ്വാമിജി എത്ര പറഞ്ഞു  കൊടുത്തിട്ടും   അതു  ബോധ്യമായില്ല. അവസാനം അനുഭവത്തിലൂടെ അത് മനസിലാക്കി കൊടുക്കുകയാണ് ഇതിൽ ഉള്ളത്

17. ചെരുപ്പ് കുത്തിയുടെ  സ്നേഹം

ചെരുപ്പുക്കുത്തിയുടെ ഉത്കൃഷ്ട പ്രവൃത്തിയും സ്നേഹവും മനസ്സിലാക്കിത്തരുന്ന  കഥയാണ് ഇത്.

18. 'ഒരു ഇന്ത്യൻ  യോഗി'

സ്വാമിജി ഹോങ്കോങ് വഴി അമേരിക്കയിലേക്ക്  പോയി.ഇന്ത്യൻ ചിന്ത  ചൈനീസ് സംസ്കാരത്തെ എത്രമാത്രം സ്വാധീനിച്ചിട്ടുണ്ടെന്നു അദ്ദേഹത്തിന് അവിടെ വച്ചു മനസ്സിലാക്കാൻ  സാധിച്ചു  ഈ  കഥയിൽ നിന്ന്.

19.ബാലഗംഗാധര തിലകിനെ കണ്ടുമുട്ടൽ

രണ്ട് മഹാന്മാർ കണ്ടുമുട്ടുമ്പോൾ അത് ഓർമ്മകൾ പങ്കുവയ്ക്കാനും  സന്തോഷിക്കാനും  പറ്റിയ അവസരമാകുന്നു.സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന ബാലഗംഗാധര തിലകിനെ കണ്ടുമുട്ടിയ സന്ദർഭമാണ്  ഇതിൽ ഉള്ളത്.

20. പുലി മടങ്ങിപോകുന്നു

അദ്ദേഹം ഈശ്വരചിന്തയിൽ  മുഴുകിയിരിക്കുമ്പോൾ  ഒരു പുലി വന്നു തന്റെ അടുത്ത്  ഇരുന്നതും പിന്നീട് മടങ്ങി പോകുവാനുണ്ടായ  കാര്യങ്ങളും  ആണ് ഈ  കഥയിൽ ഉള്ളത്.

21. രണ്ട് ആദർശങ്ങൾ

ഇന്ത്യയുടെ  അധഃപതനത്തിന് കാരണം മതമല്ലെന്നും യഥാർത്ഥ  മതമനുസരിച്ചു ജീവിക്കാതിരുന്നതാണെന്നും അദ്ദേഹം  കണ്ടെത്തി.ഹിന്ദു മതത്തിന്റെയും മാതൃരാജ്യത്തിന്റെയും മഹിമ  ഉയർത്തി കാട്ടാൻ അദ്ദേഹം  അമേരിക്കയിൽ പോയി. ത്യാഗവും  സ്നേഹവുമാണ് ഭാരതത്തിന്റെ  ആദർശങ്ങൾ എന്ന് സ്വാമിജി മനസ്സിലാക്കി. ത്യാഗം  മാത്രമാണ് ഇന്ത്യയുടെ ശക്തിസ്രോതസെന്ന് അദ്ദേഹം കണ്ടു.

സ്വാമിജിയെ അറിയാനും. തങ്ങളുടെ ഉള്ളിൽ ഉറങ്ങികിടക്കുന്ന ശക്തികളെപ്പറ്റി ബോധവാന്മാരാകാനും, സൃഷ്ടിപരമായ  കാഴ്ചപ്പാട്  വളർത്താനും ഈ  പുസ്തകം കുട്ടികളെ സഹായിക്കും. യുവഭാരതത്തിന്റെ മഹാശില്പിയായ സ്വാമി വിവേകാനന്ദന് പ്രണാമങ്ങൾ...                                                                                              -  അനുഷ്ക കൃഷ്ണകുമാർ 5 D

ലേഖനം - സുന്ദർലാൽ ബഹുഗുണ ( അതുല്യ വി.ബി.)

1927 ജനുവരി 9 ന് ഉത്തരാഖണ്ഡിലെ തെഹ്‌രിക്കടുത്ത മറോദ ഗ്രാമത്തിൽ ജനിച്ചു. ആദ്യമൊക്കെ തൊട്ടുകൂടായ്മയ്ക്ക്  പോരാടി അദ്ദേഹം പിന്നെ സ്ത്രീകളെ അണിനിരത്തിക്കൊണ്ട് മദ്യവിരുദ്ധ സമരങ്ങൾ സംഘടിപ്പിച്ചു. വിമല ബഹുഗുണ ജീവിതപങ്കാളി ആയിരുന്നു. രാജീവ് ബഹുഗുണ,മാധുരി പഥക്, പ്രദീപ് ബഹുഗുണ എന്നിവരാണ് മക്കൾ.സന്നദ്ധ പ്രവർത്തകൻ, ഗാന്ധിയൻ,പരിസ്ഥിതി പ്രവർത്തകൻ എന്നീ മേഖലകളിൽ പ്രവർത്തിച്ചു. 1970-കളിൽ ചിപ്ക്കോ പ്രസ്ഥാനത്തിലെ അംഗമെന്ന നിലയിലും പിന്നീട് 1980 മുതൽ 2004 ന്റെ അവസാനം വരെ തെഹ്‌രി അണക്കെട്ട് വിരുദ്ധ പ്രസ്ഥാനത്തിന്റെ മുന്നണി പോരാളി എന്ന നിലയിലും ഹിമാലയ സാനുക്കളിലെ വനസംരക്ഷണത്തിനായി വർഷങ്ങളോളം അദ്ദേഹം പോരാടി.

വനനശീകരണത്തിനെതിരായ ചിപ്കോ മുന്നേറ്റത്തിന് തുടക്കമിട്ട നേതാവാണ് സുന്ദർലാൽ ബഹുഗുണ. ഹിമാലയൻ കാടുകളിൽ കൂടി 4700 കിലോ മീറ്റർ അദ്ദേഹം കാൽനടയായി സഞ്ചരിച്ച്  വൻകിട പദ്ധതികൾ മൂലം ഉണ്ടായ വനനശീകരണത്തെ കുറിച്ചും,ജനജീവിതത്തെ കുറിച്ചും പഠിച്ചു.

ഹിന്ദിയിൽ "ചേർന്നു നിൽക്കുക","ഒത്തു നിൽക്കുക" എന്നൊക്കെ അർത്ഥം വരുന്ന ചിപ്കോപ്രസ്ഥാനം 1974 മാർച്ച് 26 ന് ഉത്തർപ്രദേശിൽ ആരംഭിച്ചു.

മരങ്ങൾ മുറിക്കുമ്പോൾ ആളുകൾ അതിൽ കെട്ടിപ്പിടിച്ചു നിന്ന് പ്രതിഷേധിക്കുകയാണ് രീതി,അന്നത്തെ പ്രധാനമന്ത്രിയായ ഇന്ദിരാഗാന്ധിയെ കണ്ടു കാര്യങ്ങൾ ധരിപ്പിച്ച് തോടെ മരങ്ങൾ വെട്ടുന്നതിന് നിരോധനമേർപ്പെടുത്തി.15 വർഷത്തേക്ക് ഹരിത വൃക്ഷങ്ങൾ മുറിക്കുന്നത് നിരോധിച്ചു കൊണ്ടുള്ള ഉത്തരവ് ഈ കൂടിക്കാഴ്ചയുടെ ഭാഗമായാണ് വന്നത്.1987 ന് ലൈവ്‌ലിഹുഡ് അവാർഡ് ( ചിപ്കോ പ്രസ്ഥാനത്തിന്),2009 ജനുവരി 26 ന് പത്മഭൂഷൺ എന്നീ പുരസ്കാരങ്ങൾ അദ്ദേഹം കൈവരിച്ചു. പ്രകൃതിയുടെ പുത്രന് ആദരാഞ്ജലികൾ...

                                       - അതുല്യ.വി.ബി 6 B

ലേഖനം - ഇനിയില്ല പ്രകൃതിയുടെ കാവലാൾ (അനുഷ്ക കൃഷ്ണകുമാർ)

ഉത്തരാഖണ്ഡിലെ തെഹ്‌രി ജില്ലയിലെ മറോഡ ഗ്രാമത്തിൽ 1927 ജനുവരി 9നാണു ഗാന്ധിയനും പരിസ്ഥിതി പോരാളിയും ചിപ്കോ പ്രസ്ഥാനത്തിന്റെ നേതാവുമായിരുന്ന സുന്ദർലാൽ ബഹുഗുണയുടെ ജനനം.ഹിമാലയൻ മലനിരകളിലെ മണ്ണും മരങ്ങളും സംരക്ഷിക്കാൻ ജീവിതം  മുഴുവൻ  സമർപ്പിച്ച  വ്യക്തിയായിരുന്നു അദ്ദേഹം. 'പരിസ്ഥിതിയാണ്  സമ്പത്ത് ' എന്ന സന്ദേശം ഇന്ത്യയൊട്ടാകെ പകർന്നുതരാൻ അദ്ദേഹത്തിന് കഴിഞ്ഞു.പതിമൂന്നാമത്തെ വയസ്സ് മുതൽ അദ്ദേഹം സാമൂഹിക പ്രവർത്തന രംഗത്തേക്ക് ഇറങ്ങിയത്.

       തൊട്ടുകൂടായ്മക്കെതിരെ ആണ് ആദ്യ സമരം  നടത്തിയത്. പിന്നീട് 1965 ൽ മദ്യത്തിനെതിരെ സ്ത്രീകളെ അണിനിരത്തി സമരങ്ങൾ തുടങ്ങി. ഹിമാലയത്തിലെ കാടുകൾ സംരക്ഷിക്കുന്നതിനായി വർഷങ്ങളോളം പോരാടി ഉത്തരാഖണ്ഡിലെ റെയിനിയിൽ 1974 മാർച്ച്‌ 26 നാണ് മുന്നേറ്റത്തിന് തുടക്കമിട്ടത്. ഹിമാലയൻ കാടുകളിൽ 4700 km കാൽനടയായി  സഞ്ചരിച്ച് വൻകിട പദ്ധതികൾ മൂലമുണ്ടായ വനനശീകരണത്തെക്കുറിച്ചും ജനജീവിതത്തെക്കുറിച്ചും പഠിച്ചു. ഹിന്ദിയിൽ ചേർന്നുനിൽക്കുക എന്നർത്ഥം വരുന്ന ചിപ്കോ പ്രസ്ഥാനം 1974 മാർച്ച്‌ 26 ന് ഉത്തർപ്രദേശിലാണ് ആരംഭിച്ചത്.

    1981 ൽ പത്മശ്രീ നൽകി സമരവീര്യം തണുപ്പിക്കാൻ ശ്രമിച്ചെങ്കിലും, അദ്ദേഹം നിരസിച്ചു. പിന്നീട് 2009 ൽ  പത്മവിഭൂഷൻ നൽകി രാജ്യം ആദരിച്ചു. ജീവിതത്തിലും, സമരപാതയിലും ഭാര്യ വിമലയുടെ സ്വാധീനം നിർണായകമായിരുന്നു.

ദ് റോഡ് ടു സർവൈവൽ, ധർതി  കി പുകാർ തുടങ്ങിയ ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ മക്കൾ രാജീവ്‌, പ്രദീപ്‌, മാധുരി എന്നിവരാണ്. ഇന്ന് ലോകം മുഴുവൻ പടർന്നു പിടിച്ച കോവിഡ് എന്ന മഹാമാരിയിൽ പെട്ട് അദ്ദേഹം ഋഷികേശ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ്  അന്തരിച്ചത്. അദ്ദേഹത്തിന് പ്രണാമം..

                      - അനുഷ്ക കൃഷ്ണകുമാർ 5D

ലേഖനം - കുട്ട്യോൾടെ കുഞ്ഞുണ്ണിമാഷ് (അമൃത കെ.ബി 6 C)

കുഞ്ഞുണ്ണി മാഷിന്റെ സ്മരണകൾ ഉൾപ്പെടുത്തിയ പുസ്തകമാണ് 'കുട്ട്യോൾടെ കുഞ്ഞുണ്ണി മാഷ്'. മാനവ് ഷെരിഫ് ആണ് ഈ പുസ്തകത്തിന്റെ രചന നിർവഹിച്ചത്. കുഞ്ഞുണ്ണി കവിതകൾ വായിക്കുമ്പോൾ തന്നെ നമ്മുടെയെല്ലാം എല്ലാം മനസ്സിൽ  ഒരു കുട്ടിത്തം കയറിവരും. വളരെ രസകരമായ രചനാരീതിയാണ് കുഞ്ഞുണ്ണി മാഷിന്റേത്. കുഞ്ഞു വരികളിൽ വലിയ ആശയങ്ങൾ കവിതച്ചെപ്പിലൊതുക്കുന്ന കവി. ഏതു പ്രായക്കാർക്കും എളുപ്പം മനസ്സിലാക്കാൻ സാധിക്കുന്ന വിധത്തിലാണ് അദ്ദേഹത്തിന്റെ ഓരോ കൃതികളും.

'വായിച്ചാലും വളരും

വായിച്ചിലേലും വളരും

വായിച്ചു വളർന്നാൽ വിളയും

വായിക്കാതെ വളർന്നാൽ വളയും

'മഴു കൊണ്ടുണ്ടായ നാടിത്

മഴു കൊണ്ടില്ലാതാകുന്നു'

ഈ വരികളിലെല്ലാം നിറയെ ആശയങ്ങൾ ഉൾപ്പെട്ടിട്ടുണ്ട്. കുഞ്ഞുണ്ണി മാഷിന്റെ കവിതകളുടെ അന്തർ ദാരയിൽ ഒരാദിമശിശുവിന്റെ സത്യദർശനമുണ്ടെന്ന് ഈ പുസ്തകം വ്യക്തമാക്കുന്നുണ്ട്. കവിതയുടെ സമ്പ്രദായിക രചനാരീതിയും ഘടനയും അസാധാരണമായ ആത്മവിശ്വാസത്തോടെ ഒരു പൊളിച്ചെഴുത്ത് നിർവഹിക്കുകയും പകരും തനിക്കിണങ്ങുന്ന നവീന മാത്യകയിലേക്ക് അതിനെ പുതുക്കിപ്പണിയുകയും ചെയ്ത മഹാകവിയാണ് അദ്ദേഹം. വലിയ കവിതകളെഴുതി കാവ്യ സിംഹാസനം കീഴടക്കിയവർക്കിടയിലേക്ക് കുഞ്ഞു കവിതകളെഴുതി കരുത്ത് കാട്ടി കയറിയിരിക്കാൻ കഴിഞ്ഞ മഹാൻ. വലിയ സത്യത്തെ ഒരു ചെറിയ ചിമിഴിലൊതുക്കുന്ന ഇന്ദ്രജാലമായിരുന്നു അദ്ദേഹത്തിന്റെ കവിതകൾ. ഇദ്ദേഹത്തിന്റെ ചില വരികൾ കൂടി പരിചയപ്പെടാം.

''പരത്തി പറഞ്ഞാൽ പർപ്പടം

ഒതുക്കി പറഞ്ഞാൽ പപ്പടം

വേഗം പറഞ്ഞാൽ പപ്പ്ടം

ചുട്ടെടുതൊന്നമർത്തി

യാൽ പ്ടം''

''എനിക്കുണ്ടൊരു ലോകം

നിനക്കുണ്ടൊരു ലോകം

നമുക്കില്ലൊരു ലോകം''

''വലിയൊരീ ലോകം മുഴുവൻ നന്നാകാൻ

ചെറിയൊരു സൂത്രം

ചെവിയിലോതാം ഞാൻ

സ്വയം നന്നാവുക ''

''അമ്മ മമ്മിയായെന്നേ മരിച്ചു മലയാളം

ഇന്നുള്ളതിൽ ഡാഡി ജഢമാം മലയാളം''

ഇതുപോലെ നിരവധി കവിതകളും ശോഭയാർന്ന കുഞ്ഞുണ്ണി മാഷിന്റെ വാക്കുകളും ഉൾപ്പെടുത്തിയ പുസ്തകമാണിത്. എല്ലാവരും വായിക്കുമെന്ന് വിശ്വസിക്കുന്നു.

                                  - അമൃത കെ.ബി 6 C

ജൂൺ 19 വായനാദിനം. പുസ്തകങ്ങളെ സ്നേഹിക്കുന്നവരുടെയും വായനയെ ഇഷ്ടപ്പെടുന്നവരുടെയും ദിനം.പ്രശസ്ത രചയിതാവ് പി.എൻ പണിക്കരുടെ ചരമദിനമാണ് ജൂൺ 19. അതിനാൽ ഈ ദിനം ദേശീയ വായനാദിനമായി കണക്കാക്കുന്നു.

വായനാ ദിനത്തോടനുബന്ധിച്ച് ഞാൻ വായിച്ച പുസ്തകമാണ് യയാതി.

ഭാരതത്തിലെ പ്രശസ്ത നോവലിസ്റ്റ് വി.എസ്.ഖാണ്ഡേക്കറിൻ്റെ പ്രസിദ്ധമായ നോവലാണ് യയാതി. 1974 ൽ ജ്ഞാനപീഠ പുരസ്കാരവും 1960 ൽ സാഹിത്യ അക്കാദി അവാർഡും നേടിയ വിഖ്യാതമായ ഈ നോവലിൻ്റെ മലയാള പരിഭാഷ നടത്തിയിരിക്കുന്നത് പ്രൊഫ.പി.മാധവൻപിള്ളയാണ്. എട്ടു വർഷത്തെ നീണ്ട കാത്തിരിപ്പിനുശേഷം 1959 ലാണ് അദ്ദേഹം ഇതു പൂർത്തിയാക്കിയത്.

യയാതിയുടേയും ദേവയാനിയുടെയും ശർമ്മിഷ്ഠയുടെയും ഓർമ്മകളിലൂടെയാണ് നോവൽ സഞ്ചരിക്കുന്നത്. ബാല്യം മുതൽ യയാതി തൻ്റെ അമ്മയ്ക്ക് നൽകുന്ന ഓരോ വാക്കും പാലിക്കുമായിരുന്നു. അതുകൊണ്ടുതന്നെ സന്യാസിയാകില്ലെന്നദ്ദേഹം പ്രതിജ്ഞയെടുത്തിരുന്നു. തുടർന്ന് ഗുരുകുലത്തിലെ പഠന സമയത്തോ രാജ്യകാര്യങ്ങളിൽ അവശനിയാരിക്കുന്ന സമയത്തോ സന്യാസജീവിതത്തിലേക്ക് കടക്കാനുള്ള ആഗ്രഹം മനസ്സിലുദിച്ചാലും അമ്മയ്ക്കു നൽകിയിരിക്കുന്ന വാക്ക് അദ്ദേഹത്തിനെ അതിനു വിലക്കിയിരുന്നു.

വിദ്യാഭ്യാസ കാലത്ത് കചനായുള്ള സൗഹ്യദം, പിതാവിൻ്റെ മരണം, ദേവയാനിയുമായുള്ള വിവാഹം, ശർമ്മിഷ്ഠയുമായുള്ള ജീവിതം, ശുക്രാചാര്യൻ്റെ ശാപത്താൽ വാർദ്ധക്യം, തുടർന്ന് മകൻ്റെ സഹായത്താൽ വീണ്ടും യുവത്വം, മരണം തുടങ്ങിയവയെല്ലാം നോവലിസ്റ്റ് മികവാർന്ന രചനാശൈലി കൊണ്ട് ഹൃദ്യമായി ചിത്രീകരിക്കുന്നു. ത്യാഗമയനായ കചൻ്റെയും, പരാക്രമിയായ യയാതിയുടെയുടെയും, ദേവയാനിയുടേയും, നിസ്വാർത്ഥയായ ശർമ്മിഷ്ഠയുടെയും ജീവിതം നോവലിൽ മിഴിവുറ്റതാണ്. സുഖങ്ങൾക്കു മാത്രം കൂടുതൽ മുൻഗണന നൽകുന്ന മനുഷ്യൻ ജീവിതത്തിൽ അസംതൃപ്താനാകുന്നു എന്നതിനുദാഹരണമായി പുരാണ കഥകളിലെ യയാതി എന്ന കഥാപാത്രത്തെ നമുക്ക് മുന്നിൽ അദ്ദേഹം കാണിച്ചുതരുന്നു. വ്യക്തിസുഖം കണ്ടെത്തുന്ന പോലെതന്നെ സമൂഹത്തിൻ്റെയും കുടുംബത്തിൻ്റെയും സുഖം കൂടി നാം കണ്ടെത്തണം എന്നതാണ് ' യയാതിയുടെ ' മുഖ്യ സന്ദേശം.

മഹാഭാരതകഥകളിലെ പഞ്ചപാണ്ഡവരുടെ വംശജനായ യയാതിയിൽ നിന്ന് വ്യത്യസ്തമായാണ് യയാതിയുടെയും ദേവയാനിയുടേയും ശർമ്മിഷ്ഠയുടേയും  ജീവിതം ഇതിൽ ചിത്രികരിച്ചിരിക്കുന്നത്. മഹാഭാരതത്തിലെ യയാതിയുടെ കഥയിൽ കചൻ്റെ സ്ഥാനം പ്രധാന്യമുള്ളതല്ല. എന്നാൽ നോവലിസ്റ്റ് യതി, യയാതി, കചൻ തുടങ്ങിയവർക്ക് കഥയിൽ സുപ്രധാന സ്ഥനം നൽകുന്നു.ഇത് കഥയെ കൂടുതൽ അസ്വാദ്യമാക്കുന്നു. സ്വയം സുഖത്തിനും സന്തോഷത്തിനും വേണ്ടി ജീവിക്കുന്ന ചില പുതിയ തലമുറക്കാരുടെ ഒരു പ്രതീകമായും യയാതിയെ നോവലിൽ കരുതുന്നു.

കുട്ടിക്കാലം മുതൽക്കെ യയാതിയുടെ കഥ കേട്ടുവളർന്ന രചയിതാവ് തൻ്റെ ഭാവനയും കഥയും കൊണ്ടാണ് ഈ നോവൽ രചിച്ചിരിക്കുന്നത്. പുരാണ കഥയിൽ നിന്നും വ്യത്യസ്തമായ രീതിയിൽ ഈ നോവൽ എഴുതപ്പെട്ടിരിക്കുന്നു. വായനക്കാർക്ക് തികച്ചും വ്യത്യസ്തമായ ഒരു അസ്വാദനം നൽകാൻ ഈ നോവൽ നമ്മെ സഹായിക്കുന്നു.

                           - ദേവ്ന നാരായണൻ എ 10 E

'-----------------------------------------------------------------'

ജൂൺ 19 വായന ദിനം

വായനയെ കുറിച്ച് പറയുമ്പോൾ മലയാളി മറന്നുകൂടാത്ത  ഒരു പേരുണ്ട് ശ്രീ പി എൻ പണിക്കർ. മലയാളിയെ വായനയുടെ സംസ്കാരം പഠിപ്പിച്ച പണിക്കരുടെ ചരമദിനമാണ് ജൂൺ 19. വായിച്ചാലും വളരും വായിച്ചില്ലെങ്കിലും വളരും വായിച്ചാൽ വിളയും വായിച്ചില്ലെങ്കിൽ വളയും.വായനയെ പറ്റി പറയുമ്പോൾ ശക്തിയെക്കുറിച്ചുള്ള ബോധം നമ്മുടെ മനസ്സിലേക്ക് ആവാഹിക്കുന്ന കുഞ്ഞുണ്ണി കുഞ്ഞുണ്ണി മാഷിന്റെ വാക്കുകൾ ആണ് ഓർക്കുക ഇന്ന് ജൂൺ പത്തൊൻപത്‌,വായന ദിനം.ഇങ്ങനെ ഒരു ദിനം വായന പരിപോഷിപ്പിക്കാൻ ആയി വേണോ എന്ന സന്ദേഹം ചിലർക്ക് ഉണ്ടാകാം,എങ്കിലും   മലയാളിയെ അക്ഷരത്തിന്റെയും വായനയുടെയും ലോകത്തേക്ക് കൈപിടിച്ചു ഉയർത്തുകയും, കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് അടിസ്ഥാനവുമിട്ടഒരു മഹാത്മാവിന്റെ ശ്രീ പിഎൻ പണിക്കരുടെ ചരമദിനം ആയ ജൂൺ പത്തൊൻപത്‌ ഇത്തരമൊരു കാര്യത്തിന് ഏറ്റവും അനുയോജ്യം ആയ ദിവസം തന്നെ.വായനനമുക്ക് പലർക്കും പല തരത്തിലുള്ള അനുഭവം ആണ്.ചിലർ ഒത്തിരി ഒത്തിരി വായിച്ചു വായന അവരുടെ ജീവിതത്തിന്റെ ഭാഗമാക്കുന്നു.വായനയിലൂടെ ആർജിക്കുന്ന അറിവിനെ പങ്കു വെക്കാൻ പല വായനക്കാരും ഇഷ്ടപ്പെടുന്നു.വായന മരിക്കുന്നു എന്നു പലരും പറയാറുണ്ട്,പക്ഷെ അതിൽ എന്തെങ്കിലും കഴമ്പുണ്ടോ? വായനയുടെ രൂപവും രീതികളും മാറി.ഇ - ഇടങ്ങളിലെ എഴുത്തും വായനയും നമ്മുടെ സമൂഹത്തെ ഏറെ സ്വാധീനിച്ചു.പക്ഷെ അച്ചടി പുസ്തകം ഇല്ല എന്നേ ഉള്ളൂ,അവിടെയും വായന മരിക്കുന്നില്ല.മാത്രമല്ല അച്ചടി പുസ്തകങ്ങളുടെ കാര്യം എടുത്താലും നമ്മുടെ പ്രസാധകർക്ക് നല്ല പുസ്തകങ്ങൾക്ക് നല്ല വിപണി ലഭിക്കുന്നുണ്ട്.പുസ്തക മേളകളിലെ ഒഴിയാത്ത തിരക്കുകൾ വായന മരിച്ചിട്ടില്ല എന്നു നമ്മളെ ഓർമ്മിക്കുന്നു.

പുസ്തകങ്ങളെ ഹൃദയത്തോട് ചേർത്തു പിടിക്കാൻ നമുക്ക് ഓരോരുത്തർക്കും ആകട്ടെ എന്നു ആശംസിക്കുന്നു...

                                            - അഫീന വി വൈ

-----------------------------------------------------------------

വായന ദിനം

കേരള ഗ്രന്ഥശാലാ സംഘത്തിന്റെ  ഉപജ്ഞാതാവും പ്രചാരകനും ആയിരുന്നു ശ്രീ പി എൻ പണിക്കരുടെ ചരമദിനമായ ജൂൺ 19 വായനാദിനമായി ആചരിക്കുന്നു.1996മുതലാണ്  വായനാദിനം ആചരിക്കാൻ തുടങ്ങിയത്. "വായിച്ചു വളരുക ചിന്തിച്ചു വിവേകം നേടുക "എന്ന പി എൻ പണിക്കരുടെ വാക്യം ഓരോ മനുഷ്യരെയും പുതിയതെന്തെങ്കിലും വായിക്കാനായി പ്രേരിപ്പിക്കുന്നതാണ്.ഓരോ പുസ്തകവും അറിവിന്റെ അത്ഭുതലോകമാണ് ;ആ ലോകത്തേക്ക് നമ്മെ കൈ പിടിച്ചു കയറ്റുന്നത് വായനയും.

വായനയെ കുറിച്ച്  പറയുമ്പോൾ എല്ലാവരുടെയും മനസിലേക്ക് ഓടി വരുന്ന ഒരു മുഖം കുഞ്ഞുണ്ണി മാഷിന്റെ ആണ്. "വായിച്ചാലും വളരും വായിച്ചില്ലെങ്കിലും  വായിച്ചാൽ വിളയും വായിച്ചില്ലെങ്കിലോ വളയും "എന്ന അദ്ദേഹത്തിന്റെ ഈ ചെറുകവിതത്തന്നെ വായനയുടെ മൂല്യം മനസിലാക്കിത്തരുന്നു.ഏറ്റവും വലിയ ധനം വിദ്യയാണ് ;വിദ്യ പകർന്നുതരുന്നത് പുസ്തകങ്ങളും.

കഴിഞ്ഞ തലമുറകളിലേതു പോലെ വായനശാലകളും വായനക്കാരും ഇപ്പോൾ ഇല്ല. ദിനംപ്രതി വായനാക്കരുടെ എണ്ണം കുറഞ്ഞുവരികയായിരുന്നു. എന്നാൽ ഈ വായനദിനത്തിൽ നമുക്ക് വായനയെക്കുറിച്ചു ചിന്തിക്കുകയും ഈ ലോക്കഡൗൺ സമയം വായനക്കായ് മാറ്റിവെക്കുകയും ചെയ്യാം.

                                          - മീര കെ എച്ച്

-----------------------------------------------------------------

ശുഭയാത്ര

എങ്ങോട്ടെങ്കിലും രക്ഷപ്പെടണമെന്നു തോന്നുമ്പോൾ ഒരു പുസ്തകമെടുക്കണം. പഴകിയ കടലാസിന്റെ ഗന്ധമുള്ള വരികളിലൂടെ നടക്കണം. അവിടെയുള്ള കാഴ്ചകൾ കണ്ട് കഥയിലേക്കിറങ്ങിച്ചെല്ലണം. നമ്മുടേതല്ലാത്ത ഒരു ലോകത്ത് നമ്മുടേതല്ലാത്ത സന്തോഷങ്ങളെ അനുഭവിക്കണം... നമ്മുടേതല്ലാത്ത വിഷമങ്ങളെ അനുഭവിക്കണം... നമ്മുടേതല്ലാത്ത പ്രശ്നങ്ങളെ അഭിമുഖീകരിക്കണം. നമ്മുടേതല്ലാത്ത യുദ്ധങ്ങളിൽ പൊരുതി ജയിക്കണം. നമ്മുടേതായിരുന്ന ജീവിതത്തെ എവിടെയെങ്കിലും വച്ച് വീണ്ടുമോർക്കണം. നമ്മുടേതല്ലാത്ത ചിലരെ കണ്ട് നമ്മുടേതായ പലരെയും കുറിച്ച് ചിന്തിക്കണം. അവസാനത്തെ താളിലെ അവസാനത്തെ വരിയിലൂടെ പുതിയ ലോകത്തിൽ നിന്ന് പടിയിറങ്ങുമ്പോൾ നമ്മുടെ ചിന്തകൾക്കൊപ്പം നമ്മുടെ ലോകവും മാറിയിരിക്കും. നാം പുതിയ കഥകളെ തേടിയിരിക്കും.

                                     ശ്രീലക്ഷ്മി കെ എ